ഫാദർ ജോളി വടക്കനെ മന്ത്രി ഡോ ആർ ബിന്ദു അനുമോദിച്ചു

ഇരിങ്ങാലക്കുട : ഗൾഫ് നാടുകളിലെ സിറോ മലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്ററായി ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ച ഇരിങ്ങാലക്കുട രൂപതാംഗം ഫാ ജോളി വടക്കനെ മന്ത്രി ഡോ ആർ ബിന്ദു പൊന്നാട അണിയിച്ച് അനുമോദിച്ചു.

ഗൾഫ് നാടുകളിൽ സിറോ മലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള അജപാലന സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാനും കർമ്മപദ്ധതി തയാറാക്കാനുമാണ് അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചിരിക്കുന്നത്.

അറേബ്യൻ ഉപദ്വീപിലെ രണ്ട് അപ്പസ്തോലിക് വികാരിയാത്തുകളുടെ അധ്യക്ഷന്മാരുമായുള്ള ഐക്യത്തിലും സഹകരണത്തിലുമായിരിക്കും അപ്പസ്തോലിക് വിസിറ്റർ പ്രവർത്തിക്കുന്നത്.

ഇരിങ്ങാലക്കുട രൂപതാ മെത്രാൻ ജെയിംസ് പഴയാറ്റിൽ നിന്നും വൈദിക പട്ടം സ്വീകരിച്ച ജോളി വടക്കൻ ഇരിങ്ങാലക്കുട രൂപതയിലെ ഏതാനും ഇടവകകളിൽ ശുശ്രൂഷ ചെയയ്ത‌ ശേഷം റോമിലെ സലേഷ്യൻ യൂണിവേഴ്‌സിറ്റിയിൽ നിന്നു മീഡിയയിലും മത ബോധനത്തിലും ലൈസൻഷ്യേറ്റ് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

ഇരിങ്ങാലക്കുട രൂപതാ മീഡിയ ഡയറക്‌ടർ, മതബോധന ഡയറക്ടർ, ബൈബിൾ അപ്പോസ്‌റ്റലേറ്റ് ഡയറക്‌ടർ, പാസ്റ്ററൽ സെന്റർ ഡയറക്ടർ തുടങ്ങിയ ഉത്തരവാദിത്തങ്ങൾക്കുപുറമേ വിവിധ ഇടവകകളിൽ വികാരിയായും അദ്ദേഹം ശുശ്രൂഷ ചെയ്‌തിട്ടുണ്ട്.

2013 മുതൽ 2019 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മാധ്യമ കമ്മീഷൻ സെക്രട്ടറിയായിരുന്നു.

2024 ജൂലൈ മുതൽ ഇരിങ്ങാലക്കുട രൂപതയുടെ സിഞ്ചെല്ലൂസായി സേവനം ചെയ്തുവരികയായിരുന്നു.

ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ സന്ദർശനവേളയിൽ രൂപത മുഖ്യ വികാരി ജനറാൾ ജോസ് മാളിയേക്കൽ, വികാരി ജനറാൾ വിൽസൺ ഈരത്തറ, രൂപത സി.എം.ആർ.എഫ്. ഡയറക്ടർ ഡോ ജിജോ വാകപറമ്പിൽ, പാസ്റ്ററൽ കൗൺസിൽ അംഗം ടെൽസൺ കോട്ടോളി, എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *