ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ചുള്ള ആനയെഴുന്നള്ളിപ്പിന് ഇപ്രാവശ്യം വിപുലമായ സജ്ജീകരണങ്ങളും ശക്തമായ നിയന്ത്രണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ഭരണസമിതിയംഗത്തിൻ്റെ മേൽനോട്ടത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.
നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിച്ചുകൊണ്ടാണ് എഴുന്നള്ളിപ്പ് നടത്തുന്നത്.
ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും കോടതി നിര്‍ദ്ദേശങ്ങളും കമ്മിറ്റി കര്‍ശനമായി പാലിക്കുന്നുണ്ട്.
മദപ്പാടുള്ളതോ, നീരുള്ളതോ, വികൃതികളോ, മുന്‍ കാലങ്ങളില്‍ ഇടഞ്ഞ് ആളപായം വരുത്തിയിട്ടുള്ളതോ ആയ ആനകളെ ഒഴിവാക്കിയാണ് ഇപ്രാവശ്യത്തെ എഴുന്നള്ളിപ്പ്.
ഉത്സവത്തിന് മുന്നോടിയായി എഴുന്നള്ളിപ്പിന് അണിനിരക്കുന്ന ആനകളുടെ ശരീര പരിശോധനയും നടത്തിയിരുന്നു.
മൃഗഡോക്ടര്‍മാരും ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുമാണ് പരിശോധന നടത്തിയത്.
മദപ്പാട് കാലം, ശരീരത്തിലെ ഒലിക്കുന്ന വ്രണങ്ങള്‍, മുറിവുകള്‍, പൊതു ആരോഗ്യം, അനുസരണ എന്നിവ പ്രധാനമായും ഉറപ്പുവരുത്തുന്നുണ്ട്.
പാപ്പാന്മാരുടെ ലൈസന്‍സ്, ആനയുടെ ഇന്‍ഷുറന്‍സ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കി.
വനം വകുപ്പ് ആനകളുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഴുന്നളളിപ്പ് വിവരങ്ങള്‍, മദപ്പാട് കാലം, ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് മൃഗസംരക്ഷണ വകുപ്പിന് കൈമാറിയതിനെ തുടര്‍ന്ന് ആനകളുടെ ലക്ഷണങ്ങള്‍, മദ ഗ്രന്ഥി, ശരീരത്തിലെ വ്രണങ്ങള്‍, എന്നിവ വിലയിരുത്തിയാണ് മൃഗസംരക്ഷണ വകുപ്പ് ഫിറ്റ്‌നെസ് നല്‍കിയത്.
തൃശൂര്‍ പൂരം ചടങ്ങുകളില്‍ പങ്കെടുത്തവയാണ് അധികം ആനകളും.
ചാലക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്.എസ്. സുനിലാല്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.ബി. സോബിന്‍ ബാബു, സീനിയര്‍ വെറ്റിനറി സര്‍ജന്‍മാരായ എന്‍.കെ. സന്തോഷ്, ഡോ. കെ.വി. ഷിബു, ഡോ. എന്‍.ജി. സജേഷ്, ഡോ. പി.ആര്‍. പ്രശാന്ത്, ഡോ. സിജോ ജോസഫ് കൊടിയേന്‍, ഡോ. ടിക്‌സന്‍ പിന്‍ഹീറോ, ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍മാരായ മധു, കെ.കെ. വിദ്യാധരന്‍, പി.ബി. മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ആനകളെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുമ്പോഴോ പോകുമ്പോഴോ ആളുകള്‍ ആനകളുടെ അടുത്തേക്ക് പോകുവാനോ, സ്പര്‍ശിക്കുവാനോ സാധിക്കാത്തവിധം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ സമയം പ്രകോപനം ഉണ്ടാക്കുന്ന വിധത്തിലുള്ള ശബ്ദങ്ങള്‍ക്കുപോലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ആനകള്‍ക്ക് കുളിക്കുന്നതിനും വേനല്‍ച്ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനുമായി ഷവര്‍ ബാത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
17 ആനകളെയാണ് എഴുന്നള്ളിക്കുന്നതെങ്കിലും 25 ആനകളെ ക്ഷേത്രപ്പറമ്പില്‍ കൊണ്ടുവന്നിട്ടുണ്ട്.
ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കുന്നതിനായാണ് കൂടുതല്‍ ആനകളെ കൊണ്ടുവന്നിരിക്കുന്നത്.
ഒന്നിടവിട്ട ദിവസങ്ങളില്‍ ആനകളെ പരിശോധനയ്ക്ക് വിധേയമാക്കും.
ആനകളുടെ പൂര്‍വ്വ ചരിത്രവും അച്ചടക്കവും പ്രധാന മാനദണ്ഡങ്ങളാക്കിയാണ് എഴുന്നള്ളിപ്പിനായി ആനകളെ തെരഞ്ഞെടുത്തിരിക്കുന്നത്.
എഴുന്നള്ളിപ്പു സമയത്തും അല്ലാതെയും പാപ്പാന്മാരുടെ സാന്നിധ്യം എപ്പോഴും ഉണ്ടാകും.
ആനകളുടെ സമീപത്തു നിന്നും നിശ്ചിത അകലം പാലിച്ച് മാത്രമേ ഭക്തജനങ്ങളെ നിര്‍ത്തൂ.
എലിഫന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം 24 മണിക്കൂറും ക്ഷേത്രത്തിനു സമീപത്തുണ്ട്.