കൂടൽമാണിക്യത്തിലെ കഴക നിയമനം : തർക്കങ്ങൾ പരിഹരിക്കേണ്ടത് സിവിൽ കോടതിയിലെന്ന് ഹൈക്കോടതി ; അനുരാഗിനുള്ള അഡ്വൈസ് മെമ്മോ ഉടൻ അയക്കുമെന്ന് ദേവസ്വം ചെയർമാൻ

ഇരിങ്ങാലക്കുട : ഏറെ വിവാദമായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കേണ്ടത് സിവിൽ കോടതിയിലെന്ന് ഹൈക്കോടതി.

ഇതോടെ ഈഴവ സമുദായാംഗമായ കെ.എസ്. അനുരാഗിന്റെ നിയമനത്തിനുള്ള തടസ്സവും ഹൈക്കോടതി നീക്കിയതായി കൂടൽമാണിക്യം ദേവസ്വം ഭരണസമിതി വ്യക്തമാക്കി.

അനുരാഗിനെ കഴകം തസ്തികയിലേക്ക് നിയമിക്കുന്നതിനായുള്ള അഡ്വൈസ് മെമ്മോ ഉടൻ അയക്കുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അറിയിച്ചു.

ഹൈക്കോടതി വിധിയെ തുടർന്ന് ശനിയാഴ്ച്ച ചേർന്ന അടിയന്തിര ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനം.

കൂടൽമാണിക്യത്തിലെ കഴക നിയമനം പാരമ്പര്യ അവകാശമാണോ, ആചാരപരമായ പ്രവൃത്തിയാണോ തുടങ്ങിയ വിഷയങ്ങളെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചു തീരുമാനിക്കേണ്ടത് സിവിൽ കോടതിയുടെ പരിധിയിലാണ് വരുന്നത്. അതിനാൽ തന്നെ വിഷയത്തിന്റെ വിപുലമായ നിയമവശങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതു സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ ഹർജിക്കാർക്ക് സിവിൽ കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

പാരമ്പര്യ അവകാശികളായ തെക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണൻ നൽകിയതുൾപ്പെടെയുള്ള ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

ക്ഷേത്രത്തിൽ തന്ത്രിമാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് ആദ്യം നിയമിതനായ റാങ്ക് ലിസ്റ്റിലെ ഒന്നാം പേരുകാരനായ ബി.എ. ബാലു രാജിവെച്ച ഒഴിവിലായിരുന്നു ചേർത്തല സ്വദേശി കെ.എസ്. അനുരാഗിന് അവസരം ലഭിച്ചത്.

എന്നാൽ അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും കേസ് ഹൈക്കോടതി പരിഗണനയിൽ ആയിരുന്നതിനാൽ ഇപ്പോഴും നിയമനം കാത്തിരിക്കുകയാണ് അനുരാഗ്.

അതേസമയം അനുരാഗിന്റെ നിയമനം സിവിൽ കോടതിയുടെ വിധിക്ക് വിധേയമാകുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.

എന്നാൽ പരാതിക്കാർ സിവിൽ കോടതിയെ സമീപിച്ചാലും നിലവിൽ അനുരാഗിന്റെ നിയമനത്തെ അത് ബാധിക്കില്ലെന്നാണ് കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗങ്ങളുടെ വിശദീകരണം.

ഇരിങ്ങാലക്കുട ഹിൽപാർക്ക് ഇനി മാലിന്യമുക്തം : ബയോമൈനിംഗ് ലഗസി ഡബ്‌സൈറ്റ് റെമഡിയേഷൻ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : നഗരസഭ 32-ാം വാർഡിലെ ബയോമൈനിങ് ലഗസി ഡബ്സൈറ്റ് റെമഡിയേഷൻ പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.

ഹിൽപാർക്കിൽ വർഷങ്ങളായി നിക്ഷേപിക്കപ്പെട്ടിട്ടുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ലെഗസി മാലിന്യങ്ങൾ സ്വച്ച് ഭാരത് മിഷൻ 2.0യിൽ ഉൾപ്പെടുത്തി 1 കോടി 8 ലക്ഷം രൂപ ഉപയോഗിച്ചാണ് ബയോമൈനിങ് എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധതരത്തിലുള്ള അജൈവമാലിന്യങ്ങളെ വേർതിരിച്ച് പുന:ചംക്രമണത്തിന് വിധേയമാക്കുകയും 100% മാലിന്യമുക്തമാക്കി സ്ഥലം ഉപയോഗയോഗ്യമാക്കി തിരിച്ചെടുക്കുകയും ചെയ്യുന്ന പ്രവർത്തിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

നഗരസഭ എൻജിനീയർ ആർ. സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജെയ്സൺ പാറേക്കാടൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, അംബിക പള്ളിപ്പുറത്ത്, കൗൺസിലർമാരായ സോണിയ ഗിരി, അഡ്വ. കെ.ആർ. വിജയ, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്, പ്രോഗ്രാം ഓഫീസർ രജനീഷ് രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി സ്വാഗതവും ക്ലീൻ സിറ്റി മാനേജർ എസ്. ബേബി നന്ദിയും പറഞ്ഞു.

വല്ലച്ചിറ ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണങ്ങൾ മോഷ്ടിച്ച മുൻ പൂജാരിയെ വയനാട് നിന്നും അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : വല്ലച്ചിറയിലുള്ള തെട്ടിപറമ്പിൽ ഭഗവതി കുടുംബ ക്ഷേത്രത്തിലെ ശ്രീകോവിലിലെ പ്രതിഷ്ഠയിൽ ധരിപ്പിച്ചിരുന്ന 20ഗ്രാം തൂക്കം വരുന്ന സ്വർണ്ണ തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ക്ഷേത്രത്തിലെ മുൻ പൂജാരി വയനാട് കൃഷ്ണഗിരി സ്വദേശി പട്ടാശ്ശേരി വീട്ടിൽ ബിപിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.

ആഗസ്റ്റ് 5ന് പുലർച്ചെ ഇപ്പോഴത്തെ പൂജാരി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

മോഷണ ശേഷം ശ്രീകോവിലിന്റെ വാതിലുകളിലും പടികളിലും പരിസരങ്ങളിലും മഞ്ഞൾ പൊടി വിതറിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീകോവിലിന്റെ പൂട്ടു പൊളിക്കാതെ താക്കോൽ ഉപയോഗിച്ചു തുറന്നാണ് മോഷണം നടത്തിയിക്കുന്നതെന്നും ക്ഷേത്രത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നും മനസിലാക്കിയിരുന്നു.

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വയനാട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘം മീനങ്ങാടി പൊലീസിന്റെ കൂടി സഹായത്തോടെയാണ് മീനങ്ങാടിയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജി, മുൻ ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ചേർപ്പ് എസ്എച്ച്ഒ എം.എസ്. ഷാജൻ, എസ്ഐ-മാരായ കെ.എസ്. സുബിന്ത്, സജിപാൽ, എഎസ്ഐ ജോയ് തോമസ്, സീനിയർ സിപിഒ-മാരായ ഇ.എസ്. ജീവൻ, സിൻ്റി, ജിയോ, ഇ.എച്ച്. ആരിഫ്, ടി.ബി. അനീഷ്, സിപിഒ കെ.എസ്. ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

യുവതിയെ പിന്തുടർന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തിയ പിടികിട്ടാപ്പുള്ളി പിടിയിൽ

ഇരിങ്ങാലക്കുട : യുവതിയുമായി വാട്‌സാപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതി പ്രതിയുമായി നടത്തിയ ചാറ്റുകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും നിരന്തരം പിന്തുടർന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തുകയും ചെയ്ത കേസിൽ പ്രതിയായ എറണാകുളം സൗത്ത് വാഴക്കുളം സ്വദേശി മാടവന വീട്ടിൽ സിറാജിനെ (26) തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ സൈബർ സംഘം എറണാകുളത്തുനിന്നും അറസ്റ്റ് ചെയ്തു.

2022ലാണ് തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുടയിലുള്ള റൂറൽ ജില്ലാ സൈബർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്. സുജിത്ത്, സബ് ഇൻസ്പെക്ടർ അശോകൻ, അനീഷ്, ഷിബു വാസു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടി ഇരിങ്ങാലക്കുടയുടെ സുധീർ മാഷ്

ഇരിങ്ങാലക്കുട : മികച്ച ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടി ഇരിങ്ങാലക്കുടയുടെ സ്വന്തം സുധീർ മാഷ്.

ജന്മദേശം പാലക്കാടാണെങ്കിലും കർമ്മം കൊണ്ട് സുധീർ മാഷ് ഇരിങ്ങാലക്കുടക്കാരനാണ്.

2005ലാണ് ഇരിങ്ങാലക്കുട മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിശാസ്ത്രം അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. പിന്നീട് സുധീർ മാഷിൻ്റെ നാട് ഇരിങ്ങാലക്കുടയായി മാറുകയായിരുന്നു.

ഇപ്പോൾ കൊടകര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ്. നീണ്ട 20 വർഷങ്ങൾ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഭാഗമായ മാഷ് കഴിഞ്ഞ മാർച്ചിലാണ് പ്രമോഷനോടെ കൊടകര സ്കൂളിലേക്ക് ട്രാൻസ്ഫർ ആയത്.

ഇരിങ്ങാലക്കുട ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും മാഷ് മുൻനിരയിൽ തന്നെയുണ്ടായിരുന്നു.

2007ൽ സ്കൂളിലെ എൻ.എൻ.എസ്. പ്രോഗ്രാം ഓഫീസറായ മാഷ് 2019 ആയപ്പോഴേക്കും ജില്ലാ എൻ.എസ്.എസ്. കൺവീനറായി സ്ഥാനമേറ്റിരുന്നു.

2013ൽ മികച്ച അധ്യാപകനുള്ള നെഹ്റു ഗ്രൂപ്പ് അവാർഡും മികച്ച എൻ.എസ്.എസ്. ജില്ലാ കൺവീനർക്കുള്ള പുരസ്കാരവും മാഷിനെ തേടിയെത്തി.

ജില്ലയിലൂടനീളം മെഡിക്കൽ ക്യാമ്പുകളും ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളും സംഘടിപ്പിച്ച മാഷ് കായികമേഖലയിലും മികച്ച സേവനം തന്നെയാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

കായിക അധ്യാപകരില്ലാത്ത ബോയ്സ് സ്കൂളിൽ 10 വർഷത്തോളം കായികതാരങ്ങൾക്കും അദ്ദേഹം വഴികാട്ടിയായി. പരിസരപ്രദേശങ്ങളിലെ കായികപ്രേമികളെ ചേർത്തുപിടിച്ച് കായിക കൂട്ടായ്മ സംഘടിപ്പിച്ച മാഷിന് സ്കൂളിന് അകത്തും പുറത്തും ശിഷ്യന്മാരേറെയാണ്.

ക്രിക്കറ്റാണ് മാഷിൻ്റെ ഇഷ്ട മേഖല. 45 വയസ്സിന് മുകളിലുള്ളവരുടെ തൃശ്ശൂർ ടീമിൽ സ്ഥിരം കളിക്കാരനാണ് മാഷ്.

ഇരിങ്ങാലക്കുടയിൽ അണിമംഗലം സുസ്മിതത്തിലാണ് മാഷ് താമസിക്കുന്നത്. സ്മിത സുധീർ ആണ് ഭാര്യ. ഏക മകൾ ഗായത്രി സുധീർ സിഎ വിദ്യാർഥിനിയാണ്.

നിര്യാതനായി

നിഖിൽ

ഇരിങ്ങാലക്കുട : പുല്ലൂർ അമ്പലനട നാരാട്ടിൽ വീട്ടിൽ രാജപ്പൻ മകൻ നിഖിൽ (35) നിര്യാതനായി.

സംസ്കാരം സെപ്റ്റംബർ 7 (ഞായറാഴ്ച) രാവിലെ 10 മണിക്ക് മുക്തിസ്ഥാനിൽ.

അമ്മ : ഷൈല

ഭാര്യ : ഗായത്രി(നഴ്സ്, മെറീന ആശുപത്രി ഇരിങ്ങാലക്കുട)

മകൻ : അനിരുദ്

ഇരിങ്ങാലക്കുട സാന്ത്വന സദനിലെ സഹോദരങ്ങളുമൊത്ത് ഓണമാഘോഷിച്ച് കേരള പൊലീസ്

ഇരിങ്ങാലക്കുട : കേരള പൊലീസ് അസോസിയേഷൻ,
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
തൃശൂർ റൂറൽ ജില്ലാ കമ്മിറ്റി എന്നിവർ സംയുക്തമായി ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള സാന്ത്വന സദനിലെ സഹോദരങ്ങളുമൊത്ത് ഓണം ആഘോഷിച്ചു.

ആഘോഷ പരിപാടികൾ ജില്ലാ റൂറൽ എസ്പി ബി. കൃഷ്ണകുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്തു.

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡൻ്റ് കെ.പി. രാജു അധ്യക്ഷത വഹിച്ചു.

അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.എൽ. വിജോഷ് സ്വാഗതം പറഞ്ഞു.

റൂറൽ ജില്ലാ അഡീഷണൽ എസ്പി ടി.എസ്. സിനോജ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി.ആർ. ബിജോയ്, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, ജില്ലയിലെ പൊലീസ് സംഘടനാ ഭാരവാഹികളായ കെ.ഐ. മാർട്ടിൻ, വി.യു. സിൽജോ, സി.കെ. ജിജു, എം.സി. ബിജു, ടി.ആർ. ബാബു, സി.കെ. പ്രതീഷ്, കെ.എസ്. സിജു, ഐ.കെ. ഭരതൻ, സി.എസ്. ശ്രീയേഷ്, ഷെല്ലി മോൻ, സിസ്റ്റർ സോണിയ തുടങ്ങിയവർ ആശംസകൾ നേർന്നു.

തുടർന്ന് പ്രസിദ്ധ നാടൻപാട്ട് കലാകാരൻ സജിത്ത് മുമ്പ്രയുടെ നാടൻപാട്ടും പൊലീസിലെ കലാകാരന്മാർ, സാന്ത്വനസദനിലെ അന്തേവാസികൾ തുടങ്ങിയവർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

തൃശൂർ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് ഓണാഘോഷം

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് അരങ്ങേറിയ അതിഗംഭീര ഓണാഘോഷ പരിപാടികൾ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്തു.

ഓണാഘോഷങ്ങളോടനുബന്ധിച്ച് പൂക്കളമത്സരം, സൗഹൃദ വടംവലി മത്സരം എന്നിവയും സംഘടിപ്പിച്ചു.
ജില്ലാ പൊലീസ് കാര്യാലയത്തിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ തിരുവാതിരക്കളി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

വിവിധ പൊലീസ് ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും കലാപരിപാടികൾ അവതരിപ്പിച്ചു.

പൂക്കളമത്സരം, വടംവലി എന്നിവയിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

അഡീഷണൽ എസ്പി ടി.എസ്. സിനോജ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി.ആർ. ബിജോയ്, കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജു, ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജുകുമാർ, ഡി.സി.ആർ.ബി. ഡിവൈഎസ്പി പി.കെ. സന്തോഷ്, ഡി.സി.ബി. ഡിവൈഎസ്പി ഉല്ലാസ് കുമാർ, ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാർ, ജില്ലാ പൊലീസ് കാര്യാലയത്തിലെ വിവിധ ഓഫീസുകളിലെയും പൊലീസ് സ്റ്റേഷനിലെയും പൊലീസുദ്യോഗസ്ഥർ, മിനിസ്റ്റീരിയൽ ജീവനക്കാർ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു.

പാചക വാതകം ലീക്കായി : പെള്ളലേറ്റ് വീട്ടമ്മ മരിച്ചു

ഇരിങ്ങാലക്കുട : ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുമ്പോൾ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു.

വടമ എടമുള രവീന്ദ്രൻ്റെ ഭാര്യ ഉഷ (61) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.

മരിച്ച ഉഷ എൽ.ഐ.സി. ഏജൻ്റാണ്.

നിര്യാതനായി

നന്ദകിഷോർ

ഇരിങ്ങാലക്കുട : പേഷ്കാർ റോഡ് “നന്ദന”ത്തിൽ താമസിക്കുന്ന കിഷോർ പള്ളിപ്പാട്ട് മകൻ നന്ദകിഷോർ (27) ഹൃദയാഘാതം മൂലം നിര്യാതനായി.

യെസ് ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു.

സംസ്കാരം ഇന്ന് (ചൊവ്വാഴ്ച്ച) വൈകുന്നേരം
4 മണിക്ക് മുക്തിസ്ഥാനിൽ.

അമ്മ : പ്രേമ

സഹോദരൻ : കൃഷ്ണകിഷോർ