തന്ത്രിമാർ ക്ഷേത്രവുമായി സഹകരിക്കുന്നില്ല എന്ന ദേവസ്വത്തിൻ്റെ വാദം താന്ത്രിക ചടങ്ങുകൾ മാറ്റിമറിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗം : കൂടൽമാണിക്യം ക്ഷേത്രം തന്ത്രിമാർ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകൾക്ക് സഹകരിക്കാതെ അഞ്ച് തന്ത്രിമാർ മാറി നിൽക്കുന്നു എന്ന മട്ടിൽ ദേവസ്വം നൽകി വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധവും ചില ഗൂഢാലോചനകളുടെ ഭാഗവുമാണെന്ന് വ്യക്തമാക്കി ക്ഷേത്രം തന്ത്രിമാരായ നകരമണ്ണ് മന നാരായണൻ നമ്പൂതിരി, കിടങ്ങശ്ശേരി തരണനല്ലൂർ ദേവൻ നാരായണൻ, അണിമംഗലം നാരായണൻ നമ്പൂതിരി എന്നിവർ രംഗത്തെത്തി.

2025ലെ പ്രതിഷ്ഠാദിന ചടങ്ങുകൾ കഴിഞ്ഞ 17 വർഷങ്ങളിലെ പോലെ ഈ അഞ്ച് തന്ത്രി കുടുംബാംഗങ്ങൾ മാത്രമാണ് നിർവ്വഹിച്ചത്. 2025ലെ തിരുവുത്സവം, ചിങ്ങമാസത്തിലെ ദ്രവ്യ കലശ ചടങ്ങുകൾ, അടുത്തു നടന്ന ഈ വർഷത്തെ പ്രതിഷ്ഠാദിന ചടങ്ങുകൾ എന്നിവയിലും പതിവുപോലെ തങ്ങൾ പങ്കെടുത്തിരുന്നതായി തന്ത്രിമാർ വ്യക്തമാക്കി.

ദേവസ്വം വിളിച്ചു ചേർക്കുന്ന എല്ലാ യോഗങ്ങളിലും തന്ത്രിമാർ പങ്കെടുക്കുകയും പങ്കെടുക്കാൻ സാധ്യമല്ലാത്ത അവസരങ്ങളിൽ മതിയായ കാരണങ്ങൾ അറിയിക്കുകയോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്ത്രിമാർ സഹകരിക്കുന്നില്ല എന്ന പ്രസ്താവനകൾ സത്യവിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി.

വാസ്തവം ഇതായിരിക്കെ, അസത്യ പ്രസ്താവനകളും വാർത്തകളും സൃഷ്ടിച്ച് തങ്ങളുടെ ആജ്ഞാനുവർത്തികളാകാൻ തയ്യാറാവാത്ത തന്ത്രി സമൂഹത്തെ കുറിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്തുകയും, അവമതിപ്പ് ഉണ്ടാക്കി മാറ്റി നിർത്താൻ ശ്രമിക്കുകയും ചെയ്യുന്നത് ഈ മഹാക്ഷേത്രത്തിലെ വിശിഷ്ടങ്ങളായ താന്ത്രിക ചടങ്ങുകളെയും ആചാരാനുഷ്ഠാനങ്ങളെയും തങ്ങൾക്ക് വഴങ്ങുന്ന തൽപരകക്ഷികളെ കൂട്ടുപിടിച്ച് മാറ്റിമറിക്കാനാണെന്ന് ഈ വർഷത്തെ തിരുവുത്സവ നോട്ടീസിൽ നിന്ന് വ്യക്തമാണെന്നും അവർ ആരോപിച്ചു.

തപോവനം പോലെ ശാന്തമായ ഈ ക്ഷേത്ര അന്തരീക്ഷം കൂടുതൽ വിവാദങ്ങളും പ്രശ്നങ്ങളും മൂലം മലിനമാവരുതെന്ന താൽപര്യം കൊണ്ടാണ് തങ്ങൾ ഇതുവരെ പൊതുവേദികളിൽ പ്രതികരിക്കാതിരുന്നത്. വിശിഷ്ടങ്ങളായ താന്ത്രിക ചടങ്ങുകളാലും ആചാര അനുഷ്ഠാനങ്ങളാലും പ്രശസ്തമായ കൂടൽമാണിക്യം ക്ഷേത്രത്തിലെ ചിട്ടയായ ആചാരങ്ങളെ വ്യവസ്ഥാപിതമായ ദേവ സമ്മതമോ നിയമ നിശ്ചയമോ കൂടാതെ, തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് അനുസരിച്ച് മാറ്റിമറിക്കുവാൻ സമാന ചിന്താഗതിക്കാരുമായി കൂട്ടുചേർന്ന് ദേവസ്വം തീരുമാനിച്ചിരിക്കുന്നത് കൂടൽമാണിക്യം സ്വാമിയോടും ജനപദത്തോടും ചെയ്യുന്ന അപരാധമാണെന്നും ക്ഷേത്രം തന്ത്രിമാർ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *