ഠാണാ – ചന്തക്കുന്ന് റോഡ് മാർച്ച് 20ന് ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കും : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : മാർച്ച് 20 മുതൽ ഠാണാ ജംഗ്ഷൻ ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.

ഠാണാ – ചന്തക്കുന്ന് വികസനത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നടത്തിയ സന്ദർശന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതോടെ മാർച്ച് 20 മുതൽ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഠാണാവിലൂടെ റോഡിൻ്റെ വലതുവശം ചേർന്ന് പോകാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു. 

മറുഭാഗത്തെ നിർമ്മാണ പ്രവർത്തികൾ മാർച്ച് 20ഓടെ പൂർത്തീകരിച്ച് 12 ദിവസത്തിനു ശേഷം ഇരുഭാഗവും ഗതാഗതത്തിനായി തുറന്നു നൽകാൻ സാധിക്കുമെന്നും ഒപ്പം ചന്തക്കുന്ന് ജംഗ്ഷന്റെ നിർമ്മാണ പ്രവർത്തിയും പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

52 കോടി രൂപ ചിലവഴിച്ചാണ് ഠാണാ- ചന്തക്കുന്ന് വികസനം യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത്.

സമയബന്ധിതമായി എല്ലാ നടപടിക്രമങ്ങളും വളരെ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഠാണാ- ചന്തക്കുന്ന് വികസനം ഈ സർക്കാരിൻ്റെ കാലഘട്ടത്തിൽ തന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രവർത്തിയുമായി ബന്ധപ്പെട്ട എല്ലാ ഇരിങ്ങാലക്കുട നിവാസികളുടെയും സഹകരണം ഉണ്ടായിട്ടുണ്ടെന്നും വികസന യാഥാർത്ഥ്യത്തിനായി ഒപ്പം നിന്ന എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ ഇനിയും ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണം : വർഗ്ഗീസ് തൊടുപറമ്പിൽ

ഇരിങ്ങാലക്കുട : ആഴ്ചയിൽ ഒരിക്കൽ മാത്രം ഓടുന്ന കൊല്ലം – വിശാഖപട്ടണം പ്രതിവാര ട്രെയിന് പരീക്ഷണാടിസ്ഥാനത്തിൽ ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പേജ് അനുവദിച്ചതുകൊണ്ട് ഇപ്പോഴുള്ള യാത്രാക്ലേശം പരിഹരിക്കാൻ കഴിയില്ലെന്നും ഇനിയും ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണമെന്നും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമര സമിതി മുഖ്യ സംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ പറഞ്ഞു.

ഒരു പ്രതിവാര വണ്ടിക്ക് സ്റ്റോപ്പേജ് അനുവദിച്ചാൽ കാര്യമായ വരുമാനം ഇരിങ്ങാലക്കുട സ്റ്റേഷനിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലെന്നും മറ്റു പ്രതിവാര വണ്ടികൾക്കും സ്റ്റോപ്പേജ് അനുവദിക്കുകയാണെങ്കിൽ ആഴ്ചയിൽ എല്ലാ ദിവസവും ഇരിങ്ങാലക്കുടയിൽ നിന്നുള്ള യാത്രക്കാർക്ക് ഗുണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല, റെയിൽവേ മന്ത്രിക്കും മറ്റും സമർപ്പിച്ച നിവേദനത്തിൽ സ്റ്റോപ്പേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ പ്രതിദിന വണ്ടികൾക്ക് ഇനി ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പേജ് അനുവദിക്കാതിരിക്കാൻ ഈയൊരു വണ്ടിയുടെ വരുമാനക്കുറവ് ചൂണ്ടിക്കാട്ടി റെയിൽവേ തടസ്സവാദം ഉന്നയിക്കുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

ഫിസിക്സിൽ പിഎച്ച്ഡി നേടിയ ദേവപ്രിയയെ അനുമോദിച്ചു

ഇരിങ്ങാലക്കുട : ഹൈദരാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഫിസിക്സിൽ പിഎച്ച്ഡി നേടിയ ദേവപ്രിയയെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.

കെഎസ്എസ്പിഎ നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ എം.ജെ. ഷാജി മാസ്റ്ററുടെയും ബീന ടീച്ചറുടെയും മകളാണ് ദേവപ്രിയ.

നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രസിഡന്റ് കെ. കമലം ഉപഹാരം നൽകി.

സെക്രട്ടറി വി.കെ. മണി, സംസ്ഥാന കൗൺസിലർ എം. മൂർഷിദ്, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ. വേലായുധൻ, ജില്ലാ കമ്മിറ്റിയംഗം എ.സി. സുരേഷ്, ട്രഷറർ പി. സരള, മുൻ നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുടയിലെ കാറിനുള്ളിലെ ആത്മഹത്യ: അനധികൃതമായി തോക്ക് കൈമാറിയതിന് രണ്ട് പേർ പിടിയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗാന്ധിഗ്രാം റോഡിൽ മുല്ലക്കാട് അംഗൻവാടിക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മധ്യവയസ്കനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തോക്ക് എത്തിച്ചു നൽകിയ രണ്ട് പേരെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

വടക്കാഞ്ചേരി മംഗലം കാലായിൽ വീട്ടിൽ ജസ്റ്റിൻ മാത്യു (40) എന്നയാളെ വടക്കാഞ്ചേരിയിൽ നിന്നും ഇടുക്കി കുമളി സ്വദേശി തറപ്പേൽ വീട്ടിൽ റീഗൻ ജോസഫ് (40) എന്നയാളെ ഇടുക്കി കുമളിയിൽ നിന്നുമാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പൊലീസും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.

ആസാദ് റോഡ് കുറ്റിക്കാടൻ വീട്ടിൽ ജോസിനെ(51)യാണ് ചൊവ്വാഴ്ച രാത്രി 9 മണിയോടെ ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാറിൽ നിന്നും ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച തോക്കും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു.

തനിക്ക് തോക്ക് നൽകിയത് പ്രതികളായ ജസ്റ്റിനും റീഗനും ചേർന്നാണെന്ന് ജോസ് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

കേരള പൊലീസ് അക്കാദമിയിലെ റീജിയണൽ ഫോറൻസിക് സയൻസ് ലാബോറട്ടറിയിലെ സയന്റിഫിക് & ബാലിസ്റ്റിക് ഓഫീസറായ അജയ് ബാബു തോക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതിനെ തുടർന്ന് തോക്ക് നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നും ഇതിന് ലൈസൻസ് ലഭ്യമല്ലെന്നും സാക്ഷ്യപ്പെടുത്തുകയായിരുന്നു.

പ്രതികൾ തോക്ക് അനധികൃതമായി നിർമ്മിക്കുകയോ വാങ്ങി സൂക്ഷിക്കുകയോ ചെയ്ത ശേഷം ജോസിന് കൈമാറിയതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ ആയുധ നിയമപ്രകാരം ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ജസ്റ്റിൻ മാത്യു വിയ്യൂർ പൊലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിൽ പ്രതിയാണ്.

റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എം.കെ. ഷാജി, എസ്ഐമാരായ അഭിലാഷ്, അനു ജോസ്, ജിഎസ്ഐ എം.എ. മുഹമ്മദ് റാഷി, ജിഎസ്‌സിപിഒ-മാരായ രഞ്ജിത്ത്, ഗിരീഷ്, സിപിഒ മാരായ ഉമേഷ്, ഗിരീഷ്, ഡാൻസാഫ് അംഗങ്ങളായ ജിഎസ്ഐ മാരായ സതീശൻ, മൂസ, ജയകൃഷ്ണൻ, ജിഎഎസ്ഐ മാരായ ഷിജോ, റെജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കേരളത്തിനോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മ നയം : മന്ത്രി കെ. രാജൻ

ഇരിങ്ങാലക്കുട : കേരളത്തിനോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മ നയമാണെന്നും രാഷ്ട്രീയ പക പോക്കലാണ് വയനാട് ദുരന്തമുഖത്തും കേന്ദ്രം കാണിച്ചതെന്നും റവന്യൂ മന്ത്രി കെ. രാജൻ ആരോപിച്ചു.

സിപിഐ നേതാവും പടിയൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.സി. ബിജു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി അധ്യക്ഷത വഹിച്ചു.

സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി.

സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.കെ. വത്സരാജ്, മുതിർന്ന നേതാവ് കെ. ശ്രീകുമാർ, സംസ്ഥാന കൗൺസിൽ അംഗം ടി.കെ. സുധീഷ്, സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് ബിനോയ് ഷബീർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, കെ.വി. രാമകൃഷ്ണൻ, കെ.പി. കണ്ണൻ, മുരളി മണക്കാട്ടുംപടി, വി.ആർ. രമേഷ്, ടി.വി. വിബിൻ എന്നിവർ പ്രസംഗിച്ചു.

രാവിലെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിലും ലോക്കൽ കമ്മിറ്റി ഓഫീസിലും ബ്രാഞ്ച് കമ്മിറ്റികളിലും അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.

നിര്യാതനായി

വിശ്വംഭരൻ

ഇരിങ്ങാലക്കുട : തൊമ്മാന ചെങ്ങാറ്റുമുറി
രാമന്ത്ര വിശ്വംഭരൻ (88) നിര്യാതനായി.

സംസ്കാരം ഇന്ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : ഹേമലത

മക്കൾ : ജിജി, ജിഷ, ജിമ്മി

മരുമക്കൾ : രാജൻ, ജയദാസ്, അഞ്ജു

വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ട കേസിൽ കോടതി ശിക്ഷിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : പടിയൂരിൽ വെച്ച് സൈക്കിൾ യാത്രക്കാരൻ വാഹനാപകടത്തിൽ മരിച്ച കേസിൽ കോടതി ശിക്ഷിച്ചിട്ടും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറ സ്വദേശി പയ്യപ്പിള്ളി വീട്ടിൽ ശ്രീജിത്ത് (30) എന്നയാളെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

2014 മാർച്ച് 14ന് വൈകീട്ട് 6.30ഓടെ എടതിരിഞ്ഞി – പടിയൂർ റോഡിലായിരുന്നു അപകടം നടന്നത്. പടിയൂരിൽ വെച്ച് കോതകുളം സ്വദേശി സഞ്ചരിച്ചിരുന്ന സൈക്കിളിൽ ശ്രീജിത്ത് ഓടിച്ചിരുന്ന മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ പിന്നീട് മരണപ്പെട്ടു. ഈ കേസിൽ കോടതി പ്രതിയെ ശിക്ഷിച്ചെങ്കിലും ശിക്ഷാവിധി നടപ്പിലാക്കാൻ അനുവദിക്കാതെ ഇയാൾ ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി കോടതി ശിക്ഷാ വിധി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ പി.എം. ഷെമീർ, ജിഎസ്‌സിപിഒ ജി.എസ്. രഞ്ജിത്ത്, സിപിഒ കെ.വി. വിപിൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേഴ്സ് തസ്തികയിൽ ഒഴിവ്

ഇരിങ്ങാലക്കുട : ആളൂർ പഞ്ചായത്ത് 2026- 27 വർഷത്തെ വാർഷിക പ്രോജക്ടിൽ ഉൾപ്പെടുത്തിയ ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 2026 ഏപ്രിൽ മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ ജോലി ചെയ്യാൻ താല്പര്യമുള്ള നേഴ്സുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർത്ഥി സർക്കാർ അംഗീകൃത കോളെജുകളിൽ നിന്നും ജിഎൻഎം/ ബിഎസ്‌സി നേഴ്സ് പൂർത്തിയാക്കിയിട്ടുള്ളവരും കേരള നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം.

അപേക്ഷകർക്ക് 40 വയസ്സ് കവിയാൻ പാടില്ല.

താല്പര്യമുള്ളവർ മാർച്ച് 17ന് ഉച്ചയ്ക്ക് 1 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ ഫോട്ടോ കോപ്പിയും സഹിതം ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ എഫ്എച്ച്സി ആളൂർ ഓഫീസിൽ ബന്ധപ്പെടുക.

ഇന്നസെൻ്റ് സ്മാരക അമേച്വർ നാടക മത്സരം : സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്ന ഇന്നസെൻ്റ് സ്മാരക അമേച്വർ നാടക മത്സരത്തിൻ്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു.

മേയ് മാസത്തിൽ 5 ദിവസങ്ങളിലായി 10 നാടകങ്ങൾ അവതരിപ്പിക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം.

ഒരു മണിക്കൂറിൽ കവിയാത്തതും പുരോഗമന വീക്ഷണമുള്ളതുമായ നാടകങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക.

വിജയികൾക്ക് യഥാക്രമം 50001, 30001, 20001 രൂപയും ഇന്നസെൻ്റ് സ്മാരക ട്രോഫിയും സമ്മാനിക്കും.

പി.ആർ. ബാലൻ മാസ്റ്റർ സ്മാരക ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.

ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.

ഡോ. കെ. രാജേന്ദ്രൻ, ഡോ. മാത്യു പോൾ ഊക്കൻ, ഡോ. സോണി ജോൺ, ഉദിമാനം അയ്യപ്പക്കുട്ടി, രതി കല്ലട തുടങ്ങിയവർ പ്രസംഗിച്ചു.

വി.എ. മനോജ് കുമാർ (ചെയർമാൻ), ഡോ. കെ. രാജേന്ദ്രൻ ( ജനറൽ കൺവീനർ), വി.സി. പ്രഭാകരൻ (ട്രഷറർ), ഖാദർ പട്ടേപ്പാടം (കോർഡിനേറ്റർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

കൺവീനർമാരായി
ഡോ. സോണി ജോൺ (ഫിനാൻസ്), ഉദിമാനം അയ്യപ്പക്കുട്ടി (പ്രോഗ്രാം), ഷെറിൻ അഹമ്മദ് (പ്രചരണം), എ.എൻ. രാജൻ (തിയേറ്റർ & സ്റ്റേജ്), ജോതിഷ് ഇല്ലിക്കൽ (സെലക്ഷൻ) എന്നിവരെയും തിരഞ്ഞെടുത്തു.

ഷോബി കെ പോൾ സി എൽ സി ദേശീയ വൈസ് പ്രസിഡൻ്റ്

ഇരിങ്ങാലക്കുട : സി.എൽ.സി.യുടെ ദേശീയ വൈസ് പ്രസിഡൻ്റായി ഇരിങ്ങാലക്കുട സ്വദേശിയായ ഷോബി കെ പോൾ തെരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റാണ് ഷോബി കെ. പോള്‍.