ജോസ്
ഇരിങ്ങാലക്കുട : വാടച്ചിറ ചാലിശ്ശേരി ദേവസി മകൻ ജോസ് (81) നിര്യാതനായി.
സംസ്കാരം നടത്തി.
ഭാര്യ : മാഗി
മക്കൾ : റീന, സീന, ജീന
മരുമക്കൾ : ജോസഫ്, സേവിയർ, ജോഷി

ജോസ്
ഇരിങ്ങാലക്കുട : വാടച്ചിറ ചാലിശ്ശേരി ദേവസി മകൻ ജോസ് (81) നിര്യാതനായി.
സംസ്കാരം നടത്തി.
ഭാര്യ : മാഗി
മക്കൾ : റീന, സീന, ജീന
മരുമക്കൾ : ജോസഫ്, സേവിയർ, ജോഷി

ഇരിങ്ങാലക്കുട : ലോകത്തിലെ നിശാശലഭ വൈവിധ്യത്തിലേക്ക് പുതിയ ഒരു കണ്ടെത്തലുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ഗവേഷകർ.
ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉൾപ്പെടുന്ന ‘ലെപിഡോപീറ ഓർഡറിലെ എറെബിഡെ’ കുടുംബത്തിൽ ഉൾപ്പെടുന്നവയാണ് ഇവ.
ഹൈപ്പോസില ജനുസിൽ കണ്ടുപിടിക്കപ്പെടുന്ന പന്ത്രണ്ടാമത്തെ ഇനമാണ് “ഹൈപ്പോപ്‌പില പൊളേസിയെ” എന്ന പുതിയ നിശാശലഭം.
ഈ ജനുസ്സിലെ നിശാശലഭങ്ങളെ ബാഹ്യഘടനകൾ കൊണ്ട് തരംതിരിക്കാൻ ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ ഇവയുടെ ജനിറ്റാലിയ ഘടനയെ അടിസ്ഥാനമാക്കിയാണ് പുതിയ ഇനത്തെ വിവരിച്ചിരിക്കുന്നത്.
ജനിറ്റാലിയ പ്രത്യേകത അനുസരിച്ചാണ് ഇവയ്ക്ക് ‘ഹൈപ്പോസ്‌പില പൊളേസിയെ’ എന്ന പേര് നൽകിയത്.
ഇതോടെ ഇന്ത്യയിൽ ഹൈപോസ്‌പില ജനുസ്സിൽ രണ്ട് സ്പീഷിസുകളാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്.
പാലക്കാട് ജില്ലയിലെ സിംഗപ്പാറ, നെല്ലിയാമ്പതി, തൃശൂർ ജില്ലയിലെ പട്ടിക്കാട്, പത്തനംതിട്ട ജില്ലയിലെ വട്ടോളിപടി എന്നിവിടങ്ങളിൽ നിന്നുമാണ് ഇവയെ കണ്ടെത്തിയത്.
സ്കോപ്പസ് ഇൻഡെക്സ്‌ഡ് അന്താരാഷ്ട്ര ശാസ്ത്ര മാസികയായ എൻ്റമോണിലെ ഏറ്റവും പുതിയ ലക്കത്തിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ജന്തുശാസ്ത്ര വിഭാഗം അസി. പ്രൊഫ. ഡോ. അഭിലാഷ് പീറ്ററിൻ്റെ നേതൃത്വത്തിലുള്ള എൺറ്റമൊ ടാക്സോണമി ലാബിലെ ഗവേഷക വിദ്യാർഥികളായ പി.കെ. ആദർശ്, ജോസലിൻ ട്രീസ ജേക്കബ് എന്നിവരാണ് ഈ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്.
യു.ജി.സി. ഗവേഷണ ഫെലോഷിപ്പുകൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്.

ഇരിങ്ങലക്കുട : ക്രൈസ്റ്റ് കോളെജിലെ ബോട്ടണി വിഭാഗവും സുവോളജി വിഭാഗവും സംയുക്തമായി ബയോഡൈവേഴ്സിറ്റി ക്ലബ്ബുമായി സഹകരിച്ച് “ബ്രിഡ്ജിംഗ് ബിലീഫ് & ബയോഡൈവേഴ്സിറ്റി: ദി ഫ്യൂച്ചർ ഓഫ് സേക്രഡ് ഗ്രോവ്സ്” എന്ന പേരിൽ ത്രദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു.
കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സമൂഹാധിഷ്ഠിത വനസംരക്ഷണത്തിന്റെ ഒരു പുരാതന രൂപത്തെ പ്രതിനിധീകരിക്കുന്ന കാവുകളുടെ പാരിസ്ഥിതിക, സാംസ്കാരിക, സംരക്ഷണ പ്രാധാന്യം എടുത്തു കാണിക്കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം.
രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.
ഉദ്ഘാടന സെഷനിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
“സേക്രഡ് ഗ്രോവ് – ജൈവ വൈവിധ്യ പൈതൃക സ്ഥലം : ഇന്ത്യയിലെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള നിയമപരമായ ഉപകരണങ്ങൾ” എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി.
സാങ്കേതിക സെഷനുകളിൽ ഡോ. ടി.വി. സജീവ്, ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, ഡോ. പി.എസ്. ഉദയൻ, ഡോ. കെ.എ. സുജന, ഡോ. എൻ.സി. ഇന്ദുചൂഡൻ തുടങ്ങിയ പ്രമുഖ പ്രഭാഷകർ പങ്കെടുത്തു.
ജൈവവൈവിധ്യ നഷ്ടം, ജന്തു വൈവിധ്യം, പാരിസ്ഥിതിക പഠനങ്ങൾ, പരമ്പരാഗത സംരക്ഷണ രീതികൾ, പുണ്യവനങ്ങളുടെ സാംസ്കാരിക പ്രസക്തി തുടങ്ങിയ വിവിധ വശങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.
ഒന്നും രണ്ടും ദിവസങ്ങളിൽ യുവ ഗവേഷകർക്ക് അവരുടെ കണ്ടെത്തലുകൾ അവതരിപ്പിക്കാൻ വേദിയും ഒരുക്കി.
ഡോ. കെ. പ്രവീൺകുമാർ നയിച്ച ശങ്കുകുളങ്ങര കാവിലേക്ക് നടത്തിയ സന്ദർശനത്തോടെ സെമിനാർ അവസാനിച്ചു.
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ്, കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.
പരമ്പരാഗത വിശ്വാസ വ്യവസ്ഥകളെ ആധുനിക സംരക്ഷണ തന്ത്രങ്ങളുമായി സംയോജിപ്പിച്ച് കാവുകൾ സംരക്ഷിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ചുള്ള അവബോധമുണ്ടാക്കാൻ സെമിനാർ സഹായിച്ചു.

ഇരിങ്ങാലക്കുട : വിനോദ് സ്മാരക സാംസ്കാരിക നിലയത്തിന്റെ 20-ാം വാർഷികം “നാട്ടുണർവ്വ്” മൂന്നു ദിവസങ്ങളിലായി ആഘോഷിച്ചു.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക നിലയം പ്രസിഡന്റ് ജിൻസൺ അധ്യക്ഷത വഹിച്ചു.
മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ് എന്നിവർ മുഖ്യാതിഥികളായി.
സാംസ്കാരിക നിലയം നൽകിവരുന്ന മാനവ സംസ്കൃതി പുരസ്കാരം ചാലക്കുടി സൗത്ത് റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടർ ജോജു പതിയപറമ്പിൽ ഏറ്റുവാങ്ങി.
എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ വി.കെ. ശ്രീധരൻ മാസ്റ്ററെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.
സാംസ്കാരിക നിലയത്തിന്റെ മാധ്യമപുരസ്കാരത്തിന് ഡിനോ കൈനാടത്ത് അർഹനായി.
മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡെൻസി ഡെൻപോൾ, വാർഡ് മെമ്പർമാരായ എം.സി. ഷാജു, ജിനി ബാബു, കൊരട്ടി പാഥേയം പ്രതിനിധി കെ.എൻ. വേണു തുടങ്ങിയവർ പ്രസംഗിച്ചു.
മുതിർന്ന ക്ഷീര കർഷകൻ അഗസ്തിക്കുട്ടി, കർഷകൻ കൂനൻ ജോസ് തോമൻ, എം.എസ്.സി. മാത്തമാറ്റിക്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീലക്ഷ്മി, മോളിക്യുലർ ബയോളജിയിൽ നാലാം റാങ്ക് നേടിയ അതുൽ എന്നിവരെയും ആദരിച്ചു.
സെക്രട്ടറി നവീൻ ചുള്ളിക്കാട്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
സാംസ്കാരിക നിലയം പ്രഥമ പ്രസിഡൻ്റ് ബൈജു കണ്ണൂക്കാടൻ സ്വാഗതവും ട്രഷറർ കെ. അതുൽ നന്ദിയും പറഞ്ഞു.
ആഘോഷവേളയിൽ മൂന്നു ദിവസങ്ങളിലായി ഷോലെ സിനിമ പ്രദർശനം, കലാസന്ധ്യ, മെഗാ ഗാനമേള തുടങ്ങിയ പരിപാടികൾ അരങ്ങേറി.

ഇരിങ്ങാലക്കുട : എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചില സംഘടിത വിഭാഗങ്ങൾ നടത്തുന്ന ആക്രമണത്തിൽ എസ്.എൻ.ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ പ്രതിഷേധിച്ചു.
ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയിൽ നിന്നും ആരംഭിച്ച പ്രതിഷേധത്തെ തുടർന്ന് ആൽത്തറയ്ക്കൽ ചേർന്ന പ്രതിഷേധയോഗം യൂണിയൻ പ്രസിഡൻ്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു.
വെള്ളാപ്പള്ളി നടേശൻ വിളിച്ചു പറയുന്ന സമൂഹസത്യങ്ങൾ കേൾക്കുമ്പോൾ അദ്ദേഹത്തെ വർഗ്ഗീയ വാദിയാക്കി ചിത്രീകരിക്കുവാൻ ശ്രമിച്ചാൽ യോഗം പ്രവർത്തകർ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, എസ്.എൻ.ബി.എസ്. സമാജം പ്രസിഡൻ്റ് കിഷോർ കുമാർ നടുവളപ്പിൽ, എസ്.എൻ.ഡി.പി. വൈദിക യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ശിവദാസ് ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധ പ്രകടനത്തിന് യോഗം ഡയറക്ടർ സി.കെ. യുധി, യൂണിയൻ വൈസ് പ്രസിഡൻ്റ് സുബ്രഹ്മണ്യൻ മുതുപറമ്പിൽ, വനിതാസംഘം യൂണിയൻ പ്രസിഡൻ്റ് സജിത അനിൽകുമാർ, നമിത, യൂണിയൻ കൗൺസിലർമാരായ അനിഷ് പൂവ്വത്തുംകടവിൽ, എൻ.ബി. ബിജോയ്, സുഗതൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ഇന്ന് (ജനുവരി 6) വൈകീട്ട് 5 മണിക്ക് ജപ്പാനീസ് കലാകാരിയായ മിച്ചികൊ ഒനൊ അവതരിപ്പിക്കുന്ന ‘മധൂകശാപം’ നങ്ങ്യാർകൂത്ത് അരങ്ങേറും.
ഗുരുകുലത്തിലെ കലാകാരിയായ സരിത കൃഷ്ണകുമാറിൻ്റെ ശിഷ്യയാണ് മിച്ചികൊ.
ഈ അവതരണത്തിൻ്റെ മറ്റൊരു സവിശേഷത മിച്ചികൊയോടെപ്പം അരങ്ങിൽ മിഴാവ് കൊട്ടുന്നതും ശ്ലോകം ചൊല്ലുന്നതും ജപ്പാൻ വനിതകളാണ്.
തൊയോമി ഇവാത്തൊ എന്ന ജപ്പാൻ സ്വദേശിനി ചിട്ടയായ രീതിയിൽ മിഴാവ് അഭ്യസിച്ച് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.
അമ്മന്നൂർ ഗുരുകുലത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ഒരു വിദേശവനിത മിഴാവ് കൊട്ടുന്നു എന്ന പ്രത്യേകതയും ഈ അവതരണത്തിനുണ്ട്.
മറ്റൊരു ജപ്പാൻ വനിതയായ തൊമോയെ താര ഇറിനോ ആണ് അരങ്ങിൽ താളം പിടിക്കുകയും ശ്ലോകം ചൊല്ലുകയും ചെയ്യുന്നത്.

ഇരിങ്ങാലക്കുട : അക്ഷരബോധിനി സംസ്ഥാന പുരസ്കാരത്തിന് കൊടുങ്ങല്ലൂർ എറിയാട് ശിശു വിദ്യാപോഷിണി സ്കൂളിലെ പ്രധാന അധ്യാപിക കെ. സരിത അർഹയായി.
ആലപ്പുഴയിലെ ചെങ്ങന്നൂർ ബോധിനിയാണ് ഈ പുരസ്കാരം (10001 രൂപ) ഏർപ്പെടുത്തിയിട്ടുള്ളത്.
ഭാഷ, സന്നദ്ധ സേവനം എന്നീ മേഖലകളെ പരിഗണിച്ചുകൊണ്ടാണ് പുരസ്കാരം നൽകുന്നത്.
ജനുവരി 30ന് ആലപ്പുഴയിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാർക്കറ്റ് റോഡ് പരിസരത്തു നിന്നും തിങ്കളാഴ്ച്ച രാവിലെ 9 മണിയോടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന KL45 R 8460 പർപ്പിൾ കളറിലുള്ള ഹോണ്ട ആക്ടിവ സ്കൂട്ടർ മോഷണം പോയി.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി 7994167075 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇരിങ്ങാലക്കുടയിൽ അടുത്ത ദിവസങ്ങളിലായി ഇരുചക്ര വാഹനങ്ങൾ മോഷണം പോകുന്നതായി പരാതി ഉയരുന്നുണ്ട്. കഴിഞ്ഞദിവസം എ.കെ.പി. ജംഗ്ഷനിലുള്ള വീട്ടിലെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനവും മോഷണം പോയിരുന്നു.

ഇരിങ്ങാലക്കുട : ഇക്കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പിൽ വേളൂക്കര ഗ്രാമപഞ്ചായത്തിൽ നിന്നും വിജയിച്ച ജില്ല, ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങൾക്ക് വിവിധ പ്രദേശങ്ങളിൽ സ്വീകരണം നൽകി.
പര്യടന പരിപാടി കോലോത്തുംപടിയിൽ പാർട്ടി ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
തുടർന്ന് തുമ്പൂർ മനപ്പടിയിൽ സിപിഐ (എം) ലോക്കൽ കമ്മറ്റി അംഗവും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന എം.പി മനോഹരൻ്റെ 12-ാം അനുസ്മരണ സമ്മേളനത്തോടെ പര്യടനം സമാപിച്ചു.
ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മറ്റി സെക്രട്ടറിയും പാർട്ടി ജില്ലാ കമ്മറ്റി അംഗവുമായ ടി. ശശിധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സി പി ഐ ലോക്കൽ സെക്രട്ടറി വി.എസ്. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ഏരിയ കമ്മറ്റി അംഗങ്ങളായ കെ.എ. ഗോപി, ടി.എസ് സജീവൻ മാസ്റ്റർ, കെ.വി. മദനൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. ധനേഷ്, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ചിറ്റിലപ്പിള്ളി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻ്റ് പി.വി. സതീശൻ എന്നിവർ സംസാരിച്ചു.
ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.കെ. വിനയൻ സ്വാഗതവും, എം.എൻ മോഹനൻ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട : ഷണ്മുഖം കനാൽ വാസികളുടെ ആശങ്കയ്ക്ക് പരിഹാരമാകുന്നു. പടിയൂർ പഞ്ചായത്തിൽ പെടുന്ന കാക്കാത്തുരുത്തിയിൽ കനോലി കനാലിൽ നിന്നുള്ള ഉപ്പുവെള്ളം കയറുന്നത് തടയാൻ ഷണ്മുഖം കനാലിൽ നിർമ്മിക്കേണ്ട പുളിക്കെട്ട് നിർമ്മാണ പ്രവൃത്തികൾ അടുത്ത ദിവസങ്ങളിൽ തന്നെ ആരംഭിക്കുമെന്നും ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ പറഞ്ഞു.
ഇതേ പ്രവർത്തിയോടൊപ്പം ചെയ്യേണ്ട 4 ഇടക്കെട്ടുകളുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ഷണ്മുഖം കനാലിൽ ചീപ്പോടു കൂടിയാണ് ഇപ്രാവശ്യം പുളിക്കെട്ട് നിർമ്മിക്കുന്നത്.
എല്ലാ വർഷവും ഡിസംബറിൽ നിർമ്മിക്കുന്ന പുളിക്കെട്ട് നിർമ്മാണം വൈകിയതോടെ കർഷകരും പ്രദേശവാസികളും വലിയ ആശങ്കയിലായിരുന്നു.
കനാലിൽ നിന്ന് ഉപ്പുവെള്ളം കയറിയാൽ വ്യാപക കൃഷി നാശവും ശുദ്ധജലക്ഷാമവും ഉണ്ടാകും എന്നതിനാൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ ബിനോയ് കോലാന്ത്രയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ കത്ത് സമർപ്പിച്ചിരുന്നു.
എന്നാൽ ഇപ്രാവശ്യം കൂടുതൽ മഴ ലഭിച്ചതിനാൽ നിലവിൽ പ്രദേശത്ത് ഉപ്പുവെള്ള ഭീഷണി ഇല്ലെന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ അറിയിച്ചു.
പടിയൂർ പഞ്ചായത്തിലെ 13-ാം വാർഡിലെ കാക്കാത്തുരുത്തിയിൽ ഷണ്മുഖം കനാലിന്റെ അറ്റത്താണ് ഉപ്പുവെള്ളം കനാലിൽ കയറാതിരിക്കാൻ പുളിക്കെട്ട് കെട്ടുന്നത്.
എല്ലാവർഷവും 5 ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഷണ്മുഖം കനാലിൽ പുളിക്കെട്ടും അനുബന്ധ ഇടക്കെട്ടുകളും നിർമ്മിക്കുന്നത്.