ഗോൾകീപ്പർ അൽക്കേഷ് രാജിന് എഐവൈഎഫിൻ്റെ ആദരം

ഇരിങ്ങാലക്കുട : കായിക ഭൂപടത്തിൽ എടതിരിഞ്ഞിയുടെ പേര് വജ്രശോഭയോടെ എഴുതി ചേർത്ത അൽക്കേഷ് രാജിനെ ആദരിച്ച് എഐവൈഎഫ്.

കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരളത്തിൻ്റെ ഗോൾ വല കാത്ത് കേരളത്തിന് കിരീടം നേടിയെടുക്കാനും കഴിഞ്ഞ ദിവസം അവസാനിച്ച സുപ്പർ ലീഗ് കേരളയിൽ താൻ പ്രതിനിധീകരിക്കുന്ന കണ്ണൂർ ടീമിന് കിരീടം നേടി കൊടുക്കാനും സാധിച്ചത് അൽക്കേഷിൻ്റെ കരിയറിലെ സുവർണനിമിഷങ്ങളാണ്.

എടതിരിഞ്ഞി കാക്കാത്തിരുത്തി സ്വദേശി വിജയരാജൻ്റെയും ഓമനയുടെയും മകനായ അൽക്കേഷ് രാജ് സാധാരണ കുടുംബ സാഹചര്യങ്ങളിൽ നിന്ന് കളിച്ചു വളർന്ന് നിരന്തര പരിശ്രമവും കഠിനാദ്ധ്വാനവും കൊണ്ടാണ് ഫുട്ബോളിലെ തൻ്റെ ഇഷ്‌ട മേഖലയിൽ വിജയം കൈവരിച്ചത്.

തൻ്റെ നാട്ടിലെ വളർന്ന് വരുന്ന കായിക പ്രതിഭകളെ പിന്തുണ കൊടുത്ത് പ്രോത്സാഹിപ്പിക്കാനും അൽക്കേഷ് മനസ് കാണിക്കാറുള്ളത് കായികതാരമെന്ന നിലയിൽ അൽക്കേഷിൻ്റെ ആത്മാർഥതയുടെ പ്രതികമായാണ് നോക്കിക്കാണുന്നത് എന്നും കൂടുതൽ ഉയരങ്ങളിലേക്ക് വിജയ പതാക പാറിച്ച് അൽക്കേഷിൻ്റെ കായിക ജീവിതം മഹനീയമാകട്ടെ എന്നും എഐവൈഎഫ് എടതിരിഞ്ഞി മേഖല ഭാരവാഹികൾ പറഞ്ഞു.

മേഖല കമ്മിറ്റിയുടെ ഉപഹാരം പാർട്ടി ലോക്കൽ സെക്രട്ടറി ഇൻ ചാർജ്ജ് മുരളി മണക്കാട്ടുംപടി അൽക്കേഷിന് സമ്മാനിച്ചു.

15-ാം വാർഡ് മെമ്പർ സംഗീത സുരേഷ് പൊന്നാട അണിയിച്ചു.

വി.ആർ. രമേഷ്, കെ.പി. കണ്ണൻ, വി.ആർ. അഭിജിത്ത്, പി.എസ്. കൃഷ്ണദാസ്, വിഷ്ണു ശങ്കർ, ഇ.എസ്. അഭിമന്യു, വി.പി. ബിനേഷ്, ഗിൽഡ, സുധാകരൻ കൈമപറമ്പിൽ, പി.സി. സുരേഷ്, വി.ഡി. യാദവ്, അൻഷാദ്, അൽക്കേഷിൻ്റെ സഹോദരൻ അമൽരാജ് എന്നിവർ നേതൃത്വം നൽകി.

ഗ്രാമികയിൽ ശ്രീനിവാസൻ അനുസ്മരണം 27ന്

ഇരിങ്ങാലക്കുട : അഭിനേതാവായും തിരക്കഥാകൃത്തായും സംവിധായകനായും അരനൂറ്റാണ്ട് കാലത്തോളം മലയാള സിനിമയിൽ നിറഞ്ഞുനിന്ന ശ്രീനിവാസൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ഗ്രാമിക ഫിലിം സൊസൈറ്റി ഡിസംബർ 27ന് വൈകീട്ട്
5 മണിക്ക് അനുസ്മരണം സംഘടിപ്പിക്കും.

ചലച്ചിത്ര സംവിധായകൻ പി.ജി. പ്രേംലാൽ അനുസ്മരണ പ്രഭാഷണം നടത്തും.

തുടർന്ന് ശ്രീനിവാസൻ പ്രധാന വേഷത്തിലഭിനയിച്ച അരവിന്ദൻ സംവിധാനം ചെയ്ത് ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചിദംബരം എന്ന ചിത്രം പ്രദർശിപ്പിക്കും.

ഓലക്കുടിലിന്റെ അനിശ്ചിതത്വത്തിൽ നിന്ന് അടച്ചിറപ്പുള്ള വീട്ടിലേക്ക്

ഇരിങ്ങാലക്കുട : എടക്കുളം കനൽ ബണ്ടിന് സമീപം താമസിക്കുന്ന പരേതനായ ചെന്നാറ ചന്ദ്രന്റെ ഭാര്യ രതിയും കുടുംബവും ഏറെ കാലത്തെ ദുരിതത്തിന് ശേഷം അടച്ചുറപ്പുള്ള വീട്ടിലേക്ക് താമസം മാറ്റി.

സാമൂഹ്യ പ്രവർത്തകനും ബിജെപി തൃശൂർ സൗത്ത് ജില്ലാ സെക്രട്ടറിയും നാട്ടുകാരനുമായ വിപിൻ പാറമേക്കാട്ടിലാണ് രതിക്കും കുടുംബത്തിനും വീട് പണിതു നൽകിയത്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ താക്കോൽ സമർപ്പണം നിർവഹിച്ചു.

ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ സന്നിഹിതനായിരുന്നു.

പരിതാപകരമായ ജീവിത സാഹചര്യത്തിലാണ് രതിയും കുടുംബവും കഴിഞ്ഞിരുന്നത്.

ഇതിനുമുമ്പ് തന്റെ വീടിനു നേരെ എതിർവശത്തുള്ളവർക്ക് വീട് പണിതു നൽകിയ വിപിൻ പാറമേക്കാട്ടിൽ അവിടെ ഗൃഹ പ്രവേശനം നടക്കുമ്പോഴാണ് രതിയുടെയും കുടുംബത്തെയും അവസ്ഥ അറിയുന്നത്.

വീടിന്റെ ശോചനീയാവസ്ഥ കാരണം പാമ്പ് മുതലായ ക്ഷുദ്രജീവികൾ കനാൽ ഓരത്തുനിന്നും വീട്ടിൽ കയറുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് ഇവർക്കും വീട് നിർമിച്ചു നൽകാൻ വിപിൻ തീരുമാനമെടുത്തത്.

ഫൊണ്ടാന ഹോട്ടൽസ് ആൻഡ് റിസോർട്സ് ചെയർമാൻ സുധാകരൻ പോളശ്ശേരി ആശംസകൾ നേർന്നു.

സാമൂഹ്യ പ്രവർത്തക സിസ്റ്റർ റോസ് ആൻ്റോ, ബിജെപി മണ്ഡലം പ്രസിഡന്റ് സുബീഷ്, ജനറൽ സെക്രട്ടറി ജിതേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കാറളത്ത് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ നടന്ന സംഘർഷം: രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റ സംഭവത്തിലെ പ്രതികൾ പിടിയിൽ.

ഞായറാഴ്ച വൈകീട്ട് 5 മണിയോടെ കാറളം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിനു സമീപം ഇരിക്കുകയായിരുന്ന കാറളം സൗത്ത് എഴുത്തച്ചൻ നഗർ സ്വദേശി പുതിയമഠത്തിൽ വീട്ടിൽ ദീപേഷ് (33) എന്നയാളെ പ്രകടനത്തിൽ പങ്കെടുത്ത് വരികയായിരുന്ന സ്റ്റേഷൻ റൗഡി കാറളം പള്ളം സ്വദേശി അയ്യേരി വീട്ടിൽ വിഷ്ണു (30) എന്നയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് വിഷ്ണു വിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത് മുന്നോട്ട് പോവുകയും ചെയ്തു.

പ്രകടനം പുല്ലത്തറ സി.എച്ച്.സി.ക്ക് സമീപം എത്തിനിൽക്കവേ ദീപേഷിനെ അടിച്ചു പരിക്കേൽപ്പിച്ചതിലുള്ള വൈരാഗ്യത്താൽ കാറളം സ്വദേശി വിളയാട്ടിൽ വീട്ടിൽ ഷിബു (43) എന്നയാൾ വിഷ്ണുവിനെ വയറിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ഷിബുവിനെ കാട്ടൂർ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയിൽ എടുത്തു.

ഷിബുവിനെ പ്രതിയാക്കി കൊലപാതകശ്രമത്തിനുള്ള വകുപ്പ് ചേർത്ത് കേസെടുത്തു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ദീപേഷിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് ദീപേഷിന്റെ പരാതിയിൽ വിഷ്ണുവിനെതിരെയും കാട്ടൂർ സ്റ്റേഷനിൽ കുറ്റകരമായ നരഹത്യാശ്രമത്തിനുള്ള വകുപ്പ് കൂട്ടിച്ചേർത്ത് കേസെടുത്തിട്ടുണ്ട്.

ഈ കേസ്സിലെ പ്രതിയായ വിഷ്ണു തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പൊലീസിന്റെ കർശന നീരീക്ഷണത്തിലാണ്.

കാട്ടൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസ്സുകളും ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജുവിന്റെ നേതൃത്വത്തിൽ കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ കെ.സി. ബൈജു ആണ് അന്വേഷിക്കുന്നത്.

രണ്ട് കേസുകളിലും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.

വിഷ്ണു കാട്ടൂർ സ്റ്റേഷൻ പരിധിയിലെ ഒരു കൊലപാതക കേസിലും, ഒരു കൊലപാതകശ്രമ കേസിലും, ഒരു അടിപിടി കേസിലും ഉൾപ്പെടെ എട്ട് ക്രമിനൽ കേസുകളിൽ പ്രതിയാണ്.

ഷിബു കാട്ടൂർ സ്റ്റേഷനിൽ പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച രണ്ട് കേസുകളിലെ പ്രതിയാണ്.

ഇരിങ്ങാലക്കുടയിൽ യുഡിഎഫ് കൊടുങ്കാറ്റ് ; വൻമരങ്ങൾ കട പുഴകി : കാൽനൂറ്റാണ്ട് തികച്ച ഭരണത്തിന് വീണ്ടും തുടർച്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വീണ്ടും യുഡിഎഫ് ഭരണത്തിലേക്ക്. കഴിഞ്ഞ 25 വർഷം തുടർച്ചയായി ഭരണം കയ്യാളുന്ന യുഡിഎഫ് പൂർവ്വാധികം ശക്തിയോടെ 43ൽ 22 സീറ്റുകളും തൂത്തുവാരി തങ്ങളുടെ ഉരുക്കുകോട്ട ഉറപ്പിച്ചു.

നഗരത്തിലെ തകർന്ന റോഡുകൾ, ടൗൺ ബാങ്ക് പ്രശ്നം തുടങ്ങി കാൽനൂറ്റാണ്ടിന്റെ യുഡിഎഫ് ഭരണ അരക്ഷിതത്വങ്ങൾ തുടങ്ങി തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലെ യുഡിഎഫിനെതിരെയുള്ള ആരോപണങ്ങൾ വോട്ടാക്കി മാറ്റാമെന്ന പ്രതിപക്ഷത്തിൻ്റെ പ്രതീക്ഷയ്ക്കാണ് മങ്ങലേറ്റത്.

കഴിഞ്ഞ തവണ 41ൽ 16 സീറ്റിൽ വിജയിച്ച എൽഡിഎഫിന് ഇക്കുറി 12 സീറ്റുകളിലേക്ക് ചുരുങ്ങേണ്ടി വന്നു. എൻഡിഎയും 8ൽ നിന്ന് 6 ആയി കുറഞ്ഞു.

ഇപ്പോൾ വിജയിച്ച 3 സ്വതന്ത്രന്മാരിൽ രണ്ടുപേർ യുഡിഎഫ് അനുഭാവികളും ഒരാൾ എൽഡിഎഫ് സ്വതന്ത്രയുമാണ്. അതോടെ ഭരണപക്ഷത്തിന് 24 പേരുടെ പിന്തുണയാകും.

43 വാർഡുകളിലെയും കണക്കുകൾ പരിശോധിക്കുമ്പോൾ 24 ഇടങ്ങളിൽ എൽഡിഎഫ് രണ്ടാം സ്ഥാനത്തും 11 വാർഡുകളിൽ എൻഡിഎ രണ്ടാം സ്ഥാനത്തും തേരോട്ടം നടത്തിയതായി കാണാം.

ടൗൺ ബാങ്കിലെ പ്രശ്നങ്ങളിൽ പ്രതിപക്ഷം വിവാദ മുനമ്പത്ത് കയറ്റിയ എം.പി. ജാക്സൻ്റെ ശക്തമായ തിരിച്ചുവരവാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടത്. നഗരസഭ ചെയർമാനാവുമെന്ന് ഉറപ്പുള്ള എം.പി. ജാക്സൺ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി മാർട്ടിൻ ആലേങ്ങാടനേക്കാള്‍ 28 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം ഉറപ്പിച്ചത്. വാർഡിൽ ശക്തമായ ത്രികോണമത്സരം തന്നെയാണ് നടന്നതെന്നാണ് എൻഡിഎയുടെ വോട്ട് നിലയും സൂചിപ്പിക്കുന്നത്.

ഭൂരിപക്ഷം നേടിയാൽ ചെയർമാൻ സ്ഥാനത്തേക്ക് വരേണ്ടിയിരുന്ന സിപിഎം നേതാവ് ശ്രീലാലിനെ 20 വോട്ടുകൾക്ക് എൻഡിഎയുടെ ടി.കെ. ഷാജു തോല്പിച്ചത് കാലങ്ങളായി എൽഡിഎഫിന്റെ ചുവപ്പു കോട്ട എന്നു വിശേഷിപ്പിക്കാവുന്ന വാർഡിലാണ് –

കൗൺസിലറായിരുന്ന വാർഡിൽ വീണ്ടും അങ്കത്തിനിറങ്ങിയ ബിജെപി മണ്ഡലം പ്രസിഡൻ്റ് കൂടിയായ ആർച്ച അനീഷിനെ 236 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ബൈജു കുറ്റിക്കാടൻ തറ പറ്റിച്ചത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചു കളഞ്ഞു.

കടുത്ത മത്സരം നടന്ന വാർഡ് 27 കാരുകുളങ്ങരയിൽ വിജയിച്ച മുൻ നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, ബിജെപിയുടെ നിലവിലെ പാർലമെൻ്ററി പാർട്ടി നേതാവായ സന്തോഷ് ബോബനെ അടിയറവു പറയിച്ചത് 33 വോട്ടിനാണ്.

മുൻസിപ്പൽ ഹോസ്പിറ്റൽ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയുമായി ഏറ്റു മുട്ടിയ വിമത സ്വതന്ത്ര സ്ഥാനാർത്ഥി സുജ ബിജു അക്കരക്കാരനേക്കാൾ 66 വോട്ടുകളുടെ ഭൂരിപക്ഷമാണ് വിജയിച്ച യുഡിഎഫ് സ്ഥാനാർഥി മാഗി വിൻസെന്റ് പള്ളായി നേടിയത്.

യുഡിഎഫിൻ്റെ തന്നെ മറ്റൊരു വിമതൻ ജോസഫ് ചാക്കോ അങ്കത്തിനിറങ്ങി വിജയക്കൊടി പാറിച്ച വാർഡ് 18 ചന്തക്കുന്നിൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്കും മൂന്ന് അക്കത്തിലേക്ക് പോലും തങ്ങളുടെ വോട്ട് നില ഉയർത്താൻ സാധിച്ചില്ല. 359 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 458 വോട്ടുകൾ നേടിയാണ് ജോസഫ് ചാക്കോ നഗരസഭയിലേക്കുള്ള തൻ്റെ വരവറിയിച്ചത്. ഇരിങ്ങാലക്കുട നഗരസഭയിൽ തന്നെ ഏറ്റവുമധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചതും ജോസഫ് ചാക്കോ തന്നെ.

ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയവരുടെ കണക്കുകൾ പരിശോധിച്ചാൽ രണ്ടാം സ്ഥാനത്ത് വാർഡ് 9 കുഴിക്കാട്ടുകോണത്ത് വിജയിച്ച എൽഡിഎഫിന്റെ കെ.വി. അജിത്കുമാറാണ്. 338 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അജിത്കുമാർ തൻ്റെ എതിരാളിയെ മുട്ടു കുത്തിച്ചത്.

കടുത്ത പോരാട്ടം നടന്ന വാർഡ് 26 കൊരുമ്പിശ്ശേരിയിൽ യുഡിഎഫിന്റെ നീതു സാംസനെ വെറും 3 വോട്ടുകൾക്കാണ് എൻഡിഎയുടെ ആര്യ സുമേഷ് തോൽപ്പിച്ചത്. കണക്കുകളിൽ ഏറ്റവും കുറഞ്ഞ വോട്ട് ഭൂരിപക്ഷവും ഇതാണ്.

“മാർഗ്ഗഴി” സംഗീതോത്സവത്തിനു തുടക്കമായി

ഇരിങ്ങാലക്കുട : നാദോപാസന സംഗീതസഭയുടെ പ്രഥമ “മാർഗ്ഗഴി” സംഗീതോത്സവത്തിന് അമ്മന്നൂർ ഗുരുകുലത്തിൽ തുടക്കമായി.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവത്തിൽ ലോക പ്രശസ്ത കലാകാരന്മാർ നയിക്കുന്ന വിവിധ സംഗീത കച്ചേരികളാണ് അരങ്ങേറുന്നത്.

ശനിയാഴ്ച അരങ്ങേറിയ ഹരി അഗ്നിശർമ്മൻ കപ്പിയൂരിന്റെ വീണാ കച്ചേരി ഹൃദ്യമായി.