പോക്സോ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 10 വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവിജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു.

2016 നവംബർ 3ന് അതിജീവിതയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ചു എന്നതാണ് കേസിന് ആസ്പദമായ സംഭവം.

വരന്തരപ്പിള്ളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസ്സിൽ പ്രതിയായ വരന്തരപ്പിള്ളി സ്വദേശി കൈതവളപ്പിൽ വീട്ടിൽ ശിവാനന്ദനെ(54)യാണ് കോടതി ശിക്ഷിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 12 സാക്ഷികളെയും 19 രേഖകളും 6 തൊണ്ടി വസ്‌തുക്കളും പ്രതിഭാഗത്തുനിന്നും ഒരു സാക്ഷിയേയും ഹാജരാക്കി തെളിവ് നൽകിയിരുന്നു.

വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്‌ടർ ആയിരുന്ന എം.ഡി. അന്ന രജിസ്റ്റർ ചെയ്ത‌്‌ ആദ്യ അന്വേഷണം നടത്തിയ കേസ്സിൽ ഇൻസ്പെക്‌ടറായിരുന്ന എസ്.പി. സുധീരൻ ആണ്’ തുടർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി.

ലെയ്‌സൺ ഓഫീസർ ടി.ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

പോക്സോ നിയമപ്രകാരം 10 വർഷത്തെ കഠിന തടവിനും 50000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 3 മാസത്തെ കഠിന തടവിനുമാണ് ശിക്ഷിച്ചത്.

പ്രതിയെ തൃശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു‌.

പിഴ സംഖ്യ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും കൂടാതെ, അതിജീവിതയ്ക്ക് മതിയായ നഷ്ട‌പരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകുവാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *