ആനന്ദപുരത്ത് വിദേശമദ്യവുമായി ‘ലൈജു ബാർ’ പിടിയിൽ; പിടികൂടിയത് 7.8 ലിറ്റർ മദ്യം

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിലെ ആനന്ദപുരത്ത് അനധികൃതമായി വിദേശമദ്യം കൈവശം വെച്ച് വിൽപ്പന നടത്തിവന്ന കുപ്രസിദ്ധ പ്രതിയെ ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടി.

ആനന്ദപുരം പാലിശ്ശേരി വീട്ടിൽ ലൈജു (49) ആണ് എക്സൈസ് ഇൻസ്പെക്ടർ പി.ആർ. അനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.

ആനന്ദപുരം മൂർത്തിപറമ്പ് ദേശത്ത് ചേപ്പാടം പാടശേഖരത്തിന്റെ കിഴക്ക് ഭാഗത്തുള്ള പടവിൽ വെച്ചാണ് ഇയാളെ മദ്യവുമായി പിടികൂടിയത്.
വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 7.8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.

‘ആനന്ദപുരം ലൈജു ബാർ’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ പ്രദേശത്തെ പ്രധാന മദ്യവിൽപ്പനക്കാരനാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇയാൾക്കെതിരെ മുൻപും നിരവധി അബ്കാരി കേസുകൾ നിലവിലുണ്ട്.

കുപ്രസിദ്ധനായ ഇയാളുടെ ലഹരി വിൽപ്പനയും അനുബന്ധ പ്രവർത്തനങ്ങളും നാട്ടുകാർക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നതെന്ന് എക്സൈസ് വ്യക്തമാക്കി.

എക്സൈസ് ഇൻസ്പെക്ടർ പി.ആർ. അനുകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) എ. സന്തോഷ്, സി.കെ. ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ കർണ്ണ അനിൽകുമാർ, എക്സൈസ് ഡ്രൈവർ കെ.കെ. സുധീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രദേശത്ത് ലഹരി വിൽപനയ്ക്കെതിരെയുള്ള പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *