കണ്ഠേശ്വരം ക്ഷേത്രത്തിലെ ഇല്ലംനിറ 29ന്

ഇരിങ്ങാലക്കുട : കണ്ഠേശ്വരം ക്ഷേത്രത്തിലെ ഇല്ലംനിറ ആഗസ്റ്റ് 29 വെള്ളിയാഴ്ച ചോതി നാളിൽ നടത്തും.

രാവിലെ 9.35 മുതൽ 10.30 വരെയുള്ള ശുഭമുഹൂർത്തിൽ നടക്കുന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.

നിര്യാതയായി

പൊന്നമ്മ ടീച്ചര്‍

ഇരിങ്ങാലക്കുട : നടവരമ്പ് കോലോത്തുംപടി കൊടകര വീട്ടില്‍ പരേതനായ സുബ്രഹ്‌മണ്യന്‍ മേനോന്‍ ഭാര്യ പൊന്നമ്മ ടീച്ചര്‍ (നിര്‍മ്മല 87) നിര്യാതയായി.

സംസ്‌കാരം നടത്തി.

ടൈപ്പ്‌റൈറ്റിംഗും ഷോര്‍ട്ട് ഹാന്‍ഡും പഠിപ്പിച്ചിരുന്ന പിറ്റ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു.

എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യൂ പുനർനിർണയിക്കാൻ ഉത്തരവിട്ട് കളക്ടർ

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ഫെയർ വാല്യൂ റവന്യൂ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം പുനർനിർണയിക്കുന്നതിന് ഉത്തരവിട്ട് തൃശൂർ ജില്ലാ കളക്ടർ.

പുനർനിർണയത്തിൻ്റെ ഔദ്യോഗിക ജോലികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഫീൽഡ് പരിശോധനാ നടപടികളും നടന്നുവരുന്നുണ്ട്.

ഇതിൻ്റെ നടപടികൾ വിലയിരുത്തുന്നതിനായി ഇരിങ്ങാലക്കുട ആർ.ഡി.ഒ. പി. ഷിബു എടതിരിഞ്ഞി വില്ലേജിൽ തിങ്കളാഴ്ച സ്ഥലപരിശോധന നടത്തി.

മുകുന്ദപുരം താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ.വി. സജിത, എടതിരിഞ്ഞി വില്ലേജ് ഓഫീസർ പി.എസ്. സുജിത്ത്, വില്ലേജ് അസിസ്റ്റൻ്റ് കെ.ജെ. വിൻസൺ എന്നിവർ സ്ഥലപരിശോധനയിൽ പങ്കെടുത്തു.

പരിയാരത്ത് പ്രകൃതിയുടെ മടിത്തട്ടിൽ ഒരു ലക്ഷ്വറി റിട്ടയർമെൻ്റ് ഹോം : “പറുദീസ”യ്ക്ക് നാന്ദി കുറിച്ച് പ്രൗഢഗംഭീരമാക്കി ഓഫീസ് ഉദ്ഘാടനം

ചാലക്കുടി : തൃശൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിൽ കോടശ്ശേരി മലകളുടെ മനോഹാരിത ഒപ്പിയെടുക്കുന്ന പ്രകൃതിയുടെ മടിത്തട്ടിൽ എല്ലാവിധ ആധുനിക സേവനവും ലഭ്യമാക്കുന്ന രീതിയിൽ വിഭാവനം ചെയ്ത് ആരംഭിക്കുന്ന ലക്ഷ്വറി റിട്ടയർമെന്റ് ഹോം “പറുദീസ ലിവിങ്” കമ്പനിയുടെ ഗേറ്റ് ഓഫീസ് ഉദ്ഘാടനവും ലോഗോ, ലീഫ്‌ലെറ്റ്, ബുക്ക്ലെറ്റ് എന്നിവയുടെ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചും പ്രൗഢഗംഭീരമായ സദസ്സിൻ്റെ സാന്നിധ്യത്തിൽ നടന്നു.

ഹോംസ് പ്രോജക്റ്റ് ഉടമകളായ “പറുദീസ ലിവിങ്” കമ്പനിയുടെ സ്വപ്നസാക്ഷാത്കാരത്തിനാണ് ഇതോടെ പരിയാരത്ത് നാന്ദി കുറിച്ചത്.

ടി ജെ സനീഷ്കുമാർ എം എൽ എ ഗേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ ലോഗോ പ്രകാശനവും, ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ ബുക്ക്ലെറ്റ് പ്രകാശനവും നടത്തി.

പ്രൊജക്റ്റ് മാസ്റ്റർ പ്ലാൻ ലേഔട്ടിന്റെ പ്രകാശനം ചാലക്കുടി നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ നിർവ്വഹിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബെന്നി മാസ്റ്റർ വെബ്സൈറ്റ് ലോഞ്ചും, വാർഡ് മെമ്പർ വിഷ്ണു ലീഫ്‌ലെറ്റ് പ്രകാശനവും നടത്തി.

ഡാവിഞ്ചി സുരേഷ് നിർമ്മിച്ച മാസ്റ്റർ ലേഔട്ടിന്റെ മിനിയേച്ചർ ശോഭ സുബിനും ഡാവിഞ്ചി സുരേഷും ചേർന്ന് അനാച്ഛാദനം ചെയ്തു.

“പറുദീസ ലിവിങ്” ചെയർമാൻ ടെന്നിസൺ ചാക്കോ സ്വാഗതവും, മാനേജിങ് ഡയറക്ടർ ജീസ് ലാസർ നന്ദിയും പറഞ്ഞു.

അവിട്ടത്തൂർ ഫുട്ബോൾ ടീമിന് വിജയാശംസകൾ നേർന്ന് മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ ക്യാമ്പ് ഓഫീസിൽ എത്തിയ സംസ്ഥാന സുബ്രതോ മുഖർജി ഗേൾസ് ഫുട്ബോൾ മത്സരത്തിൽ ജേതാക്കളായ അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കൻഡറി സ്കൂൾ ടീം അംഗങ്ങൾക്ക് മന്ത്രി വിജയാശംസകൾ നേർന്നു.

സ്കൂൾ ടീം കേരളത്തെ പ്രതിനിധീകരിച്ച് നാഷണൽ ചാമ്പ്യൻഷിപ്പിൻ പങ്കെടുക്കുവാൻ വേണ്ടി ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ടു.

മുൻ സന്തോഷ് ട്രോഫി കളിക്കാരനും കേരള പൊലീസ് ടീം അംഗവുമായിരുന്ന റിട്ട. ഡിവൈഎസ്പി തോമസ് കാട്ടുകാരൻ ആണ് പരിശീലകൻ.

തോമസ് കാട്ടുകാരനും സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി അംഗമായ എ.സി സുരേഷ്, ഹെഡ്മാസ്റ്റർ മെജോ പോൾ, കുട്ടികളുടെ മാതാപിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു

ഇരിങ്ങാലക്കുട : ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനായുള്ള അവസാന മിനുക്കു പണികളിലേക്ക് കടന്നു കഴിഞ്ഞു.

എല്ലാ വിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രവർത്തനമാരംഭിക്കാനിരിക്കുന്ന പുതിയ കെട്ടിടത്തിന് 6 നിലകളാണുള്ളത്.

നിലവിൽ ഒ.പി. പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും ഈ കെട്ടിടത്തിൽ തന്നെയാണ്. 

ഒ.പി., കാഷ്വാലിറ്റി, മൂന്ന് ഓപ്പറേഷൻ തിയേറ്ററുകൾ, ഇൻ്റൻസീവ് കെയർ യൂണിറ്റ്, ഐ.പി. വാർഡുകൾ, കൂടാതെ കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനമായ രാജീവ് ഗാന്ധി സെൻ്റർ ഓഫ് ബയോ ടെക്നോളജിയുടെ ഒരു ലബോറട്ടറി, റിസപ്ഷൻ, സ്റ്റോർ, ഫാർമസി, എക്സ്റേ, സ്കാൻ, ഇ.സി.ജി., മൈനർ ഒ.ടി., ഫീൽഡ് സ്റ്റാഫ് റൂം, ഡ്യൂട്ടി റൂമുകൾ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് തുടങ്ങിയവയാണ് പുതിയ കെട്ടിടത്തിലേക്ക് മാറാൻ തയ്യാറായി കൊണ്ടിരിക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായി 19 കോടി രൂപയോളം ചെലവഴിച്ച് സംസ്ഥാന സർക്കാരിന്റെ മിഷൻ 676 പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 20,000ത്തോളം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 6 നിലകളിലായിട്ടാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

മുകളിലത്തെ നില എം.പി. സുരേഷ് ഗോപിയുടെ സി.എസ്.ആർ. ഫണ്ടിൽ നിന്ന് ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്.

ഇരിങ്ങാലക്കുട – ചാലക്കുടി റോഡിലേക്കുള്ള ജനറൽ ആശുപത്രിയുടെ കവാടത്തിന്റെ പുനർ നിർമ്മാണവും ഇതോടൊപ്പം നടന്നു കൊണ്ടിരിക്കുകയാണ്.

മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ചാണ്

24 മീറ്റര്‍ നീളത്തില്‍ മതിലും 6 മീറ്റര്‍ വീതിയുള്ള ഗേറ്റ് വേയും ഇവിടെ നിർമ്മിക്കുന്നത്.

തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലേക്കുള്ള പ്രധാന കവാടം നിർമ്മിക്കുന്നതിനായി 50 ലക്ഷം രൂപയും മന്ത്രി ബിന്ദു പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ക്രൈസ്റ്റ് കോളെജിൽ ഓൾ ഇന്ത്യ ഇൻ്റർ കോളേജിയേറ്റ് കൊമേഴ്സ് ആൻഡ് ബിസിനസ് ക്വിസ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ രണ്ടാമത് ഓൾ ഇന്ത്യ ഇൻ്റർ കോളേജിയേറ്റ് കൊമേഴ്സ് ആൻഡ് ബിസിനസ്സ് ക്വിസ് സംഘടിപ്പിക്കും.

ഡോ. മേജർ ചന്ദ്രകാന്ത് നായർ ആണ് ക്വിസ് മാസ്റ്റർ.

പ്രാഥമിക റൗണ്ട് ഓൺലൈനായി ആഗസ്റ്റ് 22നും സെമിഫൈനലും ഗ്രാൻഡ് ഫിനാലെയും സെപ്റ്റംബർ 10ന് ക്രൈസ്റ്റ് കോളെജ് ഓഡിറ്റോറിയത്തിലും നടക്കും.

വിജയികൾക്ക് ഒന്നാം സമ്മാനമായി 60,000 രൂപയും രണ്ടാം സമ്മാനമായി 30,000 രൂപയും മൂന്നാം സമ്മാനമായി 15,000 രൂപയും ലഭിക്കും.

4, 5, 6 സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 10,000, 5000, 2500 എന്നിങ്ങനെയും 7-ാം സ്ഥാനം മുതൽ 12-ാം സ്ഥാനം വരെ ലഭിക്കുന്നവർക്ക് 1000 രൂപ വീതവും പ്രോത്സാഹന സമ്മാനമായി നൽകും.

ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ ക്യുആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കേരളത്തിൽ നിന്ന്  9 ഇനം ഏകചാരി തേനീച്ചകളെ കണ്ടെത്തി 

‎ഇരിങ്ങാലക്കുട : കേരളത്തിൻ്റെ ജൈവവൈവിധ്യത്തിനു തെളിവായി 9 ഇനം ഏകചാരി തേനീച്ചകളെ കൂടി കണ്ടെത്തി ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകർ. 

ആദ്യമായാണ് ഇവയെ സംസ്ഥാനത്ത് ശാസ്ത്രീയമായി രേഖപ്പെടുത്തുന്നത്. 

‎പരിസ്ഥിതി സന്തുലനം  നിലനിർത്തുന്നതിലും  കാർഷികവിളകളുടെ ഉൽപാദനത്തിലും  നിർണ്ണായക പങ്കുവഹിക്കുന്ന തേനീച്ചകളിൽ ഒന്നിച്ച് കൂട്ടമായി  താമസിക്കുന്നവരും ഒറ്റയ്ക്ക് മണ്ണിൽ കൂടുണ്ടാക്കി ജീവിക്കുന്നവരും ഉണ്ട്. 

തനിയെ ജീവിക്കുന്ന തേനീച്ചകൾ  ‘ഏകചാരി തേനീച്ചകൾ’ എന്നാണ് പൊതുവിൽ അറിയപ്പെടുന്നത്.

‘ഹാലിക്റ്റിഡേ’ കുടുംബത്തിലെ ‘നോമിയിനേ’ ഉപകുടുംബത്തിൽപ്പെടുന്ന ഏകചാരി തേനീച്ചകളെ തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. 

ഓസ്‌ട്രോണമിയ ക്യാപ്പിറ്ററ്റ, ഓസ്‌ട്രോണമിയ ഗൊനിയോഗ്നാഥ, ഓസ്‌ട്രോണമിയ ഉസ്‌റ്റൂല, ഗ്നാതോനോമിയ അർജൻ്റിയോബാൾട്ടീറ്റ, ഹോപ്‌ളോനോമിയ ഇൻസെർട്ട, ലിപോട്രിച്ചസ് ടോറിഡ, ലിപോട്രിച്ചസ് എക്‌സാജൻസ്, ലിപോട്രിച്ചസ് മിനുറ്റുല, ലിപോട്രിച്ചസ് പൾക്രിവെൻട്രിസ് എന്നീ ഏകചാരി തേനീച്ചകളെയാണ് ഇപ്പോൾ കേരളത്തിൽനിന്ന് ആദ്യമായി കണ്ടെത്തി രേഖപ്പെടുത്തിയിരിക്കുന്നത്. 

എൻ്റോമോളജിക്കൽ സൊസൈറ്റി ഓഫ് ഇറാൻ്റെ സഹകരണത്തോടെ ടാർബിയറ്റ് മോദാരെസ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേണൽ ആയ ‘ജേണൽ ഓഫ് ഇൻസെക്റ്റ് ബയോഡൈവേഴ്സിറ്റി ആൻഡ് സിസ്റ്റമാറ്റിക്സ്’-ൻ്റെ ജൂലൈ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഈ ഗവേഷണഫലം പുറത്തുവന്നതോടുകൂടി ഇന്ത്യയിൽ നിന്നും രേഖപ്പെടുത്തിയിട്ടുള്ള  മൊത്തം നോമിയിനേ ഉപകുടുംബത്തിൽ ഉൾപ്പെടുന്ന തേനീച്ചകളുടെ 50.6 ശതമാനവും ദക്ഷിണേന്ത്യയിലെ 87.7 ശതമാനവും കേരളത്തിൽ കാണപ്പെടുന്നവയാണെന്ന്  മനസ്സിലാക്കാൻ സാധിച്ചു. 

‎മണ്ണിൽ ചെറിയ തുരങ്കങ്ങൾ പോലെ അതേസമയം  സങ്കീർണ്ണമായ ഘടനയോടുകൂടിയ കൂടുകൾ നിർമിക്കുന്നതിൽ വിദഗ്ധരാണ് ഇവ.  ഈ പ്രവൃത്തി മണ്ണിൻ്റെ ഘടനയെ  മെച്ചപ്പെടുത്തുന്നതിൽ വളരെയധികം പങ്കുവഹിക്കുന്നു. കട്ടിയുള്ള മണ്ണ് മൃദുവാക്കപ്പെടുകയും, മണ്ണിലെ വായുസഞ്ചാരം മെച്ചപ്പെടുകയും, വെള്ളം മണ്ണിൽ ഇറങ്ങി ജലാംശത്തിന്റെ അളവ്   വർദ്ധിക്കുകയും ചെയ്യുന്നു.  

കൂടാതെ ഇവയുടെ ലാർവകൾക്ക് ഭക്ഷിക്കാനായി കൂട്ടിൽ ശേഖരിക്കുന്ന പൂമ്പൊടിയും പൂന്തേനും മണ്ണിലെ കാർബൺ, നൈട്രജൻ തുടങ്ങിയ മൂലകങ്ങളുടെ അളവ് ഉയർത്തുകയും മണ്ണിൻ്റെ ഗുണസമ്പത്ത്  മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

‎ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകരായ സി. അതുൽ ശങ്കർ, എ.വി. വിഷ്ണു, അഞ്ജു സാറ പ്രകാശ്, ക്രൈസ്റ്റ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറും ലാബ് മേധാവിയുമായ ഡോ. സി. ബിജോയ്, പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളെജിലെ പ്രൊഫസറും സുവോളജി വിഭാഗം മേധാവിയുമായ ഡോ. ഇ.എം. ഷാജി എന്നിവരാണ് പ്രസ്തുത പഠനം നടത്തിയത്. 

കേരള സംസ്ഥാന ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗൺസിൽ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ എന്നീ ഏജൻസികളുടെ സാമ്പത്തിക സഹായത്തോടെ നടത്തപ്പെട്ട ഈ  ഗവേഷണത്തിലെ കണ്ടെത്തലുകൾ കേരളത്തിലെ  ജൈവവൈവിധ്യ സംരക്ഷണത്തിനും പരിസ്ഥിതി പഠനത്തിനും സഹായകരമാകുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

ആദ്യം ഗതാഗതക്കുരുക്ക് പരിഹരിക്കൂ ; എന്നിട്ടാവാം ടോൾ പിരിവ് : പാലിയേക്കരയിൽനാലാഴ്ച്ചത്തേക്ക് ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : തൽക്കാലം പാലിയേക്കര ടോൾ പിരിക്കരുതെന്ന് ഹൈക്കോടതി. നാലാഴ്ച്ചത്തേക്കാണ് ടോൾ പിരക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ആദ്യം ഗതാഗതക്കുരുക്ക് പരിഹരിക്കണം. അതിന് ശേഷം ടോൾ പിരിച്ചാൽ മതിയെന്നും ഹൈക്കോടതി പറഞ്ഞു.

ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ സംബന്ധിച്ച പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

നാലാഴ്ച്ചയ്ക്കുള്ളില്‍ ദേശീയപാത അതോറിറ്റി ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇടക്കാല ഉത്തരവിന്‍റെ വാദം ഹൈക്കോടതി തുടരും. വിഷയത്തിൽ ഫലപ്രദമായ ഇടപെടൽ ദേശീയപാത അതോറിറ്റിയോ കരാർ കമ്പനിയോ നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.