ഇരിങ്ങാലക്കുട : 11 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 7 വർഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവിജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു.
2020 ഡിസംബർ മാസത്തിൽ ബന്ധു വീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന അതിജീവിതയെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ചെന്ന് ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ചു എന്നാണ് കേസ്.
കൊടകര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിയായ കൊടകര സ്വദേശി അഴകത്ത്കൂടാരം വീട്ടിൽ ശിവൻ (54) എന്നയാളെയാണ് കുറ്റക്കാരനെന്ന് കണ്ട് കോടതി ശിക്ഷിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളേയും 17 രേഖകളും ഹാജരാക്കി തെളിവ് നൽകിയിരുന്നു.
കൊടകര പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്‌ടർ ആയിരുന്ന പി.പി. ഷാജൻ രജിസ്റ്റർ ചെയ്‌ത് ആദ്യാന്വേഷണം നടത്തിയ കേസ്സിൽ സബ്ബ് ഇൻസ്പെക്‌ടറായിരുന്ന ജെ. ജയ്സൺ ആണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി.
ലെയ്‌സൺ ഓഫീസർ ടി.ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
പോക്സോ നിയമപ്രകാരം 6 വർഷത്തെ കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 3 മാസത്തെ കഠിന തടവിനും കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമം 451 പ്രകാരം ഒരു വർഷത്തെ കഠിന തടവിനും പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ ഒരു മാസത്തെ കഠിന തടവിനുമാണ് ശിക്ഷിച്ചത്.
പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്‌തു.
വിചാരണ മധ്യേ മറ്റൊരു പോക്സോ കേസ്സിൽ പ്രതിയാവുകയും തുടർന്ന് ഒളിവിൽ പോവുകയും ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്താണ് വിചാരണ പൂർത്തിയാക്കിയത്.
ശിക്ഷയിലുള്ള പിഴ സംഖ്യ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും കൂടാതെ, അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദേശം നൽകുവാനും ശിക്ഷാ ഉത്തരവിൽ വ്യവസ്ഥയുണ്ട്.
Leave a Reply