നിര്യാതനായി

ഫ്രാൻസിസ്

ഇരിങ്ങാലക്കുട : ചീനാത്ത് തോമക്കുട്ടി മകൻ ഫ്രാൻസിസ്(81) നിര്യാതനായി.

സംസ്കാരകർമ്മം നാളെ (ഒക്ടോബർ 03) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3മണിക്ക്
സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

കരിന്തലക്കൂട്ടം ഫോക്‌ലോർ അവാർഡുകൾ പ്രഖ്യാപിച്ചു ; സി.ആർ. രാജഗോപാൽ പുരസ്കാരം സി.ജെ. കുട്ടപ്പന്

ഇരിങ്ങാലക്കുട : വടമ കരിന്തലക്കൂട്ടം നാട്ടറിവ് പഠന കേന്ദ്രത്തിൻ്റെ 30-ാം വാർഷികത്തിൻ്റെ ഭാഗമായുള്ള ഫോക്‌ലോർ അവാർഡുകൾ പ്രഖ്യാപിച്ചു.

ഡോ.സി. ആർ. രാജഗോപാലൻ അവാർഡിന് പ്രമുഖ നാടൻപാട്ട് കലാകാരനും ഫോക്‌ലോർ അക്കാദി മുൻ ചെയർമാനുമായ സി.ജെ. കുട്ടപ്പൻ അർഹനായി.

30030 രൂപയും പ്രശസ്തിപത്രവും ഫലവുമാണ് പുരസ്കാരം.

5001 രൂപ വീതവും പ്രശസ്തിപത്രവും ഫലകവും ഉൾക്കൊള്ളുന്ന കണ്ണമുത്തൻ പുരസ്കാരത്തിന് നാടൻപാട്ട് ഗവേഷകൻ പുന്നപ്ര ജ്യോതികുമാർ, പുത്തിരി അവാർഡിന് പ്രശസ്ത ഗായികയും സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സണുമായ പി.ആർ. പുഷ്പവതി, കെ.സി. കണ്ണൻ അവാർഡിന് നാടക പ്രവർത്തകൻ ബാലു കണ്ടോത്ത്, പി.കെ. പരമേശ്വരൻ അവാർഡിന് മൃദംഗ കലാകാരൻ സുജൻ പൂപ്പത്തി എന്നിവർ അർഹരായി.

നവംബർ 8ന് വടമയിൽ നടക്കുന്ന “പൊലിയാട്ടം” പരിപാടിയിൽ പുരസ്കാരം പുരസ്കാരങ്ങൾ സമർപ്പിക്കും.

റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ബെന്നി ബഹന്നാൻ എംപി മുഖ്യാതിഥി ആകും.

വി.ആർ. സുനിൽകുമാർ എംഎൽഎ, ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

നിര്യാതയായി

കല്യാണി

ഇരിങ്ങാലക്കുട : കാട്ടൂർ പരേതനായ കണ്ണംപുള്ളി ഗോപാലൻ ഭാര്യ കല്യാണി (94) നിര്യാതയായി.

സംസ്കാരകർമ്മം ഒക്ടോബർ 1(ബുധനാഴ്ച) രാവിലെ 9.30 ന് വീട്ടുവളപ്പിൽ.

മക്കൾ : രമണി, ലളിത, അജിത, സുനിത

മരുമക്കൾ : പരേതനായ ഗംഗാധരൻ, സുബ്രഹ്മണ്യൻ, ജയൻ

ലൈബ്രറി പുസ്തകങ്ങൾ സംഭാവന ചെയ്തു

ഇരിങ്ങാലക്കുട : മൂർക്കനാട് സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലേക്ക് ഇരിങ്ങാലക്കുട സംസ്കാര സാഹിതിയും കേരള സാഹിത്യ അക്കാദമി മുൻ പ്രോഗ്രാം കോർഡിനേറ്റർ എം.വി. ജോസും ചേർന്ന് 150ഓളം ലൈബ്രറി പുസ്തകങ്ങൾ സംഭാവന ചെയ്തു.

സ്കൂളിൽ നടന്ന ചടങ്ങിൽ എം.വി. ജോസും സംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം ചെയർമാൻ അരുൺ ഗാന്ധിഗ്രാമും ഭാരവാഹികളും ചേർന്ന് സ്കൂൾ വൈസ് ചെയർമാൻ അക്ഷയ് കൃഷ്ണയ്ക്കും മറ്റു കുട്ടികൾക്കും പുസ്തകങ്ങൾ കൈമാറി.

പ്രിൻസിപ്പൽ കെ.എ. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.

അരുൺ ഗാന്ധിഗ്രാം, എം.വി. ജോസ്, നിയോജക മണ്ഡലം കൺവീനർ എം.ജെ. ടോം, സെകട്ടറിമാരായ സദറു പട്ടേപ്പാടം, വിജയൻ ചിറ്റേക്കാട്ടിൽ, സ്റ്റാഫ് അംഗങ്ങളായ ആശ ജി. കിഴക്കേടത്ത്, ജിജി വർഗ്ഗീസ്, സിബിൻ ലാസർ, രമാദേവി, സ്കൂൾ വൈസ് ചെയർമാൻ അക്ഷയ്കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

അഡ്വ. എ.ഡി. ബെന്നിക്ക്‌ കർമ്മശ്രേഷ്ഠ പുരസ്കാരം സമർപ്പിച്ചു

എറണാകുളം : വ്യത്യസ്ത മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ. എ.ഡി. ബെന്നിക്ക് കർമ്മശ്രേഷ്ഠ പുരസ്കാരം സമർപ്പിച്ചു.

കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ വെൽഫെയർ അസോസിയേഷൻ എറണാകുളം അധ്യാപകഭവനിൽ സംഘടിപിച്ച ഉപഭോക്തൃ കുടുംബ സംഗമത്തിൽ വെച്ചാണ് ടി.ജെ. വിനോദ് എംഎൽഎ അഡ്വ. എ.ഡി. ബെന്നിക്ക് പുരസ്കാരം സമർപ്പിച്ചത്.

ഉപഭോക്തൃ കേസുകൾ നടത്തി റെക്കോർഡിട്ടിട്ടുള്ള ബെന്നി വക്കീൽ ഉപഭോക്തൃ വിദ്യാഭ്യാസരംഗത്ത് സജീവമായി ഇടപെട്ടുവരുന്നു. സാംസ്കാരിക രംഗത്തും ജീവകാരുണ്യ രംഗത്തും സജീവമാണ്. കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്.

ആയിരത്തിലധികം സ്പോർട്സ് ലേഖനങ്ങളും വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തിലധികം വീഡിയോകളും ബെന്നി വക്കീലിൻ്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്.

“പത്മവ്യൂഹം ഭേദിച്ച്” എന്ന പേരിൽ ജീവചരിത്രവും അഡ്വ. എ.ഡി. ബെന്നിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യോഗത്തിൽ സംഘടനാ പ്രസിഡൻ്റ് അനു സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

അഡ്വ. ഷീബ സാമുവൽ മുഖ്യപ്രഭാഷണം നടത്തി.

അഡ്വ. പി.എ. പൗരൻ, വിൽസൻ പണ്ടാരവളപ്പിൽ, കെ.സി. കാർത്തികേയൻ, എലിസബത്ത് ജോർജ്ജ്, എൻ.എസ്. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

നിര്യാതയായി

ശ്രീഷ

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി നാലുമൂലയിൽ പോക്കുരുപറമ്പിൽ സന്ദീപ് ഭാര്യ ശ്രീഷ (33) നിര്യാതയായി.

വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ്.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് സമ്പൂർണ്ണ ഭരണഘടന സാക്ഷരതയിലേക്ക് : പ്രഖ്യാപനം നാളെ

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടിയ ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങ് നാളെ നടവരമ്പ് അംബേദ്കർ നഗറിൽ നടക്കും.

ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്താണ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തെന്ന് പ്രസിഡൻ്റ് സുധ ദിലീപ് പറഞ്ഞു.

2022- 23 വർഷം മുതൽ മൂന്നുവർഷം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് വെള്ളാങ്ങല്ലൂർ ഈ നേട്ടത്തിലേക്ക് കടക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വിദ്യാർഥികൾ, വയോജനങ്ങൾ, തൊഴിലാളികൾ എന്നിവരുൾപ്പെടെ എല്ലാവരെയും ഭരണഘടനാ സാക്ഷരതയിലേക്ക് എത്തിക്കാനുള്ള തീവ്ര പ്രവർത്തനങ്ങളാണ് ബ്ലോക്കിന്റെ നേതൃത്വത്തിൽ നടന്നത്.

ഇതിൻ്റെ ഭാഗമായി തുടർച്ചയായി ഭരണഘടനാ സംബന്ധമായ ചർച്ചകൾ, സെമിനാറുകൾ, വിജ്ഞാന സദസ്സുകൾ, ക്വിസ് മത്സരങ്ങൾ, കലാപരിപാടികൾ, പദയാത്രകൾ, ഗൃഹ സന്ദർശനങ്ങൾ തുടങ്ങിയവയും നടത്തിയിരുന്നു.

ഭരണഘടനയുടെ ആമുഖം ആകർഷകമായ രീതിയിൽ ഡിസൈൻ ചെയ്തു പതിനൊന്നായിരത്തോളം വിദ്യാർഥികൾക്ക് വിതരണം ചെയ്തു.

എൻ.എസ്.എസ്. വൊളൻ്റിയർമാർ, വായനശാല പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവരുടെ സഹായത്തോടെ ബ്ലോക്ക് അതിർത്തിയിൽ വരുന്ന അഞ്ച് പഞ്ചായത്തിലെ നാലായിരത്തിലധികം വീടുകളിൽ ലഘുലേഖകൾ എത്തിച്ചു. തുടങ്ങി നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായാണ് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഈ അസുലഭ നേട്ടത്തിലേക്ക് കടക്കുന്നത്.

സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശപ്രകാരം കൊട്ടാരക്കര കിലയിലെ ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ വിലയിരുത്തി സാക്ഷ്യപത്രം നൽകി. ഇതേതുടർന്നാണ് ശനിയാഴ്ച പ്രഖ്യാപനം നടക്കുന്നത്.

പ്രഖ്യാപന ചടങ്ങ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.

വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും.

ഇന്ത്യൻ ഭരണഘടനയെ കുറിച്ച് സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും.

ചടങ്ങിൽ കലക്ടർ അർജുൻ കല്ലംകുന്ന് പട്ടികവർഗ്ഗ ഉന്നതിയിലെ ആളുകൾക്ക് ഭൂമിയുടെ ആധാരം കൈമാറും.

വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം ചെണ്ട പഠനം പൂർത്തിയാക്കിയ കലാകാരന്മാരുടെ അരങ്ങേറ്റവും ചടങ്ങിൽ നടക്കും.

കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ഡോ. ആർ. ബിന്ദു

“തിരക്കഥാകൃത്തുക്കൾ സമ്മാനിച്ച ഫ്യൂഡൽ മാടമ്പി വേഷക്കാരനായി സിനിമയിലല്ലാത്തപ്പോഴും തെരുവിലിറങ്ങി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്”

ഇരിങ്ങാലക്കുട : “കലുങ്ക് സംവാദങ്ങള്‍” എന്ന പേരില്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ ദര്‍ബാറുകളെ അനുസ്മരിപ്പിക്കുന്ന യോഗങ്ങള്‍ സംഘടിപ്പിച്ച് പാവപ്പെട്ടവരെ പരിഹസിക്കുകയും പരദൂഷണം നടത്തുകയും ചെയ്യുന്ന തൃശൂര്‍ എംപിയുടെ പരിപാടി അപലപനീയമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.

ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച കലുങ്ക് പരിപാടിയിൽ തന്റെ പ്രശ്നം അവതരിപ്പിച്ച വയോധികയോട് അദ്ദേഹം നടത്തിയ പ്രതികരണങ്ങൾ ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.

“താനിവിടുത്തെ മന്ത്രിയല്ല, രാജ്യത്തിൻ്റെ മന്ത്രിയാണ്” എന്ന് പറയുന്നയാള്‍ താന്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്നാണെന്ന് വിസ്മരിച്ചു പോകുന്നു. തൃശൂരിലെ ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ച് എംപിയും മന്ത്രിയുമായ ഒരാള്‍ക്ക് അവരുടെ ഏതു നിവേദനവും ഏറ്റു വാങ്ങാനും അനുഭാവപൂര്‍വ്വം പരിഗണിക്കാനും ചുമതലയുണ്ട്. തനിക്ക് വോട്ട് ചെയ്തവരുടെ മാത്രമല്ല, വോട്ടു ചെയ്യാത്തവരുടെയും എംപിയാണ് ഇപ്പോള്‍ അദ്ദേഹം. അവരുടെ എല്ലാവരുടെയും പരാതികളും അഭ്യര്‍ത്ഥനകളും ഒരുപോലെ കേള്‍ക്കാന്‍ ജനാധിപത്യപരമായ ബാധ്യതയുണ്ട് എംപിക്ക് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജീവിത പ്രശ്‍നങ്ങളുമായി മുന്നിലെത്തുന്നവർ തന്റെ അടിയാളരാണെന്ന തോന്നൽ നല്ലതല്ലെന്നും മന്ത്രി ബിന്ദു ഓർമ്മിപ്പിച്ചു.

ജീവിതത്തിലാണോ സിനിമയിലാണോ എന്ന വിഭ്രമത്തിലാണ് അദ്ദേഹം എന്ന് തോന്നും വിധമാണ് സുരേഷ് ഗോപിയുടെ പ്രതികരണങ്ങൾ. തിരക്കഥാകൃത്തുക്കൾ സമ്മാനിച്ച ഫ്യൂഡൽ മാടമ്പി വേഷക്കാരനായി സിനിമയിലല്ലാത്തപ്പോഴും തെരുവിലിറങ്ങി നടക്കുന്നത് ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചു കൊണ്ടാവരുത്. സിനിമകളിൽ ആരാധകരെ ത്രസിപ്പിച്ച തരം ഡയലോഗുകളുമായി തന്നെ സമീപിക്കുന്ന സാധാരണക്കാരുടെ നെഞ്ചത്ത് കേറുന്ന രീതി തുടർച്ചയായി അദ്ദേഹത്തിൽ നിന്നും ഉണ്ടാവുന്നതു കൊണ്ടാണ് ഇതു പറയാൻ നിർബന്ധിതയാകുന്നതെന്നും മന്ത്രി ബിന്ദു പറഞ്ഞു.

മിഥ്യാഭ്രമം മാറാൻ സുരേഷ് ഗോപിയെ ബിജെപി നേതൃത്വം ഇടപെട്ടു സഹായിക്കണം. താനിപ്പോൾ സിനിമയിലല്ല ജനങ്ങളുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേട്ട് കൈകാര്യം ചെയ്യേണ്ട ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലാണെന്നത് മറന്നു പോവരുതെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കാൻ അദ്ദേഹത്തിന്റെ രാഷ്ട്രീയപാർട്ടി എന്ന നിലയിൽ ബിജെപി തയ്യാറാവണമെന്നും മന്ത്രി ഡോ. ആർ. ബിന്ദു ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടത്തിയ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന ആരോപണവുമായി ക്ഷേത്രം തന്ത്രിമാർ രംഗത്തെത്തി.

മാല കഴകം ആചാരപരമായ പ്രവൃത്തിയാണോ എന്ന് സിവില്‍ കോടതി തീരുമാനിക്കട്ടെ എന്നാണ് ഹൈക്കോടതി പറഞ്ഞതെന്നും ക്ഷേത്രം തന്ത്രിമാര്‍ വ്യക്തമാക്കി.

ഇതു സംബന്ധിച്ച് കൂടൽമാണിക്യം ദേവസ്വത്തിന് തങ്ങൾ കത്തു നൽകിയിട്ടുണ്ടെന്നും അഞ്ച് തന്ത്രി കുടുംബങ്ങളില്‍ നിന്നുള്ള അംഗങ്ങൾ പറഞ്ഞു.

കഴകം തസ്തികയിലേക്കുള്ള ഏതൊരു നിയമനവും ക്ഷേത്രത്തിന്റെ ആചാരം, പാരമ്പര്യം, നിയമപരമായ വ്യവസ്ഥകള്‍ എന്നിവ അനുസരിച്ചായിരിക്കണം എന്നാണ് ചട്ടം.

മാല കഴകം ക്ഷേത്രത്തിന്റെ മതപരമായ കാര്യങ്ങളുടെ ഭാഗമാണ്. ക്ഷേത്രത്തിന് പ്രത്യേകമായ ആചാരപരമായ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് മാല കഴകം നടത്തുന്നത്. ദേവന്റെ ചൈതന്യം നിലനിര്‍ത്തുന്നതിന് ആ നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇതിൽ എന്തെങ്കിലും വ്യതിയാനം വന്നാൽ അത് താന്ത്രിക നിയമങ്ങളുടെ ലംഘനത്തിലേക്ക് നയിക്കുമെന്നും, അതിന് പരിഹാര ക്രിയകള്‍ ആവശ്യമാണെന്നും തന്ത്രിമാർ സൂചിപ്പിച്ചു.

അതിനാല്‍ ക്ഷേത്രത്തിന്റെ ചൈതന്യത്തിനും അന്തസ്സിനും നഷ്ടവും നാശവും ഉണ്ടാക്കുന്ന ഈ പ്രശ്‌നത്തിന് ഉചിതമായ പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി തന്ത്രിമാരടക്കമുള്ളവരുമായി ചര്‍ച്ച നടത്താന്‍ ദേവസ്വം തയ്യാറാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടല്‍മാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റിക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും ക്ഷേത്രത്തിലെ ആചാരങ്ങളുടെയും ചടങ്ങുകളുടെയും ശരിയായ നിര്‍വ്വഹണം നടത്തുന്നതിനുള്ള ഉത്തരവാദിത്തത്തില്‍ നിന്നും നിയമപരമായ ബാധ്യതയില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ല.

വിധിന്യായത്തില്‍ “കഴകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മതപരമായ ഒന്നാണെങ്കില്‍ നിയമത്തിലെ സെക്ഷന്‍ 19 അനുസരിച്ച് ക്ഷേത്രം തന്ത്രി അംഗമായ ഒരു കമ്മിറ്റിക്ക് മാത്രമേ നിയമനം നടത്താന്‍ കഴിയൂ” എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. നിയമത്തിലെ സെക്ഷന്‍ 35 പ്രകാരവും, സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധിന്യായങ്ങളില്‍ മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ അന്തിമ അധികാരി തന്ത്രിയായിരിക്കുമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതുകൊണ്ടു തന്നെ തിടുക്കത്തിലുള്ള ഈ നിയമനം മതനിയമങ്ങളുടെയും നിയമപരമായ വ്യവസ്ഥകളുടെയും ഹൈക്കോടതി വിധിയുടെയും ലംഘനമാണെന്ന് കത്തില്‍ പറയുന്നു. കോടതി വിധിയുടെ അന്തസത്ത മനസ്സിലാക്കാതെയാണ് നിയമന നടപടിയുമായി ദേവസ്വം മുന്നോട്ടു പോയതെന്നും ഇത് പുനരാലോചിക്കണമെന്നുമാണ് തന്ത്രിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വന്യമൃഗങ്ങളെ കൊല്ലാനുള്ള ബില്ല് രാഷ്ട്രീയ തട്ടിപ്പെന്ന് തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : വന്യമൃഗങ്ങളെ കൊല്ലാനുള്ള ബില്ല് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിരിക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കവും രാഷ്ട്രീയ തട്ടിപ്പും മാത്രമാണെന്ന് കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ.

1972ലെ കേന്ദ്രനിയമത്തിന്റെ ഭേദഗതി എന്ന നിലയിലുള്ള ഈ ബിൽ ഒട്ടനവധി സാങ്കേതിക നിയമക്കുരുക്കിൽപ്പെടാൻ സാധ്യതയുള്ളതും അപ്രായോഗികവുമാണ്. ഗവർണ്ണറുടെ പ്രാഥമിക അനുമതിയും പിന്നീട് നിയമസഭയിൽ കൊണ്ടുവന്ന് സബ്ജറ്റ് കമ്മിറ്റിക്ക് അയക്കലും അതിനുശേഷം വീണ്ടും നിയമസഭയിൽ കൊണ്ടുവന്ന് ബിൽ പാസ്സാക്കിയാൽ വീണ്ടും ഗവർണ്ണർക്ക് അയക്കലും കേന്ദ്രനിയമ ഭേദഗതിയായതുമൂലം രാഷ്ട്രപതിക്ക് അയക്കലുമൊക്കെ നേരിടേണ്ട ബില്ലാണ് ഇപ്പോൾ എൽഡിഎഫ് സർക്കാർ കൊണ്ടുവന്നിട്ടുള്ളത്.

എൽഡിഎഫ് സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ മറ്റു മാർഗ്ഗങ്ങളാണ് അനുവർത്തിക്കേണ്ടിയിരുന്നതെന്നും തോമസ് ഉണ്ണിയാടൻ അഭിപ്രായപ്പെട്ടു.

കേരള കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം പ്രസിഡൻ്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, പി.ടി. ജോർജ്ജ്, സതീശ് കാട്ടൂർ, മാഗി വിൻസെന്റ്, ശങ്കർ പഴയാറ്റിൽ, നൈജു ജോസഫ് ഊക്കൻ, ഫിലിപ്പ് ഓളാട്ടുപുറം, അഷ്റഫ് പാലിയത്താഴത്ത്, എ.ഡി. ഫ്രാൻസിസ്, വിനോദ് ചേലൂക്കാരൻ, എൻ.ഡി. പോൾ, ജോൺസൻ കോക്കാട്ട്, അനിൽ ചന്ദ്രൻ കുഞ്ഞിലിക്കാട്ടിൽ, ജോസ് അരിക്കാട്ട്, ശ്രീധരൻ മുതിരപ്പറമ്പിൽ, എബിൻ വെള്ളാനിക്കാരൻ, ശിവരാമൻ കൊല്ലംപറമ്പിൽ, ലിംസി ഡാർവിൻ, ലില്ലി തോമസ്സ്, മേരി മത്തായി, വത്സ ആന്റു, ബീന വാവച്ചൻ, ദീപക് അയ്യൻചിറ, പോൾ ഇല്ലിക്കൽ, ജോസ് തട്ടിൽ, തോമസ്സ് കോരേത്ത്, സിജോയിൻ ജോസഫ്, ലിജോ ചാലിശ്ശേരി, ജയൻ പനോക്കിൽ, സുരേഷ് പനോക്കിൽ, മോഹനൻ ചേരയ്ക്കൽ, ബാബു ഏറാട്ട്, ജോർജ്ജ് ഊക്കൻ, വേണു, ഷക്കീർ മങ്കാട്ടിൽ, ഷമീർ മങ്കാട്ടിൽ, ആന്റോ ഐനിക്കൽ, കെ.പി. അരവിന്ദാക്ഷൻ, ജോയ് പടമാടൻ, സി.ബി. മുജീബ്, ജോഷി മാടവന, അശോകൻ ഷാരടി, ജോർജ്ജ് കുറ്റിക്കാടൻ, തോമസ്സ് തോട്ട്യാൻ, വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.