വിരിച്ച ടൈലുകൾ മങ്ങി ; പണം വാങ്ങി വെക്കൽ മാത്രമല്ല വ്യാപാരിയുടെ പണി : പരാതിക്കാരന് നഷ്ടം കൊടുക്കണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ : വിരിച്ച ടൈലുകൾ മങ്ങിയതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.

തൃശൂർ ഒല്ലൂക്കരയിലുള്ള ശ്രേയസ് നഗറിലെ ജിയോ ജോൺസൺ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പറവട്ടാനിയിലെ ഐഡിയൽ ഏജൻസീസ് ഉടമക്കെതിരെ തൃശൂർ ഉപഭോക്തൃ കോടതി ഇപ്രകാരം വിധിയായത്.

ജിയോ ജോൺസൺ എതിർകക്ഷിയിൽ നിന്ന് വാങ്ങി വിരിച്ച ടൈലുകൾക്ക് മങ്ങൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് തൃശൂർ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത്.

ടൈൽ നിർമ്മാതാക്കളെ കക്ഷി ചേർത്തില്ല എന്ന വാദമാണ് എതിർകക്ഷി ഉന്നയിച്ചിരുന്നത്.
കൂടാതെ ടൈലുകൾ വിരിച്ചതിന് ഉപയോഗിച്ച സിമൻ്റിൻ്റെയോ, ടൈലുകൾ വൃത്തിയാക്കുവാൻ ഉപയോഗിക്കുന്ന കെമിക്കലുകളുടെയോ അപാകത കൊണ്ടും ഇപ്രകാരം സംഭവിക്കാം
എന്ന വാദങ്ങളും എതിർകക്ഷി ഉയർത്തി.

നിർമ്മാണ വൈകല്യം എതിർകക്ഷി ഉന്നയിക്കാത്തതിനാൽ നിർമ്മാതാവ് അനിവാര്യ കക്ഷിയല്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. ഉല്പന്നം
വില്പന നടത്തുന്ന സ്ഥാപനത്തിന് ഏത് സിമൻ്റ് ഉപയോഗിക്കുന്നതാണ് ഉചിതം എന്ന വിവരങ്ങൾ നൽകുവാൻ ബാധ്യതയുണ്ടെന്നും, കേവലം പണം വാങ്ങി വെക്കൽ മാത്രമല്ല ഒരു വ്യാപാരിയുടെ ചുമതലയെന്നും കോടതി നിരീക്ഷിച്ചു. വില്പനക്കാരൻ ഉപഭോക്താവിൻ്റെ സഹായിയായി മാറണമെന്നും കോടതി വിലയിരുത്തി.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു, മെമ്പർമാരായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 10,000 രൂപയും, ചിലവിലേക്ക് 5,000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു.

ഹർജിക്കാരനു വേണ്ടി അഡ്വ എ ഡി ബെന്നി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *