ഇരിങ്ങാലക്കുട : ഗൾഫുനാടുകളിലെ സീറോ മലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്ററായി ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. ജോളി വടക്കനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.
ഇതു സംബന്ധിച്ചു വത്തിക്കാനിൽ നിന്നുള്ള അറിയിപ്പ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഭാരതത്തിലെ അപ്പസ്തോലിക് ന്യൂൺഷോ ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറേല്ലി വഴി ലഭിച്ചു.
ഗൾഫുനാടുകളിൽ സിറോമലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള അജപാലന സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാനും കർമ്മപദ്ധതി തയ്യാറാക്കാനുമാണ് അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചിരിക്കുന്നത്.
അറേബ്യൻ ഉപദീപിലെ രണ്ട് അപ്പസ്തോലിക് വികാരിയാത്തുകളുടെ അധ്യക്ഷന്മാരുമായുള്ള ഐക്യത്തിലും സഹകരണത്തിലുമായിരിക്കും അപ്പസ്തോലിക് വിസിറ്റർ പ്രവർത്തിക്കുന്നത്. തന്റെ ദൗത്യനിർവ്വഹണത്തിൻ്റെ എല്ലാ വിശദാംശങ്ങളും പരി. സിംഹാസനത്തെ അറിയിക്കണമെന്നും വിസിറ്ററോട് നിർദേശിച്ചിട്ടുണ്ട്.
സീറോമലബാർ സഭ മുഴുവനും പ്രത്യേകിച്ചു ഗൾഫുനാടുകളിലെ സീറോമലബാർ വിശ്വാസിസമൂഹവും ഏറെനാളുകളായി കാത്തിരുന്ന ഒരു നിയമനമാണ് ഇപ്പോൾ വത്തിക്കാൻ നടത്തിയിരിക്കുന്നത്. മേജർ ആർച്ചുബിഷപ്പായി സ്ഥാനമേറ്റ മാർ റാഫേൽ തട്ടിലും പെർമനൻ്റ് സിനഡംഗങ്ങളും 2024 മെയ് 13ന് ഫ്രാൻസിസ് മാർപാപ്പയെ ഔപചാരികമായി സന്ദർശിച്ച അവസരത്തിൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ച് അദ്ദേഹം നടത്തിയ പ്രഖ്യാപനത്തിലൂടെയാണ് ഗൾഫുനാടുകളിൽ സീറോമലബാർ സഭയ്ക്ക് അജപാലനാവകാശം ലഭിച്ചത്.
അതിനെത്തുടർന്ന് 2024 ഒക്ടോബർ 29ന് മേജർ ആർച്ച് ബിഷപ്പു മാർ റാഫേൽ തട്ടിലിൻ്റെയും ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെയും മാർ ജോസഫ് പാംപ്ലാനിയുടെയും സാനിധ്യത്തിൽ കർദിനാൾ പിയത്രോ പരോളിൻ പിതാവിൻ്റെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിൽ നടത്തിയ ഉന്നതാധികാര യോഗത്തിലാണ് ഗൾഫുനാടുകളിൽ രൂപപ്പെടുത്താനിരിക്കുന്ന അജപാലന സംവിധാനങ്ങളുടെ ആദ്യപടിയായി അപ്പസ്തോലിക് വിസിറ്ററെ നിയമിക്കാൻ തീരുമാനമായത്.
അതിൻ പ്രകാരം വത്തിക്കാന്റെ നിർദ്ദേശമനുസരിച്ച് ഈ വർഷം ജനുവരിയിൽ നടന്ന മുപ്പത്തിമൂന്നാമതു മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം അപ്പസ്തോലിക് വിസിറ്റർ സ്ഥാനത്തേക്കു നിയമിക്കപ്പെടാവുന്ന ഏതാനും പേരുകൾ തീരുമാനിച്ചു വത്തിക്കാനിൽ അറിയിക്കുകയും ചെയ്തിരുന്നു. ഈ നടപടികളുടെ പൂർത്തീകരണത്തിലാണ് ഇപ്പോൾ അപ്പസ്തോലിക് വിസിറ്ററായി റവ. ഫാ. ജോളി വടക്കൻ നിയമിതനായിരിക്കുന്നത്.
1965ൽ മാളയിൽ ജനിച്ച ഫാ. ജോളി വടക്കൻ പ്രാഥമിക സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം വൈദിക പരിശീലനത്തിനായി തൃശൂർ രൂപതാ മൈനർ സെമിനാരിയിൽ ചേർന്നു. തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ പൂർത്തിയാക്കിയതിനു ശേഷം 1989ൽ അന്നത്തെ ഇരിങ്ങാലക്കുട രൂപതാമെത്രാൻ മാർ ജെയിംസ് പഴയാറ്റിലിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു.
ഇരിങ്ങാലക്കുട രൂപതയിലെ ഏതാനും ഇടവകകളിൽ ശുശ്രൂഷ ചെയ്തശേഷം ഫാ. ജോളി വടക്കൻ റോമിലെ സലേഷ്യൻ യൂണിവേഴ്‌സിറ്റിയിൽ നിന്നു മീഡിയായിലും മതബോധനത്തിലും ലൈസൻഷ്യേറ്റ് ബിരുദം കരസ്ഥമാക്കി.
രൂപത മീഡിയ ഡയറക്ടർ, മതബോധന ഡയറക്ടർ, ബൈബിൾ അപ്പോസ്‌തലേറ്റ് ഡയറക്‌ടർ, പാസ്റ്ററൽ സെന്റർ ഡയറക്ടർ തുടങ്ങിയ ഉത്തരവാദിത്തങ്ങൾക്കുപുറമേ വിവിധ ഇടവകകളിൽ വികാരിയായും അദ്ദേഹം ശുശ്രൂഷ ചെയ്‌തിട്ടുണ്ട്.
2013 മുതൽ 2019 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മാധ്യമ കമ്മീഷൻ സെക്രട്ടറിയായിരുന്നു.
2024 ജൂലൈ മുതൽ ഇരിങ്ങാലക്കുട രൂപതയുടെ സിഞ്ചെല്ലൂസായി സേവനം ചെയ്തു വരുന്നതിനിടെയാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.














