ഇരിങ്ങാലക്കുട : ജി.എസ്.ടി. രജിസ്ട്രേഷൻ എടുത്ത് വ്യാപാരം തുടങ്ങി നഷ്ടം സംഭവിച്ചു രജിസ്ട്രേഷൻ റദ്ദാക്കിയവർക്ക് വർഷങ്ങൾക്കു ശേഷം ജി. എസ്. ടി. വകുപ്പ് നോട്ടീസ് അയച്ചതായി പരാതി.
രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും സമയബന്ധിതമായി റിട്ടേൺ ഫയൽ ചെയ്തവർക്കും എതിരെ സെക്ഷൻ 62 പ്രകാരമുള്ള ശിക്ഷ നടപ്പാക്കുമെന്ന് അറിയിച്ചു കൊണ്ടാണ് നോട്ടീസ് അയച്ചു കൊണ്ടിരിക്കുന്നത്.
2017ൽ ജി.എസ്.ടി. നടപ്പാക്കിയതു മുതൽ ജി.എസ്.ടി. സോഫ്റ്റ്വെയറിൽ നിലനിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങളാണ് ഇത്തരം നിയമ വിരുദ്ധ നോട്ടീസുകൾക്ക് കാരണമാകുന്നത്.
ചെറുകിട വ്യാപാര മേഖലയാകെ സങ്കീർണ്ണ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഈ അവസരത്തിൽ കൂനിന്മേൽ കുരു പോലെയായി ഈ നോട്ടീസുകൾ.
വ്യാപാരമേഖലയെ നിർവീര്യമാക്കുന്ന ഇത്തരം നടപടികൾ നിർത്തി വെക്കണമെന്ന് കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ മേഖല പ്രസിഡന്റ് കെ.ആർ. മുരളീധരൻ, സെക്രട്ടറി പി.എസ്. രമേഷ്ബാബു എന്നിവർ ആവശ്യപ്പെട്ടു.
Leave a Reply