സ്വർണ്ണപ്പണിക്കാരനെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പണവും വാഹനവും തട്ടിയെടുത്ത യുവാവ് പിടിയിൽ

ഇരിങ്ങാലക്കുട : സ്വർണ്ണപ്പണിക്കാരനെ വീട്ടിൽ കയറി ആക്രമിച്ചും മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും പണവും സ്കൂട്ടറും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.

ചേർപ്പ് അവിണിശ്ശേരി തോപ്പുവളപ്പിൽ വീട്ടിൽ സഞ്ജയ് (20) ആണ് പൊലീസിന്റെ പിടിയിലായത്.

വല്ലച്ചിറ തട്ടിൽ വീട്ടിൽ ജോണിന്റെ വീട്ടിലാണ് അതിക്രമം നടന്നത്. ജോൺ തനിക്ക് സ്വർണ്ണമാല നിർമ്മിച്ചു നൽകിയതിൽ കൃത്രിമം കാണിച്ച് സ്വർണ്ണം മോഷ്ടിച്ചെന്നാരോപിച്ച് സഞ്ജയ്ക്ക് ജോണിനോട് മുൻ വിരോധം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി മെയ് 18ന് രാത്രി 11.30ഓടെ സഞ്ജയ് ജോണിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

വീടിനുള്ളിൽ കടന്ന പ്രതി ജോണിനെ മർദ്ദിക്കുകയും, കത്തി ഉപയോഗിച്ച് ജോണിന്റെ ഇരുകൈകളിലും മുറിവേൽപ്പിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് ജോണിന്റെ ടി.വി.എസ്. എൻടോർക്ക് സ്കൂട്ടറും മൊബൈൽ ഫോണും ഇയാൾ കവർന്നു.

സംഭവത്തിന് ശേഷമുള്ള ദിവസങ്ങളിലും പ്രതി ജോണിനെ തുടർച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിന്റെ ഭാഗമായി ജോണിനെ നിർബന്ധിച്ച് വല്ലച്ചിറ സൊസൈറ്റിയിലെത്തിച്ച് അക്കൗണ്ടിൽ നിന്ന് 30,000 രൂപ പിൻവലിപ്പിച്ച് അതും കൈക്കലാക്കി.

സഞ്ജയ് ഒരു അടിപിടിക്കേസിൽ പ്രതിയാണ്.

ചേർപ്പ് പൊലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ കെ.എൻ. മനോജ്, എസ്ഐ ഷിജു, ജിഎഎസ്ഐ ജോയ് തോമസ്, ജിഎസ്‌സിപിഒ അനീഷ്, സിപിഒ-മാരായ മുഹമ്മദ്, റിൻസൺ, സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *