ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ 1,06,75000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ തിരുനെൽ വേലിയിൽ നിന്നും അറസ്റ്റ് ചെയ്തു.
തമിഴ്നാട് തിരുനെൽവേലി കരിക്കത്തോപ്പ് സ്വദേശി ഷേയ്ക്ക് മുഹമ്മദ് അലി (29) എന്നയാളെയാണ് തൃശൂർ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
കല്ലേറ്റുംകര സ്വദേശി താക്കോൽക്കാരൻ വീട്ടിൽ രാജുവിൽ നിന്ന് ജനുവരി 8 മുതൽ ഫെബ്രുവരി 14 വരെയുള്ള കാലയളവിലാണ് 1,06,75,000 രൂപ തട്ടിയെടുത്തത്.
പരാതിക്കാരൻ ഗൂഗിളിൽ സെർച്ച് ചെയ്ത് ഓൺലൈൻ ട്രേഡിങ് സംബന്ധമായ വീഡിയോകൾ കാണുന്നതിനിടെ ട്രേഡിങ്ങുമായി ബന്ധപ്പെട്ട ഒരു പരസ്യം കാണുകയും അതിലെ വിവിധ സ്റ്റോക്ക് ട്രേഡ് ടിപ്പ്സുകൾ കണ്ട് പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് 5 പൈസ ടെക്നിക്കൽ അനാലിസിസ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ആഡ് ആവുകയും ചെയ്തു.
അതിൽ ട്രേഡിങ് സംബന്ധമായ ടിപ്സുകൾ കാണുകയും കൂടുതൽ ലാഭകരമായ ട്രേഡിങ് നടത്തുന്നതിന് ഗ്രൂപ്പിലെ അഡ്മിനായ പ്രതി പരാതിക്കാരനെ ഫോൺ വിളിച്ച് ഫൈവ് പിസിഎൽ03 ട്രേഡിങ് പ്ലാറ്റ്ഫോം വഴി ഐപിഒ സ്റ്റോക്ക് ട്രേഡിങ്ങിനായി പണം ഇൻവെസ്റ്റ് ചെയ്ത് ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകുകയും തുടർന്ന് വാട്സ് ആപ്പ് വഴി ട്രേഡിങ് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ലിങ്ക് അയച്ച് നൽകുകയും ചെയ്തു. തുടർന്നാണ് പണം ഇൻവെസ്റ്റ് ചെയ്യിപ്പിച്ചത്.
എന്നാൽ ഇൻവെസ്റ്റ് ചെയ്ത പണവും ലാഭവും പിൻവലിക്കാനായി ശ്രമിച്ച പരാതിക്കാരനോട് സർവ്വീസ് ചാർജ് ഇനത്തിൽ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് മനസിലാക്കി പരാതി നൽകിയത്.
പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തിൽ ഉൾപ്പെട്ട 6,58,000 രൂപ പ്രതിയായ ഷേയ്ക്ക് മുഹമ്മദ് അലിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി മറ്റ് പ്രതികൾക്ക് പിൻവലിച്ച് നൽകി ആയതിന് 15000 രൂപ കമ്മീഷൻ കൈപ്പറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് ഷേയ്ക്ക് മുഹമ്മദ് അലിയെ അറസ്റ്റ് ചെയ്തത്.
സൈബർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ പി.എസ്. സുജിത്ത്, ജി എസ് ഐ കെ.വി. ജെസ്റ്റിൻ, സി പി ഒ മാരായ സി.എസ്. ശ്രീയേഷ്, ആർ. ശബരീനാഥ്, ടി.പി. ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.












Leave a Reply