“ഓർമ്മകളിൽ എം ടി” : കാട്ടൂർ യുവകലാസാഹിതിയുടെ അനുസ്മരണ യോഗം 5ന്

ഇരിങ്ങാലക്കുട : യുവകലാസാഹിതി കാട്ടൂർ മേഖലയുടെ ആഭിമുഖ്യത്തിൽ മലയാള സാഹിത്യലോകം കണ്ട പ്രഗത്ഭനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ജനുവരി 5ന് രാവിലെ 10 മണിക്ക് കാട്ടൂർ സമഭാവന ഹാളിൽ അനുസ്മരണയോഗം സംഘടിപ്പിക്കും.

യോഗത്തിൽ കലാസാഹിത്യ സാമൂഹിക സാംസ്കാരിക മേഖലകളിലെ വ്യക്തിത്വങ്ങളും വായനക്കാരും എം ടിയുടെ ഓർമ്മകളുമായി ഒത്തുകൂടുമെന്ന് പ്രസിഡന്റ് ഷിഹാബ് കൊരട്ടിപ്പറമ്പിൽ, സെക്രട്ടറി എം കെ ബൈജു എന്നിവർ അറിയിച്ചു.

സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ വാർഷികാഘോഷം നടത്തി

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിന്റെ വാർഷികാഘോഷം ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു.

ചടങ്ങിൽ മികച്ച അധ്യാപകരെയും വിരമിക്കുന്ന അധ്യാപകരെയും ആദരിച്ചു.

കോർപ്പറേറ്റ് മാനേജർ ഫാ സീജോ ഇരിമ്പൻ വിരമിക്കുന്ന അധ്യാപിക ഷീജയുടെ ഫോട്ടോ അനാച്ഛാദനം ചെയ്ത് സംസാരിച്ചു.

സ്കൂൾ മാനേജർ റവ ഫാ ഡോ പ്രൊഫ ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

വാർഡ് കൗൺസിലർ ഫെനി എബിൻ, പിടിഎ പ്രസിഡന്റ് കെ ആർ ബൈജു, മാനേജ്മെന്റ് പ്രതിനിധി പി ജെ തിമോസ്, ഹൈസ്കൂൾ എച്ച് എം റീജ ജോസ്, വിരമിച്ച സുവോളജി അധ്യാപിക കെ ബി ആൻസി ലാൽ, ഒ എസ് എ പ്രസിഡന്റ് ജോർജ് മാത്യു, ജോയിന്റ് സ്റ്റാഫ് സെക്രട്ടറി സി ഹണി, സ്കൂൾ ചെയർപേഴ്സൺ ജെയിൻ റോസ് പി ജോഷി എന്നിവർ ആശംസകൾ നേർന്നു.

വിരമിക്കുന്ന അധ്യാപകരായ സി ഡി ഷീജ, നീമ റോസ് നിക്ലോവസ്, കെ കെ ജാൻസി എന്നിവർ പ്രസംഗിച്ചു.

സ്കൂൾ പ്രിൻസിപ്പൽ പി ആൻസൺ ഡൊമിനിക് സ്വാഗതവും പ്രോഗ്രാം കൺവീനർ എം ജെ ഷീജ നന്ദിയും പറഞ്ഞു.

ഡോ കെ ജെ വർഗീസിന് മികച്ച ഡീനിനുള്ള അന്താരാഷ്ട്ര പുരസ്കാരം

ഇരിങ്ങാലക്കുട : ഫിലിപ്പൈൻസിലെ വിദ്യാഭ്യാസ വിദഗ്ധരുടെയും ഗവേഷകരുടെയും സംഘടനയായ ഇൻസ്റ്റാബ്രൈറ്റ് ഇൻ്റർനാഷണൽ ഗിൽഡ് ഏർപ്പെടുത്തിയ മികച്ച ഡീനിനുള്ള അന്താരാഷ്ട്ര പുരസ്കാരം ഇന്ത്യയിൽ നിന്നും ഡോ കെ ജെ വർഗീസിനു ലഭിച്ചു.

ഇരിങ്ങാലകുട ക്രൈസ്റ്റ് കോളെജിൽ ഇൻ്റർനാഷണൽ അഫേഴ്സ് ഡീനായി നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നത്.

ഈ കാലയളവിൽ ക്രൈസ്റ്റ് കോളെജ് മുപ്പതിൽപരം അന്താരാഷ്ട്ര സർവ്വകലാശാലകളുമായി ധാരാണാ പത്രങ്ങൾ ഒപ്പുവച്ചിരുന്നു.

അന്തർദേശീയ തലത്തിലും ദേശീയ തലത്തിലും കോൺഫറൻസുകളും ശില്പശാലകളും ഡോ വർഗീസിൻ്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.

മറ്റു അന്താരാഷ്ട്ര സർവകലാശാലകളിലെ പ്രഫസർമാരുമായി ചേർന്ന് അന്താരാഷ്ട്ര ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്തോനേഷ്യയിലെ രണ്ടു യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ് പ്രൊഫസറും ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികളിലും വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിലും വിസിറ്റിങ്ങ് ഫാക്കൽറ്റിയുമായിട്ടുള്ള ഡോ വർഗീസ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി കൂടിയാണ്.

മനിലയിലെ ഹെരിറ്റേജ് ഹോട്ടലിൽ നടന്ന അന്താരാഷ്ട്ര ഹൈബ്രിഡ് കോൺഫറൻസിൽ വച്ച് ഡോ വർഗീസ് പുരസ്കാരം ഏറ്റുവാങ്ങി.

“വികസിത് ഭാരത് യംഗ് ലീഡേഴ്സ് 2025” ൽ പ്രധാനമന്ത്രിയോട് സംവദിക്കാൻ ക്രൈസ്റ്റ് കോളെജിലെ ഹരിനന്ദനനും

ഇരിങ്ങാലക്കുട : ജനുവരി 10, 11, 12 തിയ്യതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ”നാഷണൽ യൂത്ത് ഫെസ്റ്റിവൽ 2025”ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ”വികസിത് ഭാരത് യംഗ് ലീഡേഴ്സ് 2025 ഡയലോഗ്” പരിപാടിയിൽ പങ്കെടുക്കാൻ ഇരിങ്ങാലക്കുടയിൽ നിന്ന് ഹരിനന്ദനും.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും എൻ എസ് എസ് വൊളൻ്റിയറുമായ പി എ ഹരിനന്ദനാണ് ലീഡേഴ്സ് മീറ്റിൽ പങ്കെടുക്കാനും പ്രധാനമന്ത്രിയുമായി ആശയം പങ്കുവയ്ക്കുവാനും അവസരം ലഭിച്ചിരിക്കുന്നത്.

എടക്കുളം പട്ടശ്ശേരി അനീഷിന്റെയും ജാസ്മി അനീഷിന്റെയും മകനാണ് ഹരിനന്ദൻ.

സംസ്ഥാനതലത്തിൽ ഹരിനന്ദനടക്കം 39 പേർക്കാണ് ഈ അസുലഭ അവസരം ലഭിച്ചിരിക്കുന്നത്.

തൃശൂർ ജില്ലയിൽ നിന്നും ഈ പരിപാടിയിലേക്ക് പങ്കെടുക്കാൻ അർഹത നേടിയ ഏക വിദ്യാർഥിയാണ് ഹരിനന്ദൻ.

മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സിന്റെ നേതൃത്വത്തിലാണ് വിവിധ ഘട്ടങ്ങളിലായുള്ള തിരഞ്ഞെടുപ്പ് നടത്തിയത്.

ഒന്നാംഘട്ടം ക്വിസ് മത്സരം, രണ്ടാംഘട്ടം ഉപന്യാസ മത്സരം, മൂന്നാംഘട്ടം സംസ്ഥാന തല ”വിഷൻ പിച്ച് ഡെസ്ക്” അവതരണവും അഭിമുഖവും എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയ.

പ്രധാനമന്ത്രിയെ കാണാനും മീറ്റിൽ പങ്കെടുക്കാനും പോകുന്നതിന് മുമ്പെ ജനുവരി 6ന് സംസ്ഥാനത്തെ ഗവർണർ, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാരുമായും സംഘം കൂടിക്കാഴ്ച നടത്തും.

7നാണ് സംഘം ഡൽഹിയിലേക്ക് പുറപ്പെടുക.

കൂടിയാട്ട മഹോത്സവത്തിൽ ദമയന്തി അരങ്ങേറി

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൽ ദമയന്തിയുടെ കഥ അരങ്ങേറി.

ക്ഷേമീശ്വരന്റെ നൈഷധാനന്ദം നാടകത്തിനെ ആസ്പദമാക്കി ദമയന്തിയുടെ നിർവ്വഹണം ചിട്ടപ്പെടുത്തി അവതരിപ്പിച്ചത് പ്രസിദ്ധ കൂടിയാട്ട കലാകാരി ഉഷാനങ്ങ്യാരാണ്.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം വിജയ്, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളം ആതിര ഹരിഹരൻ എന്നിവരും പങ്കെടുത്തു.

മൂന്നാം ദിവസമായ ജനുവരി ഒന്നിന് ഗുരുകുലം ശ്രുതി മധൂക ശാപം നങ്ങ്യാർ കൂത്ത് അവതരിപ്പിക്കും.

കംസൻ നായാട്ട് ചെയ്ത മധൂക മഹർഷിയുടെ ആശ്രമത്തിലെത്തുന്നതും മഹർഷിയുടെ ആഹാരമായ പുഷ്പം അപഹരിക്കുകയും അതറിഞ്ഞ മഹർഷി കംസനെ ശപിക്കുന്നതുമാണ് കഥാഭാഗം.

ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഹോത്സവത്തിൽ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളും നടക്കുന്നുണ്ട്.

ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അത് ലറ്റിക്സ് സ്പോർട്ട്സ് മീറ്റ് നടത്തി

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് സ്പോർട്സ് മീറ്റ് “കോമ്പാക്ട് 2k24” സെൻ്റ് ജോസഫ് കോളെജ് കായിക വിഭാഗം മേധാവിയും ഇൻ്റർനാഷണൽ സ്പോർട്സ് സൈക്കോളജിസ്റ്റുമായ ഡോ സ്റ്റാലിൻ റാഫേൽ ഉദ്ഘാടനം ചെയ്തു.

എസ് എൻ ഇ എസ് സെക്രട്ടറി ടി വി പ്രദീപ്, പ്രിൻസിപ്പാൾ പി എൻ ഗോപകുമാർ, എസ് എം സി ചെയർമാൻ പി എസ് സുരേന്ദ്രൻ, മാനേജർ എം എസ് വിശ്വനാഥൻ, പി ടി എ പ്രസിഡണ്ട് കെ കെ കൃഷ്ണകുമാർ, ഹെഡ്മിസ്ട്രസ് സജിത അനിൽ കുമാർ, കായിക വിഭാഗം മേധാവി പി ശോഭ എന്നിവർ സംസാരിച്ചു.

സ്പോർട്സ് മിനിസ്റ്റർ വി ആർ അഭിനവ് കൃഷ്ണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

പ്രിൻസിപ്പാൾ പി എൻ ഗോപകുമാർ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻ ധനഞ്ജയിന് ദീപശിഖ കൈമാറി.

”സുവർണ്ണം” രണ്ടാം ദിനത്തിൽ ശ്രദ്ധേയമായി ”കലികൈതവാങ്കം” കൂടിയാട്ടം

ഇരിങ്ങാലക്കുട : ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്ന അമ്പതാം വാർഷികാഘോഷം ”സുവർണ്ണ”ത്തിന്റെ സമാപന ആഘോഷ പരമ്പരയിലെ രണ്ടാം ദിനത്തിൽ ആദ്യമായി അരങ്ങത്തവതരിപ്പിച്ച ”കലികൈതവാങ്കം കൂടിയാട്ടം” ശ്രദ്ധേയമായി.

കവി ഭട്ടനാരായണ സുദർശന പണ്ഡിതൻ്റെ കലിവിധൂനനം നാടകത്തിലെ മൂന്നാമങ്കമാണ് കലികൈതവാങ്കം.

ആട്ടപ്രകാര രചനയും, സംവിധാനവും, ആവിഷ്ക്കാരവും നടത്തിയ ഡോ അമ്മന്നൂർ രജനീഷ് ചാക്യാർ കലിയായും അമ്മന്നൂർ മാധവ് ചാക്യാർ ദ്വാപരനായും വേഷമിട്ടു.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം രവികുമാർ, കലാമണ്ഡലം വിജയ്,
ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ എന്നിവർ പശ്ചാത്തല മേളമൊരുക്കി.

കലാമണ്ഡലം സതീശൻ ചുട്ടി കുത്തി.

അരങ്ങുതളി, ശ്ലോകരചനയും താളവും ഡോ പി കെ എം ഭദ്ര ആയിരുന്നു.

അവതരണത്തിനു മുമ്പായി ഡോ പി കെ എം ഭദ്ര ആട്ടപ്രകാരത്തിലും,
കലാമണ്ഡലം നാരായണൻ നമ്പ്യാർ – അവതരണത്തിൻ്റെ നാൾവഴികളെയും ആഹാര്യത്തെയും, കലാമണ്ഡലം രാജീവ് മേളപ്രകാരത്തെക്കുറിച്ചും ആമുഖഭാഷണം നടത്തി.

രാവിലെ മുതൽ അരങ്ങേറിയ പ്രഭാഷണങ്ങളിൽ
“ഉണ്ണായിവാര്യരുടെ കൃതികളും വിശ്വസാഹിത്യ കൃതികളും” എന്ന വിഷയത്തിൽ ഡോ എം വി നാരായണനും, “ആധുനികകാലത്ത് സംസ്കൃത നാടകങ്ങൾ കൂടിയാട്ട രംഗാവിഷ്കാരത്തിലേക്ക് സന്നിവേശിപ്പിക്കുമ്പോഴുള്ള പ്രത്യേകതകൾ” എന്ന വിഷയത്തിൽ മാർഗ്ഗി മധുവും, ”ബാഹുക ഹൃദയം – ആട്ടപ്രകാരത്തിൽ നിന്ന് ഉരുത്തിരിഞ്ഞ സംസ്കൃതകാവ്യം” എന്ന വിഷയത്തിൽ ഡോ ഇ എൻ നാരായണനും, “സംസ്കൃതനാടകം കലിവിധൂനനം” എന്ന വിഷയത്തിൽ ഡോ കെ പി ശ്രീദേവിയും പ്രഭാഷണങ്ങൾ നടത്തി.

വില്വമംഗലം പാടശേഖരത്തിൽ ആറ്റക്കിളി ശല്യം രൂക്ഷം

ഇരിങ്ങാലക്കുട : നൂറ് ഏക്കറോളം വരുന്ന പുത്തൻചിറ വില്വമംഗലം പാടശേഖരത്തിൽ മുണ്ടകൻ കൃഷിക്ക് ഭീഷണിയായി ആറ്റക്കിളി ശല്യം വർദ്ധിക്കുന്നു.

നെൽക്കതിർ വളർന്ന് തുടങ്ങുമ്പോൾ അതിലെ പാലൂറ്റി കുടിക്കുന്നതിനാണ് ഇവ കൂട്ടമായി എത്തുന്നത്. ഇതു കാരണം നെൽകൃഷിക്ക് നാശം സംഭവിക്കുന്നു.

സമീപത്തുള്ള നടുതുരുത്ത് പാട ശേഖരത്തിലും ആറ്റക്കിളി ശല്യം ഉണ്ടായിരുന്നു. അവിടത്തെ കൊയ്ത്ത് കഴിഞ്ഞപ്പോഴാണ് ആറ്റക്കിളികൾ കൂട്ടത്തോടെ വില്വമംഗലം പാടശേഖരത്തിലേക്ക് എത്തിയത്.

നിലവിൽ കർഷകർ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചുമാണ് ആറ്റക്കിളികളെ ഓടിക്കുന്നത്.

ഈ പാടശേഖരത്തിലെ നെൽകൃഷിക്ക് ആദ്യം കുമിൾ രോഗം വന്നിരുന്നു. അതിന് പ്രതിരോധ മരുന്ന് തളിച്ച് കഴിഞ്ഞപ്പോഴാണ് ആറ്റക്കിളി ശല്യം വരുന്നത്.

വൈകീട്ട് 3 മണിയോടെ ഇവ പാടശേഖരത്തിന് സമീപമുള്ള വൈദ്യുതി ലൈനിൽ വന്നിരിക്കും. പിന്നെ കൂട്ടത്തോടെ പാടശേഖരത്തിലേക്ക് ഇറങ്ങി വളരുന്ന നെൽക്കതിരുകളുടെ പാലൂറ്റി കുടിക്കുകയാണ് പതിവെന്ന് കർഷകർ പറയുന്നു.

വില്വമംഗലം പാടശേഖരത്തിലെ ആറ്റക്കിളി ശല്യത്തിന് പരിഹാരം കാണണമെന്ന് വില്വമംഗലം പാടശേഖര സമിതി ഭാരവാഹികൾ കൃഷി വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.

ചേലൂർ യൂത്തിന്റെ അങ്ങാടി അമ്പ്

ഇരിങ്ങാലക്കുട : ചേലൂർ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോൽഭവ മാതാവിന്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന്റെ ഭാഗമായി ഇടവക യുവജനങ്ങൾ അങ്ങാടി അമ്പ് നടത്തി.

രാവിലത്തെ കുർബാനയ്ക്കു ശേഷം അമ്പു വള എഴുന്നള്ളിപ്പ് പ്രദക്ഷിണത്തോടെ പള്ളിയിൽ നിന്നും ആരംഭിച്ച് എടതിരിഞ്ഞി ജംഗ്ഷനിൽ പ്രത്യേകം അലങ്കരിച്ച പന്തലിൽ പ്രതിഷ്ഠിച്ചു.

വൈകീട്ട് 6.30ന് പ്രൗഢഗംഭീരമായ വാദ്യ മേളങ്ങളോടും, കലാരൂപങ്ങളോടും കൂടെ എടതിരിഞ്ഞി ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രദക്ഷിണം രാത്രി 11 മണിക്ക് പള്ളിയിൽ സമാപിക്കും.

കാട്ടുങ്ങച്ചിറയിൽ ഇലക്ട്രിക് പോസ്റ്റിൽ കാറിടിച്ച് അമ്മക്കും മകനും പരിക്ക്

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറയിൽ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ കാറിടിച്ച് കാറിലുണ്ടായിരുന്ന അമ്മക്കും മകനും പരിക്കേറ്റു.

ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ കാട്ടുങ്ങച്ചിറ എസ് എന്‍ നഗറിനു സമീപമായിരുന്നു അപകടം.

അപകടത്തില്‍ പരിക്കേറ്റ ചേലൂര്‍ സ്വദേശികളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

മാപ്രാണം ഭാഗത്തുനിന്നും ഇരിങ്ങാലക്കുടയിലേക്ക് വരുന്ന വഴിക്കാണ് അപകടം സംഭവിച്ചത്.

റോഡു പണി നടക്കുന്നതിനാൽ ഇതുവഴി വണ്‍വേ സംവിധാനത്തിലാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്.

ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു. അപകടത്തിൽ കാറിന്റെ മുന്‍ഭാഗവും തകർന്നു.

ഈ റോഡില്‍ പലയിടത്തും ടാറിംഗ് ചെയ്തിരിക്കുന്നതിനോട് ചേര്‍ന്നാണ് ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ അവയിൽ തട്ടി അപകടമുണ്ടാകുന്നത് പതിവായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.