മാഞ്ഞു മലയാളത്തിൻ്റെ സുകൃതം ;എം ടി വിട പറഞ്ഞു

കോഴിക്കോട് : മലയാളത്തിന്റെ സ്വന്തം എം ടി വിട പറഞ്ഞു.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം ടി വാസുദേവന്‍ നായരുടെ (91) അന്ത്യം ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു.

സാഹിത്യവും സിനിമയും പത്രപ്രവര്‍ത്തനവും അടക്കം തൊട്ടതെല്ലാം പൊന്നാക്കിയ സര്‍ഗ്ഗ പ്രതിഭയായിരുന്നു എം ടി.

പ്രശസ്ത നൃത്ത അധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ.

യു എസില്‍ ബിസിനസ്സ് എക്സിക്യുട്ടീവായ സിത്താര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്.

മരുമക്കള്‍ : സഞ്ജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്‍

സംസ്‌കാരം വ്യാഴാഴ്ച്ച കോഴിക്കോട് മാവൂര്‍
റോഡ് ശ്മശാനത്തില്‍ നടക്കും.

1933 ജൂലായ് 15ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം ടി യുടെ ജനനം. പുന്നയൂര്‍ക്കുളം ടി നാരായണന്‍ നായരും അമ്മാളു അമ്മയുമാണ് മാതാപിതാക്കള്‍.

നാല് ആണ്‍മക്കളില്‍ ഇളയ മകന്‍. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. കുറച്ചുകാലം അധ്യാപകന്‍. തുടര്‍ന്ന് 1956ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായി ഔദ്യോഗിക സേവനത്തിനു തുടക്കം.

സ്‌കൂള്‍ കാലംമുതല്‍ എഴുത്തില്‍ തല്പരനായിരുന്നു എം ടി. ആദ്യകഥ വിക്ടോറിയ കോളേജിലെ പഠനകാലത്ത് പ്രസിദ്ധീകരിച്ച “രക്തം പുരണ്ട മണ്‍തരികള്‍” ആണ്.

1953ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ “വളര്‍ത്തു മൃഗങ്ങള്‍” എന്ന കഥ ഒന്നാം സ്ഥാനം നേടിയതോടെയാണ് എഴുത്തുകാരന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

ഇക്കാലത്ത് “പാതിരാവും പകല്‍വെളിച്ചവും” എന്ന ആദ്യനോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡഃശയായി പ്രസിദ്ധീകരിച്ചു.

1958ല്‍ പ്രസിദ്ധീകരിച്ച “നാലുകെട്ട്” ആണ് ആദ്യം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. തകരുന്ന നായര്‍ തറവാടുകളെയും അതിലെ മനുഷ്യരുടെ അന്തഃക്ഷോഭങ്ങളെയും ആവിഷ്‌കരിച്ച ഈ കൃതി 1959ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. അറുപതുകളോടെ എം ടി മലയാള സാഹിത്യത്തിലെ മുടിചൂടാമന്നനായി അംഗീകരിക്കപ്പെട്ടു.

1968ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981ല്‍ ആ സ്ഥാനം രാജിവെച്ചു. 1989ല്‍ പീരിയോഡിക്കല്‍സ് എഡിറ്റര്‍ എന്ന പദവിയില്‍ തിരികെ മാതൃഭൂമിയിലെത്തി. 1999-ല്‍ മാതൃഭൂമിയില്‍ നിന്ന് വിരമിച്ചശേഷം കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. നിലവില്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷനാണ്.

“കാലം”, “അസുരവിത്ത്”, “വിലാപയാത്ര”, ‘”മഞ്ഞ്”, എന്‍ പി മുഹമ്മദുമായി ചേര്‍ന്നെഴുതിയ “അറബിപ്പൊന്ന്”, “രണ്ടാമൂഴം”, “വാരാണസി” തുടങ്ങിയ നോവലുകള്‍ കൂടാതെ ഒട്ടനവധി ചെറുകഥകളും നോവലെറ്റുകളും മലയാളികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി.

1984ലാണ് “രണ്ടാമൂഴം” പുറത്തു വരുന്നത്. ഭീമനെ കേന്ദ്രകഥാപാത്രമാക്കി, മഹാഭാരതത്തെ ഭീമന്റെ വീക്ഷണത്തില്‍ കാണുന്ന “രണ്ടാമൂഴം” എം ടിയുടെ മാസ്റ്റര്‍ പീസായി വിലയിരുത്തപ്പെടുന്നു.

സ്വന്തം കൃതിയായ “മുറപ്പെണ്ണി”ന് തിരക്കഥ എഴുതിയാണ് എം ടി ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അന്‍പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ അദ്ദേഹമുണ്ടായിരുന്നു. നിര്‍മ്മാല്യം (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.

2005 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി എം ടി യെ ആദരിച്ചു.സാഹിത്യരംഗത്ത് ഭാരതത്തില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995 ല്‍ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചു. മലയാള സാഹിത്യത്തിന് നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വ്വകലാശാലയും മഹാത്മാഗാന്ധി സര്‍വ്വകലാശാലയും എം ടി യെ ഡി ലിറ്റ് നല്‍കി ആദരിച്ചു.

എം ടി ആദ്യമായി സംവിധാനം ചെയ്ത “നിര്‍മ്മാല്യം” എന്ന ചിത്രം 1973 ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിനു പുറമേ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

മലയാളത്തിൻ്റെ സുകൃതം എം ടി യ്ക്കു വിട…🙏🙏

Leave a Reply

Your email address will not be published. Required fields are marked *