ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ അമിതവേഗവും ഗുണ്ടായിസവും : ചേലൂരിൽ പൗരസമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാനപാത നിർമ്മാണത്തിന്റെ ഭാഗമായി വെള്ളാങ്ങല്ലൂരിൽ നിന്നും ചേലൂർ വഴി വരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ അമിതവേഗത്തിനെതിരെയും റോഡിലെ ഗുണ്ടായിസത്തിനെതിരെയും പ്രതിഷേധവുമായി ചേലൂർ നിവാസികൾ.

ചേലൂർ നിവാസികളുടെ സുഗമവും സുരക്ഷിതവുമായ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാൻ ചേലൂർ നിവാസികൾ ചേർന്ന് രൂപീകരിച്ച ചേലൂർ പൗരസമിതിയുടെ ചെയർമാനായി സോമൻ വർഗ്ഗീസിനെയും കൺവീനറായി മുൻ കൗൺസിലർ കെ.എം. സന്തോഷിനെയും തിരഞ്ഞെടുത്തു.

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ അമിതവേഗത്തിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്ന് സമിതി അംഗങ്ങൾ അറിയിച്ചു.

ചേലൂർ സെൻ്ററിൽ വെച്ച് നാട്ടുകാരനായ ഷാജുവിനെ ബസ് കണ്ടക്ടർ ആക്രമിച്ചതിനെതിരെയും നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കും വിധമുള്ള ബസ്സുകളുടെ അമിതവേഗത്തിനെതിരെയും ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും പൗരസമിതി ചെയർമാൻ സോമൻ വർഗ്ഗീസ് അറിയിച്ചു.

ബസ് കണ്ടക്ടർ ഷാജുവിനെ ഉപദ്രവിക്കുന്ന വീഡിയോ പുറത്തുവന്നിട്ടും ബസ് കണ്ടക്ടറെ ഉപദ്രവിച്ചു എന്ന പേരിൽ ഷാജു 10 ദിവസത്തിലേറെയായി റിമാൻഡിൽ കഴിയുന്നതിനെതിരെ ശക്തമായി പോരാടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ചേലൂർ പൗരസമിതി കൺവീനർ കെ.എം. സന്തോഷ് പറഞ്ഞു.

പല ഡ്രൈവർമാരും കണ്ടക്ടർമാരും ലഹരിക്കടിമകളാണെന്നാണ് നാട്ടുകാരുടെ സംശയമെന്ന് ചേലൂർക്കാവ് റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ശശി വെട്ടത്ത് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *