നിര്യാതനായി

വർഗീസ്

ഇരിങ്ങാലക്കുട : പുല്ലൂർ ഐനിക്കൽ കുഞ്ഞുവറീത് മകൻ വർഗീസ് (78) നിര്യാതനായി.

സംസ്കാരകർമ്മങ്ങൾ ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് 4.30 ന് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : ആനി വർഗീസ്

മക്കൾ : നിമ്മി, സിമ്മി, ലിമ്മി, ലീന

മരുമക്കൾ : ജോസ്, ബാബു, ജോയ്, പോൾ

കേരള വുമൺസ് ബാഡ്മിന്റൺ ലീഗ് 2025

ഇരിങ്ങാലക്കുട : കേരള ബാഡ്മിന്റൺ ചരിത്രത്തിൽ ആദ്യമായി വനിതകൾ മാത്രം മത്സരിക്കുന്ന കേരള വുമൺസ് ബാഡ്മിന്റൺ ലീഗ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയിൽ നടക്കും.

മെയ് പതിനെട്ടാം തീയതി നടക്കുന്ന ലീഗ് മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടിയും സംസ്ഥാനത്തിന് വേണ്ടിയും കളിച്ചിട്ടുള്ള മികച്ച താരങ്ങൾ പങ്കെടുക്കും.

വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിക്കും.

35 വയസ്സിന് താഴെയുള്ളവരുടെ വിഭാഗം, 35 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗം, 45 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുക.

കൊച്ചിൻ സ്മാഷേഴ്സ്, അവനീർ ഏവിയേഷൻസ് എറണാകുളം, ലയൻസ് ഷട്ടിൽ ക്ലബ് ഇരിങ്ങാലക്കുട, ഡേവിസ് ബാഡ്മിന്റൺ അക്കാദമി തൃശൂർ എന്നീ ഫ്രാഞ്ചൈസികൾ ആണ് മത്സരങ്ങളിൽ പങ്കെടുക്കുക.

ഇവരുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലായി മത്സരങ്ങളിൽ ഉള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകരായ ക്രൈസ്റ്റ് അക്വാറ്റിക് അക്കാദമി
പ്രസിഡണ്ട് സ്റ്റാൻലി ലാസർ, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ ടോമി മാത്യു എന്നിവർ അറിയിച്ചു.

കർഷക കോൺഗ്രസ്സ് ബഹുജന കർഷകമാർച്ച്

ഇരിങ്ങാലക്കുട : കേരളത്തിലെ കേരകൃഷി സംരക്ഷണത്തിന് ലോക ബാങ്ക് നൽകിയ 139 കോടി രൂപ വകമാറ്റി ചിലവഴിച്ചതിലും നെൽ കർഷകരോട് സംസ്ഥാന സർക്കാർ കാട്ടുന്ന കടുത്ത അവഗണനയിലും പ്രതിഷേധിച്ച് കർഷക കോൺഗ്രസ്സ് കൊടുങ്ങല്ലൂർ നിയോജക
മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളാങ്ങല്ലൂർ കൃഷിഭവനിലേക്ക്
ബഹുജന കർഷകമാർച്ച് നടത്തി.

യൂത്ത് കോൺഗ്രസ്സ് അഖി
ലേന്ത്യാ കോർഡിനേറ്റർ ഷോൺ പെല്ലിശ്ശേരി ഉദ്
ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡണ്ട് സാനി ചക്കാലക്കൽ അദ്ധ്യക്ഷനായി.

കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെ.എൻ. സജീവൻ മുഖ്യപ്രഭാഷണം നടത്തി.

കർഷക കോൺഗ്രസ്സ്
സംസ്ഥാനകമ്മിറ്റി അംഗം
എ.ആർ.ബൈജു, വെള്ളാങ്ങല്ലൂർബ്ലോക്ക്
പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ശശികുമാർ ഇടപ്പുഴ, വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എ.മുസമ്മിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ കമാൽ കാട്ടകത്ത്, ഇ.വി. സജീവൻ, അയൂബ് കരൂപ്പടന്ന, വി.വി. ധർമ്മജൻ, എം.പി. സോണി, ഐ എൻ ടി യു സി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോപ്പി മങ്കിടിയൻ, വി. മോഹൻ
ദാസ്‌, സലീം അറക്കൽ, വി.ജി.സുമേഷ്
കുമാർ, രാഹുൽ വിജയൻ
അനൂപ് ആനപ്പാറ, ഇ.കെ.
ജോബി തുടങ്ങിയവർ പ്രസംഗിച്ചു.

കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ രമേശ് മാടത്തിങ്കൽ സ്വാഗതവും നോബൽ കണ്ണത്ത് നന്ദിയും പറഞ്ഞു .

പത്മശ്രീ ഡോ. കലാമണ്ഡലം ഗോപിക്ക് പ്രഥമ ഉണ്ണായിവാര്യർ പുരസ്കാരം

ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം നൽകുന്ന പ്രഥമ ഉണ്ണായിവാര്യർ പുരസ്കാരത്തിന് പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി അർഹനായി.

മെയ് 24, 25 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സമസ്ത കേരള വാര്യർ സമാജം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 24ന് ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരം സമർപ്പിക്കും.

25001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

വിപുലമായ സജ്ജീകരണങ്ങളും ശക്തമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തി കൂടൽമാണിക്യത്തിലെ ആനയെഴുന്നള്ളിപ്പ്

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ചുള്ള ആനയെഴുന്നള്ളിപ്പിന് ഇപ്രാവശ്യം വിപുലമായ സജ്ജീകരണങ്ങളും ശക്തമായ നിയന്ത്രണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ഭരണസമിതിയംഗത്തിൻ്റെ മേൽനോട്ടത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.

നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിച്ചുകൊണ്ടാണ് എഴുന്നള്ളിപ്പ് നടത്തുന്നത്.

ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും കോടതി നിര്‍ദ്ദേശങ്ങളും കമ്മിറ്റി കര്‍ശനമായി പാലിക്കുന്നുണ്ട്.

മദപ്പാടുള്ളതോ, നീരുള്ളതോ, വികൃതികളോ, മുന്‍ കാലങ്ങളില്‍ ഇടഞ്ഞ് ആളപായം വരുത്തിയിട്ടുള്ളതോ ആയ ആനകളെ ഒഴിവാക്കിയാണ് ഇപ്രാവശ്യത്തെ എഴുന്നള്ളിപ്പ്.

ഉത്സവത്തിന് മുന്നോടിയായി എഴുന്നള്ളിപ്പിന് അണിനിരക്കുന്ന ആനകളുടെ ശരീര പരിശോധനയും നടത്തിയിരുന്നു.

മൃഗഡോക്ടര്‍മാരും ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുമാണ് പരിശോധന നടത്തിയത്.

മദപ്പാട് കാലം, ശരീരത്തിലെ ഒലിക്കുന്ന വ്രണങ്ങള്‍, മുറിവുകള്‍, പൊതു ആരോഗ്യം, അനുസരണ എന്നിവ പ്രധാനമായും ഉറപ്പുവരുത്തുന്നുണ്ട്.

പാപ്പാന്മാരുടെ ലൈസന്‍സ്, ആനയുടെ ഇന്‍ഷുറന്‍സ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കി.

വനം വകുപ്പ് ആനകളുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഴുന്നളളിപ്പ് വിവരങ്ങള്‍, മദപ്പാട് കാലം, ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് മൃഗസംരക്ഷണ വകുപ്പിന് കൈമാറിയതിനെ തുടര്‍ന്ന് ആനകളുടെ ലക്ഷണങ്ങള്‍, മദ ഗ്രന്ഥി, ശരീരത്തിലെ വ്രണങ്ങള്‍, എന്നിവ വിലയിരുത്തിയാണ് മൃഗസംരക്ഷണ വകുപ്പ് ഫിറ്റ്‌നെസ് നല്‍കിയത്.

തൃശൂര്‍ പൂരം ചടങ്ങുകളില്‍ പങ്കെടുത്തവയാണ് അധികം ആനകളും.

ചാലക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്.എസ്. സുനിലാല്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.ബി. സോബിന്‍ ബാബു, സീനിയര്‍ വെറ്റിനറി സര്‍ജന്‍മാരായ എന്‍.കെ. സന്തോഷ്, ഡോ. കെ.വി. ഷിബു, ഡോ. എന്‍.ജി. സജേഷ്, ഡോ. പി.ആര്‍. പ്രശാന്ത്, ഡോ. സിജോ ജോസഫ് കൊടിയേന്‍, ഡോ. ടിക്‌സന്‍ പിന്‍ഹീറോ, ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍മാരായ മധു, കെ.കെ. വിദ്യാധരന്‍, പി.ബി. മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ആനകളെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുമ്പോഴോ പോകുമ്പോഴോ ആളുകള്‍ ആനകളുടെ അടുത്തേക്ക് പോകുവാനോ, സ്പര്‍ശിക്കുവാനോ സാധിക്കാത്തവിധം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ സമയം പ്രകോപനം ഉണ്ടാക്കുന്ന വിധത്തിലുള്ള ശബ്ദങ്ങള്‍ക്കുപോലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

ആനകള്‍ക്ക് കുളിക്കുന്നതിനും വേനല്‍ച്ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനുമായി ഷവര്‍ ബാത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

17 ആനകളെയാണ് എഴുന്നള്ളിക്കുന്നതെങ്കിലും 25 ആനകളെ ക്ഷേത്രപ്പറമ്പില്‍ കൊണ്ടുവന്നിട്ടുണ്ട്.

ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കുന്നതിനായാണ് കൂടുതല്‍ ആനകളെ കൊണ്ടുവന്നിരിക്കുന്നത്.

ഒന്നിടവിട്ട ദിവസങ്ങളില്‍ ആനകളെ പരിശോധനയ്ക്ക് വിധേയമാക്കും.

ആനകളുടെ പൂര്‍വ്വ ചരിത്രവും അച്ചടക്കവും പ്രധാന മാനദണ്ഡങ്ങളാക്കിയാണ് എഴുന്നള്ളിപ്പിനായി ആനകളെ തെരഞ്ഞെടുത്തിരിക്കുന്നത്.

എഴുന്നള്ളിപ്പു സമയത്തും അല്ലാതെയും പാപ്പാന്മാരുടെ സാന്നിധ്യം എപ്പോഴും ഉണ്ടാകും.

ആനകളുടെ സമീപത്തു നിന്നും നിശ്ചിത അകലം പാലിച്ച് മാത്രമേ ഭക്തജനങ്ങളെ നിര്‍ത്തൂ.

എലിഫന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം 24 മണിക്കൂറും ക്ഷേത്രത്തിനു സമീപത്തുണ്ട്.

സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച നേഴ്‌സുമാര്‍ക്കുള്ള സംസ്ഥാന സർക്കാർ അവാര്‍ഡ് പ്രഖ്യാപിച്ചു : ജില്ലാതല അവാർഡിന് അർഹയായി ഇരിങ്ങാലക്കുടക്കാരി എസ്.ജിഷ

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച നേഴ്‌സുമാര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡ് (സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ്) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പ്രഖ്യാപിച്ചു. ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകളില്‍ നിന്നുള്ള നേഴ്‌സുമാരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്.

ജനറൽ നഴ്സിംഗ് ജില്ലാതലത്തിലാണ് തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ജീവനക്കാരിയായ ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശി എസ്. ജിഷയ്ക്ക് അവാർഡ് ലഭിച്ചിരിക്കുന്നത്.

ജിഷ ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ തച്ചപ്പിള്ളി ടി.കെ. ഷാജുവിന്റെ ഭാര്യയാണ്.

ശ്രീവൈഗ, ശ്രീദിക, ശ്രീവിഘ്നേഷ് എന്നിവരാണ് മക്കൾ.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ സംസ്ഥാനതല സെലക്ഷന്‍ കമ്മിറ്റിയാണ് സൂക്ഷ്മ പരിശോധന നടത്തി അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

ആരോഗ്യ വകുപ്പില്‍ ജനറല്‍ നേഴ്‌സിംഗ് വിഭാഗത്തില്‍ സംസ്ഥാനതല പുരസ്‌കാരം ഇടുക്കി ജില്ലാ ആശുപത്രി നേഴ്‌സിംഗ് ഓഫീസര്‍ പി.എം. അരുണ്‍കുമാര്‍, ആരോഗ്യ വകുപ്പിലെ പബ്ലിക് ഹെല്‍ത്ത് നേഴ്‌സിംഗ് വിഭാഗത്തില്‍ സംസ്ഥാനതല പുരസ്‌കാരം ഇടുക്കി വാളറ ദേവിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ജി. ജോണ്‍ എന്നിവര്‍ക്കാണ് ലഭിച്ചിരിക്കുന്നത്.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജനറല്‍ നേഴ്‌സിംഗ് വിഭാഗം സംസ്ഥാന തലത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് എസ്.എ.ടി. ആശുപത്രി സീനിയര്‍ നേഴ്‌സിംഗ് ഓഫീസര്‍ കെ. ജ്യോതി, ജില്ലാതലത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് സീനിയര്‍ നേഴ്‌സിംഗ് ഓഫീസര്‍ എച്ച്. ഷാനിഫ ബീവി എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.

ജനറല്‍ നേഴ്‌സിംഗ് ജില്ലാ തലത്തില്‍ ജിഷയ്ക്ക് പുറമേ ചിറയിന്‍കീഴ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ എസ്. സബിത, കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ എ.എസ്. മീനു, കോട്ടയം പാലാ ജനറല്‍ ആശുപത്രിയിലെ സിന്ധു പി. നാരായണന്‍, എറണാകുളം ജനറല്‍ ആശുപത്രിയിലെ എ.എന്‍. ശ്യാമള, കോഴിക്കോട് ചേവായൂര്‍ സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയിലെ ടി.കെ. ഷൈലജ, ഇടുക്കി കുമിളി കുടുംബാരോഗ്യ കേന്ദ്രത്തിലെ മേഴ്‌സി ചാക്കോ, കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ പി. ബിനി എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.

പബ്ലിക് ഹെല്‍ത്ത് ജില്ലാതല വിഭാഗത്തില്‍ തിരുവനന്തപുരം പള്ളിച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫ്‌ളോറന്‍സ്, കൊല്ലം ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സുബീന കാസിം, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ബിന്ദു കുമാരി, കാസര്‍ഗോഡ് ചെറുവത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്മിത രാമന്‍ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.

ഭാരത സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി

ഇരിങ്ങാലക്കുട :
ഭാരതസൈന്യത്തിനും പ്രധാനമന്ത്രിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രകടനവും ആൽത്തറയ്ക്കൽ ദേശസ്നേഹ സദസ്സും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു.

തൃശൂർ സൗത്ത് ജില്ല ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ആശംസകൾ അർപ്പിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി വി.സി. രമേഷ്, ജില്ലാ സെക്രട്ടറി രിമ പ്രകാശ്, മണ്ഡലം ഭാരവാഹികളായ രമേഷ് അയ്യർ, ജോജൻ കൊല്ലാട്ടിൽ, രാമചന്ദ്രൻ കോവിൽപറമ്പിൽ, നേതാക്കളായ സന്തോഷ് ബോബൻ, രാജൻ കുഴുപ്പുള്ളി, കെ.എം. ബാബുരാജ്, പ്രിയ അനിൽ, സുഭാഷ്, റീജ സന്തോഷ്, സിന്ധു സോമൻ, വാണികുമാർ, സുചി നീരോലി, സൂരജ് നമ്പ്യങ്കാവ് എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം : 12ന് കല്ലേറ്റുംകരയിൽ സിപിഎം ധർണ്ണ

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തുക, നിർത്തലാക്കിയ മുഴുവൻ സ്റ്റോപ്പുകളും പുന:സ്ഥാപിക്കുക, അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ച് ആധുനികവത്ക്കരിക്കുക, പുതിയ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, മേൽക്കൂരയോടുകൂടിയ പാർക്കിംഗ് സൗകര്യം സജ്ജീകരിക്കുക എന്നീ ആവശ്യങ്ങളുമായി സിപിഎം ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 12 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കല്ലേറ്റുംകരയിൽ ജനപ്രതിനിധികളുടെ ധർണ്ണ സംഘടിപ്പിക്കും.

ധർണ്ണ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെ തിരെ പോരാട്ടം തുടരും : അഡ്വ. കെ.ആർ വിജയ

ഇരിങ്ങാലക്കുട : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടങ്ങൾ തുടരുമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അഡ്വ.
കെ.ആർ വിജയ പറഞ്ഞു.

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) ഏരിയ കമ്മിറ്റി വർഗീയതയ്ക്കും “സാമൂഹ്യജീർണ്ണതക്കുമെതിരെ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് മെയ് 6,7,8,9 തീയ്യതികളിൽ നടക്കുന്ന ഏരിയ കാൽനട പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് മുരിയാട് ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് ചേർന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സംസ്ഥാന വൈസ് പ്രസിഡണ്ട്.

രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ അവരുടെ സവർണ്ണ ഹിന്ദുത്വ ആശയങ്ങൾ സ്ത്രീകളിലൂടെ പ്രാവർത്തികമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും. അന്ധവിശ്വാസവും അനാചാരവും വർഗീയതയും പ്രചരിപ്പിച്ച് സ്ത്രീകളെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് കൊണ്ടുപോകാൻ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണമെന്നും അഡ്വ. കെ.ആർ വിജയ പറഞ്ഞു.

ഏരിയ പ്രസിഡണ്ടും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു.

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ്.ജെ. ചിറ്റിലപ്പിള്ളി, സിപിഐഎം ലോക്കൽ കമ്മറ്റി സെക്രട്ടറിമാരായ കെ. ജി മോഹനൻ മാസ്റ്റർ, പി.ആർ ബാലൻ, ജില്ലാ കമ്മിറ്റി അംഗം വത്സല ബാബു, ഏരിയ ട്രഷറർ ഷീജ ജോയ്, മുൻ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന രാജൻ എന്നിവർ സംസാരിച്ചു.

കാൽനട ജാഥയുടെ പതാക അഡ്വ. കെ. ആർ വിജയ ഏരിയ സെക്രട്ടറി സജിത ഷേബറിന് കൈമാറി.

നാലുദിവസം നീണ്ടുനിൽക്കുന്ന കാൽനട ജാഥയുടെ സമാപന സമ്മേളന പൊതുയോഗം ഒമ്പതാം തീയ്യതി വൈകിട്ട് 5.30ന് നഗരസഭ ടൗൺഹാളിനു സമീപമുള്ള അയ്യങ്കാളി സ്ക്വയറിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗവും – ഉന്നത വിദ്യാഭ്യാസ സാമൂഹ്യ – നീതി വകുപ്പ് മന്ത്രിയുമായഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

ഇരിങ്ങാലക്കുട റെയില്‍വേ സ്‌റ്റേഷന്‍ വികസനം; ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍ വികസനം ആവശ്യപ്പെട്ട് റെയില്‍വേ വികസനസമിതിയുടെയും പാസഞ്ചേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ സമരം ശക്തമായതോടെ റെയില്‍വേയുടെ ഉന്നതതല ഉദ്യോഗസ്ഥസംഘം സ്റ്റേഷനിലെത്തി വിശദപരിശോധന നടത്തി.

ഡിആര്‍എം ഡോ. മനീഷ് താപ്യാല്‍, സിസിഐ അരുണ്‍, എന്‍ജിനീയര്‍ സൗമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഷനിലെത്തിയത്.

സ്റ്റേഷന്‍മാസ്റ്റര്‍ രാജേഷ്, റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈജു ജോസഫ്, സെക്രട്ടറി പി.സി. സുഭാഷ് എന്നിവര്‍ സംഘത്തെ സ്വീകരിച്ചു.

റെയില്‍വേയ്ക്കും എംപിക്കും നല്‍കിയ നിവേദനത്തിന്റെ കോപ്പി അസോസിയേഷന്‍ ഭാരവാഹികള്‍ ഡിആര്‍എമ്മിന് കൈമാറി.

റെയില്‍വേ സ്റ്റേഷനെ അടുത്ത പ്രാവശ്യം അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഡിആര്‍എം ഉറപ്പു നല്‍കിയതായി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങള്‍ ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ച് വിലയിരുത്തി.

കാടുപിടിച്ചു കിടക്കുന്ന ഭാഗം വാഹനങ്ങളുടെ പാര്‍ക്കിംഗിനായി ഉപയോഗപ്പെടുത്തണമെന്നും റെയില്‍വേ സ്റ്റേഷന് കവാടം വേണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കണം, രണ്ടാമത്തെ പ്ലാറ്റ്‌ഫോമിനോടു ചേര്‍ന്ന് പണിതതുപോലെയുള്ള ആധുനിക പാര്‍ക്കിംഗ് സൗകര്യം ഒന്നാം പ്ലാറ്റ്‌ഫോമിലും ഒരുക്കണം, 50 വര്‍ഷം പഴക്കമുള്ള ശൗചാലയങ്ങള്‍ പുതുക്കി പണിയണം, കാത്തിരിപ്പുമുറി നവീകരിക്കണം, രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ ടീ സ്റ്റാള്‍ തുറക്കണം എന്നീ ആവശ്യങ്ങളും അസോസിയേഷന്‍ ഭാരവാഹികള്‍ ഡിആര്‍എമ്മിനെ ധരിപ്പിച്ചു.