വല്ലക്കുന്നിലെ വാടക നല്‍കാതെ പ്രവര്‍ത്തനം തുടര്‍ന്നിരുന്ന കെട്ടിടമുറികള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് പിടിച്ചെടുത്ത് ചെണ്ട കൊട്ടി പരസ്യപ്പെടുത്തി

ഇരിങ്ങാലക്കുട : വര്‍ഷങ്ങളായി വാടക നല്‍കാതെ പ്രവര്‍ത്തനം തുടര്‍ന്നിരുന്ന വല്ലക്കുന്നിലെ കെട്ടിടമുറികള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ആമീന്‍മാരുടെ നേതൃത്വത്തില്‍ പിടിച്ചെടുത്ത് ചെണ്ട കൊട്ടി പരസ്യപ്പെടുത്തി.

വല്ലക്കുന്ന് സെന്ററിന് അടുത്തുള്ള പൊട്ടത്തുപറമ്പില്‍ പോളി ഭാര്യ സിസിലി, മക്കളായ സംഗീത, കവിത എന്നിവരില്‍ നിന്നും എഴ് വര്‍ഷം മുമ്പ് ഫര്‍ണീച്ചര്‍ വ്യാപാരത്തിനായി വെള്ളിക്കുളങ്ങര സ്വദേശി ജിന്റോ ജോണ്‍ മൂന്ന് മുറികള്‍ വാടകയ്ക്ക് എടുത്തിരുന്നു.

ആദ്യത്തെ 5 മാസത്തിന് ശേഷം വാടക കൊടുക്കാനോ മുറികള്‍ ഒഴിയാനോ തയ്യാറാകാതെ വന്നപ്പോഴാണ് കെട്ടിട ഉടമസ്ഥര്‍ കോടതിയെ സമീപിച്ചത്.

ഇതിനകം വാടക ബാക്കി പതിനൊന്ന് ലക്ഷം രൂപയായി ഉയര്‍ന്നിരുന്നു. മുറികള്‍ ഒഴിയാന്‍ ഇരിങ്ങാലക്കുട മുന്‍സിഫ് കോടതി 3 വര്‍ഷം മുമ്പ് ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ വാടകക്കാരന്‍ മേല്‍ക്കോടതികളെ സമീപിച്ചെങ്കിലും ഹര്‍ജികള്‍ തള്ളുകയായിരുന്നു.

കെട്ടിടമുറികള്‍ ഒഴിയാന്‍ 2024 നവംബറില്‍ ഹൈക്കോടതി ഉത്തരവായി.

ഇന്നലെ ഉച്ചയോടെ കോടതി ആമീന്‍മാരുടെ നേതൃത്വത്തില്‍ മുറികളുടെ പൂട്ട് പൊളിച്ച് ഉടമസ്ഥന് കൈമാറുകയായിരുന്നു. തുടര്‍ന്ന് കോടതി നടപടി ചെണ്ട കൊട്ടി പരസ്യപ്പെടുത്തി.

ആളൂര്‍ പൊലീസും സ്ഥലത്തുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *