ഇരിങ്ങാലക്കുട : ബാഗ്ലൂരിൽ ക്രഷർ ബിസിനസ്സ് നടത്തുന്ന ആളൂർ സ്വദേശിനിയിൽ നിന്നും ഇവരുടെ മകളിൽ നിന്നുമായി ബാഗ്ലൂരുള്ള കരിങ്കൽ ക്വാറിയിൽ പങ്കാളിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2023 ഏപ്രിൽ 10 മുതൽ 2023 നവംബർ 1 വരെയുള്ള കാലയളവിൽ 88,20,000 രൂപ തട്ടിയ കേസിലെ പ്രതി ആളൂർ വെള്ളാഞ്ചിറ സ്വദേശി അരിക്കാടൻ വീട്ടിൽ വാട്ട്സണെ (42) തൃശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പരാതിക്കാരിയും മക്കളും ബാഗ്ലൂരിൽ ക്രഷർ ബിസിനസ് നടത്തി വരുന്ന സമയത്ത് പ്രതിയായ വാട്സൺ ഇവരെ ബിസിനസ്സ് കാര്യങ്ങളിൽ സഹായിക്കാനായി ഇവരുടെ കൂടെയുണ്ടായിരുന്ന വ്യക്തിയാണ്.
ഇവർ നടത്തിയിരുന്ന ക്രഷറിലേക്ക് കരിങ്കല്ല് ലഭിക്കണമെങ്കിൽ കരിങ്കല്ല് വാങ്ങുന്ന ക്വാറിയുടെ ഉടമയായ ബാംഗ്ലൂർ സ്വദേശിയായ ഗജേന്ദ്രബാബു (43) എന്നയാളുടെ ക്വാറിയിൽ ഷെയർ എടുക്കണമെന്ന് പ്രതികൾ പറഞ്ഞ് വിശ്വസിപ്പിച്ചത് പ്രകാരമാണ് പരാതിക്കാരിയും മകളും ചേർന്ന് 57,50,000 രൂപ ഗജേന്ദ്ര ബാബുവിന്റെ ബാങ്ക് അക്കൗണ്ടിലേക്കും, ഗജേന്ദ്ര ബാബുവിന് നൽകുന്നതിനായി വാട്ട്സൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് 30,70,000 രൂപയും അയച്ചു കൊടുത്തത്.
തുടർന്ന് പാർട്ണർമാരുമായുള്ള തർക്കത്തെ തുടർന്ന് ഗജേന്ദ്ര ബാബുവിന്റെ ക്വാറി അടച്ച് പൂട്ടി. പരാതിക്കാരിയെയും മകളെയും പാർട്ണർ ആക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ ചതിക്കുകയും ചെയ്തു.
പരാതിക്കാരിക്ക് ഗജേന്ദ്ര ബാബു നൽകാനുള്ള 88,20,000 രൂപയിൽ നിന്ന് 37,00,000 രൂപ ഗജേന്ദ്ര ബാബുവുമായി ഗൂഡാലോചന നടത്തിയ വാട്ട്സൺ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങുകയും, ഈ വിവരം പരാതിക്കാരിയിൽ നിന്ന് മറച്ചു വെച്ച് ബാംഗ്ലൂർ ചിക്കബെല്ലാപൂർ എന്ന സ്ഥലത്തുള്ള ജനപ്രിയ സ്റ്റോൺ ക്രഷർ എന്ന സ്ഥാപനത്തിൽ ഷെയർ വാങ്ങുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വാട്ട്സൺ ബഹ്റൈനിൽ ഷേക്ക് ഹമദ് എന്നാളുടെ സ്ഥാപനങ്ങളുടെ ജനറൽ മാനേജർ ആയി ജോലി ചെയ്ത് വരവെ സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി നടത്തിയതിന് സ്ഥാപന ഉടമയുടെ പരാതി പ്രകാരം ശിക്ഷിക്കപ്പെട്ട് ബഹ്റൈനിൽ 4 മാസം ജയിലിൽ കിടന്നിട്ടുള്ളതും, ജയലിൽ കിടക്കവെ 4 മാസത്തിന് ശേഷം പണം തിരികെ അടച്ച് ജയിൽ മോചിതനായിട്ടുള്ളയാളുമാണ്. കൂടാതെ പരാതിക്കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിലും ഇയാൾ പ്രതിയാണ്.
ഗ്രേഡ് എസ്.ഐ.മാരായ ബെനഡിക്ട്, രാജേഷ്, ശിവൻ, ഗ്രേഡ് എ.എസ്.ഐ. റാഫി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.












Leave a Reply