എൻഡിഎയുടെ വികസനരേഖ പ്രകാശനം ചെയ്ത് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ഇരിങ്ങാലക്കുട : നൂറു കണക്കിന് പൊതുജനങ്ങളുടെയും പാർട്ടി അണികളുടെയും സാന്നിദ്ധ്യത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എൻഡിഎയുടെ ഇരിങ്ങാലക്കുട മണ്ഡലം വികസനരേഖ പ്രകാശനം ചെയ്തു.

69 വർഷമായി ഭരിക്കുന്ന ഇടത് വലത് മുന്നണികൾക്കെതിരെ സംഗമപുരിയിൽ വികസിത ഇരിങ്ങാലക്കുടയ്ക്കായി
എൻഡിഎയെ വിജയിപ്പിക്കണമെന്ന് നിർമ്മല സീതാരാമൻ വികസനരേഖ പ്രകാശനം നിർവഹിച്ചു കൊണ്ട് ആവശ്യപ്പെട്ടു.

അസംബ്ലി തെരഞ്ഞെടുപ്പ് ഇൻ ചാർജ്ജ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു.

സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളം, ബിജെപി സൗത്ത് ജില്ല പ്രസിഡൻ്റ് എ.ആർ. ശ്രീകുമാർ, എൻഡിഎ നേതാക്കളായ കെ.സി. വേണു മാസ്റ്റർ, ജയചന്ദ്രൻ, സുനിൽ ചെരടായി, അജിത്ത് തുമ്പപ്പൂ, അഡ്വ. സുബീഷ് ശങ്കരൻ, ലോചനൻ അമ്പാട്ട്, കവിത ബിജു, ശ്യാംജി
മാടത്തിങ്കൽ, വിപിൻ പാറമേക്കാട്ടിൽ, അഖിലാഷ് വിശ്വനാഥൻ, അജീഷ് പൈക്കാട്ട്, സന്തോഷ് ബോബൻ, ശ്രീജേഷ് ഊരകം, രിമ പ്രകാശ്, ആർച്ച അനീഷ്, പി.എസ്. സുഭീഷ്, കലേഷ്കുമാർ, ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, കെ.ആർ. രഞ്ജിത്ത്, ജിതീഷ് മോഹൻ, രമേഷ് അയ്യർ, വാണികുമാർ കോപ്പുള്ളിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.

കോണത്തുകുന്ന് ഗവ. യു.പി. സ്‌കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കോണത്തുകുന്ന് ഗവ. യു.പി. സ്‌കൂളിൻ്റെ 113-ാം വാർഷികാഘോഷം ഫോക്‌ലോർ അക്കാദമി പുരസ്‌കാര ജേതാവ് പ്രസാദ് കരിന്തലക്കൂട്ടം ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് ടി.എ. അനസ് അധ്യക്ഷനായി.

സംസ്ഥാന ഇൻ്റർ പോളി കലോത്സവത്തിലെ കലാപ്രതിഭ ശ്രീറാം രഞ്ജൻ മുഖ്യാതിഥിയായി.

പി.എസ്. ഷക്കീന, കെ. കൃഷ്‌ണകുമാർ, എം.എസ്. കാശി വിശ്വനാഥൻ, എ.വി. പ്രകാശ്, സി.എ. സലീഷ, പി.കെ. സൗമ്യ തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് എൻഡോവ്മെൻ്റ് വിതരണം, വിവിധ പുരസ്‌കാര ജേതാക്കൾക്കുള്ള സമ്മാന വിതരണം, വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവ നടന്നു.

168 യാത്രികരുടെ നാനൂറോളം ഫോട്ടോകൾ പ്രദർശനത്തിന് ഒരുങ്ങി: ‘യാത്രായാത്രികം’ 10ന് ആരംഭിക്കും

തൃശൂർ : 168 യാത്രികരുടെ മൊബൈലിൽ പകർത്തിയ നാനൂറോളം ഫോട്ടോകൾ പ്രദർശനത്തിന് ഒരുങ്ങി.

‘യാത്ര’ എന്ന യാത്രക്കാരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘യാത്രായാത്രികം -2026’ ത്രിദിന യാത്രാമൊബൈൽ ഫോട്ടോപ്രദർശനം ഏപ്രിൽ 10ന് കേരള ലളിതകലാ അക്കാദമിയുടെ ആർട് ഗ്യാലറിയിൽ രാവിലെ 10.30ന് ആരംഭിക്കും.

തൃശൂർ ആകാശവാണി പ്രോഗ്രാം അനൗൺസർ വൈ.എസ്. പൗർണ്ണമി പ്രദർശനം ഉദ്ഘാടനം ചെയ്യും.

മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എം.കെ. കൃഷ്ണകുമാർ യാത്രികരെ ആദരിക്കും.

കഴിഞ്ഞ വർഷത്തെ വിജയികൾ മത്സരാനുഭവങ്ങൾ പങ്കുവെയ്ക്കും.

മൂന്നു ദിവസങ്ങളിലായി രാവിലെ 10 മുതൽ വൈകീട്ട് 6 വരെ നടക്കുന്ന പ്രദർശനമേളയിൽ ഏവർക്കും പ്രവേശനം സൗജന്യമാണ്.

മേളയിൽ ഫോട്ടോ പ്രദർശന മത്സരത്തിന് പുറമേ യാത്രികരുടെ സംഗമം, കലാപ്രകടനങ്ങൾ എന്നിവയുണ്ടാകും.

11ന് വൈകീട്ട്, പ്രദർശനത്തിലെ ഫോട്ടോകളുടെ മൂല്യനിർണ്ണയം നടത്തി വിജയികളെ പ്രഖ്യാപിക്കും.

12ന് വൈകീട്ട് 4ന് ചേരുന്ന സമാപന സമ്മേളനം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും.

സുനിൽ സുഖദ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

ജനറൽ വിഭാഗത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതവും സർട്ടിഫിക്കറ്റും ട്രോഫിയും നൽകും.

‘യാത്രാപഥം’ എന്ന ‘യാത്ര’യുടെ യാത്രാ ഫോട്ടോകൾക്ക് യഥാക്രമം 3000, 2000, 1000 രൂപ വീതവും സർട്ടിഫിക്കറ്റും ട്രോഫിയും നൽകും.

കെ. വിജയരാഘവൻ ചെയർമാനും രാജൻ തലോർ കോർഡിനേറ്ററും ജെഷിൻ പാലത്തിങ്കൽ ജനറൽ കൺവീനറുമായുള്ള 150 അംഗ സംഘാടക സമിതി പ്രദർശനമേളയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

ഇടതു വലതു മുന്നണികളെ കേരളത്തിൽ നിന്നും നിഷ്കാസനം ചെയ്യാൻ ഈ നിയമസഭ തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തണം : നിർമ്മല സീതാരാമൻ

ഇരിങ്ങാലക്കുട : എൽഡിഎഫിനെയും യുഡിഎഫിനെയും കേരളത്തിൽ നിന്നും നിഷ്കാസനം ചെയ്യാൻ ഈ നിയമസഭ തെരഞ്ഞെടുപ്പ് ജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ നിർമ്മല സീതാരാമൻ ആഹ്വാനം ചെയ്തു.

ഇരിങ്ങാലക്കുട നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സന്തോഷ്‌ ചെറാക്കുളത്തിനെ വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് നടത്തിയ റോഡ് ഷോയുടെ സമാപനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിർമ്മല സീതാരാമൻ.

കേരളത്തിലെ സിപിഎം സർക്കാർ കേരളത്തെ വൻ കടബാധ്യതയിലാക്കി കഴിഞ്ഞു. കേരളത്തിലെ വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനും യുവജനങ്ങൾ തൊഴിലിനും വ്യവസായ സംരംഭങ്ങൾക്കുമായി നാട് വിടുന്നതും സാധാരണമായി കൊണ്ടിരിക്കുകയാണെന്ന്മന്ത്രി ചൂണ്ടിക്കാട്ടി. അവർ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെയും വിദേശ രാജ്യങ്ങളെയും ആശ്രയിക്കുന്നു. ഈ ഗതികേടിന് പരിഹാരം കാണാൻ കേരളത്തിലെ മുഖ്യപ്രതിപക്ഷം എന്ന് പറയുന്ന കോൺഗ്രസ്സിൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫിന് സാധിക്കില്ല. ഇടതും വലതും തമ്മിലുള്ള അശാസ്ത്രീയ കൂട്ടുകെട്ട് ഡൽഹിയിൽ ഇന്നും തുടർന്നു കൊണ്ട് ജനങ്ങളെ പറ്റിക്കുകയാണ്.

കേരളത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബിജെപി – എൻഡിഎ സർക്കാർ ഇവിടെ അധികാരത്തിൽ വരണമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.

നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ് ഷോയിൽ ആയിരങ്ങൾ അണിനിരന്നു.

പൂതംകുളം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ബസ് സ്റ്റാൻഡിൽ സമാപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് : എൽഡിഎഫ് പഞ്ചായത്ത് പൊതുയോഗങ്ങൾക്കും റാലികൾക്കും തുടക്കമായി

ഇരിങ്ങാലക്കുട : തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി എൽഡിഎഫ് പഞ്ചായത്ത് പൊതുയോഗങ്ങൾക്കും റാലികൾക്കും തുടക്കമായി.

കരുവന്നൂർ, പൂമംഗലം, വേളൂക്കര, ആളൂർ, മുരിയാട് എന്നിവിടങ്ങളിൽ എൽഡിഎഫിൻ്റെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി അരങ്ങേറി.

പൂമംഗലം പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ സി. സുരേഷ് അധ്യക്ഷത വഹിച്ചു.

സ്ഥാനാർത്ഥി ഡോ. ആർ. ബിന്ദു, സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, നേതാക്കളായ കെ.എസ്. തമ്പി, വത്സല ബാബു, കെ.വി. ജിനരാജ ദാസൻ, പി. ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.

‘തുടരണം ടീച്ചർ, നിറയണം വികസനം’ : കലാജാഥ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി ഡോ. ആർ. ബിന്ദുവിൻ്റെ വിജയത്തിനായി പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല ‘തുടരണം ടീച്ചർ, നിറയണം വികസനം’ എന്ന സന്ദേശമുണർത്തി സംഘടിപ്പിച്ച കലാജാഥ സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.

കുഴിക്കാട്ടുകോണത്ത് നടന്ന ചടങ്ങിൽ ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.

ഡോ. സോണി ജോൺ, ഡോ. കെ. രാജേന്ദ്രൻ, ഉദിമാനം അയ്യപ്പക്കുട്ടി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ഇരിങ്ങാലക്കുട മാർക്കറ്റ്, എടതിരിഞ്ഞി, കാട്ടൂർ, വെള്ളാനി എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു.

അടുത്ത ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ കലാസംഘം ചാക്യാർകൂത്ത്, നാടകം, ഫ്ലാഷ്മോബ്, സംഗീതശിൽപം, നാടൻപാട്ടുകൾ തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കും.

മൂർക്കനാട് ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി

ഇരിങ്ങാലക്കുട : ഈ വർഷത്തെ മൂർക്കനാട് ശിവക്ഷേത്രത്തിലെ തിരുവത്സവത്തിന് ബ്രഹ്മശ്രീ വട്ടപറമ്പ് മന ജയറാം നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടികയറി.

ഏപ്രിൽ 4 മുതൽ രാവിലെയും വൈകീട്ടും രണ്ട് ആനപ്പുറത്ത് നിത്യ ശീവേലി, വിളക്ക് മേളം, പാഠകം, തായമ്പക, കലാപരിപാടികൾ, ഗാനമേള, നാടകം, 8ന് ചെമ്മണ്ടയ്ക്ക് എഴുന്നെള്ളിപ്പ്, അന്നേ ദിവസം ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ വിളക്കിന് വിശേഷാൽ മേളം, 9ന് രാവിലെ തന്ത്രി ഇല്ലത്തേക്ക് എഴുന്നെള്ളിപ്പ്, ഉച്ചതിരിഞ്ഞ് വള്ളി കാഞ്ഞിരം വലത്തിടലിനുള്ള പുറപ്പാട്, 10ന് ഉച്ചതിരിഞ്ഞ് നാല് ഗജവീരൻമാരുടെ അകമ്പടിയോടെയും മേജർ സെറ്റ് പഞ്ചവാദ്യത്തോടെയും കൂടിയുള്ള ആറാട്ടെഴുന്നെള്ളിപ്പ്,
സന്ധ്യക്ക് കരുവന്നൂർ പുഴയിൽ ആറാട്ട്, തുടർന്ന് തിരിച്ചെഴുന്നെള്ളിപ്പ്, ആറാട്ട് വിളക്ക് മേളം, കൊടിക്കൽപറ, കൊടിയിറക്കൽ എന്നിവയാണ് പരിപാടികൾ.

പുതിയൊരു ഇരിങ്ങാലക്കുടയ്ക്കായി വിരൽ തുമ്പിലൊരു വികസന വിപ്ലവുമായി ടീം യുഡിഎഫ്

ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി ടീം യുഡിഎഫ്.

വോട്ടർമാർക്ക് തങ്ങളുടെ ആശയങ്ങളും ആശങ്കകളും പങ്കുവെക്കാനും വികസന രേഖയെക്കുറിച്ച് (പ്രകടന പത്രിക) ആഴത്തിൽ മനസ്സിലാക്കാനും സഹായിക്കുന്ന ‘സ്മാർട്ട് ഇരിങ്ങാലക്കുട’ അത്യാധുനിക ആപ്പും ചാറ്റ്‌ബോട്ടും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു.

​സാങ്കേതികവിദ്യയുടെ കാര്യത്തിൽ ജനാധിപത്യ പ്രക്രിയയെ കൂടുതൽ സുതാര്യമാക്കി ഇരിങ്ങാലക്കുടയുടെ മുഖച്ഛായയെ കൂടുതൽ ആധുനികവൽക്കരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

പുല്ലൂർ അമ്പലനട ഉന്നതിയിൽ ജനസമ്പർക്കം നടത്തി സന്തോഷ് ചെറാക്കുളം

ഇരിങ്ങാലക്കുട : എൻഡിഎ സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളം പുല്ലൂർ അമ്പലനട ഉന്നതിയിൽ ജനസമ്പർക്കം നടത്തി.

ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് കവിത ബിജു, ബിജെപി ജില്ലാ സെക്രട്ടറി അജീഷ് പൈക്കാട്ട്, ആളൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. അനീഷ്, മുരിയാട് വെസ്റ്റ് ഏരിയ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഊരകം, ജനറൽ സെക്രട്ടറി ജിബിൻ, മണ്ഡലം സെക്രട്ടറി ശ്രീദേവി, ബൂത്ത്‌ പ്രസിഡന്റ്‌ നിതിൻ ശ്രീജോ, സജീഷ്, ശ്രീനാഥ്‌, ഗോപു, സുജീഷ് എന്നിവർ നേതൃത്വം നൽകി.

തന്ത്രിമാർ ക്ഷേത്രവുമായി സഹകരിക്കുന്നില്ല എന്ന ദേവസ്വത്തിൻ്റെ വാദം താന്ത്രിക ചടങ്ങുകൾ മാറ്റിമറിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗം : കൂടൽമാണിക്യം ക്ഷേത്രം തന്ത്രിമാർ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകൾക്ക് സഹകരിക്കാതെ അഞ്ച് തന്ത്രിമാർ മാറി നിൽക്കുന്നു എന്ന മട്ടിൽ ദേവസ്വം നൽകി വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധവും ചില ഗൂഢാലോചനകളുടെ ഭാഗവുമാണെന്ന് വ്യക്തമാക്കി ക്ഷേത്രം തന്ത്രിമാരായ നകരമണ്ണ് മന നാരായണൻ നമ്പൂതിരി, കിടങ്ങശ്ശേരി തരണനല്ലൂർ ദേവൻ നാരായണൻ, അണിമംഗലം നാരായണൻ നമ്പൂതിരി എന്നിവർ രംഗത്തെത്തി.

2025ലെ പ്രതിഷ്ഠാദിന ചടങ്ങുകൾ കഴിഞ്ഞ 17 വർഷങ്ങളിലെ പോലെ ഈ അഞ്ച് തന്ത്രി കുടുംബാംഗങ്ങൾ മാത്രമാണ് നിർവ്വഹിച്ചത്. 2025ലെ തിരുവുത്സവം, ചിങ്ങമാസത്തിലെ ദ്രവ്യ കലശ ചടങ്ങുകൾ, അടുത്തു നടന്ന ഈ വർഷത്തെ പ്രതിഷ്ഠാദിന ചടങ്ങുകൾ എന്നിവയിലും പതിവുപോലെ തങ്ങൾ പങ്കെടുത്തിരുന്നതായി തന്ത്രിമാർ വ്യക്തമാക്കി.

ദേവസ്വം വിളിച്ചു ചേർക്കുന്ന എല്ലാ യോഗങ്ങളിലും തന്ത്രിമാർ പങ്കെടുക്കുകയും പങ്കെടുക്കാൻ സാധ്യമല്ലാത്ത അവസരങ്ങളിൽ മതിയായ കാരണങ്ങൾ അറിയിക്കുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്ത്രിമാർ സഹകരിക്കുന്നില്ല എന്ന പ്രസ്താവനകൾ സത്യവിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി.

വാസ്തവം ഇതായിരിക്കെ, അസത്യ പ്രസ്താവനകളും വാർത്തകളും സൃഷ്ടിച്ച് തങ്ങളുടെ ആജ്ഞാനുവർത്തികളാകാൻ തയ്യാറാവാത്ത തന്ത്രി സമൂഹത്തെ കുറിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്തുകയും, അവമതിപ്പ് ഉണ്ടാക്കി മാറ്റി നിർത്താൻ ശ്രമിക്കുകയും ചെയ്യുന്നത് ഈ മഹാക്ഷേത്രത്തിലെ വിശിഷ്ടങ്ങളായ താന്ത്രിക ചടങ്ങുകളെയും ആചാരാനുഷ്ഠാനങ്ങളെയും തങ്ങൾക്ക് വഴങ്ങുന്ന തൽപരകക്ഷികളെ കൂട്ടുപിടിച്ച് മാറ്റിമറിക്കാനാണെന്ന് ഈ വർഷത്തെ തിരുവുത്സവ നോട്ടീസിൽ നിന്ന് വ്യക്തമാണെന്നും അവർ ആരോപിച്ചു.

തപോവനം പോലെ ശാന്തമായ ഈ ക്ഷേത്ര അന്തരീക്ഷം കൂടുതൽ വിവാദങ്ങളും പ്രശ്നങ്ങളും മൂലം മലിനമാവരുതെന്ന താൽപര്യം കൊണ്ടാണ് തങ്ങൾ ഇതുവരെ പൊതുവേദികളിൽ പ്രതികരിക്കാതിരുന്നത്. വിശിഷ്ടങ്ങളായ താന്ത്രിക ചടങ്ങുകളാലും ആചാര അനുഷ്ഠാനങ്ങളാലും പ്രശസ്തമായ കൂടൽമാണിക്യം ക്ഷേത്രത്തിലെ ചിട്ടയായ ആചാരങ്ങളെ വ്യവസ്ഥാപിതമായ ദേവ സമ്മതമോ നിയമ നിശ്ചയമോ കൂടാതെ, തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് അനുസരിച്ച് മാറ്റിമറിക്കുവാൻ സമാന ചിന്താഗതിക്കാരുമായി കൂട്ടുചേർന്ന് ദേവസ്വം തീരുമാനിച്ചിരിക്കുന്നത് കൂടൽമാണിക്യം സ്വാമിയോടും ജനപദത്തോടും ചെയ്യുന്ന അപരാധമാണെന്നും ക്ഷേത്രം തന്ത്രിമാർ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.