സിപിഐ കാറളം ലോക്കൽ പാർട്ടി ജനറൽ ബോഡി യോഗവും കുടുംബസംഗമവും

ഇരിങ്ങാലക്കുട : സിപിഐ കാറളം ലോക്കൽ പാർട്ടി ജനറൽ ബോഡി യോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു.

സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഇ.എം. സതീശൻ ഉദ്ഘാടനം ചെയ്തു.

മുൻ സംസ്ഥാന കൗൺസിൽ അംഗവും കേരള ഫീഡ്സ്
ചെയർമാനുമായ കെ. ശ്രീകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. ബൈജു, ലോക്കൽ സെക്രട്ടറി എം. സുധീർദാസ്, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, ലോക്കൽ അസി. സെക്രട്ടറി സി.കെ. ആരോമൽ തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ പാർട്ടിയിലെ മുതിർന്ന അംഗങ്ങളെയും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ആദരിച്ചു.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

ഗീതവാദ്യനാട്യത്തിലാറാടി ‘നവ്യം’ രണ്ടാം ദിനം

ഇരിങ്ങാലക്കുട : പ്രതിഭയും പ്രതിബദ്ധതയുമുള്ള കലാമുകുളങ്ങൾക്കായി ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “നവ്യം – യൗവനത്തിൻ കലൈയാട്ടം” കലാമേളയുടെ രണ്ടാം ദിനത്തിൽ കർണ്ണാടക സംഗീത ത്രിമൂർത്തികളിലെ അമൂല്യരത്നമായ മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ദീക്ഷതർക്ക് പ്രണാമം അർപ്പിച്ചുകൊണ്ടായിരുന്നു തുടക്കം.

രാവിലെ മുത്തുസ്വാമി ദീക്ഷിതരുടെ പഞ്ചലിംഗസ്ഥല കീർത്തനാലാപനം യുവപ്രതിഭകൾ നടത്തിയത് സംഗീതാസ്വാദകർക്ക് അപൂർവ്വ അനുഭവമായി മാറി.

തുടർന്ന് ശ്രീലത നമ്പൂതിരി കമലാംബാ നവാവരണ കൃതികളുടെ ആഴത്തിലിറങ്ങികൊണ്ട് നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയമായി.

ശേഷം കർണ്ണാടസംഗീത രംഗത്തെ യുവപ്രതിഭയായ ആനന്ദ് കെ. രാജ് ദീക്ഷിതർ കൃതികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് കർണ്ണാടക സംഗീതക്കച്ചേരി അങ്ങേറി.

പാലക്കാട് കൈലാസപതി വയലിനിലും, വിഷ്ണു ചിന്താമണി മൃദംഗത്തിലും പക്കമേളമൊരുക്കി സംഗീതത്തിന് അകമ്പടിയേകി.

ഉച്ചതിരിഞ്ഞ് സംഗീതജ്ഞൻ കോട്ടയ്ക്കൽ രഞ്ജിത്ത് വാര്യർ
‘കർണ്ണാടകസംഗീതത്തിലെ കാലികമായ ഭാവുകത്വപരിണാമം’ എന്ന വിഷയത്തിൽ കച്ചേരിയിൽ പങ്കെടുത്ത കലാകാരന്മാരുമായി ചർച്ച നടത്തി.

ഉച്ചതിരിഞ്ഞ് ബാലിവധം കൂടിയാട്ടത്തിന്റെ ഘടനയിൽ ‘ഏകാഹാര്യരംഗാവതരണത്തിലെ സർഗ്ഗാത്മകത’ എന്ന വിഷയത്തിൽ ഡോ. അപർണ്ണ നങ്ങ്യാർ പ്രഭാഷണം നടത്തി.

തുടർന്ന് അമ്മന്നൂർ മാധവ് ചാക്യാർ സുഗ്രീവൻ്റെ നിർവ്വഹണം പ്രശ്നം വയ്ക്കൽ അരങ്ങത്ത് അവതരിപ്പിച്ചു.

വൈകീട്ട് “തായമ്പകയുടെ ഘടനാപരമായ അവതരണങ്ങളിൽ സർഗ്ഗാത്മകതയ്‌ക്കുള്ള സാധ്യതകളും പ്രാധാന്യവും – ഇന്ന്” എന്ന വിഷയത്തിൽ ഇരിങ്ങപ്പുറം ബാബുവിൻ്റെ പ്രഭാഷണം നടന്നു.

തുടർന്ന് അരങ്ങേറിയ മാർഗ്ഗി രഹിത കൃഷ്‌ണദാസിന്റെ തായമ്പക അത്യപൂർവ്വ വിരുന്നൊരുക്കി.

യുവപ്രതിഭകൾക്കായി ഒരുക്കുന്ന “നവ്യം – യൗവനത്തിൻ കലൈയാട്ടം” നാളെ മുതൽ

ഇരിങ്ങാലക്കുട : പ്രതിഭയും പ്രതിബദ്ധതയുമുള്ള കലാമുകുളങ്ങൾക്കായി ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ “നവ്യം – യൗവനത്തിൻ കലൈയാട്ടം” എന്ന പേരിൽ സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന രംഗകലകളുടെ ത്രിദിന അരങ്ങുകൾക്ക് നാളെ തിരി തെളിയും.

യുവനിരയിലെ പ്രയോക്താക്കൾക്ക് അരങ്ങുകൾ നൽകുന്നതോടൊപ്പം പഠിതാക്കൾക്കും കലാസ്വാദകർക്കും കലയുടെ സൗന്ദര്യവശങ്ങളെ കൂടുതൽ അടുത്തറിയുവാൻ ഉതകുന്ന വിധത്തിലാണ് “നവ്യ”ത്തിൻ്റെ ഉള്ളടക്കം വിഭാവനം ചെയ്തിട്ടുള്ളത്.

രംഗാവതരണങ്ങളോടൊപ്പം വിഷയകേന്ദ്രീകൃതമായി പ്രബന്ധാവതരണങ്ങളും, ചർച്ചകളും ഉൾപ്പെടുത്തിക്കൊണ്ട് ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഹാളിലാണ് ഈ വർഷത്തെ “നവ്യം” അരങ്ങറുക.

ശ്രീഭരതം സ്കൂൾ ഓഫ് ഡാൻസിലെ യുവനർത്തകികൾ രംഗവന്ദനത്തോടെ അരങ്ങുണർത്തിയതിനുശേഷം സുപ്രസിദ്ധ സംഗീതജ്ഞൻ ശ്രീവത്സൻ ജെ. മേനോൻ ഭദ്രദീപം തെളിയിച്ച് “നവ്യ”ത്തിന് സമാരംഭം കുറിക്കും.

‘ബാലിവധം’ കഥകളിയിലെ രാവണവേഷത്തെ അധികരിച്ച് കലാമണ്ഡലം രവികുമാർ പ്രഭാഷണം നടത്തും.

തുടർന്ന് അരങ്ങേറുന്ന ബാലിവധം കഥകളിയിൽ കലാമണ്ഡലം വിശാഖ് രാവണനായും, കലാമണ്ഡലം മിഥുൻ നായർ അകമ്പനും മാരീചനുമായും, കലാമണ്ഡലം ലക്ഷ്മി ഗോപകുമാർ മണ്ഡോദരിയായും വേഷമിടും.

രണ്ടാം ദിവസം കർണ്ണാടക സംഗീത ത്രിമൂർത്തികളിലെ അമൂല്യരത്നമായ മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവാർഷികത്തിൽ നടത്തുന്ന സംഗീതസദസ്സുകൾ അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുൻപിൽ സമർപ്പിക്കും.

രാവിലെ മുത്തുസ്വാമി ദീക്ഷിതരുടെ പഞ്ചലിംഗസ്ഥല കീർത്തനാലാപനം നടത്തും. തുടർന്ന് കമലാംബാ നവാവരണ കൃതികളുടെ പ്രത്യേകതകളെക്കുറിച്ച് ശ്രീലത നമ്പൂതിരിയുടെ പ്രഭാഷണം. ആനന്ദ് കെ. രാജ് നയിക്കുന്ന കർണ്ണാടകസംഗീത കച്ചേരിയിൽ പാലക്കാട് കൈലാസപതി വയലിനിലും വിഷ്ണു ചിന്താമണി മൃദംഗത്തിലും പക്കമേളമൊരുക്കും.

ഉച്ചതിരിഞ്ഞ് സംഗീതജ്ഞൻ കോട്ടയ്ക്കൽ രഞ്ജിത്ത് വാര്യർ
‘കർണ്ണാടക സംഗീതത്തിലെ കാലികമായ ഭാവുകത്വ പരിണാമം’ എന്ന വിഷയത്തിൽ കച്ചേരിയിൽ പങ്കെടുത്ത കലാകാരന്മാരുമായി ചർച്ച നടത്തും.

ഉച്ചതിരിഞ്ഞ് ‘ബാലിവധം കൂടിയാട്ടത്തിന്റെ ഘടനയിൽ ഏകാഹാര്യരംഗാവതരണത്തിലെ സർഗ്ഗാത്മകത’ എന്ന വിഷയത്തിൽ ഡോ. അപർണ്ണ നങ്ങ്യാർ പ്രഭാഷണം നടത്തും.

തുടർന്ന് അമ്മന്നൂർ മാധവ് ചാക്യാർ അവതരിപ്പിക്കുന്ന സുഗ്രീവൻ്റെ നിർവ്വഹണം കൂടിയാട്ടം.

വൈകീട്ട് 6ന് “തായമ്പകയുടെ ഘടനാപരമായ അവതരണങ്ങളിൽ സർഗ്ഗാത്മകതയ്‌ക്കുള്ള സാധ്യതകളും പ്രാധാന്യവും – ഇന്ന്” എന്ന വിഷയത്തിൽ ഇരിങ്ങപ്പുറം ബാബുവിൻ്റെ പ്രഭാഷണം നടക്കും. തുടർന്ന് സന്ധ്യക്ക് മാർഗ്ഗി രഹിത കൃഷ്‌ണദാസിന്റെ തായമ്പക.

മൂന്നാം ദിനത്തിൽ രാവിലെ 9 മണിക്ക് പാഴൂർ ജിതിൻ മാരാരും പെരുമ്പിള്ളി ശ്രീരാഗ് മാരാരും ചേർന്ന് അവതരിപ്പിക്കുന്ന സോപാനസംഗീതവും ഡോ. ഗീത ശിവകുമാറിൻ്റെ പ്രഭാഷണവും അരങ്ങേറും. തുടർന്ന് ഭദ്ര രാജീവ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം.

ഉച്ചതിരിഞ്ഞ് ഗുരു കലാമണ്ഡലം ചന്ദ്രിക മേനോനുമായി അവന്തിക സ്കൂൾ ഓഫ് ഡാൻസിലെ യുവകലാകാരന്മാർ ‘ദക്ഷിണേന്ത്യൻ നൃത്തകലകളുടെ അരങ്ങും കളരിയും – അന്നും ഇന്നും’ എന്ന വിഷയത്തിൽ നടത്തുന്ന അഭിമുഖം ഉണ്ടായിരിക്കും.

ഉച്ചതിരിഞ്ഞ് കാലൈമാമണി ഡോ. ശ്രീലത വിനോദിൻ്റെ പ്രഭാഷണം. തുടർന്ന് തീർത്ഥ പൊതുവാൾ അവതരിപ്പിക്കുന്ന ഭരതനാട്യം.

വൈകീട്ട് 6ന് നടക്കുന്ന ഗീത പത്മകുമാറിൻ്റെ പ്രഭാഷണത്തെ തുടർന്ന് 6.30ന് ഡോ. സ്നേഹ ശശികുമാറിൻ്റെ കുച്ചിപ്പുടിയോടെ ഈ വർഷത്തെ ‘നവ്യം’ പര്യവസാനിക്കും.

ലഹരി വിമുക്ത കേരളം യാഥാർത്ഥ്യമാക്കാൻ വിദ്യാർഥികളെ സാമൂഹ്യമായി സജീവമാക്കണം : മന്ത്രി ആർ. ബിന്ദു

ഇരിങ്ങാലക്കുട : വിദ്യാർഥികളെ സാമൂഹ്യമായി സജീവമാക്കുക എന്നതാണ് യഥാർത്ഥത്തിൽ ലഹരി വിമുക്ത കേരളം കെട്ടിപ്പടുക്കുന്നതിന് ഏറ്റവും ഫലപ്രദമായ ആയുധം എന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ലഹരിവിമുക്ത ഇരിങ്ങാലക്കുട സാധ്യമാക്കുന്നതിന് മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “മധുരം ജീവിതം” ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ, ചിത്രരചനാ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ കലാകായിക താത്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുക, അവരുടെ മികവുകൾ പ്രദർശിപ്പിക്കാൻ അവസരം നൽകുക, കളിക്കളങ്ങളിലേക്കും സാമൂഹ്യ പ്രവർത്തനങ്ങളിലേക്കും അവരെ തിരിച്ചു കൊണ്ടുവരിക, സാമൂഹ്യമായി സജീവമാക്കുക എന്നിവ പ്രധാനമാണ്. വെർച്വൽ ലോകത്ത് മാത്രമുള്ള ജീവിതത്തിനപ്പുറം, മനുഷ്യജീവികളുമായി ഇടപഴകുന്ന സാമൂഹ്യജീവികളാക്കി വിദ്യാർഥികളെ മാറ്റാൻ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലഹരിക്കെതിരെ മാത്രമല്ല, സമൂഹത്തിൽ യുവജനങ്ങൾ കടന്നുപോകുന്ന എല്ലാവിധ വിപത്തുകൾക്കും എതിരായുള്ള ബോധവത്കരണ പരിശ്രമങ്ങൾ കൂടി കൂട്ടി യോജിപ്പിക്കാനാണ് ‘മധുരം ജീവിതം’ സ്പെഷ്യൽ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.

പ്രാദേശിക തലം വരെ എത്താൻ കഴിയുന്ന വിവിധങ്ങളായ പരിപാടികളാണ് പദ്ധതിയിലൂടെ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നത്.

ജീവിതം മധുരമാണ് എന്ന് മനസിലാക്കി കൊടുക്കാനും സർഗാത്മകമായ രീതിയിൽ ജീവിതത്തെ നോക്കിക്കാണാനും സഹായിക്കുന്ന രീതിയിലാണ് ക്യാമ്പയിൻ നടത്തുന്നത്.

നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു.

ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.

മധുരം ജീവിതം ജനറൽ കൺവീനർ ഡോ. കേസരി ആമുഖപ്രഭാഷണം നടത്തി.

അഡീഷണൽ എസ്.പി. സിനോജ്, ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, സാഹിത്യ മത്സരം കൺവീനർ കെ.ആർ. സത്യപാലൻ തുടങ്ങിയവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട ഗവ. ഹോമിയോ ആശുപത്രി കെട്ടിടത്തിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്നും 24 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന ഇരിങ്ങാലക്കുട ഗവ. ഹോമിയോ ആശുപത്രിയുടെ കെട്ടിടത്തിന് മന്ത്രി ഡോ. ആർ. ബിന്ദു തറക്കല്ലിട്ടു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, വാർഡ് കൗൺസിലർ സന്തോഷ് ബോബൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എം. ബിജു മോഹൻ സ്വാഗതവും ഹോമിയോ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റ് മിഥുൻ അശോക് നന്ദിയും പറഞ്ഞു.

ഭാരതീയ വിദ്യാഭവനിൽ കേരളപ്പിറവി ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ കേരളപ്പിറവി ആഘോഷം വിപുലമായ പരിപാടികളോടെ നടന്നു.

എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു.

വൈസ് ചെയർമാൻ വിവേകാനന്ദൻ, ട്രഷറർ സുബ്രഹ്മണ്യൻ, സെക്രട്ടറി രാജൻ മേനോൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം ശോഭ ശിവാനന്ദരാജൻ, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ എന്നിവർ പങ്കെടുത്തു.

മലയാളവിഭാഗം മേധാവി ബിന്ദുമതി സ്വാഗതവും ഹിന്ദിവിഭാഗം മേധാവി ബീന നന്ദിയും പറഞ്ഞു.

തെയ്യം, ഒപ്പന, മാർഗ്ഗംകളി, കളരിപ്പയറ്റ്, തിരുവാതിരകളി, വഞ്ചിപ്പാട്ട് തുടങ്ങിയ കലാരൂപങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.

തൃശൂർ പൂരത്തിന്റെ ആവിഷ്കാരവും ഉണ്ടായിരുന്നു. കേരളത്തെക്കുറിച്ചുള്ള സംഘഗാനം, നൃത്തപരിപാടികൾ തുടങ്ങിയവയും അരങ്ങേറി.

അഞ്ചാംക്ലാസ്സിലെ വിദ്യാർഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്.

അധ്യാപകരായ ദിവ്യ, അമ്പിളി, അനിത എന്നിവർ നേതൃത്വം നൽകി.

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റോവേഴ്സ് ആൻഡ് റേഞ്ചേഴ്സ് ക്യാമ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് റോവേഴ്സ് ആന്റ് റേഞ്ചേഴ്സ് യൂണിറ്റിന്റെ ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പ്രിൻസിപ്പൽ എം.കെ. മുരളി അധ്യക്ഷത വഹിച്ചു.

സ്കൗട്ട് ഡി.സി. വാസു, റേഞ്ചേഴ്സ് ഡി.ടി.സി. ഇ.ബി. ബേബി, പ്രൊഫസേഴ്സ് അക്കാദമി ഡയറക്ടർ ഫൈസൽ പി. അബൂബക്കർ, സ്കൂൾ ഹെഡ്മിസ്ട്രസ് ടി.കെ. ലത, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ സൂരജ് ശങ്കർ, സ്റ്റാഫ് സെക്രട്ടറി സി.പി. ഷാജി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.വി. വിനുകുമാർ എന്നിവർ പ്രസംഗിച്ചു.

റേഞ്ചേഴ്സ് ലീഡർ കെ.ജി. സുലോചന സ്വാഗതവും റോവേഴ്സ് ലീഡർ കെ.എ. ഷീന നന്ദിയും പറഞ്ഞു.

സി.ബി.എസ്.ഇ. തൃശൂർ സെൻട്രൽ സഹോദയ കലോത്സവം : മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടി വൈഗ കെ. സജീവ്

ഇരിങ്ങാലക്കുട : സി.ബി.എസ്.ഇ. തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ കാറ്റഗറി 4 മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വൈഗ കെ. സജീവ്.

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് വൈഗ.

പ്രമുഖ വ്യവസായി കല്ലട സജീവ്കുമാറിന്റെയും ശാലിനിയുടെയും മകളാണ്.

പതാക ദിനം ആചരിച്ച് മൂർക്കനാട് എൻ എസ് എസ് കരയോഗം

ഇരിങ്ങാലക്കുട : മൂർക്കനാട് എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ പതാക ദിനം ആചരിച്ചു.

എൻ എസ് എസ് പ്രതിനിധി സഭ മെമ്പർ കെ.ബി. ശ്രീധരൻ പതാക ഉയർത്തി സന്ദേശം നൽകി.

കരയോഗം സെക്രട്ടറി ചാർജ്ജ് ജയ സുരേന്ദ്രൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

തുടർന്ന് മന്നത്ത് പത്മനാഭൻ്റെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചനയും സമൂഹപ്രാർത്ഥനയും നടന്നു.

കരയോഗം വനിത സമാജം പ്രസിഡൻ്റ് രജനി പ്രഭാകരൻ, എം. ശാന്തകുമാരി, രവീന്ദ്രൻ മഠത്തിൽ, എൻ. പ്രതീഷ്, ജ്യോതിശ്രീ, സദിനി മനോഹർ എന്നിവർ നേതൃത്വം നൽകി.