ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ ഇന്ന് മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ നേതൃത്വത്തിൽ കായിക വകുപ്പ് മന്ത്രി അബ്ദുൾ റഹ്മാനെ കൊണ്ട് നടത്താനിരുന്ന സിന്തറ്റിക് ട്രാക്കിന്റെ നിർമ്മാണോദ്ഘാടനം മാറ്റി വച്ചു.
കേന്ദ്രസർക്കാരിൻ്റെ ഖേലോ ഇന്ത്യാ പദ്ധതിയിൽപ്പെടുത്തി സിന്തറ്റിക് ട്രാക്കിനായി 9.5 കോടി രൂപയുടെ പദ്ധതി ലഭിച്ചിരുന്നു.
സ്ഥലം എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെയും എംപി പി.ടി. ഉഷയുടെയും ഇടപെടലിനെ തുടർന്ന് ലഭിച്ച പദ്ധതിയുടെ നിർമാണോദ്ഘാടനത്തിൻ്റെ വിവരം എം.പി. ഓഫീസിനെ അറിയിക്കുകയോ കേന്ദ്രസർക്കാരിൻ്റെ അനുമതി വാങ്ങുകയോ ചെയ്യാതെയാണ് മന്ത്രി ബിന്ദു പത്രസമ്മേളനത്തിലൂടെ പ്രഖ്യാപിച്ചതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
കേന്ദ്ര പദ്ധതികളും കേന്ദ്ര വിഹിതത്തോടെ ചെയ്യുന്ന പദ്ധതികളും സ്ഥിരമായി ഇത്തരത്തിൽ ഉദ്യോഗസ്ഥരെ കയ്യിലെടുത്ത് ഉദ്ഘാടനം ചെയ്യുന്ന മന്ത്രി ആർ. ബിന്ദുവിൻ്റെ നടപടിക്കെതിരെ സർക്കാർ തലത്തിലും പൊതുജനങ്ങൾക്കിടയിലും പ്രചരണങ്ങളും പ്രതിരോധങ്ങളും സംഘടിപ്പിക്കുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ജില്ല സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥൻ, ശ്യാംജി മാടത്തിങ്കൽ, വിപിൻ പാറമേക്കാട്ടിൽ,
മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്, സംസ്ഥാന കമ്മറ്റിയംഗം അഡ്വ. സുബീഷ്, മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, വൈസ് പ്രസിഡൻ്റ് രമേഷ് അയ്യർ, ട്രഷറർ ജോജൻ കൊല്ലാട്ടിൽ എന്നിവരടങ്ങിയ സംഘം ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിലിനെ സന്ദർശിച്ചു.












Leave a Reply