കത്തോലിക്ക കോൺഗ്രസ്സ് കർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഉപ്പ് വെള്ളം കയറി കൃഷി നശിച്ച കർഷകരെ സംരക്ഷിക്കുക, ഉപ്പ് വെള്ളം കയറാത്ത രീതിയിൽ സ്ഥിരം സംവിധാനം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കത്തോലിക്ക കോൺഗ്രസിൻ്റെയും കർഷക കൂട്ടായ്മയുടെയും നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടപ്പിച്ചു.

പുത്തൻചിറ ഫൊറോന വികാരി റവ. ഫാ. ബിനോയ് പൊഴോലിപറമ്പിൽ ഉദ്ഘാടനം ചെയ്തു.

കത്തോലിക്ക കോൺഗ്രസ്സ് പ്രസിഡൻ്റ് ജിജൊ അരിക്കാടൻ അധ്യക്ഷത വഹിച്ചു.

കർഷക കൂട്ടായ്മ കൺവീനർ ഡേവിസ് പയ്യപ്പിള്ളി സ്വാഗതം പറഞ്ഞു.

കൈക്കാരന്മാരായ തോമസ് ആലപ്പാട്ട്, റോയ് പൊനൂര് നങ്ങിണി, കർഷക പ്രതിനിധി ഫ്രാൻസിസ് പൊനൂര് നങ്ങിണി, കത്തോലിക്ക കോൺഗ്രസ്സ് സെക്രട്ടറി ജോജു ഡേവിസ് എന്നിവർ പ്രസംഗിച്ചു.

ഒ.എൻ.വി. പുരസ്കാരം സിന്ധു മാപ്രാണത്തിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : തിരുവനന്തപുരം കലാനിധി സെൻ്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻ്റ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയ ഒ.എൻ.വി. കുറുപ്പ് പുരസ്കാരം സിന്ധു മാപ്രാണത്തിന് സമർപ്പിച്ചു.

തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശ്രീശിവപാർവ്വതി ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ നേമം പുഷ്പരാജ്, നിർമ്മാതാവ് കിരീടം ഉണ്ണി എന്നിവരിൽ നിന്നാണ് കവയിത്രിയും കഥാകൃത്തുമായ സിന്ധു മാപ്രാണം പുരസ്കാരം ഏറ്റുവാങ്ങിയത്.

അവിട്ടത്തൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : അവിട്ടത്തൂർ കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ആഘോഷത്തിന്റെ ഭാഗമായി മഹാഗണപതി ഹോമം, ശ്രീഭൂതബലി, സമ്പൂർണ്ണനാരായണീയ പാരായണം, പ്രസാദ ഊട്ട്, സമൂഹ വിഷ്ണു സഹസ്രനാമ ജപാർച്ചന, പഞ്ചാരിമേളം എന്നിവ അരങ്ങേറി.

വിപുലീകരിച്ച കുന്നത്തറ ലിഫ്റ്റ് ഇറിഗേഷൻ മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ച് വിപുലീകരിച്ച കുന്നത്തറ ലിഫ്റ്റ് ഇറിഗേഷൻ മന്ത്രി നാടിന് സമർപ്പിച്ചു.

ഇതോടെ 27 കുടുംബങ്ങൾ കൂടി പുതിയതായി പദ്ധതിയുടെ ഗുണഭോക്താക്കളായി.

ജലവിതരണം കൂടുതൽ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് വേണ്ടി 766 മീറ്റർ പുതിയ പൈപ്പ് ലൈനുകൾ ഒരുക്കിയാണ് ലിഫ്റ്റ് ഇറിഗേഷൻ വിപുലീകരണം നടത്തിയത്.

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗം കെ.യു. വിജയൻ, ലിഫ്റ്റ് ഇറിഗേഷൻ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.

കെ.എസ്.ടി.പി. റോഡ് നിർമ്മാണം : കുടിവെള്ളക്ഷാമം ഉടൻ പരിഹരിക്കാൻ ഉദോഗസ്ഥർക്ക് നിർദ്ദേശം നൽകി മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : കെ.എസ്.ടി.പി.യുടെ കൊടുങ്ങല്ലൂർ – തൃശ്ശൂർ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം ഉടൻ പരിഹരിക്കുന്നതിന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്യോഗസ്ഥരുമായി യോഗം വിളിച്ചുചേർത്തു.

നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിലെ പൈപ്പുകൾ മാറ്റിയിട്ട സ്ഥലങ്ങളിൽ പുതിയ പൈപ്പിലേക്ക് ഇൻ്റർ ലിങ്ക് ചെയ്തും, പൈപ്പുകൾ സ്ഥാപിക്കാൻ ബാക്കിയുള്ള സ്ഥലങ്ങളിലെ പ്രവർത്തി അടിയന്തിരമായി പൂർത്തിയാക്കാനും മന്ത്രി നിർദ്ദേശം നൽകി.

റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ക്രൈസ്റ്റ് കോളെജ് ജംഗ്ഷൻ മുതൽ പുത്തൻതോട് വരെയുള്ള റോഡിനടിയിലൂടെ കടന്നുപോകുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനുകളിൽ നിന്നുമുള്ള ജലവിതരണത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഉടൻ ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി അറിയിച്ചു.

കെ.എസ്.ടി.പി.യുടെ നിർമ്മാണ പ്രവർത്തികളും വാട്ടർ അതോറിറ്റിയുടെ ജലവിതരണവും ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിനുള്ള തീരുമാനങ്ങൾ ഇരു വകുപ്പുകളിലെയും ഉദ്യോഗസ്ഥർ തമ്മിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ധാരണയിലായി.

ഇതോടൊപ്പം പൂതംകുളം മുതൽ ചന്തക്കുന്ന് വരെയുള്ള നിർമ്മാണ പ്രവർത്തികൾക്ക് മുമ്പായി നടത്തേണ്ട യൂട്ടിലിറ്റി ഷിഫ്റ്റിംഗിനെക്കുറിച്ചും യോഗത്തിൽ തീരുമാനമായി. വ്യാപാരികൾ മുന്നോട്ടുവച്ച ആശങ്കകൾ കൂടി പരിഹരിച്ചായിരിക്കും പൂതംകുളം മുതൽ ചന്തക്കുന്ന് വരെയുള്ള നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുകയെന്ന് മന്ത്രി അറിയിച്ചു.

യോഗത്തിൽ കെ.എസ്.ടി.പി. ഉദ്യോഗസ്ഥർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, നിർമ്മാണ കമ്പനിയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

സ്നേഹക്കൂട് ഭവന പദ്ധതി : ഏഴാമത്തെ വീട് നിർമ്മാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദു ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന സ്നേഹക്കൂട് ഭവന നിർമ്മാണ പദ്ധതിയിലെ ഏഴാമത്തെ വീടിൻ്റെ നിർമ്മാണം എടക്കുളത്ത് ആരംഭിച്ചു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് എൻ.എസ്.എസ്. യൂണിറ്റാണ് നിർമ്മാണപ്രവർത്തികൾക്ക് നേതൃത്വം നൽകുന്നത്.

സാങ്കേതിക കാരണങ്ങളാൽ സർക്കാരിന്റെ ഭവന പദ്ധതികളിൽ ഉൾപ്പെടാതെ പോയ ഭവനരഹിതരായ നിർധനർക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് സ്നേഹക്കൂട്. പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. ആറാമത്തെ വീടിന്റെ നിർമ്മാണം ആളൂരിൽ അവസാനഘട്ടത്തിലാണ്.

എടക്കുളം സ്വദേശി കാളത്തുപറമ്പിൽ പ്രകാശനും കുടുംബത്തിനും നൽകുന്ന വീടിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

എൻ.എസ്.എസ്. യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെയാണ് സ്നേഹക്കൂട് പദ്ധതി നടപ്പിലാക്കുന്നത്.

ചടങ്ങിൽ പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു.

ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് മുഖ്യാതിഥിയായിരുന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ്. കോർഡിനേറ്റർ ഡോ.എൻ. ഷിഹാബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, സി.പി. ശൈലനാഥൻ, കെ.വി. ജിനരാജദാസൻ, പി. ഗോപിനാഥ്, ക്രൈസ്റ്റ് കോളെജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അനുഷ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

തൃശ്ശൂർ- കൊടുങ്ങല്ലൂർ സംസ്ഥാനപാത നിർമ്മാണ പ്രവർത്തികൾ അതിവേഗം പൂർത്തീകരിക്കണം : താലൂക്ക് വികസന സമിതി യോഗം

ഇരിങ്ങാലക്കുട : തൃശ്ശൂർ- കൊടുങ്ങല്ലൂർ സംസ്ഥാനപാത വികസനവുമായി ബന്ധപ്പെട്ട പ്രവർത്തികൾ അതിവേഗത്തിൽ പൂർത്തീകരിക്കുന്നതിന് വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.

നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി പലയിടത്തും കടകൾക്കു മുന്നിൽ വെള്ളക്കെട്ടാണെന്നും ഇതിനെ തുടർന്ന് കച്ചവടസ്ഥാപനങ്ങൾ പ്രതിസന്ധിയിലാണെന്നും യോഗം ചൂണ്ടിക്കാട്ടി.

വർദ്ധിച്ചുവരുന്ന ലഹരി മാഫിയകൾക്കെതിരെ രാത്രികാല പട്രോളിംഗ് കൂടുതൽ ശക്തമാക്കണമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങൾ ലഹരി ഉപയോഗത്തിന്റെ കേന്ദ്രങ്ങളാണെന്നും യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു.

യോദ്ധാവ് എന്ന ആപ്പിലൂടെ ജനങ്ങൾക്ക് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാമെന്ന് പൊലീസ് പ്രതിനിധി യോഗത്തിൽ അറിയിച്ചു.

മാടായിക്കോണം ഹെൽത്ത് സബ് സെൻ്റർ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നില്ല എന്ന് വികസന സമിതിയിൽ പരാതി വന്നതിനെ തുടർന്ന് നഗരസഭയ്ക്ക് ലഭിച്ച വെൽനെസ്സ് സെന്ററിൽ ഒന്ന് സബ്സെൻ്ററിൽ പ്രവർത്തിച്ചുകൂടെ എന്ന് യോഗത്തിൽ ആവശ്യം ഉയർന്നു.

മുകുന്ദപുരം താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

തഹസിൽദാർ കെ.എം. സിമീഷ് സാഹു സ്വാഗതം പറഞ്ഞു.

യോഗത്തിൽ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതിനിധി എം.എൻ. നീരജ്, തൃശ്ശൂർ എം.പി. പ്രതിനിധി കൃപേഷ് ചെമ്മണ്ട, ചാലക്കുടി എം.പി. പ്രതിനിധി ചന്ദ്രൻ, പുതുക്കാട് എം.എൽ.എ. പ്രതിനിധി എ.വി. ചന്ദ്രൻ, കോൺഗ്രസ്-ഐ പ്രതിനിധി ആൻ്റോ പെരുമ്പിള്ളി, കെ.ഡി.പി. കാർത്തികേയൻ, കേരള കോൺഗ്രസ് പ്രതിനിധി സാം തോംസൺ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഇരിങ്ങാലക്കുടയിൽ 5-ാമത് സ്നേഹക്കൂട് വീടിൻ്റെ താക്കോൽ കൈമാറി

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സ്നേഹക്കൂട് പദ്ധതിയിലൂടെ 5-ാമത്തെ വീടിന്റെയും താക്കോൽ കൈമാറി.

കാട്ടൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരനായ വിദ്യാർഥി തിയ്യത്തു പറമ്പിൽ അജയന്റെ മകൻ അജിത്തിൻ്റെ ശോചനീയാവസ്ഥയിലായിരുന്ന വീടിൻ്റെ നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയാണ് മന്ത്രി ആർ. ബിന്ദു താക്കോൽ കൈമാറിയത്.

തൃശ്ശൂർ ജില്ലയിലെ വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗത്തിലെ 32 എൻ.എസ്.എസ്. യൂണിറ്റുകൾ സംയുക്തമായി നടത്തിയ വിവിധ പ്രവർത്തനങ്ങളിലൂടെയാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്.

കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രഹി ഉണ്ണികൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ്, വാർഡ് മെമ്പർമാരായ വിമല സുഗുണൻ, രമാഭായ്,
എൻ.എസ്.എസ്. റീജിയണൽ കോർഡിനേറ്റർ എം. പ്രീത, ജില്ലാ കോർഡിനേറ്റർ ടി.വി. സതീഷ്, ക്ലസ്റ്റർ കോർഡിനേറ്റർ ബിജോയ് വർഗ്ഗീസ്, പോംപെ സെൻ്റ് മേരീസ് വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ കെ.ബി. പ്രിയ, എൻ.എസ്.എസ്. മുൻ പ്രോഗ്രാം ഓഫീസർ സൈമൺ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്നേഹക്കൂട് കോർഡിനേറ്റർ ഡോ. ടി.വി. ബിനു സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വി.ബി. വിനിത നന്ദിയും പറഞ്ഞു.

ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ഭവന സമുച്ചയത്തിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ അവിട്ടത്തൂരില്‍ ആറ് നിർധന കുടുംബങ്ങള്‍ക്ക് സൗജന്യമായി നിര്‍മ്മിച്ച് നല്‍കുന്ന ഭവന സമുച്ചയത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു.

രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വിന്‍സന്റ് ഈരത്തറ, അവിട്ടത്തൂര്‍ ഇടവക വികാരി ഫാ. റെനില്‍ കാരാത്ര, ഫാ. ജോര്‍ജി തേലപ്പിള്ളി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് എന്നിവര്‍ വിശിഷ്ടാതിഥികളായി.

സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ജോണ്‍സൺ കോലങ്കണ്ണി, ഇന്നസെന്റ് സോണറ്റ്, ഇരിങ്ങാലക്കുട നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന്‍ വെള്ളാനിക്കാരന്‍, വേളൂക്കര പഞ്ചായത്തംഗം ബിബിന്‍ തുടിയത്ത്, വേളൂക്കര മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശശികുമാര്‍ ഇടപ്പുഴ, ജെയ്സണ്‍ പേങ്ങിപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

ഭവന സമുച്ചയ നിര്‍മ്മാണ ജനറൽ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍ സ്വാഗതവും, ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ നന്ദിയും പറഞ്ഞു.

ബില്യണ്‍ ബീസ് നിക്ഷേപത്തട്ടിപ്പ് : പരാതികളില്‍ നടപടികളുമായി പൊലീസ്

ഇരിങ്ങാലക്കുട : ഷെയർ മാർക്കറ്റിംഗിൻ്റെ മറവില്‍ വലിയ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍നിന്ന് 150 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് പരാതിക്കാരില്‍ നിന്നും മൊഴികളെടുത്തു. മൊഴികളുടെ അടിസ്ഥാനത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവരികയാണ്.

55 പേരുടെ പരാതികളില്‍ നിന്നും ആറ് കേസുകളാണ് സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒരെണ്ണം തൃശ്ശൂര്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചും ബാക്കി അഞ്ച് കേസുകള്‍ ഇരിങ്ങാലക്കുട സിഐയുമാണ് അന്വേഷിക്കുന്നത്.

ബില്യണ്‍ ബീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഇരിങ്ങാലക്കുട നടവരമ്പ് കിഴക്കേവളപ്പില്‍ വീട്ടില്‍ ബിബിന്‍, ഭാര്യ ജൈത വിജയന്‍, സഹോദരന്‍ സുബിന്‍, ജനറല്‍ മാനേജര്‍ സജിത്ത് എന്നിവരുടെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്.

കേരളത്തിനു പുറത്തും വിദേശത്തും തട്ടിപ്പ് നടന്നുവെന്ന് നിക്ഷേപകര്‍തന്നെ സാക്ഷ്യപ്പെടുത്തുമ്പോഴും നിലവില്‍ ഇരിങ്ങാലക്കുട സ്റ്റേഷനില്‍ മാത്രമാണ് ഇതു സംബന്ധിച്ച പരാതികള്‍ ലഭിച്ചിരിക്കുന്നത്.

തട്ടിപ്പ് പുറത്തുവന്ന സ്ഥിതിക്ക് പരാതികളുടെ എണ്ണം കൂടുമെന്ന പ്രതീക്ഷ പൊലീസിനുണ്ട്. കേരളത്തിനു പുറത്തും ദുബായ് കേന്ദ്രീകരിച്ചുമെല്ലാം വന്‍തോതില്‍ നിക്ഷേപ സമാഹരണം നടന്നുവെന്നും നിക്ഷേപകര്‍ പറയുന്നു. ലഭിച്ച 55 പരാതികളില്‍ പലതും കൂട്ടായി നല്‍കിയ പരാതികളാണ്.

32 പേര്‍ ഒരുമിച്ചു നല്‍കിയ പരാതി ഇതില്‍പ്പെടുന്നു. ബാക്കിയുള്ളവ വ്യക്തിപരമായ പരാതികളാണ്. കൂട്ടായി നല്‍കിയ പരാതികളില്‍ ഉള്‍പ്പെട്ടവരില്‍ ചിലരും വ്യക്തിപരമായ പരാതി നല്‍കിയിട്ടുണ്ട്. ഒരു കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ നഷ്ടമായ എങ്ങണ്ടിയൂര്‍ ചിറയത്ത് വീട്ടില്‍ ബിന്ദു, പത്ത് ലക്ഷം വീതം നഷ്ടമായ ഇരിങ്ങാലക്കുട സോള്‍വെന്റ് വെസ്റ്റ് റോഡില്‍ കല്ലുമാന്‍ പറമ്പില്‍ രവികൃഷ്ണദാസ്, കാരുമാത്ര സ്വദേശി രഞ്ജിത്ത്, പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപേട്ട വടക്കേടത്ത് മന രമേഷ്, രണ്ട് കോടി അറുപത്തിഅഞ്ച് ലക്ഷത്തി മുപ്പത്തിമൂവായിരം രൂപ നഷ്ടപ്പെട്ട എടക്കുളം കരുമാന്ത്ര വീട്ടില്‍ സേതുരാമന്‍, ചേലൂര്‍ സ്വദേശി കരുമാന്ത്ര വീട്ടില്‍ രഘുരാമന്‍ എന്നിവരുടെ പരാതികളിലാണ് കേസ്സ് എടുത്തിരിക്കുന്നത്.

രഘുരാമനും ഭാര്യയും മകന്‍ കൃഷ്ണജിത്തും ചേര്‍ന്ന് 40 ലക്ഷം രൂപയാണ് 2021, 2023 വര്‍ഷങ്ങളിലായി നിക്ഷേപിച്ചത്. 2021ല്‍ നിക്ഷേപിച്ച ഘട്ടത്തില്‍ വാഗ്ദാനം ചെയ്ത ലാഭവിഹിതം ആദ്യ മാസങ്ങളില്‍ ലഭിച്ചിരുന്നതായി രഘുരാമന്‍ പറഞ്ഞു. രഘുരാമന്റെയും ഭാര്യയുടെയും പേരില്‍ അഞ്ച് ലക്ഷം വീതവും മകന്റെ പേരില്‍ 30 ലക്ഷവുമാണ് നിക്ഷേപിച്ചത്.

2024 തുടക്കത്തോടെ ബില്യണ്‍ ബീസ് തകര്‍ച്ചയുടെ പാതയില്‍ ആയെങ്കിലും പണം നഷ്ടപ്പെട്ടവര്‍ ആരും പരാതി നല്‍കിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ആദ്യമായി ബില്യൺ ബിസിനെതിരെ പരാതി വരുന്നത്. സ്ഥാപനത്തിലെ 5 ജീവനക്കാര്‍ ചേര്‍ന്ന് തൃശൂര്‍ എസ്.പി.ക്ക് പരാതി നൽകുകയായിരുന്നു.

ഡിസംബര്‍ 14 നാണ് 32 പേര്‍ എസ്.പി. ഓഫീസില്‍ എത്തി പരാതി നല്‍കിയത്. പലരും ഇപ്പോഴും പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ പരാതി നല്‍കാതിരിക്കുകയാണ്. ഇതു കൂടാതെ വന്‍തുക നിക്ഷേപമായി നല്‍കിയവരും പരാതി നല്‍കാന്‍ മടിക്കുന്നുണ്ട്.

നിക്ഷേപത്തുകയുടെ ഉറവിടം പറയേണ്ടി വരുമെന്നതാണ് പലരേയും പിന്തിരിപ്പിക്കുന്നത്.

ഇതിനിടയിൽ പൊലീസ് രജിസ്റ്റര്‍ ചെയ്ത പ്രതി പട്ടികയില്‍ കമ്പനി ഉടമകളുടെ ഒരു സഹോദരനെയും നടത്തിപ്പുകാരിലുണ്ടായിരുന്ന ഒരു മാനേജറെയും ഒഴിവാക്കിയതായി നിക്ഷേപകര്‍ ആക്ഷേപം ഉയർത്തുന്നുണ്ട്.

കമ്പനിയുടെ രണ്ട് മാനേജര്‍മാരിൽ സജിത്ത് എന്ന മാനേജര്‍ക്കെതിരെ കേസെടുത്തുവെങ്കിലും രണ്ടുകൈ സ്വദേശിയായ റിജോയ്ക്കെതിരെ കേസെടുത്തിട്ടില്ലെന്നാണ് ആരോപണം. നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ റിജോയുടെ പേരും ഉണ്ടായിരുന്നു. റിജോയ് ഇപ്പോള്‍ ദുബായിലെ ഒരു ബാങ്കില്‍ ക്രെഡിറ്റ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നതെന്ന് നിക്ഷേപകര്‍ പറയുന്നു.

കമ്പനിയുടെ നടത്തിപ്പിലുണ്ടായിരുന്ന ബിബിന്റെ സഹോദരന്‍ ലിബിനെതിരെയും കേസെടുത്തിട്ടില്ലെന്ന് നിക്ഷേപകർ ആരോപിച്ചു.