സംസ്ഥാനതല മോഡൽ പാർലമെൻ്റ് മത്സരം : മികച്ച പാർലമെൻ്റേറിയൻ അവാർഡ് നേടി എം.യു. കൃഷ്ണ തീർത്ഥ

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാറിൻ്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻ്ററി അഫയേഴ്സിൻ്റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തിയ മോഡൽ പാർലമെൻ്റ് മത്സരത്തിൽ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർഥിനി എം.യു.
കൃഷ്ണ തീർത്ഥ മികച്ച പാർലമെൻ്റേറിയൻ അവാർഡിന് അർഹത നേടി.

മോഡൽ പാർലമെൻ്റ് മത്സരത്തിലെ പ്രതിരോധമന്ത്രിയായിരുന്നു കൃഷ്ണ തീർത്ഥ.

പള്ളിപ്പുറം ഗോപാലൻ നായരാശാൻ പുരസ്കാരം കലാനിലയം പരമേശ്വരന്

ഇരിങ്ങാലക്കുട : ഈ വർഷത്തെ പള്ളിപ്പുറം ഗോപാലൻ നായരാശാൻ അനുസ്മരണ സമിതിയുടെ പുരസ്കാരം കഥകളി ചുട്ടി ആചാര്യനായ കലാനിലയം പരമേശ്വരന് നൽകുവാൻ സമിതി തീരുമാനിച്ചു.

15000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

ഒക്ടോബർ 4ന് വൈകീട്ട് 4 മണിക്ക് കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വെച്ച് അവാർഡ് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഹരിത കേരളം മിഷൻ പുരസ്കാരം : മുരിയാട് പഞ്ചായത്തിന് മൂന്നാം സ്ഥാനം

ഇരിങ്ങാലക്കുട : ഹരിത കേരളം കർമ്മ പദ്ധതിയുടെ ഭാഗമായി നൽകുന്ന മുഖ്യമന്ത്രിയുടെ പുരസ്കാരത്തിന് ജില്ലാ അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനത്തിന് അർഹത നേടി മുരിയാട് പഞ്ചായത്ത്.

തിരുവനന്തപുരം വഴുതക്കാട് ടാഗോർ സെന്റിനറി ഹാളിൽ വച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുരസ്കാര വിതരണ ചടങ്ങിൽ ഹരിത കേരളം മിഷൻ ഉപാധ്യക്ഷ ഡോ. ടി.എൻ. സീമ,
ജൂറി കമ്മിറ്റി ചെയർമാൻ ബയോ ഡൈവേർസിറ്റി ബോർഡ് ചെയർമാൻ കൂടിയായ ഡോ. എൻ. അനിൽകുമാർ എന്നിവരിൽ നിന്നും പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പുരസ്കാരം ഏറ്റുവാങ്ങി.

വൈസ് പ്രസിഡൻ്റ് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനിൽകുമാർ, നിജി വത്സൻ, നിഖിത അനൂപ്, മണി സജയൻ, സെക്രട്ടറി എം. ശാലിനി, ശ്രീധ പ്രിയേഷ് എന്നിവരും പുരസ്കാരം ഏറ്റു വാങ്ങാൻ എത്തിയിരുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായും സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകളിൽ പച്ചത്തുരുത്തുകൾ സ്ഥാപിച്ചിട്ടുണ്ട്.
മികച്ച പച്ചത്തുരുത്തുകളുടെ വിലയിരുത്തൽ നടന്നത് പ്രകാരമാണ് തൃശൂർ ജില്ലയിൽ മൂന്നാം സ്ഥാനം മുരിയാട് പഞ്ചായത്തിലെ പച്ചത്തുരുത്തിന് ലഭിച്ചത്.

ആനന്ദപുരം വാർഡ് 2ലെ പാലക്കുഴിയിൽ തരിശായി കിടന്നിരുന്ന 35 സെൻ്റ് സ്ഥലം ലീസിനെടുത്ത്
30ൽപരം ഫാമിലിയിൽപ്പെട്ട
150 വൃക്ഷത്തൈകൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം വച്ച് പിടിപ്പിച്ചാണ് 2019ൽ പച്ചത്തുരുത്ത് സ്ഥാപിച്ചത്.

ജില്ലാതലത്തിൽ ഒന്നാം സ്ഥാനം വരവൂർ ഗ്രാമപഞ്ചായത്തിനും രണ്ടാം സ്ഥാനം എളവള്ളി ഗ്രാമപഞ്ചായത്തിനും ലഭിച്ചു.

പച്ചത്തുരുത്തിൻ്റെ സംരക്ഷണവും പരിപാലനത്തിനുമൊപ്പം കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള
കർമ്മപദ്ധതി കിലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജില്ലയിലെ പ്രഥമ പഞ്ചായത്ത്, മാന്തോപ്പുകൾ രൂപപ്പെടുത്തുന്ന സമൃതിചൂതം പദ്ധതി, ചക്കാതിക്കൊരം മരം പരിപാടിയിലൂടെ 3000 കശുമാവിൻ തൈകളുടെ വിതരണം, ഓർമ്മമരം പദ്ധതിയിൽ 1000 ഫലവൃക്ഷങ്ങൾ വച്ച് പിടിപ്പിക്കൽ, തരിശുഭൂമിയിൽ ഔഷധ കൃഷി എന്നിവയും ജൈവ വൈവിധ്യ സംരക്ഷണത്തിൻ്റെ ഭാഗമായുള്ള മുരിയാട് പഞ്ചായത്തിൻ്റെ പദ്ധതികളാണ്.

നിലവിലുള്ള പച്ചത്തുരുത്തിൽ ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും ഇക്കോണമി വാല്യൂ മരങ്ങളുമാണ് ഉള്ളത്.

പക്ഷികളുടെയും നിരവധി ഇനങ്ങളിൽപ്പെട്ട പൂമ്പാറ്റകളുടെയും കേന്ദ്രമാണ് മുരിയാടിൻ്റെ പച്ചത്തുരുത്ത്.

ക്രൈസ്റ്റ് കോളെജിലെ ബോട്ടണി വിഭാഗമാണ് പച്ചത്തുരുത്തിലെ ലാബലിങ്ങ് പ്രവർത്തനം നടത്തിയത്.

കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ഡോ. ആർ. ബിന്ദു

“തിരക്കഥാകൃത്തുക്കൾ സമ്മാനിച്ച ഫ്യൂഡൽ മാടമ്പി വേഷക്കാരനായി സിനിമയിലല്ലാത്തപ്പോഴും തെരുവിലിറങ്ങി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്”

ഇരിങ്ങാലക്കുട : “കലുങ്ക് സംവാദങ്ങള്‍” എന്ന പേരില്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ ദര്‍ബാറുകളെ അനുസ്മരിപ്പിക്കുന്ന യോഗങ്ങള്‍ സംഘടിപ്പിച്ച് പാവപ്പെട്ടവരെ പരിഹസിക്കുകയും പരദൂഷണം നടത്തുകയും ചെയ്യുന്ന തൃശൂര്‍ എംപിയുടെ പരിപാടി അപലപനീയമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.

ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച കലുങ്ക് പരിപാടിയിൽ തന്റെ പ്രശ്നം അവതരിപ്പിച്ച വയോധികയോട് അദ്ദേഹം നടത്തിയ പ്രതികരണങ്ങൾ ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.

“താനിവിടുത്തെ മന്ത്രിയല്ല, രാജ്യത്തിൻ്റെ മന്ത്രിയാണ്” എന്ന് പറയുന്നയാള്‍ താന്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്നാണെന്ന് വിസ്മരിച്ചു പോകുന്നു. തൃശൂരിലെ ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ച് എംപിയും മന്ത്രിയുമായ ഒരാള്‍ക്ക് അവരുടെ ഏതു നിവേദനവും ഏറ്റു വാങ്ങാനും അനുഭാവപൂര്‍വ്വം പരിഗണിക്കാനും ചുമതലയുണ്ട്. തനിക്ക് വോട്ട് ചെയ്തവരുടെ മാത്രമല്ല, വോട്ടു ചെയ്യാത്തവരുടെയും എംപിയാണ് ഇപ്പോള്‍ അദ്ദേഹം. അവരുടെ എല്ലാവരുടെയും പരാതികളും അഭ്യര്‍ത്ഥനകളും ഒരുപോലെ കേള്‍ക്കാന്‍ ജനാധിപത്യപരമായ ബാധ്യതയുണ്ട് എംപിക്ക് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജീവിത പ്രശ്‍നങ്ങളുമായി മുന്നിലെത്തുന്നവർ തന്റെ അടിയാളരാണെന്ന തോന്നൽ നല്ലതല്ലെന്നും മന്ത്രി ബിന്ദു ഓർമ്മിപ്പിച്ചു.

ജീവിതത്തിലാണോ സിനിമയിലാണോ എന്ന വിഭ്രമത്തിലാണ് അദ്ദേഹം എന്ന് തോന്നും വിധമാണ് സുരേഷ് ഗോപിയുടെ പ്രതികരണങ്ങൾ. തിരക്കഥാകൃത്തുക്കൾ സമ്മാനിച്ച ഫ്യൂഡൽ മാടമ്പി വേഷക്കാരനായി സിനിമയിലല്ലാത്തപ്പോഴും തെരുവിലിറങ്ങി നടക്കുന്നത് ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചു കൊണ്ടാവരുത്. സിനിമകളിൽ ആരാധകരെ ത്രസിപ്പിച്ച തരം ഡയലോഗുകളുമായി തന്നെ സമീപിക്കുന്ന സാധാരണക്കാരുടെ നെഞ്ചത്ത് കേറുന്ന രീതി തുടർച്ചയായി അദ്ദേഹത്തിൽ നിന്നും ഉണ്ടാവുന്നതു കൊണ്ടാണ് ഇതു പറയാൻ നിർബന്ധിതയാകുന്നതെന്നും മന്ത്രി ബിന്ദു പറഞ്ഞു.

മിഥ്യാഭ്രമം മാറാൻ സുരേഷ് ഗോപിയെ ബിജെപി നേതൃത്വം ഇടപെട്ടു സഹായിക്കണം. താനിപ്പോൾ സിനിമയിലല്ല ജനങ്ങളുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേട്ട് കൈകാര്യം ചെയ്യേണ്ട ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലാണെന്നത് മറന്നു പോവരുതെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കാൻ അദ്ദേഹത്തിന്റെ രാഷ്ട്രീയപാർട്ടി എന്ന നിലയിൽ ബിജെപി തയ്യാറാവണമെന്നും മന്ത്രി ഡോ. ആർ. ബിന്ദു ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

സ്കൂട്ടറിൽ കാർ ഇടിച്ചത് ചോദ്യം ചെയ്തു : സ്കൂട്ടർ യാത്രക്കാരനെ ആക്രമിച്ച മൂന്നുയുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു

ഇരിങ്ങാലക്കുട : കോണത്തുകുന്നിൽ വെച്ച് വള്ളിവട്ടം ബോധിഗ്രാം സ്വദേശി പുളിംപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷംസുദ്ദീൻ (24) ഓടിച്ചു വന്നിരുന്ന സ്കൂട്ടറിൽ പ്രതികൾ സഞ്ചരിച്ച കാർ ഇടിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ പരാതിക്കാരനെ അസഭ്യം പറയുകയും ഇരുമ്പുപൈപ്പ് കൊണ്ട് ആക്രമിക്കുകയും ചെയ്ത മതിലകം കൂളിമുട്ടം സ്വദേശി പാമ്പിനേഴത്ത് വീട്ടിൽ മുഹമ്മദ് ജസീൽ (22), കൊടുങ്ങല്ലൂർ ലോകമലേശ്വരം സ്വദേശി അടിമപറമ്പിൽ വീട്ടിൽ ഷിഫാസ് (23), വെള്ളാങ്ങല്ലൂർ നെടുങ്കാണത്തു കുന്ന് സ്വദേശി കളത്തിപ്പറമ്പിൽ വീട്ടിൽ ശരത്ത്ദാസ് (23) എന്നിവരെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

ഷിഫാസിനെതിരെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, എറണാകുളം ടൗൺ സൗത്ത്, കാസർഗോഡ് എന്നീ സ്റ്റേഷൻ പരിധികളിലായി ഏഴോളം ക്രിമിനൽ കേസുകൾ ഉണ്ട്.

ശരത്ത്ദാസ് ഒരു വധശ്രമ കേസിലുൾപ്പെടെ
ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

വെളിയം ഭാർഗവൻ്റെ 12-ാം ചരമ വാർഷികം ആചരിച്ചു

ഇരിങ്ങാലക്കുട : സിപിഐ മുൻ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവൻ്റെ 12-ാം ചരമ വാർഷികം ആചരിച്ചു.

ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന അനുസ്മരണ യോഗവും പുഷ്പാർച്ചനയും മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു.

മണ്ഡലം കമ്മിറ്റി അംഗം വി.ആർ. രമേഷ്, വി.എസ്. വസന്തൻ, വർധനൻ പുളിക്കൽ എന്നിവർ പ്രസംഗിച്ചു.

“മുക്കുടിപുരത്തെ വിശേഷങ്ങൾ” പ്രസിദ്ധീകരിച്ചു

ഇരിങ്ങാലക്കുട : കഴിഞ്ഞ ഏതാനും വർഷങ്ങളായി അഡ്വ. രാജേഷ് തമ്പാൻ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരുന്ന കുറിപ്പുകളുടെ സമാഹാരം പുസ്തക രൂപേണ “മുക്കുടിപുരത്തെ വിശേഷങ്ങൾ” എന്ന പേരിൽ പ്രസിദ്ധീകരിച്ചു.

ഹൈക്കോടതി ജസ്റ്റിസ് വി.ജി. അരുൺ കേരള ഫീഡ്‌സ് ചെയർമാൻ കെ. ശ്രീകുമാറിന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു.

യോഗം മന്ത്രി ആർ. ബിന്ദു ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തി.

വി.എസ്. വസന്തൻ, എൻ.കെ. ഉദയപ്രകാശ്, എം.കെ. അനിയൻ, അഡ്വ. കെ. ജെ. ജോൺസൻ, അഡ്വ. വിശ്വജിത്ത് തമ്പാൻ, റഷീദ് കാറളം എന്നിവർ പ്രസംഗിച്ചു.

മൂർക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ “ഓർമ്മക്കൂട്ടം”

ഇരിങ്ങാലക്കുട : മൂർക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ നിന്നും റിട്ടയർ ചെയ്ത സ്റ്റാഫിന്റെ സംഗമം “ഓർമ്മക്കൂട്ടം” സംഘടിപ്പിച്ചു.

സ്കൂൾ മാനേജർ ഫാ. സിന്റോ മാടവനയുടെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ വിരമിച്ച അധ്യാപകരും അനധ്യാപകരും അവരുടെ അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ചു.

എം.പി.ടി.എ. പ്രസിഡന്റ്‌ രേഖ രജിത് ആശംസകൾ നേർന്നു.

ഹെഡ്‌മിസ്ട്രസ് പ്രീത ഫിലിപ്പ് സ്വാഗതവും ഇംഗ്ലീഷ് അധ്യാപിക ബിറ്റു നന്ദിയും പറഞ്ഞു.

സ്കൂളിൽ വച്ച് എല്ലാ റിട്ടയേർഡ് സ്റ്റാഫുകളെയും ഉൾപ്പെടുത്തി വിപുലമായ ഒരു യോഗം ഈ വർഷം തന്നെ സംഘടിപ്പിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു.

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല വെള്ളാങ്ങല്ലൂർ യൂണിറ്റിന്റെ പതിനാറാം വാർഷിക സമ്മേളനം നടത്തി.

യൂണിറ്റ് അംഗം വേണു വെള്ളാങ്ങല്ലൂരിന്റെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗം ഇരിങ്ങാലക്കുട മേഖല പ്രസിഡൻ്റ് എൻ.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡൻ്റ് ഷൈജു നാരായണൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡൻ്റ് എ.സി. ജോൺസൺ ആമുഖ പ്രഭാഷണം നടത്തി.

മേഖല സെക്രട്ടറി സജയൻ മേഖല റിപ്പോർട്ട് അവതരിപ്പിച്ചു.

ട്രഷറർ ടി.സി. ആൻ്റു കണക്കും യൂണിറ്റ് സെക്രട്ടറി റിപ്പോർട്ടും അവതരിപ്പിച്ചു.

യൂണിറ്റ് ഇൻചാർജ് ആയ സുരേഷ് കിഴുത്താണിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളായി ഷൈജു നാരായണൻ (പ്രസിഡൻ്റ്), സുധീഷ് കാഴ്ച (വൈസ് പ്രസിഡൻ്റ്), ടിറ്റോ വർഗീസ് (സെക്രട്ടറി), എം.എസ്. ശ്രീജിത്ത് (ജോയിൻ്റ് സെക്രട്ടറി), ഡിബിൻ (ട്രഷറർ), സുദർശൻ (പി.ആർ.ഒ.) എന്നിവരെ തിരഞ്ഞെടുത്തു.

തുടർന്ന് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച മെമ്പർമാരുടെ മക്കളായ ഡോ. ദൃശ്യ കൃഷ്ണൻ, ആമി എസ്. ഡിബിൻ, ദേവനന്ദ പ്രസാദ്, സ്വസ്തിക ഷൈജു, പി.ജെ. ജാസിം അഹമ്മദ് എന്നിവരെ അനുമോദിച്ചു.

യൂണിറ്റ് അംഗം ശരത്ചന്ദ്രൻ സ്വാഗതവും സുധീഷ് കാഴ്ച നന്ദിയും പറഞ്ഞു.

ഹൃദയപൂർവ്വം വയോജനങ്ങൾക്കൊപ്പം : വയോമിത്രം പദ്ധതിക്ക് 27.50 കോടിരൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : മുതിർന്ന പൗരന്മാരുടെ സാമൂഹികവും ആരോഗ്യപരവുമായ സംരക്ഷണത്തിനായി സാമൂഹ്യ സുരക്ഷാ മിഷൻ വഴി സംസ്ഥാന സർക്കാർ
നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിക്ക് 27.50 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

സംസ്ഥാനത്തെ നഗരപ്രദേശത്ത് വസിക്കുന്ന 65 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് അവരവരുടെ സ്ഥലങ്ങളിൽ തന്നെ ആരോഗ്യപരിരക്ഷയും മാനസിക ഉല്ലാസവും ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ ആഭിമുഖ്യത്തിൽ വയോമിത്രം പദ്ധതി നടപ്പാക്കി വരുന്നത്.

പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന 65 വയസ്സ് കഴിഞ്ഞവർക്ക് വരുമാന പരിധിയില്ലാതെ സൗജന്യമായി ജീവിതശൈലീരോഗ നിയന്ത്രണ മരുന്നുകൾ, പാലിയേറ്റീവ് സേവനം, ഹെൽപ്പ് ഡെസ്ക് സേവനം, കൗൺസിലിംഗ് സേവനം, വാതിൽപ്പടി സേവനം എന്നിവ നൽകുന്നതാണ് പദ്ധതി.

പുനരധിവാസം, കിടപ്പിലായ വയോജനങ്ങൾക്കാവശ്യമായ സേവനങ്ങൾ എന്നിവയ്ക്കായി വയോമിത്രം ഹെൽപ്പ് ഡെസ്കിൽ ബന്ധപ്പെടുന്ന വയോജനങ്ങൾക്ക്
ബന്ധപ്പെട്ട വയോമിത്രം യൂണിറ്റ് നേരിട്ടുള്ള സേവനം ഉറപ്പാക്കും. അങ്ങനെ സാധിക്കാത്തവ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്ത് ആവശ്യമായ സേവനം നൽകും.

കൂടാതെ വയോമിത്രം ഗുണഭോക്താക്കളിൽ തന്നെ ഒറ്റപ്പെടലും മാനസിക സംഘർഷങ്ങളും അനുഭവിക്കുന്ന വയോജനങ്ങൾക്ക് ആവശ്യമായ കൗൺസിലിംഗ് ഡോക്ടർമാരുമായി ചേർന്ന് കോർഡിനേറ്റർമാർ നൽകി വരുന്നുണ്ട്.

സംസ്ഥാനത്തെ 91 നഗരസഭാ പ്രദേശത്തും നാല് ബ്ലോക്ക് പഞ്ചായത്തുകളിലും വളരെ വിജയകരമായി വയോമിത്രം നടപ്പാക്കി വരുന്നുണ്ട്. കൂടാതെ, വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി പരിപാടികൾ, വിനോദയാത്രകൾ, വിവിധ ദിനാചരണങ്ങൾ, സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവയും വയോമിത്രം പദ്ധതി വഴി നടപ്പിലാക്കുന്നുണ്ട്.

ജനകീയ പങ്കാളിത്തത്തോടുകൂടി വയോമിത്രത്തെ നഗരപ്രദേശങ്ങളിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായി വളർത്താനുളള ശ്രമങ്ങളാണ് സാമൂഹ്യസുരക്ഷാ മിഷൻ നടത്തി വരുന്നത്.

വയോജനക്ഷേമ രംഗത്ത് വയോമിത്രം പദ്ധതി ഉൾപ്പെടെയുളള പദ്ധതികളുടെ മികവ് പരിഗണിച്ചാണ് കേന്ദ്ര സർക്കാരിൻ്റെ വയോശ്രേഷ്ഠ പുരസ്കാരം 2017, 2021 വർഷങ്ങളിൽ സംസ്ഥാന സർക്കാരിന് ലഭിച്ചിരുന്നത്.

ഡോക്ടർമാർ ഉൾപ്പെടെയുളള ടീം കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാരായ മുതിർന്ന പൗരന്മാർക്കും വീടുകളിലെത്തി ചികിത്സ, മരുന്നുകൾ, പാലിയേറ്റീവ് കെയർ തുടങ്ങിയ സേവനങ്ങളും നൽകി വരുന്നതാണ് വയോമിത്രം പദ്ധതിയിലെ വാതിൽപ്പടി സേവനം.

ഡിമൻഷ്യ/അൽഷിമേഴ്സ് മെമ്മറി സ്ക്രീനിംഗ് നടത്തുന്നതിന് ഓർമ്മത്തോണി എന്ന പുതിയ പദ്ധതിയും സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്നുണ്ട്.

വയോമിത്രം പദ്ധതിയിലെ ഗുണഭോക്താക്കളായ വയോജനങ്ങളിലെ ഡിമൻഷ്യ/ അൽഷിമേഴ്സ് ബാധിതരെ കണ്ടെത്തി ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും പരിചരണം നൽകുന്നതിനുമാണ് ഓർമ്മത്തോണി പദ്ധതിയെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.