ഇരിങ്ങാലക്കുട നഗരസഭ വീണ്ടുംയു ഡി എഫ് ഭരണത്തിലേയ്ക്ക്

ഇരിങ്ങാലക്കുട : ആകെയുള്ള 43 സീറ്റുകളിൽ 22 സീറ്റുകൾ കരസ്ഥമാക്കിയ യു ഡി എഫ് വീണ്ടും ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണ സാരഥ്യം ഏറ്റെടുക്കും.

കഴിഞ്ഞ 25 വർഷമായി യു ഡി എഫാണ് നഗരസഭ ഭരിക്കുന്നത്.

മുൻ നഗരസഭാ ചെയർമാനും, മുൻ കെ പി സി സി ജനറൽ സെക്രട്ടറിയുമായ എം പി ജാക്സൻ നഗരസഭാ ചെയർമാനാവാനാണ് സാധ്യത.

ഇരിങ്ങാലക്കുട നഗരസഭയിലെ അവസാന കക്ഷിനില ഇപ്രകാരമാണ്.

മൊത്തം സീറ്റ് – 43

യു ഡി എഫ് – 22
എൽ ഡി എഫ് – 12
എൻ ഡി എ – 06
സ്വതന്ത്രന്മാർ – 03

സ്വതന്ത്രന്മാരിൽ ഒരാൾ എൽ ഡി എഫ് സ്വതന്ത്രനാണ്. മറ്റു രണ്ടു സ്വതന്ത്രന്മാരും യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കാനാണ് സാധ്യത.

ഇരിങ്ങാലക്കുട നഗരസഭയിൽ പോളിംഗ് 71.69% – വാർഡ് തിരിച്ചുള്ള കണക്കുകൾ കാണാം

ഇരിങ്ങാലക്കുട : മൊത്തം 55,117 വോട്ടർമാരുള്ള ഇരിങ്ങാലക്കുട നഗരസഭയിൽ 39,513 പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. 71.69 ആണ് പോളിംഗ് ശതമാനം.

ആകെയുള്ള 25,527 പുരുഷ വോട്ടർമാരിൽ 17,987 പേരും വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 29,590 സ്ത്രീ വോട്ടർമാരിൽ 21,526 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

വാർഡുകൾ തിരിച്ചുള്ള കണക്കുകൾ നോക്കാം.

  1. 1604 വോട്ടർമാരുള്ള മൂർക്കനാട് 1-ാം വാർഡിൽ 1045 പേരാണ് വോട്ട് ചെയ്തത്. പോളിങ് ശതമാനം 65.15.
  2. 1557 വോട്ടർമാരുള്ള ബംഗ്ലാവ് 2-ാം വാർഡിൽ 1030 പേരാണ് വോട്ട് ചെയ്തത്. പോളിങ് ശതമാനം 66.15
  3. 1381 വോട്ടർമാരുള്ള കരുവന്നൂർ 3-ാം വാർഡിൽ 1040 പേരാണ് വോട്ട് ചെയ്തത്. 75.31%.
  4. 1306 വോട്ടർമാരുള്ള പീച്ചാംപിള്ളിക്കോണം 4-ാം വാർഡിൽ 933 പേരാണ് വോട്ട് ചെയ്തത്. 71.44%
  5. 1272 വോട്ടർമാരുള്ള ഹോളിക്രോസ് സ്കൂൾ 5-ാം വാർഡിൽ 952 പേരാണ് വോട്ട് ചെയ്തത്. 74.84%.
  6. 1343 വോട്ടർമാരുള്ള മാപ്രാണം 6-ാം വാർഡിൽ 1064 പേരാണ് വോട്ട് ചെയ്തത്. 79.23%.
  7. 1372 വോട്ടർമാർ ഉള്ള മാടായിക്കോണം 7-ാം വാർഡിൽ 1086 പേരാണ് വോട്ട് ചെയ്തത്. 79.15%.
  8. 1617 വോട്ടർമാരുള്ള നമ്പ്യാങ്കാവ് 8-ാം വാർഡിൽ 1293 പേരാണ് വോട്ട് ചെയ്തത്. 79.96%.
  9. 1609 വോട്ടർമാരുള്ള കുഴിക്കാട്ടുകോണം 9-ാം വാർഡിൽ 1228 പേരാണ് വോട്ട് ചെയ്തത്. 76.32%.
  10. 1156 വോട്ടർമാരുള്ള കാട്ടുങ്ങച്ചിറ 10-ാം വാർഡിൽ 923 പേരാണ് വോട്ട് ചെയ്തത്. 79.84%.
  11. 1150 വോട്ടർമാരുള്ള ആസാദ് റോഡ് 11-ാം വാർഡിൽ 834 പേരാണ് വോട്ട് ചെയ്തത്. 75.52%.
  12. 1424 വോട്ടർമാരുള്ള ഗാന്ധിഗ്രാം നോർത്ത് 12-ാം വാർഡിൽ 1034 പേരാണ് വോട്ട് ചെയ്തത്. 72.61%.
  13. 1255 വോട്ടർമാരുള്ള ഗാന്ധിഗ്രാം 13-ാം വാർഡിൽ 840 പേരാണ് വോട്ട് ചെയ്തത്. 66.93% .
  14. 1000 വോട്ടർമാർ ഉള്ള ഗാന്ധിഗ്രാം ഈസ്റ്റ് 14-ാം വാർഡിൽ 598 പേരാണ് വോട്ട് ചെയ്തത്. 59.8%.
  15. 1260 വോട്ടർമാരുള്ള മുൻസിപ്പൽ ഹോസ്പിറ്റൽ 15-ാം വാർഡിൽ 711 പേരാണ് വോട്ട് ചെയ്തത്. 56.43%.
  16. 1237 വോട്ടർമാരുള്ള മഠത്തിക്കര 16-ാം വാർഡിൽ 805 പേരാണ് വോട്ട് ചെയ്തത്. 65.08%.
  17. 1209 വോട്ടർമാരുള്ള ചാലാംപാടം 17-ാം വാർഡിൽ 800 പേരാണ് വോട്ട് ചെയ്തത്. 66.17%.
  18. 1049 വോട്ടർമാരുള്ള ചന്തക്കുന്ന് 18-ാം വാർഡിൽ 659 പേരാണ് വോട്ട് ചെയ്തത്. 62.82%.
  19. 1463 വോട്ടർമാരുള്ള സെൻ്റ് ജോസഫ്സ് കോളെജ് 19-ാം വാർഡിൽ 992 പേരാണ് വോട്ട് ചെയ്തത്. 67.81%.
  20. 1294 വോട്ടർമാരുള്ള ഷണ്മുഖം കനാൽ 20-ാം വാർഡിൽ 885 പേരാണ് വോട്ട് ചെയ്തത്. 68.39 ആണ് പോളിംഗ് ശതമാനം.
  21. 1022 വോട്ടർമാരുള്ള ചേലൂർ 21-ാം വാർഡിൽ 783 പേരാണ് വോട്ട് ചെയ്തത്. 76.61 ആണ് പോളിംഗ് ശതമാനം.
  22. 1157 വോട്ടർമാർ ഉള്ള മുൻസിപ്പൽ ഓഫീസ് 22-ാം വാർഡിൽ 755 പേരാണ് വോട്ട് ചെയ്തത്. 65.25 ആണ് പോളിംഗ് ശതമാനം.
  23. 1163 വോട്ടർമാർ ഉള്ള ഉണ്ണായിവാര്യർ കലാനിലയം 23-ാം വാർഡിൽ 777 പേരാണ് വോട്ട് ചെയ്തത്. 66.81 ആണ് പോളിംഗ് ശതമാനം.
  24. 1140 വോട്ടർമാർ ഉള്ള പൂച്ചക്കുളം 24-ാം വാർഡിൽ 800 പേരാണ് വോട്ട് ചെയ്തത്. 70.18 ആണ് പോളിംഗ് ശതമാനം.
  25. 1342 വോട്ടർമാർ ഉള്ള കണ്ഠേശ്വരം 25-ാം വാർഡിൽ 1007 പേരാണ് വോട്ട് ചെയ്തത്. 75.04 ആണ് പോളിംഗ് ശതമാനം.
  26. 1285 വോട്ടർമാർ ഉള്ള കൊരുമ്പിശ്ശേരി 26-ാം വാർഡിൽ 921 പേരാണ് വോട്ട് ചെയ്തത്. 71.67 ആണ് പോളിംഗ് ശതമാനം.
  27. 1313 വോട്ടർമാർ ഉള്ള കാരുകുളങ്ങര 27-ാം വാർഡിൽ 995 പേരാണ് വോട്ട് ചെയ്തത്. 75.78 ആണ് പോളിംഗ് ശതമാനം.
  28. 1076 വോട്ടർമാർ ഉള്ള കൂടൽമാണിക്യം 28-ാം വാർഡിൽ 751 പേരാണ് വോട്ട് ചെയ്തത്. 69.8 ആണ് പോളിംഗ് ശതമാനം.
  29. 1059 വോട്ടർമാർ ഉള്ള ബസ്സ് സ്റ്റാൻഡ് 29-ാം വാർഡിൽ 647 പേരാണ് വോട്ട് ചെയ്തത്. 61.1 ആണ് പോളിംഗ് ശതമാനം.
  30. 1175 വോട്ടർമാരുള്ള ആയുർവേദ ഹോസ്പിറ്റൽ 30-ാം വാർഡിൽ 808 പേരാണ് വോട്ട് ചെയ്തത്. 68.77 ആണ് പോളിംഗ് ശതമാനം.
  31. 1117 വോട്ടർമാരുള്ള ക്രൈസ്റ്റ് കോളേജ് 31-ാം വാർഡിൽ 714 പേരാണ് വോട്ട് ചെയ്തത്. 63.92 ആണ് പോളിംഗ് ശതമാനം.
  32. 804 വോട്ടർമാരുള്ള എസ് എൻ നഗർ 32-ാം വാർഡിൽ 468 പേരാണ് വോട്ട് ചെയ്തത്. 58.21 ആണ് പോളിംഗ് ശതമാനം.
  33. 1244 വോട്ടർമാരുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് 33-ാം വാർഡിൽ 906 പേരാണ് വോട്ട് ചെയ്തത്. 72.83 ആണ് പോളിംഗ് ശതമാനം.
  34. 1274 വോട്ടർമാർ ഉള്ള പള്ളിക്കാട് 34-ാം വാർഡിൽ 1012 പേരാണ് വോട്ട് ചെയ്തത്. 79.43 ആണ് പോളിംഗ് ശതമാനം.
  35. 1302 വോട്ടർമാർ ഉള്ള സിവിൽ സ്റ്റേഷൻ 35-ാം വാർഡിൽ 975 പേരാണ് വോട്ട് ചെയ്തത്. 74.88 ആണ് പോളിംഗ് ശതമാനം.
  36. 1159 വോട്ടർമാർ ഉള്ള കണ്ടാരംതറ 36-ാം വാർഡിൽ 893 പേരാണ് വോട്ട് ചെയ്തത്. 77.05 ആണ് പോളിംഗ് ശതമാനം.
  37. 1381 വോട്ടർമാർ ഉള്ള പൊറത്തിശ്ശേരി 37-ാം വാർഡിൽ 1128 പേരാണ് വോട്ട് ചെയ്തത്. 81.68 ആണ് പോളിംഗ് ശതമാനം.
  38. 1358 വോട്ടർമാർ ഉള്ള മഹാത്മാ സ്കൂൾ 38-ാം വാർഡിൽ 1048 പേരാണ് വോട്ട് ചെയ്തത്. 77.17 ആണ് പോളിംഗ് ശതമാനം.
  39. 1475 വോട്ടർമാർ ഉള്ള തളിയക്കോണം സൗത്ത് 39-ാം വാർഡിൽ 1108 പേരാണ് വോട്ട് ചെയ്തത്. 75.12 ആണ് പോളിംഗ് ശതമാനം.
  40. 1549 വോട്ടർമാർ ഉള്ള കല്ലട 40-ാം വാർഡിൽ 1216 പേരാണ് വോട്ട് ചെയ്തത്. 78.5 ആണ് പോളിംഗ് ശതമാനം.
  41. 1367 വോട്ടർമാരുള്ള തളിയക്കോണം നോർത്ത് 41-ാം വാർഡിൽ 1010 പേരാണ് വോട്ട് ചെയ്തത്. പോളിങ് ശതമാനം 73.88%
  42. 1325 വോട്ടർമാരുള്ള പുത്തൻതോട് 42-ാം വാർഡിൽ 944 പേരാണ് വോട്ട് ചെയ്തത്. പോളിങ് 71.25%
  43. 1472 വോട്ടർമാരുള്ള പുറത്താട് 43-ാം വാർഡിൽ 1095 പേരാണ് വോട്ട് ചെയ്തത്. പോളിങ് 74.39%.
ഇരിങ്ങാലക്കുട നഗരസഭയിൽ 70.25% പോളിംഗ് : തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരം

ഇരിങ്ങാലക്കുട : നഗരസഭയിലെ 43 വാർഡുകളിലായി സജ്ജമാക്കിയ 49 പോളിംഗ് ബൂത്തുകളിലും രാവിലെ 7 മണി മുതൽ തന്നെ വോട്ടർമാർ വോട്ടു രേഖപ്പെടുത്താന്‍ എത്തിയിരുന്നു.

49 പോളിംഗ് ബൂത്തുകളിലും പോളിംഗ് പ്രക്രിയ പൊതുവേ സമാധാനപരമായാണ് പര്യവസാനിച്ചത്.

മൊത്തം 54,905 വോട്ടർമാരുള്ളതിൽ 70.25% പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചതായി പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു.

രാവിലെ മുതൽ ജനങ്ങൾ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയിരുന്നെങ്കിലും പലയിടത്തും പോളിംഗ് മന്ദഗതിയിലായത് വോട്ടർമാരെ വലച്ചു. പല ബൂത്തുകളിലും മണിക്കൂറുകളോളം വോട്ട് രേഖപ്പെടുത്താൻ വരിനിൽക്കേണ്ട അവസ്ഥയിലായി വോട്ടർമാർ.

കണ്ഠേശ്വരം 25-ാം വാർഡിൽ കൊരുമ്പിശ്ശേരി ലയൺസ് ക്ലബ്ബ് ഹാളിൽ വോട്ടു ചെയ്യാൻ എത്തിയ വോട്ടർമാരിൽ പലർക്കും വോട്ടു ചെയ്യാൻ ഒന്നര മണിക്കൂർ വരെ വരി നിൽക്കേണ്ടി വന്നു.

കാട്ടൂരിൽ മഹിളാ സമാജം വാർഡിൽ 5-ാം നമ്പർ ബൂത്തിൽ പോളിംഗ് ഒരു മണിക്കൂറോളമായി മെഷീൻ കംപ്ലയിൻ്റായി വോട്ടിംഗ് തടസ്സപ്പെട്ടു. പിന്നീട് പുതിയ മെഷീൻ പുന:സ്ഥാപിച്ചിട്ടാണ് പോളിംഗ് പുനരാരംഭിച്ചത്.

നമ്പ്യാങ്കാവ് 8-ാം വാർഡിലെ ഹോളി ഫാമിലി എൽ.പി. സ്കൂളിലെ പോളിംഗ് ബൂത്തിൽ മരിച്ചുപോയ വ്യക്തിയുടെ പേരിൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം എതിർ പാർട്ടിക്കാർ തടഞ്ഞതായി വാർത്തയുണ്ട്.

മരിച്ചുപോയ വൃദ്ധയുടെ പേരിൽ മറ്റൊരു വൃദ്ധയെ കൊണ്ടുവന്ന വോട്ട് ചെയ്യിക്കാനുള്ള ശ്രമമാണ് തടഞ്ഞത്. പരാതിയെ തുടർന്ന് പ്രിസൈഡിങ് ഓഫീസർ വൃദ്ധയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തിരിച്ചയച്ചു.

ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസും ഇടവേള ബാബുവും ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും, അനുപമ പരമേശ്വരൻ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.

മുൻ കെപിസിസി ജനറൽ സെക്രട്ടറിയും മുൻ നഗരസഭ ചെയർമാനുമായിരുന്ന എം.പി. ജാക്സൺ എസ്.എൻ. സ്കൂളിലെ ബൂത്തിലും, സിനിമാതാരം ജൂനിയർ ഇന്നസെൻ്റ്, നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് എന്നിവർ ഡോൺബോസ്കോ സ്കൂളിലെ ബൂത്തിലും, ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് സ്കൂളിലും, മുൻ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ടൗൺ ഹാളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.

പോളിംഗ് അവസാനിച്ചതിനു ശേഷമുള്ള നടപടി ക്രമങ്ങൾക്കു ശേഷം പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഇരിങ്ങാലക്കുട നഗരസഭയിലെ പോളിംഗ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രമായ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിലേക്ക് തിരികെ എത്തിച്ചു.

13ന് ഇവിടെ വെച്ചാണ് നഗരസഭയുടെ വോട്ടെണ്ണൽ നടക്കുക.

ഇരിങ്ങാലക്കുടയിൽ കുടിവെള്ളക്ഷാമം രൂക്ഷം ; നഗരസഭയ്ക്കും കെ. എസ്. ടി. പി.ക്കും എതിരെ കടുത്ത വിമർശനവുമായി കൗൺസിൽ യോഗം

ഇരിങ്ങാലക്കുട : കെ.എസ്.ടി.പി.യുടെ സംസ്ഥാനപാത നിർമ്മാണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ പലയിടത്തും കുടിവെള്ള പൈപ്പുകൾ പൊട്ടി രൂക്ഷമാകുന്ന കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ നഗരസഭയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാരോപിച്ച് വെള്ളിയാഴ്ച നടന്ന നഗരസഭ കൗൺസിൽ യോഗത്തിലേക്ക് ഒഴിഞ്ഞ ബക്കറ്റും കുടങ്ങളുമായി എത്തി ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു.

പഴയ പൊറത്തിശ്ശേരി പഞ്ചായത്തിൽ ഉൾപ്പെട്ട മൂർക്കനാട്, കരുവന്നൂർ, മാടായിക്കോണം, തളിയക്കോണം, കുഴിക്കാട്ടുകോണം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുടിവെള്ളം ലഭിച്ചിട്ട് 36 ദിവസത്തിലേറെയായെന്ന് കൗൺസിലർ ഷാജുട്ടൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ കെ.എസ്.ടി.പി. ഉദ്യോഗസ്ഥരുമായി യോഗം വിളിച്ചു ചേർക്കാത്തതിനെതിരെ നഗരസഭയെ എൽഡിഎഫ് ബിജെപി അംഗങ്ങൾ വിമർശിച്ചു.

പൂതംകുളം മുതൽ ക്രൈസ്റ്റ് കോളെജ് ജംഗ്ഷൻ വരെയുള്ള കെ.എസ്.ടി.പി.യുടെ റോഡ് നിർമ്മാണം നടക്കുന്ന സമയത്ത് പ്രദേശത്ത് 120 ദിവസത്തോളം കുടിവെള്ള വിതരണം നിലച്ച സാഹചര്യം ഉണ്ടായിരുന്നെന്ന് ബിജു പോൾ അക്കരക്കാരനും ചൂണ്ടിക്കാട്ടി.

മുന്നറിയിപ്പില്ലാതെ ക്രൈസ്റ്റ് കോളെജ് ജംഗ്ഷൻ റോഡിലേക്കുള്ള റോഡ് കെ.എസ്.ടി.പി. പൊളിച്ചതിനാൽ ഈ പരീക്ഷാക്കാലത്തും അന്നേദിവസം 22ഓളം സ്കൂൾ ബസ്സുകളാണ് ബ്ലോക്കിൽപ്പെട്ടതെന്നും കെ.എസ്.ടി.പി.ക്കെതിരെ എന്ത് പറഞ്ഞാലും നിങ്ങൾ വികസനത്തിന് എതിരെ നിൽക്കുന്നു എന്ന മറുപടിയാണ് ലഭിക്കുന്നതെന്നും ബിജു പോൾ അക്കരക്കാരൻ പറഞ്ഞു.

പ്രശ്നം പരിഹരിക്കുന്നതിനായി മാർച്ച് 3ന് രാവിലെ 10.30ന് കെ.എസ്.ടി.പി. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെയും മുഴുവൻ കൗൺസിലർമാരെയും ഉൾപ്പെടുത്തി യോഗം വിളിച്ചു ചേർക്കുമെന്ന് ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അറിയിച്ചു.

കെ.എസ്.ടി.പി.യുടെ ഭാഗത്തുനിന്ന് ഉണ്ടായ അനാസ്ഥ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ നഗരസഭയ്ക്ക് കഴിയും വിധം ടാങ്കറുകളിൽ എല്ലായിടത്തേക്കും കുടിവെള്ളം എത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ കൂട്ടിച്ചേർത്തു.

മാപ്രാണം മാടായിക്കോണത്ത് ആരംഭിക്കാനിരുന്ന നഗരസഭയുടെ 3-ാമത് അർബൻ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെൻ്റർ കരുവന്നൂർ ബംഗ്ലാവിലുള്ള നഗരസഭയുടെ ജൂബിലി മന്ദിരത്തിൽ ആരംഭിക്കാൻ കൗൺസിലിൽ തീരുമാനിച്ചു. വിഷയത്തിൽ ബിജെപി വിയോജനക്കുറിപ്പ് സമർപ്പിച്ചു.

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലൂടെ ലഭിച്ച വീടുകൾ കൈമാറ്റം ചെയ്യുന്നതിനുള്ള കാലാവധി 7 വർഷത്തിൽ നിന്ന് 12 വർഷത്തേക്കായി മാറ്റം വരുത്തിയ സർക്കാർ ഉത്തരവിനെതിരെ ഭരണപക്ഷവും ബിജെപി കൗൺസിലർമാരും പ്രതിഷേധമറിയിച്ചു.

7 വർഷത്തിൽ നിന്നും 12 വർഷമാക്കി ഉയർത്തിയത് അടിയന്തര സാഹചര്യത്തിൽ പോലും വീട് കൈമാറ്റം ചെയ്യാൻ സാധിക്കാത്ത വിധം സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുമെന്ന് ചൂണ്ടിക്കാട്ടി ഉത്തരവിനെതിരെ സർക്കാരിന് കത്ത് നൽകണമെന്ന ആവശ്യവുമായാണ് ഭരണപക്ഷവും ബിജെപി കൗൺസിലർമാരും പ്രതിഷേധം അറിയിച്ചത്.

എന്നാൽ എല്ലാവർക്കും സുരക്ഷിത ഭവനം എന്ന സർക്കാർ ലക്ഷ്യത്തിൽ നിന്ന് വീട് ലഭിച്ച ഉപഭോക്താക്കൾക്ക് വീണ്ടും വീട് നഷ്ടപ്പെടുന്ന അവസ്ഥ ഇല്ലാതിരിക്കാനാണ് ഇത്തരമൊരു ഉത്തരവെന്ന് എൽഡിഎഫ് കൗൺസിലർമാരും ചൂണ്ടിക്കാട്ടി.

തെരുവുനായ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് പദ്ധതി പ്രകാരമുള്ള വാക്സിൻ തുടങ്ങിയവ വാങ്ങുന്നതിനുള്ള അനുമതി നൽകുന്നത് സംബന്ധിച്ച അജണ്ടയിൽ നഗരസഭാ പരിധിയിലെ നായ ശല്യം വീണ്ടും ചർച്ചയായി.

നഗരസഭയിൽ നായകൾക്ക് വന്ധ്യംകരണ പദ്ധതി ഇല്ലാത്തത് ഒരു കുറവായി സന്തോഷ് ബോബൻ, പി.ടി. ജോർജ്, സുജ സഞ്ജീവ് കുമാർ എന്നിവർ ചൂണ്ടിക്കാട്ടി. വന്ധ്യംകരണത്തിലൂടെ മാത്രമേ വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യം കുറയ്ക്കാൻ സാധിക്കുകയുള്ളൂ എന്നും ഭയപ്പെടുത്തുന്ന വിധമുള്ള ആക്രമണങ്ങളാണ് വാർത്തകളിൽ നിറയുന്നതെന്നും എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.

നഗരസഭയുടെ ടേക്ക് എ ബ്രേക്ക് നടത്തിപ്പ് കുടുംബശ്രീക്ക് നൽകുന്നത് സംബന്ധിച്ച് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്ന് തീരുമാനമെടുക്കാമെന്ന് കൗൺസിലിൽ തീരുമാനിച്ചു.

27 അജണ്ടകളുമായി ചേർന്ന കൗൺസിൽ യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

മാലിന്യമുക്ത നവകേരളം : ഇരിങ്ങാലക്കുടയിൽ പൊതു ഇടങ്ങളിലേക്കുള്ള ട്വിൻ ബിന്നുകൾ ഒരുങ്ങി

ഇരിങ്ങാലക്കുട : സ്വച്ഛ് സർവേക്ഷൻ, മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ എന്നിവയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ പൊതു ഇടങ്ങളിൽ സ്ഥാപിക്കേണ്ട ട്വിൻ ബിന്നുകളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.

വരും ദിവസങ്ങളിൽ പൊതുസ്ഥലങ്ങളായ ബസ് സ്റ്റാൻഡ്, മാർക്കറ്റ്, ജംഗ്ഷനുകൾ, മുനിസിപ്പൽ പാർക്ക്, കൂടൽമാണിക്യം ക്ഷേത്രം എന്നിവിടങ്ങളിൽ ബിന്നുകൾ സ്ഥാപിക്കും.

ജൈവ – അജൈവ മാലിന്യങ്ങൾ തരംതിരിച്ചു തന്നെ ബിന്നുകളിൽ നിക്ഷേപിക്കണമെന്ന് ചെയർപേഴ്സൺ പറഞ്ഞു.

പൊതു ഇടങ്ങളിലും മറ്റും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ തക്കതായ പിഴയും ശിക്ഷാ നടപടികളും സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.