ഇരിങ്ങാലക്കുട : വേനൽമഴ കനത്തതോടെ പാടശേഖരങ്ങളിൽ അവശേഷിച്ച വൈക്കോൽ കെട്ടുകളും നാശത്തിലേക്ക്.
വില കൂടുമെന്ന പ്രതീക്ഷയിൽ പാടത്ത് സൂക്ഷിച്ചിരുന്ന വൈക്കോൽ കെട്ടുകളാണ് ശക്തമായ മഴയിൽ കുതിർന്ന് നശിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ പൂപ്പൽ ബാധിച്ച് കേടു വരുന്ന വൈക്കോൽ കെട്ടുകൾ ഇനി വിൽക്കാനും കഴിയില്ലെന്ന വിഷമത്തിലാണ് പുല്ലൂർ തൊമ്മാന പാടശേഖരങ്ങളിലെ കർഷകർ.
ഒരു കാലത്ത് എല്ലാ നെൽകർഷകരുടെയും വീടുകളിൽ പശുക്കൾ ഒരു സ്ഥിരം കാഴ്ചയായിരുന്നെങ്കിലും അധ്വാനത്തിനനുസരിച്ച് ആദായം ലഭിക്കാത്തതിനാൽ ഇന്ന് കർഷകർ പശു വളർത്തലിൽ നിന്ന് പിന്മാറുന്നത് പതിവായിരിക്കുകയാണ്. അതിനാൽ തന്നെ വൈക്കോൽ അന്വേഷിച്ച് എത്തുന്ന ക്ഷീര കർഷകർക്ക് പാടത്ത് അവശേഷിക്കുന്ന വൈക്കോൽ വിൽക്കുകയാണ് പതിവ്.
ഇപ്പോൾ വൈക്കോൽ വാങ്ങാൻ എത്തുന്നവരും കുറവാണ്. വിലയും തുച്ഛം. അതുകൊണ്ടാണ് വില വർദ്ധിക്കും എന്ന പ്രതീക്ഷയിൽ കർഷകർ വൈക്കോൽ കാത്തു വെച്ചത്. എന്നാൽ മഴയിൽ കുതിർന്ന വൈക്കോലുകൾ ഇനി വിൽക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് അവർ കണ്ണീരോടെ പറഞ്ഞു.












Leave a Reply