ഇരിങ്ങാലക്കുട : താഴേക്കാടുള്ള ബാറിലെ ജീവനക്കാരനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയായ പ്രതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണിക്കര സ്വദേശി തോട്ടത്തിൽ വീട്ടിൽ അരുൺ വർഗ്ഗീസ് (31) ആണ് അറസ്റ്റിലായത്.
നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഞായറാഴ്ച രാത്രി 8.30ഓടെയാണ് സംഭവം നടന്നത്.
താഴേക്കാടുള്ള ബാറിൽ മദ്യപിച്ച ശേഷം, ബിൽ അടയ്ക്കാതെ വീണ്ടും മദ്യം ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. ജീവനക്കാരൻ മദ്യം നിഷേധിച്ചതിനെ തുടർന്ന് പ്രകോപിതനായ പ്രതി ബാറിൽ മദ്യപിക്കാനെത്തിയവരെ തടഞ്ഞു നിർത്തുകയും കൈയിലിരുന്ന ഗ്ലാസെടുത്ത് ഗ്രാനൈറ്റ് കൗണ്ടറിൽ ഇടിച്ചു തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ ഇരിങ്ങാലക്കുട സ്വദേശി കൂനൻ വീട്ടിൽ വർഗ്ഗീസ് (56) എന്ന ബാർ ജീവനക്കാരനെയാണ് പ്രതി ആക്രമിച്ചത്.
അരുൺ വർഗ്ഗീസ് സ്റ്റേഷൻ റൗഡിയാണ്. ഇയാൾക്കെതിരെ മാരക രാസലഹരിയായ എംഡിഎംഎ വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി കൈവശം വെച്ച കേസുകൾ, കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട കേസ്, മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവർത്തി ചെയ്ത കേസ് എന്നിവ ഉൾപ്പെടെ 7 ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
ആളൂർ സ്റ്റേഷൻ എസ്.എച്ച്.ഒ. ഷാജിമോൻ, എസ്.ഐ. ബെന്നി, ജി.എസ്.സി.പി.ഒ.മാരായ സുനന്ദ്, സമീഷ്, സി.പി.ഒ. ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.












Leave a Reply