സ്ത്രീധന പീഡന കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : സ്ത്രീധന പീഡന കേസിലെ പ്രതിയെ പോലീസിൻ്റെ പിടിയിൽ.

കാട്ടൂർ കരാഞ്ചിറ നായരുപറമ്പിൽ വീട്ടിൽ ഗോപിയുടെ മകൻ വിഷ്ണുവിനെ (31) ആണ് സ്ത്രീധന പീഡനത്തിൻ്റെ പേരിൽ കാട്ടൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഇ ആർ ബൈജു അറസ്റ്റ് ചെയ്തത്.

പ്രതി ഭാര്യയായ മീനുവിനെ കഴിഞ്ഞ 3 വർഷമായി സ്ത്രീധനത്തിന്റെ പേരിലും ജനിച്ച കുട്ടി പെൺകുട്ടി ആയെന്ന പേരിലും നിരന്തരം ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചു വരികയായിരുന്നു. ഭാര്യയുടെ സ്വർണ്ണം മുഴുവനും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു.

കഴിഞ്ഞ ഡിസംബർ 31ന് രാത്രി പ്രതി ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും, അതിനിടയിൽ കരഞ്ഞ കുട്ടിയുടെ ചുണ്ടിൽ അടിക്കുകയും ചെയ്തു. ചുണ്ട് മുറിഞ്ഞു ചോര വന്ന കുട്ടിയെ കരാഞ്ചിറ ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ എലൈറ്റ് ആശുപത്രിയിൽ കൊണ്ട് പോകാൻ ഡോക്ടർ പറഞ്ഞെങ്കിലും പ്രതി കൂട്ടാക്കിയില്ല. ശാരീരിക പീഡനവും മാനസിക പീഡനവും ഭാര്യയെ ഉപദ്രവിക്കലും തീരെ സഹിക്കാൻ കഴിയാതെ വന്നപ്പോൾ കാട്ടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരിന്നു.

കാട്ടൂർ സർക്കിൾ ഇൻസ്‌പെക്ടർ ഇ ആർ ബൈജു എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.

അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്‌പെക്ടർ തോമസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ അജേഷ്, കിരൺ എന്നിവരും ഉണ്ടായിരുന്നു.

നിര്യാതനായി

ജോണി

ഇരിങ്ങാലക്കുട : പുല്ലൂർ തെക്കിനിയേടത്ത് പൗലോസ് മകൻ ജോണി (86) നിര്യാതനായി.

സംസ്ക്കാരകർമ്മം ജനുവരി 14 (ചൊവ്വാഴ്‌ച) രാവിലെ 10 മണിക്ക് പുല്ലൂർ സെന്റ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : സെലീന

മക്കൾ : ബെറ്റിസൻ, ബീന, ബെന്നി, ബിജു, ബേബി

മരുമക്കൾ : സുബി, വർഗീസ്, മീറ്റി, ജെൻസി, അമ്പിളി

കേരളത്തിൽ നിന്നും രണ്ട് അപൂർവ്വയിനം വലച്ചിറകന്മാരെ കണ്ടെത്തി ക്രൈസ്റ്റ് കോളെജിലെ ഗവേഷകർ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ട് അപൂർവ്വയിനം വലച്ചിറകന്മാരെ കണ്ടെത്തി.

“ഗ്ലീനോനോക്രൈസ സെയിലാനിക്ക” എന്ന ഹരിതവലച്ചിറകനെ കേരളത്തിലെ വയനാട് ജില്ലയിലെ മാനന്തവാടി, തിരുനെല്ലി എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

ശ്രീലങ്കയിൽ മാത്രം കണ്ടുവരുന്ന ഇനമായി കരുതിയിരുന്ന ഈ ഹരിതവലച്ചിറകനെ 111 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ നിന്നുമാണ് കണ്ടെത്തിയത്.

“ഇൻഡോഫെയിൻസ് ബാർബാറ’ എന്നറിയപ്പെടുന്ന മറ്റൊരു അപൂർവ്വയിനം കുഴിയാന വലച്ചിറകനെ തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട, മനക്കൊടി, പാലക്കാട് ജില്ലയിലെ ചിറ്റൂർ, പുതുനഗരം, കുലുക്കിലിയാട്, കോഴിക്കോട് ജില്ലയിലെ ദേവഗിരി, ചാലിയം, കണ്ണൂരിലെ കൂത്തുപറമ്പ്, മലപ്പുറത്തെ അരൂർ, തിരുവനന്തപുരത്തെ പൊന്മുടി എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് കണ്ടെത്തിയത്.

സാധാരണ കണ്ടുവരുന്ന തുമ്പികളുമായി കുഴിയാന വലച്ചിറകനെ തെറ്റിദ്ധരിക്കാറുണ്ട്. മുന്നോട്ടു നീണ്ടു നിൽക്കുന്ന സ്പർശനി ഉള്ളതാണ് സാധാരണ കാണപ്പെടുന്ന തുമ്പികളിൽ നിന്നും ഇവ വ്യത്യസ്തപ്പെടാനുള്ള പ്രധാന കാരണം.

ഈ ജീവികളുടെ സാന്നിധ്യവും, ഇതിൻ്റെ പൂർണ വിവരണവും അന്താരാഷ്ട്ര ശാസ്ത്ര മാസികകളായ ”ജേണൽ ഓഫ് എൻ്റമോളജിക്കൽ റിസർച്ച് സൊസൈറ്റി”, ”നാച്ചുറ സോമോഗിയൻസിസ്” എന്നിവയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വളരെ സുപ്രധാനപ്പെട്ട ഈ കണ്ടെത്തലിലൂടെ കേരളത്തിലെയും ശ്രീലങ്കയിലെയും ജൈവ വൈവിധ്യ സവിശേഷതകൾക്ക് സാമ്യത ഉണ്ടെന്ന് സൂചനകൾ ലഭിക്കുന്നുണ്ട്.

ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി റിസർച്ച് ലാബ് ഗവേഷകൻ ടി ബി സൂര്യനാരായണൻ, എസ് ഇ ആർ എൽ മേധാവി ഡോ സി ബിജോയ് എന്നിവരാണ് ഇവയെ കണ്ടെത്തിയത്.

കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്‌തിട്ടുള്ള പന്ത്രണ്ടാമത്തെ ഇനം ഹരിതവരച്ചിറകനും എട്ടാമത്തെ ഇനം കുഴിയാന വരച്ചിറകനും ആണ് ഈ ജീവികൾ.

കൗൺസിൽ ഫോർ സയൻ്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ഗവേഷണ ഗ്രാൻ്റ് ഉപയോഗിച്ചാണ് പഠനം നടത്തിയത്.

ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി ഗവേഷണ കേന്ദ്രം (എസ് ഇ ആർ എൽ) ഇത്തരം ജീവികളുടെ ഗവേഷണത്തിനായി പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.

നിര്യാതയായി

തങ്കമ്മ

ഇരിങ്ങാലക്കുട : സി പി ഐ (എം) കിഴുത്താണി ലോക്കൽ കമ്മറ്റി സെക്രട്ടറി ടി പ്രസാദിൻ്റെ മാതാവ് തത്തംപിള്ളി തങ്കമ്മ (86) നിര്യാതയായി.

ശവസംസ്കാരം ഡിസംബർ 8(ബുധനാഴ്ച്ച) ഉച്ചകഴിഞ്ഞ് 2.30 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭർത്താവ് : പരേതനായ പരമേശ്വരൻ നായർ

മക്കൾ : പ്രസാദ്, പരേതനായ സേതുമാധവൻ

മരുമക്കൾ : ഉഷ, ബിന്ദു

ആറാട്ടുപുഴ ക്ഷേത്രത്തിൽ വിദ്യാസാരസ്വതാർച്ചന ജനുവരി 10, 11, 12, തിയ്യതികളിൽ.

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ  വിദ്യാസാരസ്വതാർച്ചന ജനുവരി 10, 11, 12 തിയ്യതികളിൽ നടക്കും.

വാർഷിക പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ് ഈ അർച്ചന. മത്സര പരീക്ഷകൾക്കും ഇന്റർവ്യൂവിനും തയ്യാറെടുക്കുന്നവർക്കും സംഗീതോപാസകർക്കും ഇതിൽ പങ്കെടുക്കാം.

രഘു വംശത്തിന്റെ കുലഗുരുവായ വസിഷ്ഠ സങ്കല്പമുള്ള ആറാട്ടുപുഴ  ശാസ്താവിന്റെ തിരുസന്നിധിയിലെ നടപ്പുരയിൽ മൂന്ന് ദിവസവും രാവിലെ 7 മുതൽ 7.40 വരെയാണ് അർച്ചന.

നിലവിളക്കുകളുടെ സാന്നിദ്ധ്യത്തിൽ  സരസ്വതീ മന്ത്രങ്ങൾ ഉരുവിട്ട് വിദ്യാർത്ഥികൾ തന്നെ നടത്തുന്ന ഈ അർച്ചനക്ക് തന്ത്രി ബ്രഹ്മശ്രീ കെ പി കൃഷ്ണൻ ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും.

അർച്ചനക്കുള്ള പൂക്കൾ വിദ്യാർത്ഥികൾ തന്നെ  കൊണ്ടു വരേണ്ടതാണ്. അർച്ചനക്ക് ശേഷം ജപിച്ച സാരസ്വതം നെയ്യും തിരുമധുരവും വിദ്യാർത്ഥികൾക്ക് പ്രസാദമായി നൽകും.

കൂടുതൽ വിവരങ്ങൾക്ക് 7012693980
എന്ന ഫോൺ നമ്പറിലോ സെക്രട്ടറി, ആറാട്ടുപുഴ ഉത്സവാഘോഷ കമ്മറ്റി, ആറാട്ടുപുഴ പി ഒ, തൃശ്ശൂർ ജില്ല എന്ന  വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
                                           

ബിരുദദാന സമ്മേളനവും കിര്‍ഫ് റാങ്കിംഗ് വിജയാഘോഷവും

ഇരിങ്ങാലക്കുട : നാക് റാങ്കിംഗില്‍ എ ഗ്രേഡ് നേടിയ കെ കെ ടി എം കോളെജിന് കേരളസര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ റാങ്കുചെയ്യുന്ന കേരള ഇൻസ്റ്റിട്യൂഷനൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (കിർഫ്) 31മത്തെ റാങ്ക് ലഭിച്ചു.

കിര്‍ഫ് റാങ്കിംഗിന്റെ വിജയാഘോഷവും കോളെജിലെ ബിരുദദാന സമ്മേളനവും കോൺവൊക്കേഷൻ മെരിറ്റ് ഡേയും ഒമ്പതിന് രാവിലെ 10 മണി മുതല്‍ മുസിരിസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.

കേരളത്തിലെ എല്ലാ കോളെജുകളെയും ഉള്‍പ്പെടുത്തിക്കൊണ്ടു നടത്തിയ റാങ്കിംഗിലാണ് കോളെജിന്റെ ഈ നേട്ടം. 

അധ്യാപനം, ഗവേഷണം, വിജയശതമാനം, വിദ്യാര്‍ഥികളുടെ നൈപുണിവികസനം, ശാസ്ത്രാവബോധം വളര്‍ത്തല്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കിര്‍ഫ് റാങ്കിംഗ് നടത്തിയത്. 

ഒന്നാംറാങ്ക് നേടിയ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിന് 59.5 പോയിന്റ് ലഭിച്ചപ്പോള്‍ 53. 2 പോയിന്റ് നേടി കെ കെ ടിഎം 31-ാം സ്ഥാനവും കേരളത്തിലെ ഗവണ്‍മെന്റ് കോളെജുകളില്‍ അഞ്ചാംസ്ഥാനവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മൊത്തം കോളെജുകളില്‍ പതിമൂന്നാം സ്ഥാനവും തൃശൂര്‍ ജില്ലയിലെ കോളെജുകളില്‍ ആറാം സ്ഥാനവും നേടിയിട്ടുണ്ട്. 

പ്രശസ്തമായ ഒട്ടേറെ കോളെജുകളെ പിന്തള്ളിയാണ് താരതമ്യേനെ ചെറിയ കോളെജായ ഈ കോളെജ് എടുത്തുപറയേണ്ടുന്ന നേട്ടം നേടുന്നത്. 

അക്കാദമിക് – അക്കാദമികേതരമായ മേഖലകളില്‍ കോളെജ് ഏറെ മുന്നോട്ടുപോകുന്നുവെന്നാണ് ഈ നേട്ടങ്ങള്‍ അടയാളപ്പെടുത്തുന്നത്.

സമ്മേളനം കേരള കലാമണ്ഡലം മുന്‍ വി സി ഡോ ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അദ്ദേഹം ബിരുദം സമ്മാനിക്കും.  

കോളേജ് പ്രിൻസിപ്പാൾ പ്രൊഫ ഡോ ടി കെ ബിന്ദു ഷർമിള സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കൊടുങ്ങല്ലൂര്‍ എം എല്‍ എ അഡ്വ വി ആര്‍ സുനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും.

കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ ഇ കെ സതീഷ് വിശിഷ്ടാതിഥിയായി മുഖ്യപ്രഭാഷണം നടത്തും.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ പി എം മാഗി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

വൈസ് പ്രിൻസിപ്പാൾ പ്രൊഫ ജി ഉഷാകുമാരി, ഐ ക്യു എ സി കോഡിനേറ്റർ ഡോ ലവ് ലി ജോർജ്, വാർഡ് കൗൺസിലർ പി എൻ വിനജയചന്ദ്രൻ, കോളെജ് ഓഫീസ് സുപ്രണ്ട് പി സി ഷാജി, കോളെജ് യൂണിയൻ ചെയർമാൻ എം സി ഋഷികേശ് ബാബു, പി ടി എ വൈസ് പ്രസിഡണ്ട് എം ആർ സുനിൽ ദത്ത്, പി ടി എ സെക്രട്ടറി ഡോ വിനയശ്രീ എസ് എന്നിവർ ചടങ്ങിൽ സംസാരിക്കും.

നിര്യാതയായി

ശാരദാമ്മ

ഇരിങ്ങാലക്കുട : മുരിയാട് വേഴെക്കാട്ടുകര പരേതനായ പുളിയത്ത് രാമൻ നായർ ഭാര്യ ശാരദാമ്മ (91) നിര്യാതയായി.

സംസ്കാരം ഡിസംബർ 5 (ഞായറാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : പ്രേമലത, ശശിധരൻ, ശാന്തകുമാരി, ശൈലജ

മരുമക്കൾ : കമലാകരൻ, ജയശ്രീ, സേതുമാധവൻ, പരേതനായ പ്രദീപ് കുമാർ

ഏകദിന സൂചനാ പണിമുടക്ക് 22ന്

ഇരിങ്ങാലക്കുട : പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുന:സ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി സർക്കാർ ജീവനക്കാർ ജനുവരി 22ന് നടത്തുന്ന ഏകദിന സൂചനാ പണിമുടക്കിന് മുന്നോടിയായി സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട എ ഐ ടി യു സി ഹാളിൽ ജോയിൻ്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം പി കെ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ കെ ജി ഒ എഫ് സംസ്ഥാന വനിത സെക്രട്ടറി ഡോ പി പ്രിയ ഉദ്ഘാടനം ചെയ്തു.

ജോയിൻ്റ് കൗൺസിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി എ എം നൗഷാദ്, എ കെ എസ് ടി യു ജില്ലാ പ്രസിഡണ്ട് സി വി സ്വപ്ന, ജി പ്രസിത, എസ് ഭാനശാലിനി എന്നിവർ സംസാരിച്ചു.

എം കെ ഉണ്ണി സ്വാഗതവും, പി ബി മനോജ് നന്ദിയും പറഞ്ഞു.

കെ ജെ ക്ലീറ്റസ്, ഇ ജി റാണി, ഡോ എം ജി സജീഷ് എന്നിവർ നേതൃത്വം നൽകി.

തവനിഷിന്റെ സവിഷ്കാര അവാർഡ് പ്രണവിനും കാളിദാസിനും

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സവിഷ്കാര പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് വിജയികളായി പനമ്പിള്ളി മെമ്മോറിയൽ ഗവ കോളെജിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ കെ ബി കാളിദാസ്, രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ പി ആർ പ്രണവ് എന്നിവരെ തിരഞ്ഞെടുത്തു.

കേരളത്തിലെ കലാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മികച്ച വിദ്യാർഥികൾക്ക് നൽകുന്ന അവാർഡാണ് സവിഷ്കാര പേഴ്സൺ ഓഫ് ദി ഇയർ അവാർഡ്.

7500 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മൊമെൻ്റോയും അടങ്ങുന്ന പുരസ്കാരം കോളെജ് പ്രിൻസിപ്പൽ റവ ഫാ ഡോ ജോളി ആൻഡ്രൂസ് കൈമാറി.

തവനിഷ് സ്റ്റാഫ് കോർഡിനേറ്റർമാരായ അസി പ്രൊഫ മുവിഷ് മുരളി, അസി പ്രൊഫ റീജ ജോൺ, അസി പ്രൊഫ വി ബി പ്രിയ എന്നിവരും, സ്റ്റുഡന്റ് സെക്രട്ടറി സജിൽ, സ്റ്റുഡന്റ് കോർഡിനേറ്റർമാരായ ആഷ്മിയ, ജിനോ, എഡ്വിൻ, അതുൽ എന്നിവരും തവനിഷ് വൊളന്റിയർമാരും ചടങ്ങിൽ പങ്കെടുത്തു.

ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിച്ചു

ഇരിങ്ങാലക്കുട : ഗവ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കായി ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിച്ചു.

ക്രൈസ്റ്റ് കോളെജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രൊഫ ഇ ടി ജോൺ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് വി ഭക്തവത്സലൻ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ബാലജനസഖ്യം പേട്രൻ തോംസൺ ചിരിയങ്കണ്ടത്ത്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ സിംന എന്നിവർ ആശംസകൾ നേർന്നു.

പ്രിൻസിപ്പൽ മുരളി എം കെ സ്വാഗതവും ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപിക കെ സ്മിത നന്ദിയും പറഞ്ഞു.