നവരസ സാധനയിൽ ഗ്രോട്ടോസ്മി സ്പർശം

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ഗുരു വേണുജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന ‘നവരസ സാധന’ ശില്പശാലകളുടെ പരമ്പരകൾ ഇതിനകം കലാലോകത്തിന്റെ സവിശേഷ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 24ന് ആരംഭിച്ച് ഫെബ്രുവരി 7ന് സമാപിക്കുന്ന 130-ാമത് ശില്പശാല പൂർണ്ണമായും ഫിലിമിൽ പകർത്തുവാൻ ഇറ്റലിയിൽ നിന്നും എത്തിച്ചേർന്നത് പ്രശസ്ത കലാപണ്ഡിതൻ ഡോ. വിറ്റോ ഡി. ബർണാടിയും ഡോ. ഫ്രാഞ്ചൻസ്കാ കറ്റാരിഷും ആണ്.

ഏതാണ്ട് 35 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ ഡോകുമെന്റേഷനാണ് അവർ തയ്യാറാക്കി വരുന്നത്. ഇതിൽ ക്യാമറ കൈകാര്യം ചെയ്യുന്ന ഫ്രാഞ്ചൻസ്കാ ലോക നാടകവേദിയിലെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ സൈദ്ധാന്തികനും രംഗപ്രയോക്താവുമായ ജർസി ഗ്രോട്ടോസ്മിയുടെ ശിഷ്യ കൂടിയാണ്.

ശില്പശാലയിൽ പങ്കെടുക്കുവാൻ ഇന്ത്യയുടെ നാനാഭാഗത്തു നിന്നും എത്തിച്ചേർന്ന 18 യുവപ്രതിഭകൾക്കു വേണ്ടി ഗ്രോട്ടോസ്കിയുടെ അഭിനയ പരിശീലനത്തിൻ്റെ സവിശേഷതകൾ പങ്കുവച്ചു.

ഗ്രോട്ടോസ്കിയുടെ അവസാന നാളുകളിൽ രൂപം നൽകിയ ‘തിയേറ്റർ ഓഫ് സോഴ്‌സസ്’ (ഉറവിടങ്ങളുടെ നാടകവേദി) അഭിനയാവിഷ്കാരത്തിന്റെ ആദിസങ്കല്പ്പങ്ങൾ അന്വേഷിക്കുന്നതായിരുന്നു ഓരോ സംവാദങ്ങളും. രാത്രി മുഴുവൻ പ്രകൃതിയുടെ സ്വാഭാവികമായ വ്യതിയാനങ്ങൾ ഉൾക്കൊള്ളുക, മുൻവിധി കൂടാതെ ഏതാവസ്ഥയെയും നേരിടുക എന്നിങ്ങനെ അനവധി കഠിനങ്ങളായ പരിശീലനത്തിൻ്റെ ലക്ഷ്യം മനസ്സിൽ തോന്നുന്ന കാര്യങ്ങൾ സ്വതന്ത്രമായി പ്രകാശിപ്പിക്കുവാനുള്ള ശ്രമങ്ങളായിരുന്നു എന്ന് ചില അഭിനയസങ്കേതങ്ങളുടെ പരിശീലനത്തിലൂടെ ഫ്രാഞ്ചൻസ്കാ വിശദീകരിച്ചു.

അഭിനേതാക്കൾ സ്വന്തം കലകൾ പ്രദർശിപ്പിക്കുന്ന നവരസോത്സവത്തോടു കൂടിയാണ് ഫെബ്രുവരി 6ന് വൈകുന്നേരം 6 മണിക്ക് ശില്പശാലയുടെ സമാപനം.

Leave a Reply

Your email address will not be published. Required fields are marked *