പരിയാരത്ത് പ്രകൃതിയുടെ മടിത്തട്ടിൽ ഒരു ലക്ഷ്വറി റിട്ടയർമെൻ്റ് ഹോം : “പറുദീസ”യ്ക്ക് നാന്ദി കുറിച്ച് പ്രൗഢഗംഭീരമാക്കി ഓഫീസ് ഉദ്ഘാടനം

ചാലക്കുടി : തൃശൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിൽ കോടശ്ശേരി മലകളുടെ മനോഹാരിത ഒപ്പിയെടുക്കുന്ന പ്രകൃതിയുടെ മടിത്തട്ടിൽ എല്ലാവിധ ആധുനിക സേവനവും ലഭ്യമാക്കുന്ന രീതിയിൽ വിഭാവനം ചെയ്ത് ആരംഭിക്കുന്ന ലക്ഷ്വറി റിട്ടയർമെന്റ് ഹോം “പറുദീസ ലിവിങ്” കമ്പനിയുടെ ഗേറ്റ് ഓഫീസ് ഉദ്ഘാടനവും ലോഗോ, ലീഫ്‌ലെറ്റ്, ബുക്ക്ലെറ്റ് എന്നിവയുടെ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചും പ്രൗഢഗംഭീരമായ സദസ്സിൻ്റെ സാന്നിധ്യത്തിൽ നടന്നു.

ഹോംസ് പ്രോജക്റ്റ് ഉടമകളായ “പറുദീസ ലിവിങ്” കമ്പനിയുടെ സ്വപ്നസാക്ഷാത്കാരത്തിനാണ് ഇതോടെ പരിയാരത്ത് നാന്ദി കുറിച്ചത്.

ടി ജെ സനീഷ്കുമാർ എം എൽ എ ഗേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ ലോഗോ പ്രകാശനവും, ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ ബുക്ക്ലെറ്റ് പ്രകാശനവും നടത്തി.

പ്രൊജക്റ്റ് മാസ്റ്റർ പ്ലാൻ ലേഔട്ടിന്റെ പ്രകാശനം ചാലക്കുടി നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ നിർവ്വഹിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബെന്നി മാസ്റ്റർ വെബ്സൈറ്റ് ലോഞ്ചും, വാർഡ് മെമ്പർ വിഷ്ണു ലീഫ്‌ലെറ്റ് പ്രകാശനവും നടത്തി.

ഡാവിഞ്ചി സുരേഷ് നിർമ്മിച്ച മാസ്റ്റർ ലേഔട്ടിന്റെ മിനിയേച്ചർ ശോഭ സുബിനും ഡാവിഞ്ചി സുരേഷും ചേർന്ന് അനാച്ഛാദനം ചെയ്തു.

“പറുദീസ ലിവിങ്” ചെയർമാൻ ടെന്നിസൺ ചാക്കോ സ്വാഗതവും, മാനേജിങ് ഡയറക്ടർ ജീസ് ലാസർ നന്ദിയും പറഞ്ഞു.

അവയവദാനത്തിന്റെ മഹത്വം വിദ്യാർഥികളിലേക്കെത്തിച്ച് കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ

ഇരിങ്ങാലക്കുട : അവയവദാനത്തിന്റെ മഹത്വം വിദ്യാർഥികളിലേക്കെത്തിച്ച് കാറളം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വി.എച്ച്.എസ്.എസ്. വിഭാഗം എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര അവയവദിനാചരണം സംഘടിപ്പിച്ചു.

സാമൂഹ്യപ്രവർത്തകയും വൃക്കദാതാവുമായ ഡോ. സിസ്റ്റർ റോസ് ആന്റോ അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശരീര സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി.

ജീവിതത്തെ പോസിറ്റീവായി സമീപിക്കുന്നതിന്റെയും ജയപരാജയങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിന്റെയും ആവശ്യകതയെക്കുറിച്ചും സിസ്റ്റർ വിദ്യാർഥികളുമായി സംവദിച്ചു.

ഒന്നാം വർഷ വൊളന്റിയർ ശിവനന്ദു ചടങ്ങിൽ നന്ദി പറഞ്ഞു.

പരിപാടിക്ക് പ്രിൻസിപ്പൽ ജെ.എസ്. വീണ, എൻ.എസ്.എസ്. കോർഡിനേറ്റർ സി.പി. മായാദേവി എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു

ഇരിങ്ങാലക്കുട : ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനായുള്ള അവസാന മിനുക്കു പണികളിലേക്ക് കടന്നു കഴിഞ്ഞു.

എല്ലാ വിധ ആധുനിക സൗകര്യങ്ങളോടും കൂടി പ്രവർത്തനമാരംഭിക്കാനിരിക്കുന്ന പുതിയ കെട്ടിടത്തിന് 6 നിലകളാണുള്ളത്.

നിലവിൽ ഒ.പി. പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും ഈ കെട്ടിടത്തിൽ തന്നെയാണ്. 

ഒ.പി., കാഷ്വാലിറ്റി, മൂന്ന് ഓപ്പറേഷൻ തിയേറ്ററുകൾ, ഇൻ്റൻസീവ് കെയർ യൂണിറ്റ്, ഐ.പി. വാർഡുകൾ, കൂടാതെ കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനമായ രാജീവ് ഗാന്ധി സെൻ്റർ ഓഫ് ബയോ ടെക്നോളജിയുടെ ഒരു ലബോറട്ടറി, റിസപ്ഷൻ, സ്റ്റോർ, ഫാർമസി, എക്സ്റേ, സ്കാൻ, ഇ.സി.ജി., മൈനർ ഒ.ടി., ഫീൽഡ് സ്റ്റാഫ് റൂം, ഡ്യൂട്ടി റൂമുകൾ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് തുടങ്ങിയവയാണ് പുതിയ കെട്ടിടത്തിലേക്ക് മാറാൻ തയ്യാറായി കൊണ്ടിരിക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായി 19 കോടി രൂപയോളം ചെലവഴിച്ച് സംസ്ഥാന സർക്കാരിന്റെ മിഷൻ 676 പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 20,000ത്തോളം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 6 നിലകളിലായിട്ടാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

മുകളിലത്തെ നില എം.പി. സുരേഷ് ഗോപിയുടെ സി.എസ്.ആർ. ഫണ്ടിൽ നിന്ന് ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്.

ഇരിങ്ങാലക്കുട – ചാലക്കുടി റോഡിലേക്കുള്ള ജനറൽ ആശുപത്രിയുടെ കവാടത്തിന്റെ പുനർ നിർമ്മാണവും ഇതോടൊപ്പം നടന്നു കൊണ്ടിരിക്കുകയാണ്.

മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ചാണ്

24 മീറ്റര്‍ നീളത്തില്‍ മതിലും 6 മീറ്റര്‍ വീതിയുള്ള ഗേറ്റ് വേയും ഇവിടെ നിർമ്മിക്കുന്നത്.

തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലേക്കുള്ള പ്രധാന കവാടം നിർമ്മിക്കുന്നതിനായി 50 ലക്ഷം രൂപയും മന്ത്രി ബിന്ദു പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കാട്ടൂരിലെ കുടിവെള്ള മലിനീകരണ പ്രശ്നം : ശാസ്ത്രീയ പരിശോധനക്കായി മണ്ണ് ശേഖരിച്ചു

ഇരിങ്ങാലക്കുട : കാട്ടൂര്‍ മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ കിണറുകളില്‍ രാസമാലിന്യം കലര്‍ന്ന സംഭവത്തില്‍ ശാസ്ത്രീയ പരിശോധനക്കായി മണ്ണ് ശേഖരിച്ചു.

തൃശൂർ ഗവ. എൻജിനീയറിംഗ് കോളെജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫ. എ.ജി. ബിന്ദു, ടെക്‌നിക്കല്‍ സ്റ്റാഫ് കെ.കെ. ഉമ്മര്‍, കെമിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫ. എ.എം. മണിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണ് ശേഖരിച്ചത്.

കാട്ടൂര്‍ മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് വളപ്പിനുള്ളില്‍ നിന്നും ഒരു സാമ്പിളും സമീപത്തെ കിണറുകളുടെ പരിസരത്തുനിന്നും മൂന്ന് സാമ്പിളുകളും ശേഖരിച്ചു.

ഒരു മീറ്റര്‍ ആഴത്തില്‍ കുഴിച്ചാണ് മണ്ണ് പരിശേധനക്കെടുത്തിരിക്കുന്നത്. കിണറുകളിലെ രാസമാലിന്യത്തിന്റെ ഉറവിടം കണ്ടെത്തുക എന്നുള്ളതാണ് മണ്ണ് പരിശോധനയുടെ ലക്ഷ്യം.

ഇതിനായി സിങ്ക്, അലുമിനിയം തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യമാണ് പരിശോധിക്കുന്നത്.

ജൂലൈ 4ന് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ മണ്ണ് പരിശോധന നടത്തണമെന്ന് തീരുമാനിച്ചിരുന്നു.

ഒരു മാസത്തിനകം പരിശോധനാഫലം ലഭിക്കുമെന്ന് അസോസിയേറ്റ് പ്രൊഫ. എ.ജി. ബിന്ദു പറഞ്ഞു.

ഫാ. ജോസ് തെക്കന്‍ ബെസ്റ്റ് ടീച്ചര്‍ നാഷണല്‍ അവാര്‍ഡ് ഡോ. ഡി. സാജന് സമ്മാനിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് തെക്കന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയ ഓള്‍ ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് മാവേലിക്കര ബിഷപ്പ് മൂര്‍ കോളെജിലെ ഭൗതികശാസ്ത്ര വിഭാഗം അധ്യക്ഷന്‍ ഡോ. ഡി. സാജന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എല്‍. സുഷമ സമ്മാനിച്ചു.

അധ്യാപകര്‍ വിവരങ്ങള്‍ നല്‍കുന്ന വെറും ഉപകരണങ്ങളാകരുത്, മറിച്ച് വിദ്യാര്‍ഥികളുടെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നവരാകണമെന്ന് പുരസ്‌കാര വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു.

അധ്യാപനരംഗത്തെ മികവിനൊപ്പം ഗവേഷണമികവും ശാസ്ത്രമേഖലയിലെ പ്രസിദ്ധീകരണങ്ങളും കലാ- സാംസ്‌കാരിക- സാമൂഹിക രംഗങ്ങളിലെ സജീവ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് ഡോ. ഡി. സാജനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍, കവിയും നിരൂപകനുമായ പ്രൊഫ. കെ. സച്ചിദാനന്ദന്‍, കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍, കേരള പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റ് ഡോ. എം. ഉസ്മാന്‍, ക്രൈസ്റ്റ് കോളെജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

മികച്ച ഹരിത ക്യാമ്പസിനുള്ള ഗ്രീന്‍ നേച്ചര്‍ അവാര്‍ഡ് സ്‌കൂള്‍ തലത്തില്‍ ചാലക്കുടി കാര്‍മല്‍ സ്‌കൂളിനും കോളെജ് തലത്തില്‍ എല്‍ത്തുരുത്ത് സെന്‍റ് അലോഷ്യസ് കോളെജിനും നല്‍കി.

മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ്, തൃശൂര്‍ ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യാൾ ഫാ. ഡേവി കാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

നഗരസഭയിൽ തെരുവുനായ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട നഗരസഭ നടപ്പിലാക്കുന്ന തെരുവുനായ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കൗൺസിലർ അവിനാഷ് അധ്യക്ഷത വഹിച്ചു.

സീനിയർ വെറ്ററിനറി സർജൻ ഡോ എൻ കെ സന്തോഷ് പദ്ധതി വിശദീകരണം നടത്തി.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് സ്വാഗതവും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ നന്ദിയും പറഞ്ഞു.

കൗൺസിലർമാരായ കെ ആർ വിജയ, പി ടി ജോർജ്, മിനി സണ്ണി, മിനി ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

സ്വച്ഛ് സർവേക്ഷൻ : നഗരസഭയിൽ നഗര സൗന്ദര്യ പ്രവർത്തനങ്ങൾ പുതിയ ഘട്ടത്തിലേക്ക്

ഇരിങ്ങാലക്കുട : സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛ് സർവേക്ഷൻ ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിൽ നഗര സൗന്ദര്യ പ്രവർത്തനങ്ങൾ പുതിയ ഘട്ടത്തിലേക്ക് കടന്നു.

നഗരസഭയിലെ പൊതുമതിലുകൾ, ചുവരുകൾ എന്നിവ പോസ്റ്റർ മുക്തമാക്കി ശുചിത്വ സന്ദേശങ്ങൾ അടങ്ങിയ ചിത്രങ്ങൾ വരച്ച് മനോഹരമാക്കുന്ന പ്രവർത്തി പുരോഗമിക്കുന്നു.

സ്വച്ഛ് ഭാരത് മിഷൻ അർബൻ 2.0 ഐ ഇ സി ഫണ്ട് ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

19-ാം വാർഡ് മാർക്കറ്റിലെ എല്ലാ ചുമരുകളും മനോഹരമാക്കി.

അതിന്റെ തുടർച്ച എന്ന നിലയിൽ 20-ാം വാർഡിൽപ്പെടുന്ന ബസ് സ്റ്റാൻഡിൽ 250 കിലോ പേപ്പർ മാലിന്യം വിവിധ ചുമരുകളിൽ നിന്നായി നീക്കം ചെയ്ത് പെയിന്റിംഗ് നടത്തി സെൽഫി സ്പോട്ടുകൾ, അതിമനോഹരമായ ചിത്രങ്ങൾ എന്നിവ വരച്ചു ചേർത്തു.

ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്‌ഘാടനം നിർവഹിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, കൗൺസിലർ മിനി ജോസ്, ക്ലീൻ സിറ്റി മാനേജർ എസ് ബേബി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനൂപ്, രാജേഷ്, ശുചിത്വമിഷൻ യുവ പ്രൊഫഷണൽ അജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.

ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ പി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാർ ആർദ്രം മിഷനിലൂടെ ആരോഗ്യ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മികച്ച സൗകര്യങ്ങളോടെ പണി പൂർത്തീകരിച്ച ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഒ പി ബ്ലോക്ക് കെട്ടിടത്തിൻ്റെ ഉദ്ഘാടനം മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, തൃശ്ശൂർ ഡിഎംഒ ടി എസ് ശ്രീദേവി എന്നിവർ വിശിഷ്ടാതിഥികളായി.

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി കെ സന്തോഷ് കുമാർ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് രമേഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുനിത മനോജ്, കാർത്തിക ജയൻ, മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, മുരിയാട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ യു വിജയൻ, കെ പി പ്രശാന്ത്, സരിത സുരേഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീന രാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മോഹനൻ വലിയാട്ടിൽ, റീന ഫ്രാൻസിസ്, കവിത സുനിൽ, മിനി വരിക്കശ്ശേരി, വി എ ബഷീർ, വിപിൻ വിനോദൻ, അമിത മനോജ്, മുരിയാട് പഞ്ചായത്ത് മെമ്പർമാരായ തോമസ് തൊകലത്ത്, നിജി വത്സൻ, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി കെ സതീശൻ, എ രാജീവ്, മുരിയാട് പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ സുനിത രവി, സിപിഎം മുരിയാട് ലോക്കൽ സെക്രട്ടറി പി ആര്‍ ബാലന്‍, മുരിയാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സാജു പാറേക്കാടൻ, സിപിഐ മുരിയാട് ലോക്കൽ സെക്രട്ടറി പി ആര്‍ സുന്ദരൻ, കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ടി കെ വർഗീസ് മാസ്റ്റർ, ബിജെപി മുരിയാട് മണ്ഡലം ജനറൽ സെക്രട്ടറി സി എൻ സന്തോഷ് എന്നിവർ ആശംസകൾ നേർന്നു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി കിഷോർ സ്വാഗതവും ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ ശ്രീവത്സൻ നന്ദിയും പറഞ്ഞു.

മലിനജലം പൊതു കാനയിലേക്ക് ഒഴുക്കി : ബസ് സ്റ്റാൻഡ് പരിസരത്തെ മോക്കേ കഫേ പാർലറിന് 25000 രൂപ പിഴ ഈടാക്കി ആരോഗ്യ വകുപ്പ്

ഇരിങ്ങാലക്കുട : പൊറത്തൂച്ചിറയിലേക്ക് മാലിന്യം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ആരോഗ്യ വിഭാഗം ദിവസങ്ങളായി നടത്തി വരുന്ന വ്യാപാര സ്ഥാപനങ്ങളുടെ മലിനജല സംസ്കരണ സംവിധാന പരിശോധനയിൽ, ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന “മോക്കേ കഫെ” എന്ന കഫേ പാർലറിൽ നിന്നും പൊതുകാനയിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപന ഉടമയായ മതിലകം പുഴങ്കര ഇല്ലത്ത് അബ്ദുൽ ജബ്ബാറിന് 25000 രൂപ പിഴ ചുമത്തി ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി.

ഇരിങ്ങാലക്കുട നഗരസഭ ക്ലീൻ സിറ്റി മാനേജർ എസ് ബേബിയുടെ നേതൃത്വത്തിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ടി അനൂപ് കുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എൻ എച്ച് നജ്മ എന്നിവർ അടങ്ങിയ സ്ക്വാഡ് ആണ് പരിശോധന നടത്തിയത്.

ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സൗഹൃദ ക്ലബ്ബിന്റെയും എൻ എസ് എസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ജനറൽ ഹോസ്പിറ്റലിലെ ജൂനിയർ കൺസൾട്ടന്റ് ഡോ പി രാജേഷ് കുമാറാണ് ക്ലാസ്സ് നയിച്ചത്.

സീനിയർ അസിസ്റ്റന്റ് കെ ജനിത അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ എം കെ മുരളി സ്വാഗതവും വിദ്യാർഥി പ്രതിനിധി അസ്ന നന്ദിയും പറഞ്ഞു.