പടിയൂർ പത്തനങ്ങാടിയിൽ കുറുനരി ആക്രമണം

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ പത്തനങ്ങാടിയിൽ കുറുനരിയുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങൾക്ക് കടിയേറ്റു.

4 വളർത്തുനായ്ക്കൾക്കും, പശുവിനും, 5 പോത്തുകൾക്കുമാണ് കടിയേറ്റത്.

ചൊവ്വാഴ്ച വൈകീട്ട് 3 മണിയോടെയാണ് കുറുനരിയുടെ ആക്രമണം ഉണ്ടായത്.

കടിയേറ്റ വളർത്തുമൃഗങ്ങൾക്ക് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവെപ്പ് നൽകി.

പടിയൂർ പഞ്ചായത്തിൽ വർദ്ധിച്ചുവരുന്ന കുറുനരി ആക്രമണം പരിഹരിക്കുന്നതിനായി നടപടി കൈക്കൊള്ളണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

സ്വീകരണം നൽകി

ഇരിങ്ങാലക്കുട : ടൗൺ കോ- ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എം.പി. ജാക്‌സണും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് ചാക്കോയ്ക്കും ടി.ഡി. ദശോബിനും സ്വീകരണം നൽകി.

മുൻ എംഎൽഎ പി.എ. മാധവൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ കെ.ജി. നിഷ അധ്യക്ഷത വഹിച്ചു.

ബാങ്ക് വൈസ് ചെയർമാൻ പ്രൊഫ. ഇ.ജെ. വിൻസെന്റ്, ബാങ്ക് എംഡി എ.എൽ. ജോൺ, മാനേജർ ബാലചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

കേരളാ അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ. ഷാജു സ്വാഗതവും സനൽ കല്ലൂക്കാരൻ നന്ദിയും പറഞ്ഞു.

കൂടിയാട്ട മഹോത്സവത്തിൽ “കല്യാണ സൗഗന്ധികം” കൂടിയാട്ടം

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ എട്ടാം ദിവസമായ വ്യാഴാഴ്ച നീലകണ്ഠ കവിയുടെ “കല്യാണ സൗഗന്ധികം” കൂടിയാട്ടത്തിൻ്റെ പുറപ്പാട് അരങ്ങേറും.

പാഞ്ചാലിയുടെ ആവശ്യാർത്ഥം സൗഗന്ധിക പുഷ്പം അന്വേഷിച്ച് പുറപ്പെട്ട ഭീമൻ ഗന്ധമാദന പർവ്വതത്തിലെത്തുന്നതും പർവ്വതം വിസ്തരിച്ച് കാണുന്നതുമാണ് കഥാഭാഗം.

ഭീമനായി ഗുരുകുലം തരുൺ രംഗത്തെത്തും.

ഏഴാം ദിവസമായ ബുധനാഴ്ച ആതിര ഹരിഹരൻ്റെ “അക്രൂരഗമനം” നങ്ങ്യാർകൂത്ത് അരങ്ങേറി.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം അഭിഷേക്, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ സരിത കൃഷ്ണകുമാർ, തുമോയെ എന്നിവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട ദനഹാ തിരുനാൾ : വിപുലമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി തൃശൂർ റൂറൽ പൊലീസ്

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലെ ദനഹാ തിരുനാളിനോടനുബന്ധിച്ച് ജനുവരി 10 മുതൽ 12 വരെ ഇരിങ്ങാലക്കുടയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

കത്തീഡ്രലിന് കീഴിലുള്ള അറുപതോളം യൂണിറ്റുകളിൽ നിന്നുള്ള 20ഓളം വാദ്യമോളങ്ങളോടെയുള്ള ഘോഷയാത്രകൾ വിവിധ ഭാഗങ്ങളിൽ നിന്നും പുറപ്പെട്ട് പള്ളിയിൽ വന്ന് ചേരുന്നതിനാലും നിലവിൽ ടൗണിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലും റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഷാജുവിന്റെ മേൽനോട്ടത്തിൽ 2 സോണുകളാക്കി തിരിച്ചാണ് പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.

സോൺ ഒന്നിൽ പള്ളി പരിസര പ്രദേശങ്ങളിലെ സുരക്ഷാ ചുമതല ഇരിങ്ങാലക്കുട സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജിക്കും സോൺ രണ്ടിൽ ഗതാഗതത്തിന്റെയും പാർക്കിംഗ് ക്രമീകരണത്തിന്റെയും ചുമതല ചേർപ്പ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജനുമാണ് നൽകിയിട്ടുള്ളത്.

നിരീക്ഷണത്തിനായി ഡ്രോൺ സംവിധാനം, പള്ളി പരിസരത്ത് 24 മണിക്കൂർ പൊലീസ് കൺട്രോൾ റൂം, വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ, സി.സി.ടി.വി. സർവൈലൻസ്, മൊബൈൽ, ബൈക്ക് പട്രോളിംഗ്, മഫ്തി പൊലീസ്, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കായി പിങ്ക് പൊലീസ് എന്നിവയ്ക്കൊപ്പം ഫയർഫോഴ്‌സ്, മെഡിക്കൽ ടീം, ആംബുലൻസ് ആൻ്റി ഡ്രഗ്സ് സർവൈലൻസിനായി ഡാൻസാഫ് ടീം എന്നിവയും സ്ഥലത്ത് സജ്ജമാക്കും.

സ്ഥിരം കുറ്റവാളികൾ, സ്റ്റേഷൻ റൗഡികൾ എന്നിവർക്കെതിരെ കരുതൽ അറസ്റ്റ് നടപടികൾ സ്വീകരിക്കും.

പൊതുജനങ്ങൾ പൊലീസിന്റെയും വൊളന്റിയർമാരുടെയും നിർദ്ദേശങ്ങൾ പാലിക്കുകയും ഗതാഗത നിയന്ത്രണങ്ങൾ കർശനമായി അനുസരിക്കുകയും ചെയ്യേണ്ടതാണെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കൃഷ്ണകുമാർ അറിയിച്ചു.

തിരുനാൾ ദിവസങ്ങളിൽ അനാവശ്യമായി വാഹനങ്ങൾ പള്ളി പരിസരത്തേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും, സംശയാസ്പദമായ വ്യക്തികളെ കണ്ടാൽ ഉടൻ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്നും അറിയിച്ചു.

സമാധാനപരമായും സുരക്ഷിതമായും ഇരിങ്ങാലക്കുട ദനഹ തിരുനാൾ ആഘോഷിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ബി കൃഷ്ണകുമാർ അറിയിച്ചു.

തൃശൂർ റൂറൽ അഡീഷണൽ എസ്പി ടി.എസ്. സിനോജ്, പി.ആർ. ബിജോയ് (സ്പെഷ്യൽ ബ്രാഞ്ച്), ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജു, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എം.കെ. ഷാജി എന്നിവരാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്.

ദേശീയ സെമിനാർ സമാപിച്ചു ; പ്രധാന ആകർഷണമായിതോൽപ്പാവക്കൂത്ത്

ഇരിങ്ങാലക്കുട: ഭാരതീയ ജ്ഞാന സമ്പ്രദായങ്ങളും സാംസ്‌കാരിക പൈതൃകവും ആധുനിക പഠനവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ അവസാന ദിവസം കലാ പരമ്പരയ്ക്കും ശാസ്ത്രീയ സംവാദങ്ങൾക്കും സാക്ഷ്യം വഹിച്ചു.

അവസാന ദിവസത്തെ പ്രധാന ആകർഷണമായി തോൽപ്പാവകൂത്ത് കലാപ്രകടനവും അരങ്ങേറി.

പാലക്കാട് കൂനത്തറയിലെ തോൽപ്പാവകൂത്ത് സംഘം അവതരിപ്പിച്ച കലാപ്രകടനത്തിന് പ്രശസ്ത കലാകാരൻ വിപിൻ വിശ്വനാഥ പുലവർ നേതൃത്വം നൽകി.

കേരളത്തിന്റെ അപൂർവമായ അനുഷ്ഠാനകലകളിലൊന്നായ തോൽപ്പാവക്കൂത്തിന്റെ സാമൂഹിക – ആത്മീയ പ്രാധാന്യം പ്രേക്ഷകർക്ക് നേരിൽ അനുഭവിക്കാൻ ഈ അവതരണം അവസരമൊരുക്കി.

നാടൻ കലാരൂപങ്ങളെ പുതുതലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകതയും ഇതിലൂടെ സംവദിക്കപ്പെട്ടു. ഹർഷാരവങ്ങളോടെയാണ്
സദസ്സ് തോൽപ്പാവക്കൂത്തിനെ സ്വീകരിച്ചത്.

തുടർന്ന് നടന്ന അക്കാദമിക് സെഷനുകളിൽ പ്രൊഫ. എസ്. അച്യുത് ശങ്കർ (മുൻ ഡയറക്ടർ, സി-ഡിറ്റ്, ബയോ ഇൻഫർമാറ്റിക്സ്, കേരള സർവകലാശാല) “നവീന രാഗതാള പദ്ധതിയിലെ പാരമ്പര്യങ്ങൾ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

ഭാരതീയ സംഗീത പാരമ്പര്യത്തിന്റെ ശാസ്ത്രീയ അടിത്തറയും അതിന്റെ നവീകരണ സാധ്യതകളും അദ്ദേഹം വിശദീകരിച്ചു.

തുടർന്ന് റിസർച്ച് ഹാളിൽ ഐ.ഐ.ടി. ഖരഗ്പൂരിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനുരാധ ചൗധരി “ഇന്ത്യൻ മനഃശാസ്ത്രം: സാധ്യതകളും വെല്ലുവിളികളും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

ഭാരതീയ മനഃശാസ്ത്ര ചിന്തകൾ ആധുനിക അക്കാദമിക് പഠനങ്ങളുമായി സംവദിക്കേണ്ടതിന്റെ ആവശ്യകത അവർ ചൂണ്ടിക്കാട്ടി.

സമാപന സമ്മേളനത്തിൽ കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.

ഇന്ത്യൻ നോളേജ് സിസ്റ്റംസ് ഡിവിഷൻ കോർഡിനേറ്റർ ഡോ. അനുരാധ ചൗധരി, കേരള സർക്കാറിന്റെ നാഷണൽ സെന്റർ ഫോർ ടാൻജിബിൾ ആൻഡ് ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് സെക്രട്ടറി പി.വി. ലൗലിൻ എന്നിവർ മുഖ്യാതിഥികളായി.

സെമിനാർ കോർഡിനേറ്റർ ഡോ. വി.എസ്. സുജിത സെമിനാർ അവലോകനം നടത്തി.

സുവോളജി വിഭാഗം അധ്യക്ഷ ഡോ. ജി. വിദ്യ നന്ദി പറഞ്ഞു.

കോമ്പാറ ദനഹാ ഫെസ്റ്റിന് കൊടിയേറി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന
കോമ്പാറ ദനഹ ഫെസ്റ്റിന്റെ കൊടിയേറ്റവും സപ്ലിമെന്റ് പ്രകാശനവും
കോമ്പാറ സെന്റ് മേരീസ് കപ്പേളയിൽ വച്ച് കത്തീഡൽ വികാരി റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ നിർവഹിച്ചു.

ജനറൽ കൺവീനർ ഷാജു പാറേക്കാടൻ, കത്തീഡ്രൽ ട്രസ്റ്റി സാബു ജോർജ്ജ് ചെറിയാടൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ അനീഷ് ആന്റോ പൊക്കത്ത്, കെൽവിൻ പോൾ കോനിക്കര, മിനി ജോസ് കാളിയങ്കര, മാർട്ടിൻ ചിറക്കേക്കാരൻ, റിജ്ജു കാളിയങ്കര, ടോണി ചെറിയാടൻ, കുടുംബ യൂണിറ്റ് പ്രസിഡന്റുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അമേരിക്കൻ കാട്ടാളത്തത്തിനെതിരെ എഐവൈഎഫ് പ്രതിഷേധം

ഇരിങ്ങാലക്കുട : വെനസ്വേല പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയ അമേരിക്കൻ കാട്ടാളത്തത്തിനെതിരെ എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചു.

പ്രതിഷേധ സമരം എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡൻ്റ് ടി.വി. വിബിൻ ഉദ്ഘാടനം ചെയ്തു.

ഒരു രാജ്യത്തിന്റെ പരമാധികാരത്തെ തകർത്തുകൊണ്ട് സ്വന്തം താല്പര്യങ്ങൾ ആ രാജ്യത്ത് നടപ്പിലാക്കാൻ അമേരിക്ക ശ്രമിക്കുന്നത് തികച്ചും ധിക്കാരപരമാണെന്നും ഇതിനെതിരെ ലോക മാനവമോചന ശക്തികളെല്ലാം ഒറ്റക്കെട്ടായി നിൽക്കണമെന്നും ടി.വി. വിബിൻ അഭിപ്രായപ്പെട്ടു.

മണ്ഡലം പ്രസിഡൻ്റ് എം.പി. വിഷ്ണുശങ്കർ അധ്യക്ഷത വഹിച്ചു.

ജില്ല സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി പി.വി. വിഘ്നേഷ് എന്നിവർ പ്രസംഗിച്ചു.

ജില്ലാ കമ്മിറ്റി അംഗം പി.എസ്. ശ്യാംകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷാഹിൽ നന്ദിയും പറഞ്ഞു.

അമ്മന്നൂർ ഗുരുകുലത്തിൽ”അക്രൂര ഗമനം” നങ്ങ്യാർകൂത്ത്

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നടക്കുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ആറാം ദിവസം “തോരണയുദ്ധം രണ്ടാം ദിവസം” അരങ്ങേറി.

രാവണനായി ഗുരുകുലം കൃഷ്ണദേവ് ശങ്കു, കർണ്ണനായി ഗുരുകുലം തരുൺ എന്നിവർ രംഗത്തെത്തി.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം ടി.എസ്. രാഹുൽ, ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, മൂർക്കനാട് ദിനേശ് വാര്യർ, താളത്തിൽ തൊയോമി, ഗുരുകുലം അക്ഷര, ഗുരുകുലം ഗോപിക, ഗുരുകുലം വിഷ്ണുപ്രിയ എന്നിവരും ചമയത്തിൽ കലാനിലയം ഹരിദാസ്, കലാനിലയം ശ്യാം എന്നിവരും പങ്കെടുത്തു.

“നാട്ടുണർവ്വ്” സമാപിച്ചു

ഇരിങ്ങാലക്കുട : വിനോദ് സ്മാരക സാംസ്കാരിക നിലയത്തിന്റെ 20-ാം വാർഷികം “നാട്ടുണർവ്വ്” മൂന്നു ദിവസങ്ങളിലായി ആഘോഷിച്ചു.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു.

സാംസ്കാരിക നിലയം പ്രസിഡന്റ് ജിൻസൺ അധ്യക്ഷത വഹിച്ചു.

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ് എന്നിവർ മുഖ്യാതിഥികളായി.

സാംസ്കാരിക നിലയം നൽകിവരുന്ന മാനവ സംസ്കൃതി പുരസ്കാരം ചാലക്കുടി സൗത്ത് റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടർ ജോജു പതിയപറമ്പിൽ ഏറ്റുവാങ്ങി.

എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ വി.കെ. ശ്രീധരൻ മാസ്റ്ററെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.

സാംസ്കാരിക നിലയത്തിന്റെ മാധ്യമപുരസ്കാരത്തിന് ഡിനോ കൈനാടത്ത് അർഹനായി.

മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡെൻസി ഡെൻപോൾ, വാർഡ് മെമ്പർമാരായ എം.സി. ഷാജു, ജിനി ബാബു, കൊരട്ടി പാഥേയം പ്രതിനിധി കെ.എൻ. വേണു തുടങ്ങിയവർ പ്രസംഗിച്ചു.

മുതിർന്ന ക്ഷീര കർഷകൻ അഗസ്തിക്കുട്ടി, കർഷകൻ കൂനൻ ജോസ് തോമൻ, എം.എസ്.സി. മാത്തമാറ്റിക്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീലക്ഷ്മി, മോളിക്യുലർ ബയോളജിയിൽ നാലാം റാങ്ക് നേടിയ അതുൽ എന്നിവരെയും ആദരിച്ചു.

സെക്രട്ടറി നവീൻ ചുള്ളിക്കാട്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു.

സാംസ്കാരിക നിലയം പ്രഥമ പ്രസിഡൻ്റ് ബൈജു കണ്ണൂക്കാടൻ സ്വാഗതവും ട്രഷറർ കെ. അതുൽ നന്ദിയും പറഞ്ഞു.

ആഘോഷവേളയിൽ മൂന്നു ദിവസങ്ങളിലായി ഷോലെ സിനിമ പ്രദർശനം, കലാസന്ധ്യ, മെഗാ ഗാനമേള തുടങ്ങിയ പരിപാടികൾ അരങ്ങേറി.

കൂടിയാട്ട മഹോത്സവം : ഹൃദയം കീഴടക്കി ജപ്പാനീസ് കലാകാരികളുടെ നങ്ങ്യാർകൂത്ത്

ഇരിങ്ങാലക്കുട : അമന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ നടക്കുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ആറാം ദിവസം അരങ്ങേറിയ ജപ്പാൻ കലാകാരികളുടെ നങ്ങ്യാർകൂത്ത് പ്രേക്ഷക ഹൃദയം കീഴടക്കി.

സരിത കൃഷ്ണകുമാറിൻ്റെയും ജപ്പാൻ കലാകാരിയായ തുമോയെയുടെയും ശിഷ്യയായ മിച്ചികൊഒനൊ എന്ന ജപ്പാൻ വനിതയാണ് “മധൂകശാപം” നങ്ങ്യാർകൂത്ത് അവതരിപ്പിച്ചത്.

മിഴാവിൽ ജപ്പാൻ വനിതയായ തൊയോമി ഇവാതയും താളത്തിൽ തുമോയും പങ്കെടുത്തു.

കൂടാതെ കലാമണ്ഡലം ഹരിഹരൻ, കലാനിലയം ഉണ്ണികൃഷ്ണൻ, ഗുരുകുലം അക്ഷര എന്നിവർ മിഴാവിലും ഇടക്കയിലും താളത്തിലുമായി പങ്കെടുത്തു.