ഇരിങ്ങാലക്കുട : നിരോധിത പ്ലാസ്റ്റിക്, ഫ്ലെക്സ് എന്നിവ ഉപയോഗിക്കാതിരിക്കുന്നതിനും, ഹരിതചട്ടം കർശനമാക്കുന്നതിന്റെയും ഭാഗമായി നഗരസഭാ പരിധിയിലെ പ്രിന്റിങ് സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തി ജില്ലാ സ്ക്വാഡ്.
പ്രചാരണ സാമഗ്രികളിൽ നിരോധിത വസ്‌തുക്കളുടെ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന.
ഇരിങ്ങാലക്കുട നഗരസഭാ ക്ലീൻ സിറ്റി മാനേജർ എസ്. ബേബി, ജില്ലാ ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്ക്വാഡ് ടീം ആണ് പരിശോധന നടത്തിയത്.
പരിശോധനയിൽ ആകെ 155 മീറ്ററോളം നിരോധിത പ്ലാസ്റ്റിക് പിവിസി ഫ്ലെക്സ്, കൊറിയൻ ക്ലോത്ത് ഉത്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു.
100% പുനചംക്രമണം ചെയ്യാവുന്ന പോളിഎത്തിലീൻ, കോട്ടൺ തുണി എന്നിവ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാവൂ എന്ന നിർദ്ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നുള്ള നിർദ്ദേശം പാലിക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും നിയമലംഘനം നടത്തുന്നവരിൽ നിന്ന് 50,000 രൂപ വരെ പിഴ ഈടാക്കുമെന്നും സ്‌ക്വാഡ് ടീം ലീഡർ മുന്നറിയിപ്പ് നൽകി.
നഗരസഭാ ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർമാരായ നിസാർ, ഹസ്ന, ലേഖ, ജില്ലാ ശുചിത്വ മിഷൻ ഓഫീസർ സുനിത എന്നിവർ സ്‌ക്വാഡ് ടീമിൽ ഉണ്ടായിരുന്നു.












Leave a Reply