ഇരിങ്ങാലക്കുട : പടിയൂർ വളവനങ്ങാടിയിൽ വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ് ആക്രമണം നടത്തിയ കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻ റൗഡി പടിയൂർ വലൂപറമ്പിൽ വീട്ടിൽ അരുൺ പോൾ (29), കൂട്ടാളികളായ പൊറത്തിശ്ശേരി സ്വദേശി അമ്പലത്തറ വീട്ടിൽ ജയേഷ് (23), പടിയൂർ വളവനങ്ങാടി സ്വദേശി കൊച്ചുപറമ്പത്ത് വീട്ടിൽ അജീഷ് (29) എന്നിവരെ ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി.
നടപടിക്രമങ്ങൾക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
വെള്ളിയാഴ്ച രാത്രി 9 മണിയോടെ പടിയൂർ വളവനങ്ങാടി സ്വദേശി തഷ്‌ണത്ത് വീട്ടിൽ സുജിത്തിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.
ആക്രമണത്തിൽ വീട്ടിലുണ്ടായിരുന്ന സുജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി (21), സുഹൃത്തായ പടിയൂർ തവളക്കുളം പണിക്കപറമ്പിൽ വീട്ടിൽ നിഷാന്ത് (36) എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.
സുജിത്തും ഭാര്യ ശ്രീക്കുട്ടിയും ഇവരുടെ മക്കളും സുജിത്തിന്റെ സുഹൃത്തുക്കളായ നിശാന്തും ഉണ്ണികൃഷ്ണനും വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്.
റോഡിൽ ബൈക്ക് നിർത്തിയ ശേഷം കൈയ്യിൽ കരുതിയിരുന്ന സ്ഫോടകവസ്തു വരാന്തയിലേക്ക് എറിയുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് വളവനങ്ങാടിയിലുള്ള മീൻ കെട്ടിൽ വളർത്തു മീനിനെ പിടിക്കാൻ അരുൺ പോൾ വലവെച്ചത് സുജിത്തിന്റെ സുഹൃത്ത് എടുത്തുമാറ്റാൻ പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താലാണ് ആക്രമണം നടത്തിയത്.
അരുൺ പോൾ കാട്ടൂർ സ്റ്റേഷൻ പരിധിയിൽ ഒരു പോക്സോ കേസ്സിലും, രണ്ട് വധശ്രമക്കേസിലും, സ്ത്രീക്ക് മാനഹാനി വരുത്തിയ കേസ്സിലും ഉൾപ്പെടെ എട്ട് ക്രമിനൽ കേസുകളിലെ പ്രതിയാണ്.
ജയേഷ് ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ ആയുധവുമായി വീടുകയറി ആക്രമണം നടത്തി സ്ത്രീക്ക് മാനഹാനി വരുത്തിയ കേസ്സിലും അശ്രദ്ധമായി വാഹനമോടിച്ചതിൽ മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസ്സിലും അടക്കം രണ്ട് ക്രമിനൽ കേസുകളിലെ പ്രതിയാണ്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജുവിന്റെ നേതൃത്വത്തിൽ കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ കെ.സി. ബൈജു, എസ്ഐമാരായ സബീഷ്, ഫ്രാൻസിസ്, ജിഎഎസ്ഐമാരായ ധനേഷ്, മിനി, ജി എസ് സി പി ഒ മാരായ വിപിൻ, ശ്യാം, സിപിഒമാരായ കൃഷ്ണദാസ്, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.














