“മുക്തി” ലഹരിവിരുദ്ധ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പദ്ധതിയായ ‘മധുരം ജീവിതവും’ ഫോർത്ത് വേവ് ഫൗണ്ടഷനും സംയുക്തമായി സംഘടിപ്പിക്കുന്ന “മുക്തി” ലഹരിവിരുദ്ധ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെക്കൽ ചടങ്ങ് നടന്നു. 

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ വെച്ച് നടന്ന ചടങ്ങിൽ ലഹരി വിമുക്ത ക്യാമ്പസ് ലക്ഷ്യമാക്കി മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ സാന്നിധ്യത്തിൽ ക്രൈസ്റ്റ് കോളെജും ഫോർത്ത് വേവ് ഫൗണ്ടേഷനും തമ്മിലുള്ള ധാരണാപത്രത്തിൽ പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ്, ഫോർത്ത് വേവ് ഫൗണ്ടേഷൻ ഡയറക്ടർ സി.സി. ജോസഫ് എന്നിവർ ഒപ്പുവെച്ചു.

ലഹരിമുക്തമായ ഒരു യുവതലമുറയെ കെട്ടിപ്പടുക്കുന്നതിനും വിദ്യാർഥികൾക്കിടയിൽ ബോധവത്ക്കരണ പരിപാടികൾ ഊർജ്ജിതമാക്കുന്നതിനുമാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്.

കേരളീയ സമൂഹത്തിൽ ലഹരിവസ്തുക്കളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ശക്തമായ അവബോധം സൃഷ്ടിച്ച് മയക്കുമരുന്ന് ഉൾപ്പെടെയുളള ലഹരി വസ്തുക്കളുടെ ഉപഭോഗം ഇല്ലാതാക്കുന്നതിനും ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുമായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.

സർക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും സാമൂഹ്യനീതി വകുപ്പും കേരളത്തിലെ സ്കൂൾ, കോളെജുകൾ, വിദ്യാർഥികൾ, വിവിധ സംഘടനകൾ എല്ലാം കൈകോർത്തു കൊണ്ട് ബോധവൽക്കരണ ക്യാമ്പയിനുകൾ ഊർജ്ജിതമായി നടപ്പിലാക്കുന്നുണ്ട് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

വിവിധ ഘട്ടങ്ങളിലായി കോളെജിനകത്തും പുറത്തുമായി വിവിധ ബോധവൽക്കരണ പരിപാടികളും കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളെയും കായികപരമായ കഴിവുകളെയും പ്രോത്സാഹിപ്പിക്കുകയും അതിനാവിശ്യമായ സാഹചര്യങ്ങൾ ഒരുക്കുകയും നടപ്പിലാക്കുകയും അതുവഴി ജീവിതത്തിൽ ലഹരി കണ്ടെത്താൻ അവരെ സഹായിക്കുകയും ചെയ്യുന്ന അഞ്ചു വർഷക്കാലം നീണ്ടു നിൽക്കുന്ന പദ്ധതിയാണ് “മുക്തി”.

പ്രോഗ്രാം ഓഫീസർമാരായ ഡോ. അനുഷ മാത്യു, ഡോ. സുബിൻ കെ. ജോസ്, ഡോ. ആൻസോ, സിമി റോസ്, അജിത്ത് മാണി, സ്റ്റിജി, അനൂജ്, ധിനിൽ സെൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ഫോർത്ത് വേവ് ഫൗണ്ടേഷൻ പ്രതിനിധികളും പങ്കെടുത്ത ഈ ചടങ്ങിൽ എൻ.എസ്.എസ്. വൊളന്റിയർമാരായ ഗൗരി മേനോൻ, പാർവതി എന്നിവർ പ്രസംഗിച്ചു.

ഓപ്പറേഷൻ കാപ്പ : വേട്ട തുടരുന്നു ; കുപ്രസിദ്ധ ഗുണ്ട ഹരീഷ് ജയിലിലേക്ക്

ഇരിങ്ങാലക്കുട : കാട്ടൂർ സ്റ്റേഷൻ റൗഡിയും നിരവധി കേസിലെ പ്രതിയുമായ കാട്ടൂക്കടവ് നന്തനത്ത് പറമ്പില്‍ വീട്ടില്‍ ഹരീഷ് (46) എന്നയാളെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജയിലിലാക്കി.

നോർത്ത് പറവൂർ കെടാമംഗലത്തു നിന്നുമാണ് പ്രതിയെ റൂറൽ ജില്ലാ പൊലീസ് പിടികൂടിയത്.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ നൽകിയ ശുപാർശയിൽ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

ഹരീഷിനെതിരെ കാട്ടൂർ, വലപ്പാട്, ചേർപ്പ്, വാടാനപ്പിള്ളി, മതിലകം, അന്തിക്കാട്, ഒല്ലൂർ, പാലാരിവട്ടം, ചേരാനെല്ലൂർ എന്നീ സ്റ്റേഷൻ പരിധികളിലായി ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുക, കവർച്ച, വധശ്രമം, അടിപിടി, അനധികൃതമായി സ്ഫോടക വസ്തു കൈവശം വയ്ക്കുക, മയക്ക് മരുന്ന് വിൽപ്പനക്കായി സൂക്ഷിക്കുക എന്നിങ്ങനെയുള്ള 46 ക്രിമിനൽക്കേസുകളുണ്ട്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജു, കാട്ടൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.സി. ബൈജു, സബ്ബ് ഇൻസ്പെക്ടർ എസ്. സബീഷ്, എഎസ്ഐ ധനേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.വി. വിപിൻ, ക്രൈം സ്ക്വാഡ് എഎസ്ഐ ഇ.എസ്. ജീവൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് : നാമനിർദ്ദേശപത്രിക സമർപ്പിച്ച് എൻഡിഎ പാനൽ

ഇരിങ്ങാലക്കുട : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനായുള്ള എൻഡിഎ പാനൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഫെബ്രുവരി 22നാണ് തെരഞ്ഞെടുപ്പ്.

ബിജെപി മണ്ഡലം സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ ടി.കെ. ഷാജു, കർഷകമോർച്ച ജില്ല വൈസ് പ്രസിഡൻ്റ് ചന്ദ്രൻ അമ്പാട്ട്, മഹിളാമോർച്ച ജില്ല ജനറൽ സെക്രട്ടറി സിന്ധു സതീഷ്, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ വിജയകുമാരി അനിലൻ, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുഷിതാംബരൻ, ബാബു കോലോത്ത്, രമിത് സുബ്രഹ്മണ്യൻ, കെ.സി. ബാബു, നന്ദനൻ, ഗോപാലൻ, സി.വി. നിധീഷ്, എം.എസ്. രഞ്ജിത്ത് എന്നിവരാണ് എൻഡിഎയുടെ മത്സരാർത്ഥികൾ.

ബിജെപി സൗത്ത് ജില്ല ജനറൽ സെക്രട്ടറിയും നിയോജക മണ്ഡലം ഇൻചാർജുമായ കൃപേഷ് ചെമ്മണ്ട, ജില്ല ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ, ജില്ല വൈസ് പ്രസിഡൻ്റ് പി.എസ്. അനിൽകുമാർ, ജില്ല സെക്രട്ടറി ശ്യാംജി മാടത്തിങ്കൽ, മണ്ഡലം പ്രഭാരി അഖിലാഷ് വിശ്വനാഥൻ, മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, ഒബിസി മോർച്ച ജില്ല ജനറൽ സെക്രട്ടറി ടി.ഡി. സത്യദേവ്, പൊറത്തിശ്ശേരി ഏരിയ പ്രസിഡൻ്റ് സൂരജ് കടുങ്ങാടൻ, ജനറൽ സെക്രട്ടറി സൂരജ് നമ്പ്യാങ്കാവ്, വൈസ് പ്രസിഡൻ്റ് സന്തോഷ് കോഞ്ചാത്ത് എന്നിവർ നേതൃത്വം നൽകി.

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് 5 വർഷങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പിനെ നേരിടുന്നു ; നാമനിർദ്ദേശപത്രിക സമർപ്പിച്ച് എൽഡിഎഫ്

ഇരിങ്ങാലക്കുട : 5 വർഷങ്ങൾക്ക് ശേഷം ഫെബ്രുവരി 22ന് നടക്കാനിരിക്കുന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരക്കുന്നതിനായി ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികൾ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു. 13 സീറ്റുകളിലേക്കാണ് മത്സരം.

മാടായിക്കോണം, മാപ്രാണം സൗത്ത്, മാപ്രാണം നോർത്ത്, തളിയക്കോണം, പൊറത്തിശ്ശേരി, മൂർക്കനാട് എന്നീ ആറ് ഡിവിഷനുകളിലും, രണ്ട് വനിത സംവരണം, ഒരു പട്ടികജാതി സംവരണം, 40 വയസ്സിന് താഴെയുള്ള ഒരു വനിത, 40 വയസ്സിന് താഴെയുള്ള ജനറൽ, ഒരു നിക്ഷേപകൻ എന്നിങ്ങനെയാണ് 13 ഡയറക്ടർമാരെ തിരഞ്ഞെടുക്കേണ്ടത്.

സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.എൽ. ജീവൻലാൽ, ടി.കെ. ജയാനന്ദൻ എന്നിവരോടൊപ്പം 13 പേരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റും നിലവിൽ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് നിയന്ത്രണത്തിനായി സംസ്ഥാന സർക്കാർ നിശ്ചയിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കൺവീനറുമായ ആർ.എൽ. ശ്രീലാൽ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ അംഗവും തദ്ദേശസ്വയംഭരണ വകുപ്പ് റിട്ട. ജില്ലാ ജോ. ഡയറക്ടറുമായ പി.കെ. വത്സലൻ, സിപിഎം ലോക്കൽ കമ്മിറ്റി അംഗവും സ്വകാര്യ സ്ഥാപനത്തിൽ ദീർഘകാലമായി ചീഫ് അക്കൗണ്ടൻ്റുമായി പ്രവർത്തിക്കുന്ന വി.എസ്. സജി, സിപിഎം ബ്രാഞ്ച് സെക്രട്ടറിയും തൃശൂർ കോർപ്പറേഷൻ ഇലക്ട്രിസിറ്റി ബോർഡിൽ താൽക്കാലിക ജീവനക്കാരനുമായ എ.സി. സനീഷ്, സിപിഎം കാട്ടുങ്ങച്ചിറ ബ്രാഞ്ച് സെക്രട്ടറിയും ക്ഷീര കർഷകനുമായ എം.ആർ. അജിത്ത്, റിട്ട. പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ അശോകൻ കുനിയത്ത്, മുൻ നഗരസഭ കൗൺസിലർ സി.എം. സാനി, നിലവിലെ കൊച്ചിൻ ദേവസ്വം ബോർഡ് അംഗം കെ.ഡി. ദാമോദരൻ നമ്പൂതിരി, കുടുംബശ്രീ പ്രവർത്തക ശ്രീമ രാജീവ്, മുൻ പഞ്ചായത്ത് അംഗവും സംരഭകനുമായ കെ.കെ. ബാലൻ, മനോജ് പുളിയത്ത് പറമ്പിൽ, ജില്ലാ കോടതിയിലെ അഭിഭാഷകയായ അഡ്വ. സുജില നിധീഷ്, പഞ്ചായത്ത് വകുപ്പിൽ നിന്ന് സീനിയർ ക്ലർക്കായി വിരമിച്ച പി.സി. രഘു എന്നിവരാണ് നാമനിർദ്ദേശം നൽകിയ എൽഡിഎഫ് സ്ഥാനാർഥികൾ.

13 സീറ്റിലും ഇടതുപക്ഷം ഉജ്ജ്വലമായ വിജയം നേടുമെന്നും സഹകരണമേഖലയിൽ ഏറ്റവും സുതാര്യവും പക്ഷപാതരഹിതവുമായ നിലയിൽ ഇടപെട്ടതിനെ ദുഷ്പ്രചരണങ്ങളിലൂടെ അട്ടിമറിക്കാൻ ശ്രമിച്ചതിനെ ജനം തിരഞ്ഞെടുപ്പിലൂടെ മനസ്സിലാക്കി കൊടുക്കുമെന്നും ആർ.എൽ. ജീവൻലാൽ പറഞ്ഞു.

വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ് ആക്രമണം ; സ്റ്റേഷൻ റൗഡി അരുൺ പോളും കൂട്ടാളികളും പിടിയിൽ

ഇരിങ്ങാലക്കുട : പടിയൂർ വളവനങ്ങാടിയിൽ വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ് ആക്രമണം നടത്തിയ കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻ റൗഡി പടിയൂർ വലൂപറമ്പിൽ വീട്ടിൽ അരുൺ പോൾ (29), കൂട്ടാളികളായ പൊറത്തിശ്ശേരി സ്വദേശി അമ്പലത്തറ വീട്ടിൽ ജയേഷ് (23), പടിയൂർ വളവനങ്ങാടി സ്വദേശി കൊച്ചുപറമ്പത്ത് വീട്ടിൽ അജീഷ് (29) എന്നിവരെ ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി.

നടപടിക്രമങ്ങൾക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

വെള്ളിയാഴ്ച രാത്രി 9 മണിയോടെ പടിയൂർ വളവനങ്ങാടി സ്വദേശി തഷ്‌ണത്ത് വീട്ടിൽ സുജിത്തിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.

ആക്രമണത്തിൽ വീട്ടിലുണ്ടായിരുന്ന സുജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി (21), സുഹൃത്തായ പടിയൂർ തവളക്കുളം പണിക്കപറമ്പിൽ വീട്ടിൽ നിഷാന്ത് (36) എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.

സുജിത്തും ഭാര്യ ശ്രീക്കുട്ടിയും ഇവരുടെ മക്കളും സുജിത്തിന്റെ സുഹൃത്തുക്കളായ നിശാന്തും ഉണ്ണികൃഷ്ണനും വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്.

റോഡിൽ ബൈക്ക് നിർത്തിയ ശേഷം കൈയ്യിൽ കരുതിയിരുന്ന സ്ഫോടകവസ്തു വരാന്തയിലേക്ക് എറിയുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചക്ക് വളവനങ്ങാടിയിലുള്ള മീൻ കെട്ടിൽ വളർത്തു മീനിനെ പിടിക്കാൻ അരുൺ പോൾ വലവെച്ചത് സുജിത്തിന്റെ സുഹൃത്ത് എടുത്തുമാറ്റാൻ പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താലാണ് ആക്രമണം നടത്തിയത്.

അരുൺ പോൾ കാട്ടൂർ സ്റ്റേഷൻ പരിധിയിൽ ഒരു പോക്സോ കേസ്സിലും, രണ്ട് വധശ്രമക്കേസിലും, സ്ത്രീക്ക് മാനഹാനി വരുത്തിയ കേസ്സിലും ഉൾപ്പെടെ എട്ട് ക്രമിനൽ കേസുകളിലെ പ്രതിയാണ്.

ജയേഷ് ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ ആയുധവുമായി വീടുകയറി ആക്രമണം നടത്തി സ്ത്രീക്ക് മാനഹാനി വരുത്തിയ കേസ്സിലും അശ്രദ്ധമായി വാഹനമോടിച്ചതിൽ മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസ്സിലും അടക്കം രണ്ട് ക്രമിനൽ കേസുകളിലെ പ്രതിയാണ്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജുവിന്റെ നേതൃത്വത്തിൽ കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ കെ.സി. ബൈജു, എസ്ഐമാരായ സബീഷ്, ഫ്രാൻസിസ്, ജിഎഎസ്ഐമാരായ ധനേഷ്, മിനി, ജി എസ് സി പി ഒ മാരായ വിപിൻ, ശ്യാം, സിപിഒമാരായ കൃഷ്ണദാസ്, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കരുവന്നൂർ ബാങ്ക് തെരഞ്ഞെടുപ്പ് : എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് എൽഡിഎഫിന്റെ അഡ്വ. സുജില നിധീഷും പി.കെ. വത്സലനും

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൻ്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന തിയ്യതി അവസാനിച്ചതിന് പിന്നാലെ എൽഡിഎഫ് സ്ഥാനാർത്ഥികളായ അഡ്വ. സുജില നിധീഷ്, പി.കെ. വത്സലൻ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ബന്ധപ്പെട്ട അധികൃതർ പ്രഖ്യാപിച്ചു.

40 വയസ്സിന് താഴെയുള്ള വനിതാ സംവരണ ഡിവിഷനിലേക്കാണ് ജില്ലാ കോടതിയിലെ അഭിഭാഷകയായ അഡ്വ. സുജില നിധീഷ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

നിക്ഷേപക സംവരണ ഡിവിഷനിലേക്കാണ് തദ്ദേശ സ്വയംഭരണ വകുപ്പ് റിട്ട. ജില്ലാ ജോയിൻ്റ് ഡയറക്ടർ പി.കെ. വത്സലൻ തെരഞ്ഞെടുക്കപ്പെട്ടത്. കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് നിയന്ത്രണത്തിനായി സംസ്ഥാന സർക്കാർ നിശ്ചയിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ അംഗം കൂടിയായിരുന്നു പി.കെ. വത്സലൻ.

ഇനി 11 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആണ് ഫെബ്രുവരി 22ന് നടക്കുക.

ക്രൈസ്റ്റ് കോളെജിന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻ്റെ പുരസ്കാരം

ഇരിങ്ങാലക്കുട : സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻ്റെ പുരസ്കാരം സ്വന്തമാക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ്.

മൃഗപരിപാലനത്തിനും ഗവേഷണത്തിനും നൂതനരീതികൾ അവലംബിച്ച് ക്രൈസ്റ്റ് കോളെജിൽ തുടങ്ങിയ ‘ക്രൈസ്റ്റ് അഗ്രോ ഫാം’ ആണ് സംസ്ഥാന സർക്കാരിൻ്റെ ഈ അവാർഡിന് അർഹമായത്.

തൃശൂർ കലക്ടറേറ്റിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ കോളെജിനുവേണ്ടി മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ബർസാർ ഫാ. ഡോ. എൻ.എസ്. വിൻസെൻ്റ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

ഏകദേശം അഞ്ചേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ക്രൈസ്റ്റ് അഗ്രോ ഫാമിൽ വിവിധയിനം പശുക്കൾ, ആടുകൾ, കോഴി, താറാവ്, മുയൽ, അലങ്കാര മത്സ്യങ്ങൾ എന്നിവയും വിവിധ ഇനത്തിലുള്ള കുതിരകൾ, കഴുതകൾ എന്നിവയും വളരുന്നു.

മത്സ്യ കൃഷിയും നൂതനരീതിയിലുള്ള ഫിഷ് ബ്രീഡിംഗ് സെൻ്ററും ഇവിടെയുണ്ട്.

കാർഷിക രംഗത്ത് നൂതന ഗവേഷണങ്ങൾക്ക് സഹായകരമായ ഇന്നൊവേഷൻ സെൻ്ററും ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു.

ചാണകം പൊടിച്ചുള്ള ജൈവവളം, മണ്ണിര കമ്പോസ്റ്റ് എന്നിവയുടെ നിർമാണവും ഉപയോഗവും ക്രൈസ്റ്റ് അഗ്രോ ഫാമിൻ്റെ പ്രത്യേകതയാണ്.

കന്നുകാലികൾക്കുള്ള തീറ്റപ്പുല്ല്, പച്ചക്കറി കൃഷി, കൂൺ കൃഷി, ഔഷധസസ്യ തോട്ടം, കരിമ്പു കൃഷി, മഞ്ഞൾ കൃഷി, ഇഞ്ചി കൃഷി, 68 ഓളം ഫലവൃക്ഷങ്ങൾ അടങ്ങിയ തോട്ടം എന്നിവയും ഫാമിൻ്റെ ആകർഷണങ്ങളാണ്.

സൗജന്യ കൃഷി പരിശീലനവും മൃഗപരിപാലന പരിശീലനവും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും നൽകുന്നു.

കൂടാതെ സ്കൂൾ കുട്ടികൾക്കായുള്ള ‘കൃഷിപാഠം’ പദ്ധതിയും ഇതിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.

ക്രൈസ്റ്റ് കോളെജ് ബർസാർ ഫാ. ഡോ. വിൻസെൻ്റ് നീലങ്കാവിൽ, അധ്യാപകനായ ഡോ. സുബിൻ കെ. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ്
അഗ്രോഫാം പ്രവർത്തിക്കുന്നത്.

പി.എം. ഷാഹുൽ ഹമീദ് മാസ്റ്റർ അവഗണിക്കപ്പെട്ട വ്യക്തിത്വം : അഡ്വ. തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : അസാധാരണ പ്രതിഭയായിരുന്ന പി.എം. ഷാഹുൽ ഹമീദ് മാസ്റ്ററെ സമൂഹത്തിന് വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞില്ലെന്ന് അഡ്വ. തോമസ് ഉണ്ണിയാടൻ അഭിപ്രായപ്പെട്ടു.

കേരള സിറ്റിസൺ ഫോറത്തിന്റെ സ്ഥാപകനും പൊതുപ്രവർത്തകരുടെ ഉദാത്ത മാതൃകയും മാധ്യമ പ്രവർത്തകനുമായിരുന്ന പി.എം. ഷാഹുൽ ഹമീദ് മാസ്റ്ററുടെ അഞ്ചാം ചരമ വാർഷികാചരണം തൊമ്മാന ഗവ. യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോൾ കോക്കാട്ട്, ജോസ് ജെ. ചിറ്റിലപ്പിള്ളി, റോസിലി ഫ്രാൻസിസ്, മിനി മോഹൻദാസ്, കെ.കെ. ബാബു, ജോൺ കോക്കാട്ട്, കെ.പി. കുര്യൻ, ഉണ്ണികൃഷ്ണൻ കിഴുത്താണി, ബിജു കെ. ഫ്രാൻസിസ്, സോമൻ ശാരദാലയം, ഡോ. മാർട്ടിൻ പി. പോൾ, കെ.എ. മധു, ഷാജു പൊറ്റക്കൽ, ഷോബി കെ. പോൾ, കെ.ബി. വിദ്യാധരൻ, രാജാ അൻവർഷാ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

കോളോസ്റ്റമി ശസ്ത്രക്രിയ നടത്തിയവർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്തും ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി ചേർന്ന് ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2025- 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോളോസ്റ്റമി ശസ്ത്രക്രിയ നടത്തിയവർക്കുള്ള പരിശീലനം സംഘടിപ്പിച്ചു.

ആനന്ദപുരം ഇ.എം.എസ്. ഹാളിൽ വെച്ച് നടന്ന പരിശീലനം ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ്‌ ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ്‌ സരള വിക്രമൻ അധ്യക്ഷത വഹിച്ചു.

തുടർന്ന് ഗുണഭോക്താക്കൾക്കായി കോളോസ്റ്റമി കിറ്റും സ്നേഹോപഹാരവും ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ കെ.യു. വിജയൻ, ബിന്ദു വർക്കി കാരാത്രക്കാരൻ, പ്രസീന സജയൻ എന്നിവർ ചേർന്ന് നൽകി.

മുരിയാട് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം. ജോൺസൺ, മുരിയാട് പഞ്ചായത്ത്‌ മെമ്പർ ഷീജ മോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

മണി സജയൻ സ്വാഗതവും ആനന്ദപുരം സി.എച്ച്.സി. സൂപ്രണ്ട് ഡോ. കെ.കെ. ശ്രീവത്സൻ നന്ദിയും പറഞ്ഞു.

തുടർന്ന് കോളോപ്ലാസ്റ്റ് സ്റ്റോമ ട്രെയിനർ സന്തോഷ്‌ ആൽബി ഗുണഭോക്താക്കൾക്കുള്ള സ്റ്റോമ കെയർ പരിശീലനം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ലോജിസ്റ്റിക്സ് പരിശീലനവുമായി അസാപ് ; അപേക്ഷകൾ ക്ഷണിച്ചു

ഇരിങ്ങാലക്കുട : കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലോജിസ്റ്റിക്സ് പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും, പിന്നോക്ക വിഭാഗ വികസന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിലധിഷ്ഠിത പരിശീലനത്തിന് ബിരുദധാരികൾക്ക് അപേക്ഷിക്കാം.

“സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് അനലിസ്റ്റ്” എന്ന കോഴ്സിലേക്കാണ് അപേക്ഷകർ ക്ഷണിച്ചിരിക്കുന്നത്.

3 വർഷത്തെ അല്ലെങ്കിൽ 4 വർഷത്തെ ഏത് ബിരുദവും പൂർത്തിയാക്കിയവർ, പിന്നോക്ക വിഭാഗങ്ങളിൽ (OBC) ഉൾപ്പെട്ട വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ളവർ എന്നിവരാണ് അപേക്ഷിക്കേണ്ടത്.

അർഹരായവർക്ക് 100% ഫീസ് സബ്സിഡി, 10 മാസം സ്റ്റൈപ്പൻഡ്, തിരഞ്ഞെടുക്കപ്പെടുന്ന ഒ.ബി.സി. ഉദ്യോഗാർത്ഥികൾക്ക് 10 മാസത്തേക്ക് പ്രതിമാസം 4000 രൂപ വീതം സ്റ്റൈപ്പൻഡ്, പഠനത്തോടൊപ്പം പ്രമുഖ ലോജിസ്റ്റിക്സ് കമ്പനികളിൽ നേരിട്ട് പ്രായോഗിക പരിശീലനം, കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മികച്ച കമ്പനികളിൽ ജോലി നേടാൻ പ്ലേസ്‌മെന്റ് സഹായം എന്നിവയും ലഭിക്കും.

കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ആണ് പരിശീലന കേന്ദ്രം.

ഫെബ്രുവരി 10നുള്ളിൽ https://forms.gle/4KNtajFcWxuQTNDK9 എന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷകൾ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് : 8848179814/6238093350

വെബ്സൈറ്റ്: asapkerala.gov.in