മധുരമ്പിള്ളി നഗറിൽ അബേദ്കർ ഗ്രാമവികസന പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട : കാട്ടൂർ പഞ്ചായത്തിലെ മധുരമ്പിള്ളി നഗറിൽ അംബേദ്കർ ഗ്രാമ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിൽ പിന്നോക്കം നിൽക്കുന്ന പട്ടികജാതി നഗറുകളുടെ സമഗ്ര വികസനത്തിനായി പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന അബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

മന്ത്രി ഡോ. ആർ. ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തു.

അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രകാരം ഭവനങ്ങളുടെ അറ്റകുറ്റപ്പണികൾ, മതിൽ നിർമ്മാണം, മാലിന്യ സംസ്കരണ പിറ്റുകൾ സ്ഥാപിക്കൽ, സ്ട്രീറ്റ് ലൈറ്റുകൾ, വെള്ളക്കെട്ട് പരിഹാരം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുടയിലെ കാട്ടൂർ പഞ്ചായത്തിലെ മധുരമ്പിള്ളി നഗറിലെ നിവാസികളുടെ വ്യക്തിഗത പുരോഗതിയും പശ്ചാത്തല വികസനവും ഇതിലൂടെ ഉറപ്പുവരുത്താൻ സാധിക്കും.

മധുരമ്പിള്ളി നഗറിൽ നടന്ന ചടങ്ങിൽ കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു അധ്യക്ഷത വഹിച്ചു.

കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജിയണൽ എഞ്ചിനീയർ സതീദേവി പദ്ധതി അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ബി. പവിത്രൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. അനീഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പി.കെ. അശോകൻ, വാർഡ് മെമ്പർ ജൂലിയസ് ആന്റണി, എസ്‌സി പ്രൊമോട്ടർ ചിന്നുമോൾ ഷൈജു എന്നിവർ പങ്കെടുത്തു.

പ്രഥമ യുവകലാസാഹിതി – KO വിൻസെൻ്റ് മാസ്റ്റർ ചിത്രകലാ സമ്മാനം ആർട്ടിസ്റ്റ് മോഹൻദാസിന്

ഇരിങ്ങാലക്കുട : കപീഷ്, മായാവി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ കുട്ടികളെ മായികലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോയ, ചിത്രകലാ ലോകത്ത് സുവർണ്ണ ജൂബിലി നിറവിലുള്ള ആർട്ടിസ്റ്റ് മോഹൻദാസിന് പ്രഥമ യുവകലാസാഹിതി – KO വിൻസെൻ്റ് മാസ്റ്റർ ചിത്രകലാ സമ്മാനം ഫെബ്രുവരി 28ന് വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

12 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി മോഹൻദാസ് സൃഷ്ടിച്ച കപീഷ്, മായാവി, ലുട്ടാപ്പി, കുട്ടൂസൻ, ഡാകിനി, മാജിക് മാലു എന്നിവരുടെ പ്രച്ഛന്നവേഷ മത്സരവും അന്നേദിവസം അരങ്ങേറും.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 25ന് വൈകീട്ട് 5 മണിക്ക് മുമ്പായി 9744832277 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനം നൽകും. മോഹൻദാസ് തെരഞ്ഞെടുക്കുന്ന 3 വേഷങ്ങൾക്ക് പ്രത്യേക സമ്മാനവും നൽകുമെന്ന് യുവകലാസാഹിതി അംഗങ്ങൾ അറിയിച്ചു.

നിര്യാതനായി

ബോസ്

ഇരിങ്ങാലക്കുട : ശാന്തിനഗർ റസിഡൻ്റ്സ് അസോസിയേഷനിലെ അംഗമായ ചക്കച്ചാപറമ്പിൽ കുഞ്ഞിരാമൻ മകൻ ബോസ് (70) നിര്യാതനായി.

കെഎസ്ഇ ലിമിറ്റഡ് മുൻ ജീവനക്കാരനാണ്.

സംസ്‌കാരം ചൊവ്വാഴ്ച (ഫെബ്രുവരി 17) ഉച്ചതിരിഞ്ഞ് 4.30ന് മുക്തിസ്ഥാനിൽ.

ഭാര്യ : ഓമന

മക്കൾ : ദീപ, വിപിൻ ദാസ്, ദിൽകുമാർ

പ്രമേഹ നിര്‍ണ്ണയവും നേത്ര പരിശോധന ക്യാമ്പും 22ന്

ഇരിങ്ങാലക്കുട : പി.എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍, ഐ ഫൗണ്ടേഷന്‍ ആശുപത്രി എന്നിവർ സംയുക്തമായി 22ന് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ പ്രമേഹ രോഗനിര്‍ണയ, നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍. തോമന്‍ മെമ്മോറിയല്‍ ക്ലിനിക്കില്‍ വച്ച് സംഘടിപ്പിക്കും.

ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോർഡിനേറ്റര്‍ ജോൺസൺ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ക്ലബ് പ്രസിഡന്റ് അഡ്വ. എം.എസ്. രാജേഷ് അധ്യക്ഷത വഹിക്കും.

സെക്രട്ടറി എം.സി. പ്രദീപ്, ട്രഷറര്‍ ജെയ്സണ്‍ മൂഞ്ഞേലി, ആശുപത്രി കോർഡിനേറ്റര്‍ ശിവന്‍ നെന്മാറ എന്നിവര്‍ പങ്കെടുക്കും.

സംസ്കാരസാഹിതിയുടെ വികസന നിർദേശങ്ങൾ നഗരസഭയ്ക്ക് സമർപ്പിച്ചു

ഇരിങ്ങാലക്കുട : സംസ്കാരസാഹിതിയുടെ നേതൃത്വത്തിൽ ജനങ്ങളിൽ നിന്ന് സമാഹരിച്ച വികസന നിർദേശങ്ങൾ വികസന സെമിനാറിൽ വച്ച് നഗരസഭാ ചെയർമാൻ എം.പി. ജാക്സന് സമർപ്പിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ സംസ്കാരസാഹിതി അഭിപ്രായപ്പെട്ടികൾ സ്ഥാപിക്കുകയും ഗൂഗിൾ ഫോം വഴി ഓൺലൈൻ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും, ജനങ്ങളിൽ നിന്ന് ലഭിച്ച ക്രിയാത്മകമായ ഏറ്റവും മികച്ച അഭിപ്രായങ്ങൾക്ക് പുരസ്കാരങ്ങൾ നൽകുകയും ചെയ്തിരുന്നു.

നിയോജകമണ്ഡലം ചെയർമാൻ അരുൺ ഗാന്ധിഗ്രാം, ജനറൽ സെക്രട്ടറി ഭരത്കുമാർ പൊന്തേങ്കണ്ടത്ത്, ഭാരവാഹികളായ ടി.ജി. പ്രസന്നൻ, വിനോദ്, സുരഭി വിനോദ്, ജോസഫ് പള്ളിപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.

ഏഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് 21ന് തിരി തെളിയും ; “ഖിഡ്കി ഗാവ്” ഉദ്ഘാടന ചിത്രം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വീണ്ടും അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വേദിയാകുന്നു. ഏഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇരിങ്ങാലക്കുടയിൽ ഫെബ്രുവരി 21ന് തിരിതെളിയും.

21ന് രാവിലെ 9.30 ന് മാസ് മൂവീസിൽ നഗരസഭ ചെയർമാൻ എം പി ജാക്സൺ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. 10ന് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫിപ്രസ്കി പുരസ്കാരം നേടിയ “ഖിഡ്കി ഗാവ്” ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഫെബ്രുവരി 21 മുതൽ 26 വരെയായി മാസ് മൂവീസിലും റോട്ടറി ക്ലബ് മിനി ഹാളിലുമായി ഡോക്യുമെൻ്ററികൾ അടക്കം പ്രേക്ഷക ശ്രദ്ധ നേടിയ 23 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ അഭിനന്ദനങ്ങൾ നേടിയ മോഹം, എബ്ബ്, പാപ്പ ബുക്ക, ചാവു കല്യാണം, അംബ്രോസിയ, ആദി സ്നേഹത്തിൻ്റെ വിരുന്ന് മേശ, കാത്തിരിപ്പ്, കെഎസ്എഫ്ഡിസി നിർമ്മിച്ച പ്രളയശേഷം ഒരു ജല കന്യക, ഹോമേജ് വിഭാഗത്തിൽ ശാലിനി എൻ്റെ കൂട്ടുകാരി എന്നീ ചിത്രങ്ങൾ പ്രദർശനത്തിന് എത്തുന്നുണ്ട്. വിദേശ ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ സെൻ്റിമെൻ്റൽ വാല്യു, നിനോ , ബെലൻ, ദി ബ്ലൂ ട്രെയിൽ , ലെഫ്റ്റ് ഹാൻഡണ്ട് ഗേൾ , ട്രെയിൻ ഡ്രീംസ് എന്നിവയും കാണാം.

ഡോക്യുമെൻ്ററി വിഭാഗത്തിൽ ബോംബെയിൽ നിന്നുള്ള ജ്യോതി നിഷ സംവിധാനം ചെയ്ത അംബേദ്കർ നൗ ആൻ്റ് ദെൻ, സംസ്ഥാന സർക്കാരിൻ്റെ അവാർഡ് നേടിയ ഷൈനി ജേക്കബ് ബെഞ്ചമിൻ്റെ “വി വിൽ നോട്ട് ബി അഫ്രേഡ്” , രാംദാസ് കടവല്ലൂരിൻ്റെ ” സത്യപ്പുല്ല് ” എന്നിവയാണ് പ്രദർശിപ്പിക്കുന്നത്.

രാവിലെ 10നും 12നും മാസ് മൂവീസിലും വൈകീട്ട് 6ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ് മിനി എസി ഹാളിലുമായിട്ടാണ് പ്രദർശനങ്ങൾ.

ചലച്ചിത്രമേളയുടെ ഭാഗമായി മികച്ച ചലച്ചിത്രത്തിനും സംവിധായകനുമുള്ള സി ആർ കേശവൻ വൈദ്യർ പുരസ്കാരവും, മോഹൻ സ്മാരക പുരസ്കാരവും മേളയിൽ വെച്ച് വിതരണം ചെയ്യും. മേളയുടെ ഭാഗമായി കോളേജ് വിദ്യാർഥികൾക്കായി “നവഭാവുകത്വം സമകാലിക സിനിമകളിൽ” എന്ന വിഷയത്തിൽ ലേഖനമൽസരവും സംഘടിപ്പിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ചലച്ചിത്ര അക്കാദമി, കെഎസ്എഫ്ഡിസി , തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.

വിശ്വനാഥപുരം ക്ഷേത്രത്തിൽ ശിവരാത്രി തർപ്പണത്തിനായി എത്തിയത് ആയിരങ്ങൾ

ഇരിങ്ങാലക്കുട : എസ്എൻബിഎസ് സമാജം വക വിശ്വനാഥപുരം ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ചു നടന്ന ബലിതർപ്പണത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

ക്ഷേത്രം മേൽശാന്തി മണിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

സമാജം പ്രസിഡന്റ്‌ എൻ.ബി. കിഷോർകുമാർ, സെക്രട്ടറി എം.കെ. വിശ്വംഭരൻ, ട്രഷറർ വേണു തോട്ടുങ്ങൽ, ക്ഷേത്രം മാതൃസംഘം പ്രസിഡന്റ് ഷൈജ രാഘവൻ, സെക്രട്ടറി ഹേമ ആനന്ദ്, ട്രഷറർ അജിത രമേശ്‌ എന്നിവർ നേതൃത്വം നൽകി.

റിപ്പബ്ലിക് സദസ്സ് നടത്തി

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി രവീന്ദ്രനാഥ ടാഗോർ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂമിൻ്റെ ആഭിമുഖ്യത്തിൽ പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനിയിൽ റിപ്പബ്ലിക് സദസ്സ് നടത്തി.

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി കെ.എൻ. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.

വായനശാല വൈസ് പ്രസിഡൻ്റ് അശോകൻ കളരിക്കൽ അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ സിന്ധു ഗിരീഷ് ആശംസകൾ അർപ്പിച്ചു.

“പഹൽ ഗാമിലെ കുതിരലാടങ്ങൾ” എന്ന തന്റെ പുസ്തകം വായനശാലയിലേക്ക് നൽകിക്കൊണ്ട് എഴുത്തുകാരനായ മോഹൻദാസ് സംസാരിച്ചു.

കൂടാതെ എം.ജി. രമാദേവി, പി.കെ രാജീവൻ, പി.കെ. മോഹനൻ, എം.ജി. ശ്രീകുമാർ, ഒ.വി. ബാബു എന്നിവരും വായനശാലയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി.

വായനശാലയിൽ വച്ച് നടത്തിയ ക്വിസ് മത്സരങ്ങളിലും പോസ്റ്റർ രചനാ മത്സരങ്ങളിലും സമ്മാനാർഹരായ കുട്ടികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി.

വായനശാല സെക്രട്ടറി കെ.ആർ. വിനി സ്വാഗതവും വായനശാല ജോ. സെക്രട്ടറി ഒ.വി. ബാബു നന്ദി പറഞ്ഞു.

ആനന്ദപുരത്ത് വിദേശമദ്യവുമായി ‘ലൈജു ബാർ’ പിടിയിൽ; പിടികൂടിയത് 7.8 ലിറ്റർ മദ്യം

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിലെ ആനന്ദപുരത്ത് അനധികൃതമായി വിദേശമദ്യം കൈവശം വെച്ച് വിൽപ്പന നടത്തിവന്ന കുപ്രസിദ്ധ പ്രതിയെ ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടി.

ആനന്ദപുരം പാലിശ്ശേരി വീട്ടിൽ ലൈജു (49) ആണ് എക്സൈസ് ഇൻസ്പെക്ടർ പി.ആർ. അനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.

ആനന്ദപുരം മൂർത്തിപറമ്പ് ദേശത്ത് ചേപ്പാടം പാടശേഖരത്തിന്റെ കിഴക്ക് ഭാഗത്തുള്ള പടവിൽ വെച്ചാണ് ഇയാളെ മദ്യവുമായി പിടികൂടിയത്.
വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 7.8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.

‘ആനന്ദപുരം ലൈജു ബാർ’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ പ്രദേശത്തെ പ്രധാന മദ്യവിൽപ്പനക്കാരനാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇയാൾക്കെതിരെ മുൻപും നിരവധി അബ്കാരി കേസുകൾ നിലവിലുണ്ട്.

കുപ്രസിദ്ധനായ ഇയാളുടെ ലഹരി വിൽപ്പനയും അനുബന്ധ പ്രവർത്തനങ്ങളും നാട്ടുകാർക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നതെന്ന് എക്സൈസ് വ്യക്തമാക്കി.

എക്സൈസ് ഇൻസ്പെക്ടർ പി.ആർ. അനുകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) എ. സന്തോഷ്, സി.കെ. ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ കർണ്ണ അനിൽകുമാർ, എക്സൈസ് ഡ്രൈവർ കെ.കെ. സുധീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രദേശത്ത് ലഹരി വിൽപനയ്ക്കെതിരെയുള്ള പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.