ഇരിങ്ങാലക്കുട : ഇന്നസെന്റ് – പി ജയചന്ദ്രൻ സ്മാരകം ഉൾപ്പെടെ 51.52 കോടി രൂപയുടെ പദ്ധതികളുമായി ഇരിങ്ങാലക്കുടയ്ക്ക് വൻ വികസനക്കുതിപ്പേകാൻ സംസ്ഥാന ബജറ്റ്.
ഇരിങ്ങാലക്കുട എജ്യൂക്കേഷണൽ ഹബ്ബ്, ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് നവീകരണം, പച്ചക്കുട സമഗ്ര കാർഷികവികസന പദ്ധതി തുടങ്ങിയ നിർദ്ദേശങ്ങൾക്കെല്ലാം ഇടം നൽകിയ ജനകീയ ബജറ്റിന് ധനമന്ത്രി കെ എൻ ബാലഗോപാലിന് അഭിനന്ദനങ്ങൾ അർപ്പിച്ച് മന്ത്രി ഡോ ആർ ബിന്ദു.
ഇന്നസെന്റ് – പി ജയചന്ദ്രൻ സ്മാരകത്തിന് 5 കോടി രൂപ, ഇരിങ്ങാലക്കുട എജ്യുക്കേഷണൽ ഹബ്ബിന് 6 കോടി രൂപ, ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് നവീകരണത്തിന് 5 കോടി രൂപ, മണ്ഡലത്തിലെ തനത് സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചക്കുടയ്ക്ക് 1 കോടി രൂപ എന്നിങ്ങനെയാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്.
കൂടാതെ ഭിന്നശേഷി പുനരധിവാസ രംഗത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംസ്ഥാന സർക്കാരിന്റെ അഭിമാന സ്ഥാപനമായ കല്ലേറ്റുംകരയിലെ നിപ്മറിന് 18 കോടി രൂപയും കേരള ഫീഡ്സിന് 16.02 കോടി രൂപയും ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിന് 50 ലക്ഷം രൂപയും അനുവദിക്കപ്പെട്ടതായി മന്ത്രി അറിയിച്ചു.
ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് നവീകരണം, കൊമ്പിടി ജംഗ്ഷൻ വികസനം, മുനയം റെഗുലേറ്റർ കം ബ്രിഡ്ജ്,
പുല്ലൂർ – ഊരകം – കല്ലംകുന്ന് റോഡ്, കെ എൽ ഡി സി കനാൽ – ഷണ്മുഖം കനാൽ സംയോജനം,
എടക്കുളത്ത് ഷണ്മുഖം കനാലിന് പാലം (മരപ്പാലം) നിർമ്മാണം, പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ പുതിയ കെട്ടിടം നിർമ്മാണം, കൊരുമ്പിശ്ശേരി അഗ്രോ പാർക്ക് നിർമ്മാണം, ആളൂർ കമ്യൂണിറ്റി ഹാൾ, പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനത്ത് മിനി ഇൻഡോർ സ്റ്റേഡിയം, കാറളം ആലുക്കകടവ് പാലം, കൂടൽമാണിക്യം പടിഞ്ഞാറേ നട മുതൽ പൂച്ചക്കുളം വരെയുള്ള റോഡ് നവീകരണം, താണിശ്ശേരി കെഎൽഡിസി കനാലിൽ ബോട്ടിംഗ്, സമീപത്ത് ഓപ്പൺ ജിം, താണിശ്ശേരി ശാന്തി പാലം വീതി കൂട്ടി പുന:ർനിർമ്മാണം,
താണിശ്ശേരി കെ എൽ ഡി സി ബണ്ട് പുനരുദ്ധാരണം എന്നിവയാണ് ബജറ്റിൽ ഇടം നേടിയ മറ്റ് പ്രവർത്തികൾ.
Leave a Reply