ഇരിങ്ങാലക്കുട : നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവു നായകളുടെ ശല്യം വർദ്ധിച്ചു. എടക്കുളത്ത് തെരുവു നായയുടെ കടിയേറ്റ് രണ്ടു പേര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
എടക്കുളം മരപ്പാലത്തിനു സമീപം താമസിക്കുന്ന വലൂപറമ്പില്‍ വീട്ടില്‍ ഷാജു ഭാര്യ അശ്വതി (47), തെക്കേടത്ത് കളരിക്കല്‍ വീട്ടില്‍ വിശാഖ് (35) എന്നിവര്‍ക്കാണ് തെരുവു നായയുടെ കടിയേറ്റത്.
തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ ഓഫീസില്‍ ജീവനക്കാരിയായ അശ്വതി വ്യാഴാഴ്ച്ച വൈകീട്ട് സ്വന്തം വീട്ടില്‍ അടുക്കളയില്‍ നിന്നും വാതില്‍ തുറന്ന് പുറത്ത് ഇറങ്ങിയപ്പോൾ തെരുവുനായ വന്ന് ആക്രമിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ റോഡില്‍ വച്ചാണ് വിശാഖിന് തെരുവുനായയുടെ കടിയേറ്റത്.
തെരുവുനായയുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാവിലെ വെറ്റിനറി ഡോക്ടര്‍മാര്‍ മാരാത്ത് കോളനിയില്‍ നാലു നായ്ക്കള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിരുന്നതായി പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പറഞ്ഞു.
തെരുവുനായ്ക്കളുടെ ശല്യത്തിൽ നിന്ന് പൊതുജനങ്ങളെ രക്ഷിക്കാൻ നഗരസഭ, പഞ്ചായത്ത് അധികൃതർ സത്വര നടപടികൾ കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Leave a Reply