കല്ലേറ്റുംകര ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ് : മുഖ്യപ്രതി ബെഞ്ചമിനെ റിമാൻഡ് ചെയ്തു

ഇരിങ്ങാലക്കുട : കല്ലേറ്റുംകര ബിരിയാണി കടയിൽ വെച്ച് യുവാക്കളെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പോട്ട സ്വദേശിയായ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പോട്ട മേലപ്പുറം വീട്ടിൽ ബെഞ്ചമിൻ (24) ആണ് റിമാന്റിലായത്.

തറയിലക്കാട് സ്വദേശി തയ്യിൽ വീട്ടിൽ നികിൻ (31), പുല്ലൂർ മഠത്തിക്കര സ്വദേശി ഇളന്തോളി വീട്ടിൽ കിരൺ ബാബു (29), പുല്ലൂർ ആനുരുളി സ്വദേശി കുന്നത്തുപറമ്പിൽ വീട്ടിൽ അഭിറാം (27) എന്നിവർ ഭക്ഷണം കഴിച്ച് ഇറങ്ങുന്ന സമയം പ്രതികളുടെ ദേഹത്ത് തട്ടിയതിനെ തുടർന്നാണ് ഇവരെ പ്രതികൾ അസഭ്യം പറയുകയും നികിനെയും കിരൺ ബാബുവിനെയും കത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്. ജൂലൈ 28ന് വൈകീട്ട് 3.15ഓടെ കല്ലേറ്റുംകര മുസ്ലിം പള്ളിക്ക് സമീപമുള്ള വയനാടൻ ബിരിയാണി കടയിൽ വെച്ചായിരുന്നു സംഭവം.

സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആളൂർ മാള വഴി ജംഗ്ഷന് സമീപം വെച്ച് പ്രതികൾ വാഹനാപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലായിരുന്ന ബെഞ്ചമിനെ, ഡിസ്ചാർജ് ചെയ്തതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്.

കേസിലെ മറ്റൊരു പ്രതിയായ ആളൂർ സ്വദേശി ആനുരുളി വീട്ടിൽ സനീഷ് (25) തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ തുടരുകയാണ്.

ബെഞ്ചമിൻ ആളൂർ, ചാലക്കുടി, അങ്കമാലി പൊലീസ് സ്റ്റേഷൻ പരിധികളിലായി പൊതുസ്ഥലത്ത് വെച്ച് മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് കേസുകൾ ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *