ഇരിങ്ങാലക്കുട നഗരസഭയിൽ പോരാട്ടം പൊടിപൂരം

ഇരിങ്ങാലക്കുട : നാമനിർദ്ദേശപത്രിക സമർപ്പിക്കലും പിൻവലിക്കലുമെല്ലാം കഴിഞ്ഞ് ഇരിങ്ങാലക്കുട നഗരസഭയിലെ 43 വാർഡുകളും പോരാട്ട ഭൂമികയിൽ ചുവടുറപ്പിച്ചു കഴിഞ്ഞു.

43 വാർഡുകളിലായി 141 സ്ഥാനാർത്ഥികളാണ് ഇക്കുറി ജനവിധി തേടി അണികൾക്കൊപ്പം പ്രചരണ രംഗത്ത് സജീവമായി മുന്നേറിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ കാൽനൂറ്റാണ്ടായി നഗരസഭ ഭരിക്കുന്ന യു.ഡി.എഫ്. ഒരിക്കൽ കൂടി അധികാരത്തിലെത്തുമെന്ന ഉറപ്പോടെ മുന്നേറുമ്പോൾ, ഇക്കുറി എന്തുവില കൊടുത്തും ഭരണം പിടിച്ചെടുക്കുമെന്ന വാശിയിലാണ് ഇടതു മുന്നണിയും, ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യും.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഗരസഭ ക്രൈസ്റ്റ് കോളെജ് വാർഡിൽ ജെയ്സൺ പാറക്കാടൻ 353 വോട്ടുകളുടെയും, ഗവ. ഹോസ്പിറ്റൽ വാർഡിൽ പി.ടി. ജോർജ്ജ് 320 വോട്ടുകളുടെയും, പൂച്ചക്കുളം വാർഡിൽ കെ.എം. സന്തോഷ് 302 വോട്ടുകളുടെയും ഭൂരിപക്ഷത്തിനാണ് എതിരാളികളെ മലർത്തിയടിച്ചത്. നഗരസഭയിൽ തന്നെ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ച ഈ മൂന്നു പേരും യു.ഡി.എഫ്. സ്ഥാനാർഥികളായിരുന്നു.

ഇപ്രാവശ്യം ഈ മൂന്നു വാർഡുകളിലും മത്സരം കടുക്കുമോ , കോൺഗ്രസിൻ്റെ കോട്ട തകർക്കുമോ എന്നൊക്കെ കണ്ടറിയേണ്ടിയിരിക്കുന്നു.

എൽ.ഡി.എഫ്. മുന്നണിയിൽ ഇപ്രാവശ്യവും ഒട്ടേറെ പുതുമുഖങ്ങളായ ചെറുപ്പക്കാർ ജനവിധി തേടുന്നത് ശ്രദ്ധേയമാണ്.

ഇക്കുറി ഇവിടെ 34 വാർഡുകളിൽ ത്രികോണ മത്സരമാണ് നടക്കുന്നത്.

യു.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായ മുൻസിപ്പൽ വാർഡിൽ മത്സരിക്കുന്ന എം.പി. ജാക്സനെതിരെ സി.പി.ഐയുടെ മാർട്ടിൻ ആലേങ്ങാടനാണ് മത്സരിക്കുന്നത്. ഇതോടെ ഈ വാർഡിലെ മത്സരം പൊടിപൂരം തന്നെയാകും എന്ന കാര്യം ഉറപ്പായി.

കാരുകുളങ്ങര വാർഡിൽ ബി.ജെ.പി. പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബനെതിരെ മത്സരിക്കുന്നത് മുൻ നഗരസഭാ ചെയർപേഴ്സൺ കൂടിയായ യു.ഡി.എഫിൻ്റെ സുജ സഞ്ജീവ്കുമാറാണ്. അതിനാൽ തന്നെ കാരുകുളങ്ങരയിലും മത്സരം തീപാറും എന്നതിൽ സംശയമില്ല.

6-ാം വാർഡിൽ ബിജെപി മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷിനെ പിടിച്ചു കെട്ടാൻ നിലവിലെ നഗരസഭാ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടനെയാണ് യു.ഡി എഫ്. രംഗത്ത് ഇറക്കിയിട്ടുള്ളത്. ഇവിടെ സി. പി. ഐ. യുടെ പി.സി രഘുവും രംഗത്തുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേവലം രണ്ട് വോട്ടുകൾക്ക് വിജയിച്ച ആർച്ച അനീഷ് അതേ വാർഡിൽ ഇപ്രാവശ്യവും വെന്നിക്കൊടി പാറിക്കുമോ എന്ന് കണ്ടു തന്നെ അറിയണം.

മാടായിക്കോണം വാർഡിലും ഇപ്രാവശ്യം മത്സരം കടുക്കും. നിലവിലെ കൗൺസിലറായ ബി.ജെ.പി. സ്ഥാനാർഥി ടി.കെ. ഷാജു എന്ന ഷാജുട്ടനെ നേരിടാൻ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റായ ശ്രീലാലിനെയാണ് എൽ.ഡി. എഫ്. നിയോഗിച്ചിട്ടുള്ളത്. യു.ഡി.എഫിന്റെ വിനീത പള്ളിപ്പുറത്തും രംഗത്തുണ്ട്.

കൂടൽമാണിക്യം വാർഡിൽ നിലവിലെ കൗൺസിലറായ ബി.ജെ.പി.യുടെ സ്മിത കൃഷ്ണകുമാറിനെ പിടിച്ചു കെട്ടാൻ യു.ഡി.എഫ്. മുൻ കൗൺസിലർ കൂടിയായ കെ.എൻ. ഗിരീഷിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. എൽ.ഡി.എഫിന്റെ എം.ആർ. ശരത്തും ഒപ്പത്തിനൊപ്പം മത്സര രംഗത്തുണ്ട്.

യുഡിഎഫിൻ്റെ ഘടകകക്ഷി എന്ന നിലയിൽ 15-ാം വാർഡിൽ മാഗി വിൻസെൻ്റ് പള്ളായി, 18-ാം വാർഡിൽ ലാസർ കോച്ചേരി എന്നിവരെയാണ് ഔദ്യോഗിക സ്ഥാനാർത്ഥികളായി കേരള കോൺഗ്രസ്സ് പ്രഖ്യാപിച്ചിരുന്നതെങ്കിലും 15-ാം വാർഡിൽ സുജ ബിജു, 18-ാം വാർഡിൽ ജോസഫ് ചാക്കോ എന്നീ കോൺഗ്രസ്സ് പ്രവർത്തകർ വിമതരായി പത്രിക സമർപ്പിച്ചത് ഇതുവരെയും പിൻവലിച്ചിട്ടില്ലെന്ന് മാത്രമല്ല, പൂർവ്വാധികം ഉഷാറോടെ ഇരുവരും പ്രചരണ രംഗത്ത് തുടരുന്നതു മൂലം അവിടെയും മത്സരം കടുകട്ടിയാക്കും.

ബിജെപിയിൽ മുൻ കൗൺസിലർമാരായ എട്ടു പേരിൽ ഏഴ് പേരും , യുഡിഎഫിൽ മുൻ കൗൺസിലർമാരായ 7 പേരും എൽഡിഎഫിൽ മുൻ കൗൺസിലർമാരായ 5 പേരും ഇപ്രാവശ്യവും മത്സര രംഗത്തുണ്ട്.

മൂർക്കനാട്, പീച്ചാംപിള്ളിക്കോണം, ചന്തക്കുന്ന് എന്നിവിടങ്ങളിൽ വിമതരും മറ്റുമായി അഞ്ച് സ്ഥാനാർത്ഥികൾ വീതമാണ് അവസാന പട്ടികയിൽ അവശേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *