വ്യാജ ലഹരിക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാഗ്ലൂരിൽ നിന്ന് പിടികൂടി

കൊടുങ്ങല്ലൂർ : ചാലക്കുടി പോട്ട സ്വദേശി ബ്യൂട്ടിപാർലർ സംരംഭകയായ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിലെ മുഖ്യപ്രതി എറണാകുളം തൃപ്പൂണിത്തുറ സ്വദേശി നാരായണീയം വീട്ടിൽ നാരായണ ദാസ് (58) പിടിയിൽ.

തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസ് രൂപീകരിച്ച കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നാരായണ ദാസിനെ ബാഗ്ലൂരിൽ നിന്നും പിടികൂടിയത്.

2023 ഫെബ്രുവരി 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ നിന്ന് എൽഎസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന വസ്തുക്കൾ ചാലക്കുടി എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഈ കേസിൽ ഷീല സണ്ണി 72 ദിവസം ജയിലിൽ കിടന്നു.

എന്നാൽ രാസപരിശോധനയിൽ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. തുടർന്ന് ഷീല സണ്ണിയെ പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷീലയെ മയക്കുമരുന്നു കേസിൽ കുടുക്കുന്നതിനായി ഗുഢാലോചന നടന്നതായി വ്യക്തമായതിനെ തുടർന്ന് കേസിൽ നാരായണദാസിനെ പ്രതി ചേർക്കുകയായിരുന്നു.

ഹൈക്കോടതി നിർദേശപ്രകാരം ഈ കേസ് കേസിന്റെ അന്വേഷണം എക്സൈസ് ഡിപാർട്ട്മെന്റിൽ നിന്നും കേരളാ പൊലീസിന് കൈമാറി.

തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ് വി.കെ. രാജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് 2025 മാർച്ച് 7ന് കേസിന്റെ അന്വേഷണം ഏറ്റെടുത്തു.

അന്വേഷണത്തിൽ നാരായണദാസും, കാലടി മറ്റൂർ വില്ലേജിൽ വരയിലാൻ വീട്ടിൽ ലിവിയ ജോസും ചേർന്നാണ് ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തുവാൻ ഗൂഡാലോചന നടത്തിയതെന്ന് കണ്ടെത്തി.

തുടർന്ന് നാരായണദാസ് ബാംഗ്ലൂരിൽ ഉണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെതുടർന്ന് സബ് ഇൻസ്പെക്ടർമാരായ ലാൽസൻ, സജി വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മിഥുൻ ആർ. കൃഷ്ണ എന്നിവർ ബാംഗ്ലൂരിലേക്ക് എത്തി നാരായണദാസ് ഒളിവിൽ താമസിച്ചിരുന്ന ഹോങ്ക സാന്ദ്ര ബൊമ്മൻഹള്ളി എന്ന സ്ഥലത്തു നിന്നും പിടികൂടുകയുമായിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.

തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസ്, കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, മതിലകം പൊലീസ് ഇൻസ്പെക്ടർ എം.കെ. ഷാജി, കൊരട്ടി പൊലീസ് ഇൻസ്പെക്ടർ അമൃത് രംഗൻ, വലപ്പാട് പൊലീസ് സബ്ബ് ഇൻസ്പെക്ടർ എബിൻ, അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സജി വർഗ്ഗീസ്, ചാലക്കുടി പൊലീസ് സ്റ്റേഷൻ എഎസ്ഐ ജിനി, കൊടുങ്ങല്ലൂർ കൺട്രോൾ റൂം സീനിയർ സിവിൽ പൊലീസ് ഓഫീസർ മിഥുൻ ആർ. കൃഷ്ണ, സബ്ബ് ഇൻസ്പെക്ടർ ലാൽസൻ, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്ഐ ജലീൽ, റൂറൽ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐമാരായ പ്രദീപ്, സതീശൻ, സിപിഒ നിഷാന്ത്, എഎസ്ഐ ബിനു, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനോദ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *