ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്‌സ്പ്പ് ഗ്രൂപ്പില്‍ ചേര്‍ന്നു : ഇരിങ്ങാലക്കുടക്കാരന് നഷ്ടമായത് ഒരു കോടിയിലധികം രൂപ

ഇരിങ്ങാലക്കുട : ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ ഒരുകോടി ആറ് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

പട്ടാമ്പി കൊപ്പം ആമയൂര്‍ സ്വദേശി കൊട്ടിലില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ഹക്കീമി(36)നെയാണ് ഇരിങ്ങാലക്കുട സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയായ പരാതിക്കാരന്‍ ട്രേഡിംഗിനെ സംബന്ധിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നു.

അന്വേഷണത്തിൽ ഉയര്‍ന്ന ലാഭവിഹിതം തരുന്ന ഒരു പരസ്യവും അതിന്റെ ലിങ്കും കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്തു.

ഇതോടെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പില്‍ അംഗമാവുകയും ഈ ഗ്രൂപ്പിലൂടെയും വിവിധ മൊബൈല്‍ നമ്പറുകളിലൂടെയും വിളിച്ച് പറഞ്ഞും സ്റ്റോക്ക് ട്രേഡിംഗില്‍ വന്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ട്രേഡിംഗ് നടത്തുന്നതിന് വേണ്ടി ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു.

പിന്നാലെ രണ്ട് മാസം കൊണ്ട് കല്ലേറ്റുംകര സ്വദേശിയുടെ ചാലക്കുടിയിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നും പല തവണകളായി 1,06,75,000 (ഒരു കോടി ആറു ലക്ഷത്തി എഴുപത്തി അയ്യായിരം) രൂപ ഇന്‍വെസ്റ്റ്മെന്റ് ചെയ്യിപ്പിക്കുകയും ചെയ്തു.

ഇന്‍വെസ്റ്റ് ചെയ്ത പണത്തിന്റെ ലാഭവിഹിതം പിന്‍വലിക്കാനായി ശ്രമിച്ചപ്പോള്‍ സര്‍വ്വീസ് ചാര്‍ജ് ഇനത്തില്‍ വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു.

നിക്ഷേപിച്ച പണം തിരികെ ലഭിക്കാതായപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി കല്ലേറ്റുംകര സ്വദേശി ഇരിങ്ങാലക്കുട സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്.

മുഹമ്മദ് അബ്ദുൾ ഹക്കീം പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തതിൽ 4 ലക്ഷം രൂപയും ഒരു സ്ത്രീയെ ചികിത്സാ സഹായം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആ സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതിന് ശേഷം അവരെക്കൊണ്ട് തന്നെ നാല് ലക്ഷം രൂപ ചെക്ക് മുഖേന പിന്‍വലിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

തുടര്‍ന്ന് മുംബൈ സ്വദേശിയായ യുവാവിന് 4 ലക്ഷം രൂപയ്ക്ക് തുല്യമായ ബിറ്റ്‌കോയിന്‍ എടുത്ത് ട്രാന്‍സ്ഫര്‍ ചെയ്ത് നൽകുകയും ചെയ്തു.

ഒരു വന്‍ റാക്കറ്റ് തന്നെ ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ ഐടി മേഖലയില്‍ പ്രാവീണ്യം തെളിയിച്ചവരെ വന്‍ തുക ശമ്പളം ലഭിക്കുമെന്ന് വാഗ്ദാനം നൽകി കംബോഡിയ, തായ്ലന്റ് എന്നീ രാജ്യങ്ങളില്‍ കടത്തിക്കൊണ്ടു പോയി നിര്‍ബന്ധിച്ചും, പീഡിപ്പിച്ചും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആളുകളെക്കൊണ്ട് ട്രേഡിംഗിലൂടെ തട്ടിപ്പ് നടത്തുകയാണ് എന്നും പൊലീസ് വ്യക്തമാക്കി.

ട്രേഡിംഗിലൂടെ വന്‍തുക ലാഭം ലഭിക്കുമെന്ന് പരസ്യം നല്‍കി ആകര്‍ഷിക്കുകയും, വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ട്രേഡിംഗ് ചെയ്യിപ്പിച്ച്, വന്‍തുക കമ്മീഷനായി ലഭിച്ചിട്ടുളളതായി ഇരകളെ വിശ്വസിപ്പിച്ച്, ട്രേഡിംഗ് നടത്തുന്നവരില്‍ നിന്നും ഉയര്‍ന്ന തുകകള്‍ കൈപ്പറ്റി, ലാഭവിഹിതമോ മുടക്കിയ തുകയോ തിരിച്ചു നല്‍കാതെ തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി.

തട്ടിപ്പു നടത്തുന്നവര്‍ കേസ്സില്‍ ഉള്‍പ്പെടാതിരിക്കാനായി നേരിട്ട് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാതെ, പണം പിന്‍വലിച്ചെടുക്കുന്നതിന് നിര്‍ധനരായ ആളുകളെ കണ്ടെത്തി ചികിത്സാ സഹായം നല്‍കാമെന്നും മറ്റും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അവര്‍ക്ക് ചെറിയ തുക കമ്മീഷനായി നല്‍കി തട്ടിപ്പ് നടത്തിയ പണത്തില്‍ നിന്ന് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതിനുശേഷം ഇവരെക്കൊണ്ട് തന്നെ പിന്‍വലിപ്പിച്ച് വാങ്ങിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം ഡി.സി.ആര്‍.ബി. ഡി.വൈ.എസ്.പി. സുരേഷ്, സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഒ. വര്‍ഗ്ഗീസ് അലക്‌സാണ്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ സൂരജ്, ബെന്നി, എ.എസ്.ഐ. ബിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനൂപ്, അജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ്, സച്ചിന്‍, ശ്രീനാഥ്, സുധീപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *