ഡയപ്പർ മാലിന്യങ്ങൾ സംസ്കരണം : “ആക്രി ആപ്പു”മായി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : വർത്തമാനകാലത്ത് സാധാരണക്കാർക്ക് ഏറ്റവും വെല്ലുവിളിയായി മാറി കൊണ്ടിരിക്കുന്ന ഡയപ്പർ മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരവുമായി ഇരിങ്ങാലക്കുട നഗരസഭ രംഗത്ത്.

നഗരസഭയും ആക്രി ഏജൻസിയും ചേർന്നാണ് പൊതുജനങ്ങളിൽ നിന്ന് ആപ്പ് വഴി ഡയപ്പർ ശേഖരിച്ച് സംസ്കരിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

പ്ലേസ്റ്റോറിൽ നിന്ന് “ആക്രി ആപ്പ്” ഡൗൺലോഡ് ചെയ്ത് അതിൽ വാർഡ് നമ്പറും അഡ്രസ്സും നൽകിയാൽ ഏതു ദിവസമാണ് ഡയപ്പർ മാലിന്യം ശേഖരിക്കാൻ ബന്ധപ്പെട്ടവർ വീടുകളിലേക്ക് എത്തുക എന്ന വിവരം ലഭിക്കും.

ഒരു കിലോയ്ക്ക് 45 രൂപയും 12% ജി.എസ്.ടി.യും ആണ് ഇതിനായി ഉപഭോക്താക്കൾ നൽകേണ്ടത്.

ഡയപ്പർ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ശേഖരിക്കുന്ന സേവന വണ്ടിയുടെ ഫ്ലാഗ് ഓഫ് കർമ്മം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഈ പ്രവർത്തനം ചെയ്യുന്നതെന്നും നമ്മൾ നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഡയപ്പർ സംസ്കരണം എന്നതിനാൽ എല്ലാ കൗൺസിലർമാരും അതാത് വാർഡുകളിലെ ജനങ്ങൾക്ക് ആക്രി ആപ്പ് ഉപയോഗിച്ച് ഡയപ്പർ സംസ്കരണം നടത്തുന്നതിനുള്ള കൃത്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും ചെയർപേഴ്സൺ പറഞ്ഞു.

ആയുഷ് കായകൽപ്പ പുരസ്കാരം : ജില്ലയിൽ മൂന്നാം സ്ഥാനം വെള്ളാങ്ങല്ലൂർ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക്

ഇരിങ്ങാലക്കുട : സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിൽ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയിലെ മികവിന് നൽകുന്ന ആയുഷ് കായകൽപ്പ പുരസ്കാരത്തിൽ 93.75% സ്കോറോടെ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം വെള്ളാങ്ങല്ലൂർ ആയുർവേദ ഗവ. ഡിസ്പെൻസറി കരസ്ഥമാക്കി.

ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പിക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് 9.65 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വെള്ളാങ്ങല്ലൂർ സ്വദേശി “എണ്ണ ദിനേശൻ” പിടിയിൽ

ഇരിങ്ങാലക്കുട : 4 കോടി രൂപ ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 9,65,000 രൂപ തട്ടിയെടുത്ത കേസിൽ “എണ്ണ ദിനേശൻ” എന്നറിയപ്പെടുന്ന വെള്ളാങ്ങല്ലൂർ സ്വദേശി മൂത്തേരി വീട്ടിൽ ദിനേശനെ (54) ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.

കാരുമാത്ര നെടുങ്ങാണം സ്വദേശി വൈപ്പിൻ പാടത്ത് ഷഹാനയ്ക്കും ബന്ധുക്കൾക്കും 4 കോടി രൂപ ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഷഹാനയുടെയും ഭർത്താവിൻ്റെയും കയ്യിൽ നിന്നും പല തവണകളായി 9,65,000 രൂപ കൈപ്പറ്റിയ ശേഷം ലോൺ ശരിയാക്കി കൊടുക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയതിനാണ് ദിനേശനെ അറസ്റ്റ് ചെയ്തത്.

പരാതിക്കാരിക്കും കുടുംബത്തിനും കടബാധ്യത വന്നപ്പോൾ പരാതിക്കാരിയുടെ അനുജത്തിയുടെ ഉടമസ്ഥതയിലുള്ള വസ്തു പണയപ്പെടുത്തി ലോൺ എടുക്കുന്നതിന് പരാതിക്കാരി പലരേയും സമീപിച്ചു കൊണ്ടിരുന്ന സമയത്ത് പരാതിക്കാരിയുടെ ഭർത്താവിന്റെ ഫോണിലേക്ക് വിളിച്ച ദിനേശൻ പാർട്ട്ണർഷിപ്പിൽ എം.ബി.ഡി. ഫിനാൻസ് ഗ്രൂപ്പ് എന്ന പേരിലുള്ള ഫൈനാൻസ് സ്ഥാപനം നടത്തി വരികയാണെന്നും വസ്തു പണയപ്പെടുത്തി ലോൺ നൽകാമെന്ന് ഫോണിലൂടെയും നേരിട്ടും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

ദിനേശൻ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ച കേസിലും, അഞ്ച് തട്ടിപ്പു കേസിലും, ഒരു അടിപിടിക്കേസിലും, കൊടുങ്ങല്ലൂർ സ്റ്റേഷനിൽ ഒരു കവർച്ച കേസിലും, വെള്ളിക്കുളങ്ങര സ്റ്റേഷനിൽ ഒരു തട്ടിപ്പു കേസിലും അടക്കം ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി. വൈ. എസ്. പി. കെ.ജി. സുരേഷ്, ഇരിങ്ങാലക്കുട സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർ പി.ആർ. ദിനേശ് കുമാർ, ജൂനിയർ എസ്.ഐ. സഹദ്, എ.എസ്.ഐ. അൻവറുദ്ദീൻ, എസ്.സി.പി.ഒ.മാരായ ഇ.എസ്. ജീവൻ, കെ.എസ്. ഉമേഷ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേലപ്പിള്ളിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം : ആത്മഹത്യാ പ്രേരണ കുറ്റത്തിന് 3 പേർ പിടിയിൽ

ഇരിങ്ങാലക്കുട : തേലപ്പിള്ളിയിൽ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ അഖില (31), ഭർത്താവ് ജീവൻ (31), അഖിലയുടെ സഹോദരൻ വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടിൽ അനൂപ് (38) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ജനുവരി 22നാണ് യുവാവ് ആത്മഹത്യ ചെയ്തത്. മരണപ്പെട്ട യുവാവിന്റെ ആത്മഹത്യാകുറിപ്പ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.

യുവാവ് മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ യുവാവിന്റെ മുൻ കാമുകിയായിരുന്ന ഒന്നാം പ്രതി അഖിലയും ഭർത്താവായ ജീവൻ, അഖിലയുടെ ചേട്ടനായ അനൂപ് എന്നിവരും ചേർന്ന് ജനുവരി 22ന് രാത്രി 8.45ഓടെ യുവാവിന്റെ തേലപ്പിള്ളിയിലുളള വീട്ടിൽ കയറി വന്ന് ബഹളം ഉണ്ടാക്കുകയും യുവാവിനെ ഉപദ്രവിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവാവിന്റെ ഫോൺ ബലമായി പിടിച്ച് വാങ്ങുകയും വിവാഹം മുടക്കുകയുമായിരുന്നു.

ഇതിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർമാരായ പി.ആർ. ദിനേശ് കുമാർ, സി.എം. ക്ലീറ്റസ്, സതീശൻ, എ.എസ്.ഐ. മെഹറുന്നീസ, സി.പി.ഒ.മാരായ അർജ്ജുൻ, തെസ്നി ജോസ്, വിനീത്, കിഷോർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ലോഗോ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി 25 -ാം വാർഷികാഘോഷത്തിന്റെ
ഭാഗമായി നടത്തുന്ന രജതോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു.

താല്പര്യമുള്ളവർ ജൂലായ് 20 ന് മുമ്പ് Ibsm.avittathur @ gmail.com എന്ന ഇമെയിലിലോ 9446828608 എന്ന whatsapp നമ്പറിലോ ‘ലോഗോ’ അയക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കാറളം സ്കൂളിൽ പുസ്തക വിതരണവുമായി റോട്ടറി ക്ലബ്ബ്

ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ “ഗിഫ്റ്റ് ഓഫ് റീഡിങ്” എന്ന പ്രോജക്റ്റിന്റെ ഭാഗമായി കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുസ്തകങ്ങൾ വിതരണം ചെയ്തു.

കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു.

റോട്ടറി അസി ഗവർണർ ഡേവിസ് കോനുപറമ്പിൽ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട റോട്ടറി ക്ലബ് പ്രസിഡൻ്റ് പ്രൊഫ. എം.എ. ജോൺ മുഖ്യപ്രഭാഷണം നടത്തി.

വാർഡ് മെമ്പർ ടി.എസ്. ശശികുമാർ, റോട്ടറി ക്ലബ്ബ് സെക്രട്ടറി അബ്ദുൾ ഹക്കീം, ട്രഷറർ ടി.ജി. സച്ചിത്ത്, ഹേമ ചന്ദ്രൻ, രഞ്ജി ജോൺ എന്നിവർ പ്രസംഗിച്ചു.

ഹെഡ്മിസ്ട്രസ് ആർ.വി. ജിജി സ്വാഗതവും, അധ്യാപിക ലൗജി നന്ദിയും പറഞ്ഞു.

കൂടൽമാണിക്യത്തിൽ നാളെ തിരുവോണ ഊട്ട്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ മിഥുന മാസത്തിലെ തിരുവോണ ഊട്ട് നാളെ (ശനിയാഴ്ച) തെക്കേ ഊട്ടുപുരയിൽ വെച്ച് നടത്തുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

കാട്ടൂർ മിനി എസ്റ്റേറ്റ് പരിസരത്തെ രാസമാലിന്യ ഭീഷണി : വിഷയം പഠിക്കാൻ തൃശൂർ എൻജിനീയറിങ് കോളെജിനെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി ബിന്ദു

ഇരിങ്ങാലക്കുട : കാട്ടൂർ മിനി എസ്റ്റേറ്റ് പരിസരത്തെ രാസമാലിന്യ ഭീഷണിയെ കുറിച്ചു പഠിക്കാൻ തൃശൂർ ഗവ. എൻജിനീയറിങ് കോളെജിനെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

കാട്ടൂർ മിനി എസ്റ്റേറ്റിലെ രണ്ട് കമ്പനികളിൽ നിന്നുള്ള രാസമാലിന്യം ചുറ്റുമുള്ള വീടുകളിലെ കിണറുകളിലേക്കിറങ്ങി ജീവനു തന്നെ ഭീഷണിയായ വിധത്തിൽ കുടിവെള്ളം മലിനമായതിനെ തുടർന്ന് കാട്ടൂർ ജനകീയ കുടിവെള്ള സംരക്ഷണവേദി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ കാട്ടൂർ പഞ്ചായത്ത് ഹാളിൽ മന്ത്രിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് അധികൃതരുമായി ചേർന്ന യോഗത്തിലാണ് തീരുമാനം.

കുടിവെള്ള പരിശോധനയോടൊപ്പം പ്രദേശത്തെ മണ്ണും പരിശോധിക്കും.

കോഴിക്കോട് ലാബിലേക്ക് അയച്ച ജല സാമ്പിളുകളുടെ പരിശോധനാ ഫലം വന്നതിനു ശേഷം തുടർനടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. ലത, പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

അതേസമയം സമീപവാസികളുടെ കുടിവെള്ളം മലിനമാകുന്നതിനെതിരെ നാളെ (ജൂലൈ 6) രാവിലെ 10 മണിക്ക് കാട്ടൂർ ജനകീയ കുടിവെള്ള സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ പ്രദേശത്തെ ജനങ്ങൾ പ്രതിഷേധ മനുഷ്യ ചങ്ങല തീർക്കും.

തുടർന്ന് മിനി എസ്റ്റേറ്റിന് സമീപമുള്ള എം.പി. ഹാളിൽ നടക്കുന്ന പൊതുസമ്മേളനം സാംസ്കാരിക പരിസ്ഥിതി നിയമ വിദഗ്ധനും പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ജനറൽ സെക്രട്ടറിയുമായ അഡ്വ. പി.എം. പൗരൻ ഉദ്ഘാടനം ചെയ്യും.

പരിസ്ഥിതി പ്രവർത്തക ഡോ. ആശ, ബൽക്കീസ് ബാനു എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

തിങ്കളാഴ്ച്ച മുതൽ കമ്പനികൾക്കു മുൻപിൽ നിരാഹാര സമരവും ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

സമരത്തിന് കക്ഷിരാഷ്ട്രീയ ഭേദമെന്യേ വിവിധ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.

ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജിലെ എൻ എസ്‌ എസ്‌ കൂട്ടായ്മകൾ തൃശൂർ ഡി എൽ എസ്‌ എ, മുകുന്ദപുരം ടി എൽ എസ്‌ എ എന്നിവയുടെ സഹകരണത്തോടെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഫ്ലവററ്റ് അധ്യക്ഷയായി.

ലീഗൽ സെല്ലിലെ സിവിൽ പോലീസ് ഓഫീസർ ഇ എസ് മാണി ക്ലാസ്സ്‌ നയിച്ചു.

സ്വന്തം താൽപ്പര്യത്തോടെ അല്ലെങ്കിലും ലഹരിക്ക് അടമപ്പെട്ടുപോകുന്ന യുവജനതയെ കുറിച്ചും അതിനെതിരെ പ്രതിരോധം തീർക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസർ മിസ്സ്‌ വീണ സാനി സ്വാഗതവും എൻ എസ്‌ എസ്‌ വളണ്ടിയർ എൽമ നന്ദിയും പറഞ്ഞു.

എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസർമാരായ മിസ്സ്‌ വീണ സാനി, ഡോ.എൻ ഉർസുല,മിസ്സ്‌ ഡി.മഞ്ജു, ടി എൽ എസ്‌ എ പ്രതിനിധി മീന, എൻ എസ്‌ എസ്‌ വളണ്ടിയർ അരുണിമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രതിഭാ സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഭാസംഗമത്തിൽ ഇരിങ്ങാലക്കുട ഉപജില്ലാതലത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ഡിഇഒ ടി. ഷൈല, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപിള്ളി, ഇ.കെ. അനൂപ്, കെ.എസ്. തമ്പി, കോളെജ് പ്രിൻസിപ്പൽ ജോളി ആൻഡ്രൂസ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പ്രിൻസിപ്പൽ മുരളി, ബിപിസി കെ.ആർ. സത്യപാലൻ എന്നിവർ ആശംസകൾ നേർന്നു.

ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ് സ്വാഗതവും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.എസ്. രാജീവ് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂർ ബിആർസി കളും ക്രൈസ്റ്റ് കോളെജ് എൻഎസ്എസ് യൂണിറ്റും നേതൃത്വം നൽകി.