കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചു : ആളൂരിൽ കുപ്രസിദ്ധ ഗുണ്ട ജിന്റോപി പിടിയിൽ

ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ആളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട പൊന്മിനിശ്ശേരി വീട്ടില്‍ ജിന്റോപി എന്നു വിളിക്കുന്ന ജിന്റോ ജോണി (40) പിടിയിൽ.

ആറു മാസക്കാലത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഇരിങ്ങാലക്കുട സബ്ബ് കോടതിയിൽ കേസ്സിന്റെ വിചാരണക്കായി ഹാജരായി തിരികെ പോകുന്നതിന് മാത്രമായി തിങ്കളാഴ്ച്ച ജില്ലയിൽ പ്രവേശിക്കുന്നതിന് അനുമതി വാങ്ങിയിരുന്നു. എന്നാൽ ജില്ലയിൽ പ്രവേശിച്ച ജിൻ്റോ കോടതിയിൽ ഹാജരാകാതെ ആളൂരുള്ള സുഹൃത്തിന്റെ വീട്ടിൽ മദ്യപിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

രണ്ട് കവർച്ചാ കേസിലും, നാല് വധശ്രമക്കേസിലും, വീടികയറി ആക്രമണം നടത്തിയ കേസിലും ഉൾപ്പെടെ ഏഴ് ക്രമിനൽ കേസുകളിലെ പ്രതിയാണ് ജിന്റോ ജോണി.

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾക്ക് വീണ്ടും അന്താരാഷ്ട്ര സിനിമാ വേദിയിൽ അംഗീകാരം

ഇരിങ്ങാലക്കുട : ലോകം മുഴുവനുമുള്ള ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ അസോസിയേഷൻ ആയ “സിലക്ടി”ൻ്റെ ഇൻ്റർനാഷണൽ ഫിലിം അവാർഡ് “സിലക്ട് പ്രൈസ് 2025” ഏഷ്യാ പസഫിക് റീജിയണിലെ മികച്ച ഡോക്യുമെൻ്ററിയായി കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ ശ്രുതിൽ മാത്യു സംവിധാനം ചെയ്ത ‘ദിനോസറിന്റെ മുട്ട’ തിരഞ്ഞെടുക്കപ്പെട്ടു.

സിലക്ട് എന്നത് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ സ്കൂൾസ് എന്നർത്ഥമുള്ള ഫ്രഞ്ച് സംഘടനയാണ്. ഇത് ലോകമെമ്പാടുമുള്ള പ്രമുഖ സിനിമ‑ ടെലിവിഷൻ‑ ഇലക്ട്രോണിക് മീഡിയ വിദ്യാലയങ്ങളെ ബന്ധിപ്പിച്ച് വിദ്യാഭ്യാസം മെച്ചപ്പെടുത്താനും ആശയങ്ങൾ പങ്കുവെക്കാനും സഹകരിക്കുന്ന വേദിയാണ്.

ഏഷ്യാ പസഫിക് റീജിയണിലെ (CAPA) 34 ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാർഥികളുടെ ചിത്രങ്ങളിൽ നിന്നാണ് ‘ദിനോസറിന്റെ മുട്ട’ മികച്ച ഡോക്യുമെൻ്ററിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ലോകപ്രസിദ്ധമായതും 1954ൽ തുടക്കം കുറിച്ച് ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതുമായ ഇന്റർനാഷണൽ ഹ്രസ്വചിത്ര ഫിലിം ഫെസ്റ്റിവലായ ജർമ്മനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഫാലനിൽ വെച്ച് നടന്ന 71-ാമത് ഓബർഹൗസൻ അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഡയറക്ടർ ശ്രുതിൽ മാത്യു, സൗണ്ട് ഡിസൈനർ എം.കെ. മുഹമ്മദ് താമിർ എന്നിവരും, ജി.ഹാവാ ഐ.ഡി.എഫ്.എഫ്. 2024 പ്രാഗ് ചെക്ക് റിപ്പബ്ലിക്ക് വേൾഡ് പ്രീമിയറിൽ സ്പെഷ്യൽ മെൻഷൻ ലഭിച്ച സിനിമാട്ടോഗ്രാഫർ ഭവ്യ ബാബുരാജും പങ്കെടുത്തു.

ശ്രുതിൽ മാത്യുവിന്റെ ഈ ഡോക്യുമെന്ററി മുൻപ് പല ദേശീയ – അന്തർദേശീയ വേദികളിലും നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

നിര്യാതനായി

ദിവാകരൻ

ഇരിങ്ങാലക്കുട : കോണത്തുകുന്ന് കാരുമാത്ര നെടുങ്ങാണം തൈനക്കത്ത് അയ്യപ്പൻ മകൻ ദിവാകരൻ (106) നിര്യാതനായി.

സംസ്കാരം നടത്തി.

മക്കൾ : തിലകൻ, രക്ന, ഷീല, അജിത, മണി

മരുമക്കൾ : അരുൺ സിംഗ്, മിധുലിൽ, കൃഷ്ണ, ആതിര

എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യൂ പുനർനിർണയിക്കാൻ ഉത്തരവിട്ട് കളക്ടർ

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ഫെയർ വാല്യൂ റവന്യൂ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം പുനർനിർണയിക്കുന്നതിന് ഉത്തരവിട്ട് തൃശൂർ ജില്ലാ കളക്ടർ.

പുനർനിർണയത്തിൻ്റെ ഔദ്യോഗിക ജോലികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഫീൽഡ് പരിശോധനാ നടപടികളും നടന്നുവരുന്നുണ്ട്.

ഇതിൻ്റെ നടപടികൾ വിലയിരുത്തുന്നതിനായി ഇരിങ്ങാലക്കുട ആർ.ഡി.ഒ. പി. ഷിബു എടതിരിഞ്ഞി വില്ലേജിൽ തിങ്കളാഴ്ച സ്ഥലപരിശോധന നടത്തി.

മുകുന്ദപുരം താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ.വി. സജിത, എടതിരിഞ്ഞി വില്ലേജ് ഓഫീസർ പി.എസ്. സുജിത്ത്, വില്ലേജ് അസിസ്റ്റൻ്റ് കെ.ജെ. വിൻസൺ എന്നിവർ സ്ഥലപരിശോധനയിൽ പങ്കെടുത്തു.

വൻ പൊലീസ് സന്നാഹത്തോടെ അവിട്ടത്തൂർ മഹാദേവ ക്ഷേത്രം ജനറൽ ബോഡി യോഗം 

ഇരിങ്ങാലക്കുട : വൻ പൊലീസ് സന്നാഹത്തോടെ അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ ജനറൽ ബോഡി യോഗം.   

യോഗത്തെ തുടർന്ന് നടത്തുന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം നിലനിന്നിരുന്നതിനാലാണ് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയത്. 

പ്രസിഡൻ്റ് ഡോ. മുരളി ഹരിതത്തിൻ്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. 

തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ചില പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നിലനിന്നിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് അജണ്ടയിൽ ഒരു പാനൽ അവതരിപ്പിച്ചപ്പോൾ കുറച്ച് പേർ എതിർക്കുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

എന്നാൽ പ്രസ്തുത പാനൽ വൻ ഭൂരിപക്ഷത്തോടെയാണ് പൊതുയോഗം അംഗീകരിച്ചത്. 48 അംഗ ജനറൽ കൗൺസിൽ അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്. 

2 പേർ ഊരായ്മ പ്രതിനിധികളും ഒരാൾ ജീവനക്കാരുടെ പ്രതിനിധിയുമായിരിക്കും. മൊത്തം 50 പേരാണ് കമ്മിറ്റി അംഗങ്ങൾ. 

പൊതുയോഗം നടന്ന ദിവസം രാത്രിയിൽ ക്ഷേത്രനടയിൽ പ്രവർത്തിക്കുന്ന ചോലിപ്പറമ്പിൽ സന്തോഷിൻ്റെ ചായക്കട സാമൂഹ്യ വിരുദ്ധർ ആക്രമിച്ചിരുന്നു.

എ.സി. ദിനേഷ് വാര്യർ (പ്രസിഡൻ്റ്), കെ. വിഷ്ണു നമ്പൂതിരി (വൈസ് പ്രസിഡൻ്റ്), കെ.കെ. കൃഷ്ണൻ നമ്പൂതിരി (സെക്രട്ടറി), പി.കെ. ഉണ്ണികൃഷ്ണൻ (ജോയിൻ്റ് സെക്രട്ടറി), വി.പി. ഗോവിന്ദൻകുട്ടി (ട്രഷറർ), എം.എസ്. മനോജ്, സി.എസ്. സന്തോഷ്, കെ.പി. മനോജ്, എം.സി. ഋഷിൽ , കെ. രാജുവർമ്മ, സുരേഷ് മഞ്ഞനത്ത് (കമ്മറ്റി അംഗങ്ങൾ) എന്നിവരാണ് അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ പുതിയ ഭാരവാഹികൾ.

ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത ആർജ്ജിക്കണം : മന്ത്രി ഡോ.ആർ. ബിന്ദു

ഇരിങ്ങാലക്കുട : ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത ആർജ്ജിക്കുക എന്നത് ഒരു ജനതയുടെ നിലനിൽപ്പിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആവശ്യകതയാണെന്ന് മന്ത്രി ഡോ.ആർ. ബിന്ദു. 

ഇരിങ്ങാലക്കുട നഗരസഭയുടെയും കാർഷിക വികസന, കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.   

ഭക്ഷ്യവസ്തുക്കളുടെ സ്വയംപര്യാപ്തത ലക്ഷ്യം വെച്ചു കൊണ്ട് മികവാർന്ന പദ്ധതികളും പരിപാടികളുമാണ് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.  

കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. ഉത്പാദനം, വിപണനം, സംവരണം എന്നിവയുടെ കാര്യത്തിൽ കർഷക സുഹൃത്തുക്കളോടൊപ്പം നിൽക്കാൻ ശ്രമിക്കുന്ന സർക്കാരാണ് ഇന്നുള്ളതെന്നും മന്ത്രി ഡോ ആർ ബിന്ദു കൂട്ടിച്ചേർത്തു.  

യോഗത്തിൽ മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള സംസ്ഥാനതല അവാർഡ് ലഭിച്ച ക്രൈസ്റ്റ് കോളെജിനെയും, നഗരസഭ പരിധിയിലെ മറ്റു കർഷകരെയും ആദരിച്ചു. 

മാപ്രാണം പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സൺ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. 

നഗരസഭ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, സി.സി ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, കൗൺസിലർമാരായ സി എം സാനി, കെ ആർ വിജയ, അൽഫോൻസാ തോമസ്, പി.ടി ജോർജ്ജ്, നഗരസഭാ സെക്രട്ടറി എം എച്ച് ഷാജിക്, ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഹാജിദ റഹ്മാൻ, കാർഷിക വികസന സമിതി പ്രതിനിധി കെ.സി മോഹൻലാൽ, പാടശേഖരസമിതി സെക്രട്ടറി വേണു തോട്ടുങ്ങൽ, പ്രാദേശിക തല നിരീക്ഷണ സമിതി അംഗം ടി.വി രാമകൃഷ്ണൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷൈലജ ബാലൻ, ഇരിങ്ങാലക്കുട കൃഷിഭവൻ അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ എം ആർ അജിത്കുമാർ, പൊറത്തിശ്ശേരി കൃഷിഭവൻ കൃഷി ഓഫീസർ കെ.പി അഖിൽ എന്നിവർ പങ്കെടുത്തു.

ഉദ്ഘാടനത്തിനു ശേഷം കലാപരിപാടികൾ അരങ്ങേറി.

ഇരിങ്ങാലക്കുട കത്തീഡ്രൽ കെ.സി.വൈ.എം. റൂബി ജൂബിലി നിറവിൽ

ഇരിങ്ങാലക്കുട : നാല്പതാം വർഷത്തിലേക്ക് പ്രവേശിച്ച യുവജന പ്രസ്ഥാനം ഇരിങ്ങാലക്കുട കത്തീഡ്രൽ കെ.സി.വൈ.എം. റൂബി ജൂബിലി ആഘോഷം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.  

ബിഷപ്പ് മാർ പോളി   കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.    

വികാരി റവ. ഡോ. ലാസർ  കുറ്റിക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തി. 

റൂബി ജൂബിലിയുടെ ഭാഗമായി കത്തീഡ്രൽ കെ.സി.വൈ.എം. പ്രഖ്യാപിച്ച സേവനമിത്ര അവാർഡിന് തോംസൺ ഗ്രൂപ്പിൻ്റെ ചെയർമാൻ പി.ടി. തോമസ്, കർമ്മ സുരക്ഷാ അവാർഡിന് ഫയർഫ്ലൈ എൻ്റർപ്രൈസസിന്റെ  മാനേജിംഗ് ഡയറക്ടർമാരായ ജോബി ടി. ജോസഫ്,  മിജീഷ് എന്നിവരും ബെസ്റ്റ് എജുക്കേഷൻ പ്രൊവൈഡറായി എജു ലോഡ് എജുക്കേഷനും  തെരഞ്ഞെടുക്കപ്പെട്ടു. 

ബിഷപ്പ് മാർ പോളി കണ്ണൂക്കാടനും മന്ത്രി ഡോ. ആർ. ബിന്ദുവും ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു. 

കത്തീഡ്രൽ സി.എൽ.സി.  പ്രസിഡന്റും പള്ളി  കമ്മിറ്റി അംഗവുമായ കെ.ബി അജയ്, കത്തീഡ്രൽ ട്രസ്റ്റി അംഗമായ തോമസ്  തൊകലത്ത്, കത്തീഡ്രൽ അസിസ്റ്റൻ്റ് വികാരിമാരായ  റവ. ഫാ. ഓസ്റ്റിൻ പാറക്കൽ, റവ. ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, റവ. ഫാ. ആൻ്റണി നമ്പളം, കെ.സി.വൈ.എം. രൂപത ഡയറക്ടർ അജോ പുളിക്കൻ, കെ.സി.വൈ.എം. രൂപത അസിസ്റ്റൻ്റ് ഡയറക്ടർ ഗ്ലിഡിൻ പഞ്ഞിക്കാരൻ, കത്തീഡ്രൽ കെ.സി.വൈ.എം. ആനിമേറ്റർ ജോസ് മാമ്പിള്ളി ആശംസകൾ അർപ്പിച്ചു.

കെ.സി.വൈ.എം. പ്രസിഡൻ്റ് ഗോഡ്സൺ റോയ് സ്വാഗതവും  ജനറൽ കൺവീനർ യേശുദാസ് ജെ. മാമ്പിള്ളി നന്ദിയും പറഞ്ഞു. 

റൂബി ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കെ.സി.വൈ.എം നടത്തിയ അഖില കേരള ഡാൻസ് കോമ്പറ്റീഷൻ “മിറിയം 2025″ൽ കേരളത്തിൻ്റെ വിവിധ ഇടങ്ങളിൽ നിന്ന് പത്തോളം ടീമുകൾ മാറ്റുരച്ചു. 

മത്സരത്തിൽ എസ്.ഡി. സ്കോഡ് ഒന്നാം സ്ഥാനവും, ഫെന്റാസിയ  സ്കോഡ് രണ്ടാം സ്ഥാനവും, ക്രൈസ്റ്റ് കോളെജ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പീച്ചി ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

തൃശൂർ : കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ശക്തമായ മഴയെ തുടർന്ന് പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിന്റെ ഷട്ടറുകൾ ഉയർത്തും.

നിലവിൽ ഒരിഞ്ച് തുറന്നിട്ടുള്ള ഷട്ടറുകൾ, ഓഗസ്റ്റ് 17ന് രാവിലെ 8 മണി മുതൽ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയർത്തി അഞ്ച് ഇഞ്ചാക്കുമെന്ന് പീച്ചി ഹെഡ് വർക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലെ തോതിൽ നിന്ന് പരമാവധി 20 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ യുവ സമൂഹത്തിലേക്ക് എത്തിക്കണം : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ യുവജനങ്ങളിലേക്കും വിദ്യാർഥികളിലേക്കും എത്തിക്കാൻ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾക്ക് കഴിയേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. 

ഇരിങ്ങാലക്കുട റോട്ടറി മിനി എ.സി. ഹാളിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നവീകരിച്ച പ്രദർശന സംവിധാനങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

ജീവിതത്തിന് ദിശാബോധം പകരാനും അനുഭവലോകത്തെ വിപുലീകരിക്കാനും ഇത്തരം ചലച്ചിത്രകാഴ്ചകൾ സഹായകരമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 

ചടങ്ങിൽ ഫിലിം സൊസൈറ്റി പ്രസിഡൻ്റ് മനീഷ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. 

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് സിജി പ്രദീപ് മുഖ്യാതിഥിയായിരുന്നു. 

രക്ഷാധികാരി പി.കെ. ഭരതൻ മാസ്റ്റർ, സെക്രട്ടറി നവീൻ ഭഗീരഥൻ, ജോയിൻ്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, എക്സിക്യൂട്ടീവ് അംഗം എം.ആർ. സനോജ്, റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് പ്രൊഫ. എം.എ. ജോൺ, സെക്രട്ടറി കെ.കെ. അബ്ദുൽ ഹക്കീം തുടങ്ങിയവർ പ്രസംഗിച്ചു.

ഏകീകൃത കുർബ്ബാനയിൽ ഇളവ് വേണം : സീറോ മലബാർ സഭാ നേതൃത്വത്തിന് നിവേദനം നൽകി ഇരിങ്ങാലക്കുട രൂപത

ഇരിങ്ങാലക്കുട : 2021 ആഗസ്റ്റിലെ സിനഡിൽ ഏകീകൃത കുർബ്ബാന നടപ്പിലാക്കാൻ എടുത്ത തെറ്റായ തീരുമാനം സീറോ മലബാർ സഭയിലും ഇരിങ്ങാലക്കുട രൂപതയിലും ഉണ്ടാക്കിയ വലിയ വിഭജനത്തെ തുടർന്ന് ഏകീകൃത കുർബ്ബാന വിഷയത്തിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട രൂപതയിലെ വൈദികരും വിശ്വാസികളും സീറോ മലബാർ സഭയുടെ നേതൃത്വത്തിന് നിവേദനം സമർപ്പിച്ചു.

ഇരിങ്ങാലക്കുട രൂപതയിൽ ഏകീകൃത കുർബ്ബാന നടപ്പിലായെങ്കിലും ഓരോ ഇടവകയിലും ഓരോ രീതിയിലാണ് ഇപ്പോൾ കുർബ്ബാന അർപ്പിക്കപ്പെടുന്നതെന്നും ശാന്തമായിരുന്ന സഭയിൽ പ്രശ്നങ്ങൾ ഉണ്ടായത് ഏകീകൃത കുർബ്ബാന അടിച്ചേൽപ്പിച്ചത് മൂലമാണെന്നും നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഏകീകൃത കുർബ്ബാന നടപ്പിലാക്കിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് രേഖാമൂലം 2021 സെപ്റ്റംബർ 29ന് ന്യൂൺഷ്യോക്ക് ഒരു പരാതി നൽകിയിരുന്നു.

നവംബർ 5ന് രൂപതയിലെ 184 വൈദികർ ഒപ്പിട്ട് ഓറിയന്റൽ കോൺഗ്രിഗേഷനും വത്തിക്കാൻ സെക്രട്ടറിക്കും സിനഡിനും സീറോ മലബാർ സഭയിലെ എല്ലാ മെത്രാന്മാർക്കും പരാതി നൽകിയിരുന്നു. ഡിസംബറിൽ അൽമായ മുന്നേറ്റവും സിനഡിന് പരാതി നൽകി.

2023 ഡിസംബറിൽ റോമിന്റെ പ്രതിനിധിയായി എത്തിയ മാർ സിറിൽ വാസിൽ മെത്രാപ്പോലീത്തക്കും പരാതി നൽകി. എന്നാൽ ഈ പരാതികൾക്കൊന്നും ഒരു സ്ഥലത്ത് നിന്നും മറുപടി ലഭിച്ചില്ലെന്ന് ഇരിങ്ങാലക്കുട രൂപത കുറ്റപ്പെടുത്തി.

ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനും 99% വിശ്വാസികളും അർപ്പിക്കുന്ന ജനാഭിമുഖ കുർബാന തന്നെ അർപ്പിക്കാനും പങ്കുചേരാനും തങ്ങൾ ആഗ്രഹിക്കുന്നതായും ഈ ആവശ്യത്തോട് അനുകൂലമായി തീരുമാനമെടുക്കാൻ ആകുന്നില്ലെങ്കിൽ എറണാകുളം – അങ്കമാലി രൂപതയ്ക്ക് നൽകിയ ആനുകൂല്യം തങ്ങൾക്കും നൽകണമെന്നും സഭ മുഴുവൻ നടപ്പിലാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാതിരിക്കുകയും വിരി, വസ്ത്രം, മരിച്ചവരുടെ ഓർമ്മദിനം, കുരിശ് അടയാളം വരച്ച് കുർബാന ആരംഭിക്കുന്നത് എന്നിവയിലുള്ള വ്യത്യാസങ്ങൾ തുടരുകയും ചെയ്യുകയാണെങ്കിൽ തങ്ങൾ നേരിട്ട് അടുത്ത ആരാധനക്രമവത്സരം മുതൽ ജനാഭിമുഖ കുർബ്ബാന ചൊല്ലാൻ നിർബന്ധിതരാകുമെന്ന് ഇരിങ്ങാലക്കുട രൂപതയിലെ ജനാഭിമുഖ കൂട്ടായ്മയ്ക്ക് വേണ്ടി സീനിയർ വൈദികരായ ഫാ. ജോൺ കവലക്കാട്ട്, ഫാ. ജോർജ്ജ് മംഗലൻ എന്നിവർ അറിയിച്ചു.