ഇരിങ്ങാലക്കുട : കാട്ടൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ അന്തിക്കാട് കിഴുപ്പിള്ളിക്കര സ്വദേശി എങ്ങാണ്ടി വീട്ടിൽ ബ്രാവോ അനന്തു എന്നറിയപ്പെടുന്ന അനന്ത കൃഷ്ണൻ (22) എന്നയാളെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച (ജനുവരി 29) ഉച്ചയ്ക്ക് ഒരു മണിയോടെ ഊരകം സ്വദേശി കളരിക്കൽ വീട്ടിൽ അഞ്ചൻ പ്രഭുവിൻ്റെ വീട്ടിൽ അഞ്ചൻ പ്രഭുവും സുഹൃത്തുക്കളായ അഭിനവും, കാട്ടൂർ മുനയം സ്വദേശി തുപ്പാടൻ വീട്ടിൽ അജിത്തും (23) കിടന്നുറങ്ങുന്ന സമയം വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതികൾ അജിത്തിനെ അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തി കാലിൽ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ബ്രാവോ അനന്തു എന്നറിയപ്പെടുന്ന അനന്തകൃഷ്ണൻ അന്തിക്കാട്, കാട്ടൂർ സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും, വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസുകളിലും, അഞ്ച് അടിപിടിക്കേസിലും, മയക്കുമരുന്ന് വിൽപ്പനക്കായി സൂക്ഷിച്ച ഒരു കേസ്സിലും, മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് കേസുകളിലും അടക്കം 12 ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
ചേർപ്പ് സ്റ്റേഷൻ എസ്എച്ച്ഒ ഷാജൻ, ജി എസ് സി പി ഒ അനീഷ്, സിപിഒ മനോജ്, സുൽഫിക്കർ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.












Leave a Reply