ഇരിങ്ങാലക്കുട : വീടുകയറി ആക്രമണം നടത്തിയ കേസ്സിൽ കൊറ്റനെല്ലൂർ ആലങ്ങാടൻ വീട്ടിൽ അരുൺ (28) എന്നയാളെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 8ന് രാത്രി 09.30 മണിയോടെ പൂമംഗലം ഐക്കരക്കുന്ന് സ്വദേശി കോണവക്കാട്ടിൽ വേണുഗോപാലൻ (70) എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വേണുഗോപാലനെയും മകൻ വിനോഷിനെയും മകൾ വിബിതയെയും മരുമകൻ നെൽസനെയും പ്രതികൾ ആക്രമിക്കുകയായിരുന്നു.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
പ്രതികളുടെ സുഹൃത്തുമായി വിനോഷിനുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താലാണ് ആക്രമണം.
വിനോഷ് വീട്ടിൽ ടിവി കണ്ടിരിക്കവെ ഫോൺ വന്ന് പുറത്തിറങ്ങിയ സമയം പ്രതികൾ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് പുറത്തിറങ്ങിയ വേണുഗോപാലൻ വിനോഷിനെ വീടിന്റെ സിറ്റൗട്ടിലേക്ക് വലിച്ച് കയറ്റിയ സമയം പ്രതികൾ വീട്ടിലേക്ക് അതിക്രമിച്ച് കയറി ഇരുവരെയും ആക്രമിക്കുകയും തടയാൻ വന്ന വിബിതയെയും നെൽസനെയും ആക്രമിക്കുകയും ചെയ്തു.
ആക്രമണത്തിനിടെ പ്രതികൾ വിനോഷിനെ കുത്താൻ ശ്രമിച്ചത് തടഞ്ഞപ്പോൾ വേണുഗോപാലിൻ്റെ കൈക്ക് കുത്തേറ്റു.
അരുൺ ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് കാറും, കാറിലുണ്ടായിരുന്ന 8400 രൂപ വില വരുന്ന വെളിച്ചെണ്ണയും 20,000 രൂപയും കവർച്ച ചെയ്ത കേസ്സിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലും ഉൾപ്പെടെ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കാട്ടൂർ സബ് ഇൻസ്പെക്ടർ സബീഷ്, ജി.എസ്.ഐ. ബാബു ജോർജ്ജ്, ജിഎഎസ്ഐ സി.ജി. ധനേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.












Leave a Reply