കുപ്രസിദ്ധ ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തി

ഇരിങ്ങാലക്കുട : ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ കൈപ്പമംഗലം കൂരിക്കുഴി സ്വദേശി തിണ്ടിക്കല്‍ വീട്ടില്‍ ഹസീബ് (26), അഴിക്കോട് ലൈറ്റ് ഹൗസ് സ്വദേശി വലിയാറ വീട്ടില്‍ സുല്‍ഫിക്കര്‍ (40) എന്നിവര്‍ക്കെതിരെ കാപ്പ ചുമത്തി.

ഹസീബിനെ 6 മാസത്തേക്ക് തടങ്കലിൽ ആക്കുകയും, സുല്‍ഫിക്കറിനെ ഒരു വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയില്‍ നിന്നും നാടു കടത്തുകയും ചെയ്തു.

ഹസീബ് വധശ്രമം, തട്ടികൊണ്ട് പോകല്‍, കവര്‍ച്ച തുടങ്ങി 12ഓളം കേസ്സുകളില്‍ പ്രതിയാണ്. കഴിഞ്ഞ ജൂലായ് മാസത്തില്‍ കാപ്പ ചുമത്തി ഹസീബിനെ ഒരു വര്‍ഷത്തേക്ക് നാടു കടത്തിയിരുന്നു. കാപ്പ ഉത്തരവ് ലംഘിച്ച് ഒക്ടോബര്‍ മാസത്തില്‍ പൂങ്കുന്നം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി കവര്‍ച്ച ചെയ്ത കേസ്സില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി നവനീത് ശര്‍മ്മ ഐപിഎസ് നൽകിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് ആണ് 6 മാസത്തേക്ക് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

കൈപ്പമംഗലം പൊലീസ് ഇന്‍സ്പെക്ടര്‍ ഷാജഹാന്‍, സബ്ബ് ഇന്‍സ്പെക്ടര്‍ സൂരജ്, എ എസ് ഐ മുഹമ്മദ് റാഫി ചേനകപറമ്പില്‍, സിവില്‍ പൊലീസ് ഓഫീസര്‍ ശ്യാംകുമാര്‍ എന്നിവര്‍ ഹസീബിന് കാപ്പ ചുമത്തിലും അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.

സുല്‍ഫിക്കര്‍ വധശ്രമം, തട്ടിക്കൊണ്ട് പോകല്‍, കളവ്, ചതി തുടങ്ങിയ 18 ഓളം കേസ്സുകളില്‍ പ്രതിയാണ്. കഴിഞ്ഞ സെപ്തംബർ മാസത്തില്‍ കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരനെ ഡോറിലൂടെ തളളി താഴെയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി നവനീത് ശര്‍മ്മ ഐപിഎസ് നൽകിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ റേഞ്ച് ഡി ഐ ജി തോംസണ്‍ ജോസ് ഐപിഎസ് ആണ് 1 വര്‍ഷത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്.

കൊടുങ്ങല്ലൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബി കെ അരുണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജിജോ എന്നിവര്‍ സുല്‍ഫിക്കറിന് കാപ്പ ചുമത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

കരുവന്നൂർ ബാങ്ക് : നിക്ഷേപകർക്ക് പണം തിരിച്ചു നൽകണം ; ഇനിയൊരു ആത്മഹത്യ ഇവിടെ സമ്മതിക്കില്ല : പ്രക്ഷോഭവുമായി ബി ജെ പി രംഗത്ത്

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 32 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും ഭർത്താവിൻ്റെ ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ടത് നൽകാത്തതിൽ പ്രതിഷേധിച്ച് ബി ജെ പി പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ പ്രക്ഷോഭം സംഘടിപ്പിച്ചു.

ചികിത്സയ്ക്ക് പണം ലഭിക്കാതെ പോയ പ്രഭ ടീച്ചർ ബാങ്കിന് മുമ്പിൽ സമരമുഖത്തെത്തി കാര്യങ്ങൾ വിശദീകരിച്ചു.

ബാങ്കിലെ നിക്ഷേപകർക്ക് എത്രയും വേഗം അവരുടെ നിക്ഷേപങ്ങൾ തിരികെ നൽകണമെന്നും, ഇനിയൊരു ആത്മഹത്യ കരുവന്നൂരിൽ അനുവദിക്കില്ലെന്നും ബി ജെ പി മുന്നറിയിപ്പു നൽകി.

ബി ജെ പി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് ടി ഡി സത്യദേവ് അധ്യക്ഷത വഹിച്ചു.

ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, സെക്രട്ടറി വി സി രമേഷ്, ഏരിയ ജനറൽ സെക്രട്ടറി സന്തോഷ് കാര്യാടൻ, വൈസ് പ്രസിഡന്റ് സൂരജ് കടുങ്ങാടൻ,
സെക്രട്ടറി ആർട്ടിസ്റ്റ് പ്രഭ എന്നിവർ പ്രസംഗിച്ചു.

മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ ആർച്ച അനീഷ്, രാമചന്ദ്രൻ കോവിൽപറമ്പിൽ, ട്രഷറർ രമേഷ് അയ്യർ, ശ്യാംജി മാടത്തിങ്കൽ, റീജ സന്തോഷ്, സിന്ധു സതീഷ്, രാധാകൃഷ്ണൻ, ലാമ്പി റാഫേൽ, ഷാജുട്ടൻ, സരിത സുഭാഷ്, രാജു ഇത്തിക്കുളം, ചന്ദ്രൻ അമ്പാട്ട്, രമേഷ് എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാൾ : വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ ദീപാലങ്കൃത പന്തലിന്റെ കാല്‍ നാട്ടി

ഇരിങ്ങാലക്കുട : പിണ്ടിപ്പെരുന്നാളിന്റെ ഭാഗമായുള്ള വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ ദീപാലങ്കൃത പന്തലിന് കാല്‍ നാട്ടി.

ക്രൈസ്റ്റ് കോളെജ് മാനേജര്‍ ഫാ ജോയ് പീണിക്കപ്പറമ്പിലാണ് കാൽനാട്ടു കർമ്മം നിർവ്വഹിച്ചത്.

വർണ്ണക്കുട മഹോത്സവത്തിന് കൊടിയിറങ്ങി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വർണ്ണക്കുട മഹോത്സവത്തിന് കൊടിയിറങ്ങി.

സമാപനദിനത്തിൽ സാംസ്കാരിക സമ്മേളനം ജയരാജ് വാരിയർ ഉദ്ഘാടനം ചെയ്തു.

വർണ്ണക്കുട സ്വാഗതസംഘം ചെയർപേഴ്സനും മന്ത്രിയുമായ ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് മുഖ്യാതിഥിയായിരുന്നു.

സമ്മേളനത്തിൽ അയ്യപ്പക്കുട്ടി ഉദിമാനം, പല്ലൊട്ടി ടീം ജിതിൻ രാജ്, നീരജ് കൃഷ്ണ, ദീപക് വാസൻ, ഷാരോൺ ശ്രീനിവാസ്, കരിങ്കാളി ടീം കണ്ണൻ മംഗലത്ത്, ഷൈജു അവറാൻ, സജു ചന്ദ്രൻ, സാവിത്രി അന്തർജനം, വൈഗ കെ സജീവ്, സാന്ദ്ര പിഷാരടി എന്നിവരെയും വർണ്ണക്കുടയുമായി സഹകരിച്ച നൃത്താധ്യാപകരെയും സമ്മേളനത്തിൽ ആദരിച്ചു.

ജില്ലാ പഞ്ചായത്തംഗങ്ങൾ, മണ്ഡലത്തിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, പഞ്ചായത്ത് പ്രസിഡൻ്റുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വിവിധ സഹകരണ ബാങ്ക് പ്രസിഡൻ്റുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് സ്വാഗതവും സ്റ്റേജ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ കെ ആർ വിജയ നന്ദിയും പറഞ്ഞു.

പൊറത്തൂച്ചിറ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിരോധ കലാസന്ധ്യ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നഗരസഭയിലെ 32, 33, 35, 36 എന്നീ വാർഡുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും, കല്ലടത്താഴം, തളിയക്കോണം പടവുകളിലെ നെൽകൃഷിക്ക് ജലലഭ്യത ഉറപ്പാക്കുന്നതിനുമായി മുണ്ടകൻ കൊയ്ത്തിന് ശേഷം സംയുക്ത കർഷക സമിതി പാടശേഖരത്തിൽ പതോലി പാലത്തിന് സമീപം നിർമ്മിച്ചിട്ടുള്ള സ്ലൂയിസ് ഷട്ടർ അടച്ച് വെള്ളം സംഭരിച്ചു നിർത്തുന്ന പൊറത്തൂച്ചിറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം പൊറത്തിശ്ശേരി മേഖലാ കമ്മിറ്റി പ്രതിരോധ കലാസന്ധ്യ സംഘടിപ്പിച്ചു.

തുലാവർഷക്കാലത്ത് ലഭിക്കുന്ന മഴവെള്ളം സംഭരിച്ചാണ് പൊറത്തൂച്ചിറ ജലസമൃദ്ധമാക്കുന്നത്. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഇരിങ്ങാലക്കുട പട്ടണത്തിലെ തരിശിട്ടിരിക്കുന്ന ചെളിയംപാടം, കാട്ടൂർ റോഡിനു സമീപം പ്രവർത്തിക്കുന്ന വർക്ക് ഷോപ്പുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലമാണ് ചിറയിൽ ഒഴുകിയെത്തുന്നതെന്ന് കർഷകസംഘം ആരോപിച്ചു.

ചില സാമൂഹ്യദ്രോഹികൾ സെപ്റ്റിക് ടാങ്ക് മാലിന്യവും ചിറയിലേക്കെത്തുന്ന കല്ലേരിത്തോടിൽ ഒഴുക്കിവിടുന്നുണ്ടെന്നും തന്മൂലം ചിറയിലെ വെള്ളം കറുത്തിരുണ്ട് ദുർഗ്ഗന്ധം വമിക്കുന്നതായുമുള്ള പ്രദേശവാസികളുടെ പരാതികൾക്ക് അവസാനമില്ലാതായിരിക്കുകയാണ്.

മാലിന്യപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ അധികൃതർക്ക് പല തവണ നിവേദനങ്ങൾ നൽകിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് കർഷകസംഘം കുറ്റപ്പെടുത്തി.

ഇതിൽ പ്രതിഷേധിച്ചാണ് കർഷകസംഘം പൊറത്തൂച്ചിറയോരത്ത് പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി പ്രതിരോധ കലാസന്ധ്യ സംഘടിപ്പിച്ചത്.

കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡന്റ് ഐ ആർ ബൈജു അധ്യക്ഷത വഹിച്ചു.

സി പി എം പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി ആർ എൽ ജീവൻലാൽ, കെ ജെ ജോൺസൺ, വി എസ് പ്രതാപൻ, കൗൺസിലർമാരായ സി സി ഷിബിൻ, സതി സുബ്രഹ്മണ്യൻ, ലേഖ ഷാജൻ, സി എം സാനി,
കേരള ശസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ ഭാരവാഹികളായ അഡ്വ പി പി മോഹൻദാസ്, റഷീദ് കാറളം എന്നിവർ പ്രസംഗിച്ചു.

കർഷകസംഘം പൊറത്തിശ്ശേരി മേഖലാ സെക്രട്ടറി എം നിഷാദ് സ്വാഗതവും സി ആർ മനോജ് നന്ദിയും പറഞ്ഞു.

തുടർന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ അവതരിപ്പിച്ച ലഘുനാടകം, കഥാപ്രസംഗം, നാടൻപാട്ട്, പുല്ലാങ്കുഴൽ കച്ചേരി, കവിതാലാപനം തുടങ്ങിയവ അരങ്ങേറി.

പ്രതിരോധ കലാസന്ധ്യയുടെ ഭാഗമായി ചിറയിലെ വെള്ളവും, മണ്ണും സംരക്ഷിച്ച് പ്രദേശവാസികളുടെയും പക്ഷിമൃഗാദികളുടെയും ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് ബഹുജനങ്ങൾ ഒപ്പിട്ട നിവേദനവും നൽകിയിട്ടുണ്ട്.

”സുവർണ്ണം” : അമ്മന്നൂർ ഗുരുകുലത്തിൻ്റെ 38-ാമത് കൂടിയാട്ട മഹോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്ന അമ്പതാം വാർഷികാഘോഷം ‘സുവർണ്ണ’ത്തിന്റെ സമാപന ആഘോഷ പരമ്പരയിലെ മൂന്നാം ദിനത്തിൽ അമ്മന്നൂർ ഗുരുകുലത്തിൻ്റെ 38-ാമത് കൂടിയാട്ട മഹോത്സവം ആരംഭിച്ചു.

കൂടിയാട്ട മഹോത്സവത്തിൻ്റെ ഉദ്ഘാടനം കൂടിയാട്ട ആചാര്യൻ വേണുജി നിർവ്വഹിച്ചു.

കലാമണ്ഡലം നാരായണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.

അമ്മന്നൂർ കുട്ടൻ ചാക്യാർ നടത്തിയ ഭദ്രദീപ പ്രകാശന ചടങ്ങിൽ ഗുരു അമ്മന്നൂർ പരമേശ്വര ചാക്യാരെ അനുസ്മരിച്ച് കഥകളി ക്ലബ്ബ് പ്രസിഡന്റ് അനിയൻ മംഗലശ്ശേരി പ്രഭാഷണം നടത്തി.

ക്ഷേമീശ്വരൻ്റെ “നൈഷധാനന്ദം” നാടകത്തിൻ്റെ അഞ്ചാമങ്കമായ “അനലഗർഭാങ്ക”ത്തിൻ്റെ ആദ്യ അരങ്ങിന്
ആട്ടപ്രകാര രചനയും, സംവിധാനവും, ആവിഷ്ക്കരവും നടത്തി സൂരജ് നമ്പ്യാർ നളനായി രംഗത്തെത്തി.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിജയ്, ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ എന്നിവർ പശ്ചാത്തല മേളമൊരുക്കി. കലാമണ്ഡലം വൈശാഖ് ചുട്ടി കുത്തി.

അവതരണത്തിനു മുമ്പായി കലാമണ്ഡലം നാരായണൻ നമ്പ്യാർ ആട്ടപ്രകാരത്തെ കുറിച്ച് ആമുഖഭാഷണം നടത്തി.

വൈകീട്ട് അവതരണത്തിന് മുന്നോടിയായി ഡോ സി കെ ജയന്തി നൈഷധാനന്ദം നാടകത്തിനെയും നളചരിതം ആട്ടക്കഥയെയും കുറിച്ച് സംസാരിച്ചു.

കലാമണ്ഡലം രാജീവ് സ്വാഗതവും സരിത കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

സി എ ഫൈനൽ പരീക്ഷയിൽ വിജയിച്ച കാറളം സ്വദേശിനിക്ക് കോൺഗ്രസിന്റെ ആദരം

ഇരിങ്ങാലക്കുട : സി എ ഫൈനൽ പരീക്ഷയിൽ വിജയം നേടിയ കാറളം സ്വദേശിനി കാതറിൻ ബിന്നിയെ കാറളം ഒന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി ഉപഹാരം നൽകി.

വാർഡ് കമ്മിറ്റി പ്രസിഡൻ്റ് രാധാകൃഷ്ണൻ കക്കേരി, മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ്, മുൻ പഞ്ചായത്ത് മെമ്പർ കെ ബി ഷമീർ, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് വി ഡി സൈമൺ, വി എ ലോനപ്പൻ, ബെനഡിക്ട് ബിന്നി എന്നിവർ പങ്കെടുത്തു.

ഡോ മൻമോഹൻസിംഗിങ്ങിൻ്റെ വിയോഗം : എടതിരിഞ്ഞിയിൽ സർവ്വകക്ഷി യോഗം

ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ മൻ മോഹൻസിംഗിൻ്റെ നിര്യാണത്തിൽ എടതിരിഞ്ഞി പോസ്റ്റോഫീസ് സെൻ്ററിൽ സർവ്വകക്ഷി യോഗം ചേർന്നു.

പടിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ ഐ സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.

സി എം ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.

ഡിസിസി സെക്രട്ടറി ശോഭ സുബിൻ മുഖ്യപ്രഭാഷണം നടത്തി.

പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, ഒ എൻ അജിത് (സി പി എം), മുരളി മണക്കാട്ടുപടി (സി പി ഐ), വാണി കുമാർ കോപ്പുള്ളിപറമ്പിൽ (ബി ജെ പി), തുഷാര (കേരള കോൺഗ്രസ്), ഒ എൻ ഹരിദാസ്, കെ ആർ പ്രഭാകരൻ, സുനന്ദ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

നൗഷാദ്, നീലാംബരൻ, സിദ്ധാർത്ഥൻ ചാണാശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.

”സുവർണ്ണം” രണ്ടാം ദിനത്തിൽ ശ്രദ്ധേയമായി ”കലികൈതവാങ്കം” കൂടിയാട്ടം

ഇരിങ്ങാലക്കുട : ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്ന അമ്പതാം വാർഷികാഘോഷം ”സുവർണ്ണ”ത്തിന്റെ സമാപന ആഘോഷ പരമ്പരയിലെ രണ്ടാം ദിനത്തിൽ ആദ്യമായി അരങ്ങത്തവതരിപ്പിച്ച ”കലികൈതവാങ്കം കൂടിയാട്ടം” ശ്രദ്ധേയമായി.

കവി ഭട്ടനാരായണ സുദർശന പണ്ഡിതൻ്റെ കലിവിധൂനനം നാടകത്തിലെ മൂന്നാമങ്കമാണ് കലികൈതവാങ്കം.

ആട്ടപ്രകാര രചനയും, സംവിധാനവും, ആവിഷ്ക്കാരവും നടത്തിയ ഡോ അമ്മന്നൂർ രജനീഷ് ചാക്യാർ കലിയായും അമ്മന്നൂർ മാധവ് ചാക്യാർ ദ്വാപരനായും വേഷമിട്ടു.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം രവികുമാർ, കലാമണ്ഡലം വിജയ്,
ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ എന്നിവർ പശ്ചാത്തല മേളമൊരുക്കി.

കലാമണ്ഡലം സതീശൻ ചുട്ടി കുത്തി.

അരങ്ങുതളി, ശ്ലോകരചനയും താളവും ഡോ പി കെ എം ഭദ്ര ആയിരുന്നു.

അവതരണത്തിനു മുമ്പായി ഡോ പി കെ എം ഭദ്ര ആട്ടപ്രകാരത്തിലും,
കലാമണ്ഡലം നാരായണൻ നമ്പ്യാർ – അവതരണത്തിൻ്റെ നാൾവഴികളെയും ആഹാര്യത്തെയും, കലാമണ്ഡലം രാജീവ് മേളപ്രകാരത്തെക്കുറിച്ചും ആമുഖഭാഷണം നടത്തി.

രാവിലെ മുതൽ അരങ്ങേറിയ പ്രഭാഷണങ്ങളിൽ
“ഉണ്ണായിവാര്യരുടെ കൃതികളും വിശ്വസാഹിത്യ കൃതികളും” എന്ന വിഷയത്തിൽ ഡോ എം വി നാരായണനും, “ആധുനികകാലത്ത് സംസ്കൃത നാടകങ്ങൾ കൂടിയാട്ട രംഗാവിഷ്കാരത്തിലേക്ക് സന്നിവേശിപ്പിക്കുമ്പോഴുള്ള പ്രത്യേകതകൾ” എന്ന വിഷയത്തിൽ മാർഗ്ഗി മധുവും, ”ബാഹുക ഹൃദയം – ആട്ടപ്രകാരത്തിൽ നിന്ന് ഉരുത്തിരിഞ്ഞ സംസ്കൃതകാവ്യം” എന്ന വിഷയത്തിൽ ഡോ ഇ എൻ നാരായണനും, “സംസ്കൃതനാടകം കലിവിധൂനനം” എന്ന വിഷയത്തിൽ ഡോ കെ പി ശ്രീദേവിയും പ്രഭാഷണങ്ങൾ നടത്തി.

വില്വമംഗലം പാടശേഖരത്തിൽ ആറ്റക്കിളി ശല്യം രൂക്ഷം

ഇരിങ്ങാലക്കുട : നൂറ് ഏക്കറോളം വരുന്ന പുത്തൻചിറ വില്വമംഗലം പാടശേഖരത്തിൽ മുണ്ടകൻ കൃഷിക്ക് ഭീഷണിയായി ആറ്റക്കിളി ശല്യം വർദ്ധിക്കുന്നു.

നെൽക്കതിർ വളർന്ന് തുടങ്ങുമ്പോൾ അതിലെ പാലൂറ്റി കുടിക്കുന്നതിനാണ് ഇവ കൂട്ടമായി എത്തുന്നത്. ഇതു കാരണം നെൽകൃഷിക്ക് നാശം സംഭവിക്കുന്നു.

സമീപത്തുള്ള നടുതുരുത്ത് പാട ശേഖരത്തിലും ആറ്റക്കിളി ശല്യം ഉണ്ടായിരുന്നു. അവിടത്തെ കൊയ്ത്ത് കഴിഞ്ഞപ്പോഴാണ് ആറ്റക്കിളികൾ കൂട്ടത്തോടെ വില്വമംഗലം പാടശേഖരത്തിലേക്ക് എത്തിയത്.

നിലവിൽ കർഷകർ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചുമാണ് ആറ്റക്കിളികളെ ഓടിക്കുന്നത്.

ഈ പാടശേഖരത്തിലെ നെൽകൃഷിക്ക് ആദ്യം കുമിൾ രോഗം വന്നിരുന്നു. അതിന് പ്രതിരോധ മരുന്ന് തളിച്ച് കഴിഞ്ഞപ്പോഴാണ് ആറ്റക്കിളി ശല്യം വരുന്നത്.

വൈകീട്ട് 3 മണിയോടെ ഇവ പാടശേഖരത്തിന് സമീപമുള്ള വൈദ്യുതി ലൈനിൽ വന്നിരിക്കും. പിന്നെ കൂട്ടത്തോടെ പാടശേഖരത്തിലേക്ക് ഇറങ്ങി വളരുന്ന നെൽക്കതിരുകളുടെ പാലൂറ്റി കുടിക്കുകയാണ് പതിവെന്ന് കർഷകർ പറയുന്നു.

വില്വമംഗലം പാടശേഖരത്തിലെ ആറ്റക്കിളി ശല്യത്തിന് പരിഹാരം കാണണമെന്ന് വില്വമംഗലം പാടശേഖര സമിതി ഭാരവാഹികൾ കൃഷി വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.