ആളൂർ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ് : ഒരു പ്രതി കൂടി റിമാൻഡിൽ

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലെ ബിരിയാണി കടയിൽ വെച്ച് യുവാക്കളെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആളൂർ സ്വദേശി ആനുരുളി വീട്ടിൽ സനീഷ് (25) എന്നയാളെ ഡിസ്ചാർജ് ചെ്തതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി ആളൂർ സ്റ്റേഷനിലെത്തിച്ചു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

തറയിലക്കാട് സ്വദേശി തയ്യിൽ വീട്ടിൽ നികിൻ (31), പുല്ലൂർ മഠത്തിക്കര സ്വദേശി ഇളന്തോളി വീട്ടിൽ കിരൺ ബാബു (29), പുല്ലൂർ ആനുരുളി സ്വദേശി കുന്നത്തുപറമ്പിൽ വീട്ടിൽ അഭിറാം (27) എന്നിവർ ഭക്ഷണം കഴിച്ച് ഇറങ്ങുന്ന സമയം പ്രതികളുടെ ദേഹത്ത് തട്ടിയതിനെ തുടർന്നാണ് ഇവരെ പ്രതികൾ അസഭ്യം പറയുകയും നികിനെയും കിരൺ ബാബുവിനെയും കത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്.

ജൂലൈ 28ന് വൈകീട്ട് 3.15ഓടെ കല്ലേറ്റുംകര മുസ്ലിം പള്ളിക്ക് സമീപമുള്ള വയനാടൻ ബിരിയാണി കടയിൽ വെച്ചായിരുന്നു സംഭവം.

സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആളൂർ മാള ജംഗ്ഷന് സമീപം വെച്ച് പ്രതികൾ വാഹനാപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലായിരുന്ന ബെഞ്ചമിനെ ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് ആഗസ്റ്റ് 1ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.

ആളൂർ സ്റ്റേഷൻ എസ്ഐ അമൽ ജോയും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *