ഇരിങ്ങാലക്കുട : പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറി(45)നെ തന്നെയാണ് കേദാർനാഥിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ച് അന്വേഷണസംഘം.
വ്യാഴാഴ്ചയാണ് പ്രേംകുമാറിനെ ഉത്തരാഖണ്ഡിലെ കേദാർനാഥിലുള്ള വിശ്രമകേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി വിവരം ലഭിക്കുന്നത്.
ഇയാളുടെ മൃതദേഹത്തിൽ നിന്ന് ലഭിച്ച കുറിപ്പിലുണ്ടായിരുന്ന മകളുടെ നമ്പറിലേക്ക് ആശുപത്രി ജീവനക്കാർ ബന്ധപ്പെട്ടതിനെ തുടർന്നാണ് ബന്ധുക്കൾ അന്വേഷണ സംഘത്തെ വിവരമറിയിച്ചത്.
ജൂൺ 4നാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം പുറത്തുവരുന്നത്. പടിയൂർ പഞ്ചായത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വെള്ളാനി കൈതവളപ്പിൽ പരമേശ്വരൻ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരാണ് മരിച്ചത്. മരണ വിവരം അറിയുമ്പോൾ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു.
പ്രേംകുമാറിന്റെ ഭാര്യയായ രേഖയുടെ മൃതദേഹത്തിൽ നിന്ന് ലഭിച്ച കുറിപ്പിലൂടെയും ചിത്രങ്ങളിലൂടെയുമാണ് മരണം കൊലപാതകമാണെന്നും പ്രതി പ്രേംകുമാർ ആണെന്നുമുള്ള സൂചന ലഭിക്കുന്നത്.
പ്രതിയുടെ രണ്ടാം ഭാര്യയാണ് രേഖ.
2019ൽ ആദ്യത്തെ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് പ്രേംകുമാർ.
പ്രേംകുമാർ പഠിച്ച സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമത്തിനെത്തിയ സഹപാഠി സുനിതയുമായി പ്രണയത്തിലായതിനെ തുടർന്ന് വിദ്യയെ ഒഴിവാക്കാനായിരുന്നു ആദ്യ കൊലപാതകം.
ഈ കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെ ജാമ്യത്തിൽ ഇറങ്ങിയാണ് ഇതൊന്നും അറിയിക്കാതെ രേഖയെ വിവാഹം കഴിക്കുന്നത്. രേഖയുടെതും രണ്ടാം വിവാഹമാണ്.
കൊലപാതകം നടത്തിയതിനുശേഷം നാട്ടിൽ മുങ്ങിയ പ്രതിക്കായി പൊലീസ് 3 ഭാഷകളിലായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പ്രതി ഡൽഹിയിലുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം ഡൽഹിയിൽ എത്തിയ സമയത്താണ് പ്രേംകുമാറിന്റെ മരണവിവരം അറിയുന്നത്.
തുടർന്ന് അന്വേഷണസംഘം സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.
മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ ഇതുവരെ തയ്യാറായിട്ടില്ല. മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാത്ത പക്ഷം കേദാർനാഥിൽ തന്നെ സംസ്കരിക്കാനാണ് നീക്കം.
കേസ് പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഡിഎൻഎ ടെസ്റ്റിനുള്ള സാമ്പിളും ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Leave a Reply