ലഹരി വിമുക്ത കേരളം യാഥാർത്ഥ്യമാക്കാൻ വിദ്യാർഥികളെ സാമൂഹ്യമായി സജീവമാക്കണം : മന്ത്രി ആർ. ബിന്ദു

ഇരിങ്ങാലക്കുട : വിദ്യാർഥികളെ സാമൂഹ്യമായി സജീവമാക്കുക എന്നതാണ് യഥാർത്ഥത്തിൽ ലഹരി വിമുക്ത കേരളം കെട്ടിപ്പടുക്കുന്നതിന് ഏറ്റവും ഫലപ്രദമായ ആയുധം എന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ലഹരിവിമുക്ത ഇരിങ്ങാലക്കുട സാധ്യമാക്കുന്നതിന് മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “മധുരം ജീവിതം” ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ, ചിത്രരചനാ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ കലാകായിക താത്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുക, അവരുടെ മികവുകൾ പ്രദർശിപ്പിക്കാൻ അവസരം നൽകുക, കളിക്കളങ്ങളിലേക്കും സാമൂഹ്യ പ്രവർത്തനങ്ങളിലേക്കും അവരെ തിരിച്ചു കൊണ്ടുവരിക, സാമൂഹ്യമായി സജീവമാക്കുക എന്നിവ പ്രധാനമാണ്. വെർച്വൽ ലോകത്ത് മാത്രമുള്ള ജീവിതത്തിനപ്പുറം, മനുഷ്യജീവികളുമായി ഇടപഴകുന്ന സാമൂഹ്യജീവികളാക്കി വിദ്യാർഥികളെ മാറ്റാൻ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലഹരിക്കെതിരെ മാത്രമല്ല, സമൂഹത്തിൽ യുവജനങ്ങൾ കടന്നുപോകുന്ന എല്ലാവിധ വിപത്തുകൾക്കും എതിരായുള്ള ബോധവത്കരണ പരിശ്രമങ്ങൾ കൂടി കൂട്ടി യോജിപ്പിക്കാനാണ് ‘മധുരം ജീവിതം’ സ്പെഷ്യൽ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.

പ്രാദേശിക തലം വരെ എത്താൻ കഴിയുന്ന വിവിധങ്ങളായ പരിപാടികളാണ് പദ്ധതിയിലൂടെ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നത്.

ജീവിതം മധുരമാണ് എന്ന് മനസിലാക്കി കൊടുക്കാനും സർഗാത്മകമായ രീതിയിൽ ജീവിതത്തെ നോക്കിക്കാണാനും സഹായിക്കുന്ന രീതിയിലാണ് ക്യാമ്പയിൻ നടത്തുന്നത്.

നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു.

ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.

മധുരം ജീവിതം ജനറൽ കൺവീനർ ഡോ. കേസരി ആമുഖപ്രഭാഷണം നടത്തി.

അഡീഷണൽ എസ്.പി. സിനോജ്, ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, സാഹിത്യ മത്സരം കൺവീനർ കെ.ആർ. സത്യപാലൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *